Skip to main content

വിരൽതുമ്പി

ചുവരിൽ
ഒളിച്ചിരിക്കുന്ന ജാലകത്തെ
കണ്ടുപിടിച്ചു
മുറിക്കുള്ളിൽ
സാറ്റ് വെച്ച് കളിക്കുന്ന
കുട്ടി

അവർക്കിടയിലെ
കളിപോലെ
വളരുന്ന മുറി

മുറിയുടെ വളർച്ചയെ
പതിയേ മുറിച്ചു

മുറിവ്
ആഭരണങ്ങളാൽ
മറച്ചു

പുതിയൊരു മുറിയായി
മറ്റൊരു വീട്ടിലേയ്ക്ക്
ആർഭാടപൂർവ്വം
കെട്ടിച്ചു വിടുന്ന
കാലം

മുറിയിൽ
പുതിയൊരു കുട്ടിയായി
കുട്ടിക്കാലത്തിന്റെ
മുറിവായ്‌
അവൾ

അവളെ കാണാൻ
പ്രായത്തിന്റെ പ്രാർത്ഥനപോലെ
മിഴിപാതിയടച്ചു
വല്ലപ്പോഴും കടന്നുവരുന്ന
ജാലകം

അവൾ തിരിച്ചടയ്ക്കുമ്പോൾ
അവളെ
കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം
അവളിൽ
നോവിന്റെ സാറ്റ് വെയ്ക്കുന്ന
ജന്നൽ

ഉയർന്നു
കേൾക്കുന്ന തേങ്ങലിന്റെ
ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾ

ജാലക ചില്ലിന്നപ്പുറം
ആ കുപ്പിവളക്കിലുക്കത്തിൽ
അവളെ കണ്ടുപിടിക്കാൻ
എന്നോണ്ണം
പലപ്പോഴും പറന്നു വന്നിരിക്കുന്ന
ഭ്രാന്തിന്റെ തുമ്പി

വിരൽ കൊണ്ട് ജാലകത്തിന്റെ
കൊളുത്ത് നീക്കി
കണ്ടേ
പിടിച്ചേ എന്ന്
ഒന്ന് തൊട്ട തെറ്റിന്
ദ്രോണരെ പോലെ
പിടഞ്ഞ്മാറി
അവളുടെ വിരൽ
മുറിച്ചെടുത്തു
പറന്നു പോകുന്ന
തുമ്പി

അതിന്റെ സുതാര്യചിറകിൽ
ഇപ്പോഴും പറ്റിയിരിക്കുന്ന അവളുടെ
വിരലടയാളം

ആ അടയാളം എഴുത്തെന്നു
തെറ്റിദ്ധരിക്കാതിരിക്കുവാൻ
വേദന കൊണ്ട്
മായ്ച്ചു കളയുവാൻ
ശ്രമിക്കുമ്പോൾ

ചോര പറ്റി
പലപലനിറങ്ങളിൽ
ചിത്രശലഭമായ് പറന്ന
തുമ്പി
താഴേക്ക് എരിയുന്ന
തീയിൽ
ചെന്നിരുന്ന്
ചിറകുകരിച്ച്
വിരലെരിക്കുന്നു!

Comments

  1. കൊള്ളാം ബൈജുച്ചേട്ടാ..

    ReplyDelete
  2. ഒരിക്കലും ഉയർന്നു
    കേൾക്കാത്ത തേങ്ങലിന്റെ
    ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾക്കൊടുവിൽ
    ചോര പറ്റി പലപലനിറങ്ങളിൽ
    ചിത്രശലഭമായ് പറന്ന പെൺ തുമ്പി
    താഴേക്ക് എരിയുന്ന തീയിൽ ചെന്നിരുന്ന്
    ചിറകുകരിച്ച് വിരലെരിക്കുന്ന

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം