Skip to main content

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Comments

  1. ഒന്നുമാത്രം അറിയാം.
    ഈ കവിതകൾ ഇവിടെയൊന്നും ഒതുങ്ങിപ്പോകേണ്ടതല്ല

    ReplyDelete
  2. വെള്ളം കുറവുള്ള വെള്ളം
    വെള്ളമെന്ന ആചാരം
    നനവ്‌ എന്ന അനാചാരം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

ഇലയും ജലവും സതീര്‍ത്ഥ്യപ്പെടുന്നു

ഇലയും ജലവും  ഒരുമിച്ചു പഠിച്ചതാണ്;  നാലാം ക്ലാസ്സിൽ.. ഇല പഠിച്ചു പഠിച്ചു  ഉയരത്തിലെത്തി ആലിലയായി.. മയിൽ‌പീലി വച്ച് കൃഷ്ണനായി. കുളക്കടവിൽ ചേല കട്ടില്ലെങ്കിലും ദാഹിച്ചു പഠിച്ചിട്ടും ദാരിദ്യം കൊണ്ട് ജലം എന്നും വേനലിൽ കുചേലൻ വേരിലൂടെ ഒരു നാൾ മരത്തിന്റെ മുകളിൽ ഓർമകളിൽ സതീര്‍ത്ഥ്യപ്പെടുമ്പോൾ അവിൽ നിറത്തിൽ പല നിലകളിൽ ഒരു ഇലനീല ജലമഴ!