Skip to main content

താക്കോൽ പഴുത്


എല്ലാറ്റിനും അപ്പുറം
വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന 
ഒരാൾ

അയാൾ വലിച്ചു നീട്ടിയ തെരുവിനും 
 വീടിനും  ഇടയിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു

അതിലെ 
വീർപ്പുമുട്ടിയ
താക്കോൽ പഴുത്

താക്കോൽ ഇല്ലാത്ത നേരം നോക്കി
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
 അഴിച്ചു വെച്ച് 
നിഴലിന്റെ
നീളം വെച്ച  കുപ്പായം എടുത്തിട്ട്
വൈകുന്നേരത്തിലേയ്ക്ക് 
ഇറങ്ങി പോകുന്നു


വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു

ചിതറിപ്പോയ കാലുകളിൽ
നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു

വെയിൽ അവസാനിച്ചു 
നിഴൽ തുടങ്ങുന്നതിന്റെ
ഓരത്ത് കൂടി
അതിന്റെ 
അരികിന്റെ തുന്നൽ പോലെ
നടന്നു പോകുന്നു

ജീവിതവുമായുള്ള
തയ്യൽ വിട്ടത് പോലെ  ഒരാൾ
സ്വയം കീറി പറിഞ്ഞ ഒരാൾ

ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ
കണ്ടു കിട്ടിയ താക്കോൽ
കണ്ടെടുക്കുന്നത് പോലെ
താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു

സ്വന്തം മുറിയിൽ
വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ
വന്നു  കയറി താമസിച്ചു തുടങ്ങുന്നു

നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന
വാ തുറക്കാത്ത കുഞ്ഞു അയാളാണ്


അമ്മയുടെ കിട്ടാത്ത സ്നേഹത്തിന്റെ 
ഓർമയിൽ 
ആകാശത്തിന്റെ ഒരു ഉരുളയ്ക്ക് 
വാ തുറക്കുന്ന കുട്ടി അയാളാണ്

വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്

അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്

ഉറക്കം വരുമ്പോൾ
ആയാൾ ഇടുന്ന കുഞ്ഞ്കോട്ടുവാ ആവുകയാണ്
അന്ന് മുതൽ
ഇരുട്ട്

ഉറക്കം അയാൾക്ക് 
എന്നും
താരാട്ടു പാടുന്ന 
അമ്മയും

താക്കോൽ പഴുതായിരിക്കുമ്പോഴും
കള്ളനും താക്കോലും 
തമ്മിലുള്ള പൊക്കിൾ ക്കൊടി 
ബന്ധം പോലെ
സ്നേഹം അയാൾ
ഏതു വാതിലും 
തുറക്കുവാൻ   
ഉപയോഗിക്കുന്ന കള്ളതാക്കോലാണ്

സ്നേഹം  എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!

Comments

  1. വീർപ്പുമുട്ടിയ പഴുതുകൾ താക്കോലിനായി കേഴുന്നു ...
    അതോ താകോലുകൾ വീർപ്പുമുട്ടിയ പഴുതുകൾ തേടുന്നുവോ...?

    ReplyDelete
  2. സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലുകളും കടന്ന്....
    ആശംസകള്‍

    ReplyDelete
  3. കള്ളത്താക്കോലും കൊള്ളമുതലും....!!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...