Skip to main content

താക്കോൽ പഴുത്


എല്ലാറ്റിനും അപ്പുറം
വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന 
ഒരാൾ

അയാൾ വലിച്ചു നീട്ടിയ തെരുവിനും 
 വീടിനും  ഇടയിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു

അതിലെ 
വീർപ്പുമുട്ടിയ
താക്കോൽ പഴുത്

താക്കോൽ ഇല്ലാത്ത നേരം നോക്കി
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
 അഴിച്ചു വെച്ച് 
നിഴലിന്റെ
നീളം വെച്ച  കുപ്പായം എടുത്തിട്ട്
വൈകുന്നേരത്തിലേയ്ക്ക് 
ഇറങ്ങി പോകുന്നു


വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു

ചിതറിപ്പോയ കാലുകളിൽ
നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു

വെയിൽ അവസാനിച്ചു 
നിഴൽ തുടങ്ങുന്നതിന്റെ
ഓരത്ത് കൂടി
അതിന്റെ 
അരികിന്റെ തുന്നൽ പോലെ
നടന്നു പോകുന്നു

ജീവിതവുമായുള്ള
തയ്യൽ വിട്ടത് പോലെ  ഒരാൾ
സ്വയം കീറി പറിഞ്ഞ ഒരാൾ

ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ
കണ്ടു കിട്ടിയ താക്കോൽ
കണ്ടെടുക്കുന്നത് പോലെ
താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു

സ്വന്തം മുറിയിൽ
വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ
വന്നു  കയറി താമസിച്ചു തുടങ്ങുന്നു

നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന
വാ തുറക്കാത്ത കുഞ്ഞു അയാളാണ്


അമ്മയുടെ കിട്ടാത്ത സ്നേഹത്തിന്റെ 
ഓർമയിൽ 
ആകാശത്തിന്റെ ഒരു ഉരുളയ്ക്ക് 
വാ തുറക്കുന്ന കുട്ടി അയാളാണ്

വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്

അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്

ഉറക്കം വരുമ്പോൾ
ആയാൾ ഇടുന്ന കുഞ്ഞ്കോട്ടുവാ ആവുകയാണ്
അന്ന് മുതൽ
ഇരുട്ട്

ഉറക്കം അയാൾക്ക് 
എന്നും
താരാട്ടു പാടുന്ന 
അമ്മയും

താക്കോൽ പഴുതായിരിക്കുമ്പോഴും
കള്ളനും താക്കോലും 
തമ്മിലുള്ള പൊക്കിൾ ക്കൊടി 
ബന്ധം പോലെ
സ്നേഹം അയാൾ
ഏതു വാതിലും 
തുറക്കുവാൻ   
ഉപയോഗിക്കുന്ന കള്ളതാക്കോലാണ്

സ്നേഹം  എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!

Comments

  1. വീർപ്പുമുട്ടിയ പഴുതുകൾ താക്കോലിനായി കേഴുന്നു ...
    അതോ താകോലുകൾ വീർപ്പുമുട്ടിയ പഴുതുകൾ തേടുന്നുവോ...?

    ReplyDelete
  2. സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലുകളും കടന്ന്....
    ആശംസകള്‍

    ReplyDelete
  3. കള്ളത്താക്കോലും കൊള്ളമുതലും....!!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!