Skip to main content

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Comments

  1. ഒന്നുമാത്രം അറിയാം.
    ഈ കവിതകൾ ഇവിടെയൊന്നും ഒതുങ്ങിപ്പോകേണ്ടതല്ല

    ReplyDelete
  2. വെള്ളം കുറവുള്ള വെള്ളം
    വെള്ളമെന്ന ആചാരം
    നനവ്‌ എന്ന അനാചാരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കാലം നൃത്തം വെയ്ക്കുന്നു

വെന്ത സൂര്യന്റെ പാതി അടക്കി തുടങ്ങിയ അസ്തമയസന്ധ്യ ഒളിച്ചിരിക്കുന്ന വെളിച്ചത്തിന്റെ കണ്ണ് പൊത്തി   വൈകുവോളം കളിച്ചിട്ടും  കൊതി തീരാത്ത  ഇരുട്ട് ആ ഇരുട്ടത്തും വഴിയിൽ കാണാവുന്ന അന്തിച്ചന്ത.. നല്ല പാകം വന്ന നൃത്തം; മൊത്തവിലയ്ക്കെടുത്തു, ചുവടുകളാക്കി, ആ ചന്തയിൽ ചില്ലറയ്ക്ക്; മുറിച്ചു കൊടുക്കുന്ന മുടന്തൻ മയിൽ.. നീ... ആ മയിൽ എന്ത് വിലകൊടുത്തും എന്നും മോഹവിലയ്ക്കെടുക്കുന്ന മനോഹര നൃത്തം! ഞാനോ ആ   മയിലിന്റെ കാലിലെ ഒടുക്കത്തെ  മാറാത്ത  മുടന്തും ഇന്ന് ആ മുടന്ത് അടക്കിയ കല്ലറയ്ക്ക് മുന്നിൽ.. എന്നോ ഉരുകി  തീർന്ന മെഴുകുതിരിയിൽ ഒരു മഴത്തുള്ളി കൊളുത്തി വെച്ച്;  മയിലിനെ പോലെ നൃത്തവും    വെച്ച്; നീ  കടന്നു പോകുന്നു  .... കാലത്തോടൊപ്പം !

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വ

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ, കറങ്ങുന്നതിനിടയിൽ, ഭൂമിക്കു ഒന്ന്; നിർത്തിയിടണം- എന്ന് തോന്നുന്നു.. ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു. ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,  എന്റെ കൊച്ചു വീട്ടു മുറ്റം.. ആ  വീടിന്റെ മുറ്റത്ത്‌, ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ, കുറച്ചു നിരപ്പ് മാത്രം ഉള്ള, മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്- കറക്കത്തിന്റെ വേഗത കുറച്ചു, ഒരു കുലുക്കത്തോടെ, എന്നെ ഒന്ന് ഭയപ്പെടുത്തി ഭൂമി കയറ്റി നിർത്തുന്നു ... അതിൽ നിന്ന് ആദ്യം ഞാനിറങ്ങി എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു.. ആ സമയത്ത്, വീടുകളിലെ ഘടികാരങ്ങൾ; പെട്ടെന്ന് നിലക്കുന്നു. സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു, അതിലൊരു ഘടികാരം താഴെ വീഴുന്നു, ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ; ഒരു തിരക്ക് പോലെ; പുറത്തേയ്ക്കിറങ്ങുന്നു. അത് വിവിധ രാജ്യക്കാരാകുന്നു, അവർ പല ഭാഷ പറയുന്നു, അവരവരുടെ മതക്കാരെ കുറിച്ച് മാത്രം; രഹസ്യമായി തിരക്കുന്നു. മാദ്ധ്യമങ്ങളിൽ; കേരളത്തിൽ- ഭൂമി ഇറങ്ങിയ കാര്യം, ദ്രുത വാർത്തയായി; കടന്നു പോകുന്നു.. അത് ഒരു തീവണ്ടി ആണെന്ന്, ആരും തെറ്റിദ്ധരിക്കുന്നില