Skip to main content

വിരൽതുമ്പി

ചുവരിൽ
ഒളിച്ചിരിക്കുന്ന ജാലകത്തെ
കണ്ടുപിടിച്ചു
മുറിക്കുള്ളിൽ
സാറ്റ് വെച്ച് കളിക്കുന്ന
കുട്ടി

അവർക്കിടയിലെ
കളിപോലെ
വളരുന്ന മുറി

മുറിയുടെ വളർച്ചയെ
പതിയേ മുറിച്ചു

മുറിവ്
ആഭരണങ്ങളാൽ
മറച്ചു

പുതിയൊരു മുറിയായി
മറ്റൊരു വീട്ടിലേയ്ക്ക്
ആർഭാടപൂർവ്വം
കെട്ടിച്ചു വിടുന്ന
കാലം

മുറിയിൽ
പുതിയൊരു കുട്ടിയായി
കുട്ടിക്കാലത്തിന്റെ
മുറിവായ്‌
അവൾ

അവളെ കാണാൻ
പ്രായത്തിന്റെ പ്രാർത്ഥനപോലെ
മിഴിപാതിയടച്ചു
വല്ലപ്പോഴും കടന്നുവരുന്ന
ജാലകം

അവൾ തിരിച്ചടയ്ക്കുമ്പോൾ
അവളെ
കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം
അവളിൽ
നോവിന്റെ സാറ്റ് വെയ്ക്കുന്ന
ജന്നൽ

ഉയർന്നു
കേൾക്കുന്ന തേങ്ങലിന്റെ
ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾ

ജാലക ചില്ലിന്നപ്പുറം
ആ കുപ്പിവളക്കിലുക്കത്തിൽ
അവളെ കണ്ടുപിടിക്കാൻ
എന്നോണ്ണം
പലപ്പോഴും പറന്നു വന്നിരിക്കുന്ന
ഭ്രാന്തിന്റെ തുമ്പി

വിരൽ കൊണ്ട് ജാലകത്തിന്റെ
കൊളുത്ത് നീക്കി
കണ്ടേ
പിടിച്ചേ എന്ന്
ഒന്ന് തൊട്ട തെറ്റിന്
ദ്രോണരെ പോലെ
പിടഞ്ഞ്മാറി
അവളുടെ വിരൽ
മുറിച്ചെടുത്തു
പറന്നു പോകുന്ന
തുമ്പി

അതിന്റെ സുതാര്യചിറകിൽ
ഇപ്പോഴും പറ്റിയിരിക്കുന്ന അവളുടെ
വിരലടയാളം

ആ അടയാളം എഴുത്തെന്നു
തെറ്റിദ്ധരിക്കാതിരിക്കുവാൻ
വേദന കൊണ്ട്
മായ്ച്ചു കളയുവാൻ
ശ്രമിക്കുമ്പോൾ

ചോര പറ്റി
പലപലനിറങ്ങളിൽ
ചിത്രശലഭമായ് പറന്ന
തുമ്പി
താഴേക്ക് എരിയുന്ന
തീയിൽ
ചെന്നിരുന്ന്
ചിറകുകരിച്ച്
വിരലെരിക്കുന്നു!

Comments

  1. കൊള്ളാം ബൈജുച്ചേട്ടാ..

    ReplyDelete
  2. ഒരിക്കലും ഉയർന്നു
    കേൾക്കാത്ത തേങ്ങലിന്റെ
    ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾക്കൊടുവിൽ
    ചോര പറ്റി പലപലനിറങ്ങളിൽ
    ചിത്രശലഭമായ് പറന്ന പെൺ തുമ്പി
    താഴേക്ക് എരിയുന്ന തീയിൽ ചെന്നിരുന്ന്
    ചിറകുകരിച്ച് വിരലെരിക്കുന്ന

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...