Skip to main content

വിരൽതുമ്പി

ചുവരിൽ
ഒളിച്ചിരിക്കുന്ന ജാലകത്തെ
കണ്ടുപിടിച്ചു
മുറിക്കുള്ളിൽ
സാറ്റ് വെച്ച് കളിക്കുന്ന
കുട്ടി

അവർക്കിടയിലെ
കളിപോലെ
വളരുന്ന മുറി

മുറിയുടെ വളർച്ചയെ
പതിയേ മുറിച്ചു

മുറിവ്
ആഭരണങ്ങളാൽ
മറച്ചു

പുതിയൊരു മുറിയായി
മറ്റൊരു വീട്ടിലേയ്ക്ക്
ആർഭാടപൂർവ്വം
കെട്ടിച്ചു വിടുന്ന
കാലം

മുറിയിൽ
പുതിയൊരു കുട്ടിയായി
കുട്ടിക്കാലത്തിന്റെ
മുറിവായ്‌
അവൾ

അവളെ കാണാൻ
പ്രായത്തിന്റെ പ്രാർത്ഥനപോലെ
മിഴിപാതിയടച്ചു
വല്ലപ്പോഴും കടന്നുവരുന്ന
ജാലകം

അവൾ തിരിച്ചടയ്ക്കുമ്പോൾ
അവളെ
കണ്ടുപിടിക്കാൻ കഴിയാത്ത വണ്ണം
അവളിൽ
നോവിന്റെ സാറ്റ് വെയ്ക്കുന്ന
ജന്നൽ

ഉയർന്നു
കേൾക്കുന്ന തേങ്ങലിന്റെ
ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾ

ജാലക ചില്ലിന്നപ്പുറം
ആ കുപ്പിവളക്കിലുക്കത്തിൽ
അവളെ കണ്ടുപിടിക്കാൻ
എന്നോണ്ണം
പലപ്പോഴും പറന്നു വന്നിരിക്കുന്ന
ഭ്രാന്തിന്റെ തുമ്പി

വിരൽ കൊണ്ട് ജാലകത്തിന്റെ
കൊളുത്ത് നീക്കി
കണ്ടേ
പിടിച്ചേ എന്ന്
ഒന്ന് തൊട്ട തെറ്റിന്
ദ്രോണരെ പോലെ
പിടഞ്ഞ്മാറി
അവളുടെ വിരൽ
മുറിച്ചെടുത്തു
പറന്നു പോകുന്ന
തുമ്പി

അതിന്റെ സുതാര്യചിറകിൽ
ഇപ്പോഴും പറ്റിയിരിക്കുന്ന അവളുടെ
വിരലടയാളം

ആ അടയാളം എഴുത്തെന്നു
തെറ്റിദ്ധരിക്കാതിരിക്കുവാൻ
വേദന കൊണ്ട്
മായ്ച്ചു കളയുവാൻ
ശ്രമിക്കുമ്പോൾ

ചോര പറ്റി
പലപലനിറങ്ങളിൽ
ചിത്രശലഭമായ് പറന്ന
തുമ്പി
താഴേക്ക് എരിയുന്ന
തീയിൽ
ചെന്നിരുന്ന്
ചിറകുകരിച്ച്
വിരലെരിക്കുന്നു!

Comments

  1. കൊള്ളാം ബൈജുച്ചേട്ടാ..

    ReplyDelete
  2. ഒരിക്കലും ഉയർന്നു
    കേൾക്കാത്ത തേങ്ങലിന്റെ
    ഉടഞ്ഞ കുപ്പിവളക്കിലുക്കങ്ങൾക്കൊടുവിൽ
    ചോര പറ്റി പലപലനിറങ്ങളിൽ
    ചിത്രശലഭമായ് പറന്ന പെൺ തുമ്പി
    താഴേക്ക് എരിയുന്ന തീയിൽ ചെന്നിരുന്ന്
    ചിറകുകരിച്ച് വിരലെരിക്കുന്ന

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...