Skip to main content

താക്കോൽ പഴുത്


എല്ലാറ്റിനും അപ്പുറം
വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന 
ഒരാൾ

അയാൾ വലിച്ചു നീട്ടിയ തെരുവിനും 
 വീടിനും  ഇടയിലെ
ഒരു വിടവ്
വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു

അതിലെ 
വീർപ്പുമുട്ടിയ
താക്കോൽ പഴുത്

താക്കോൽ ഇല്ലാത്ത നേരം നോക്കി
വീടിന്റെ നഗ്നത
വാതിലിന്റെ അത്രയും ഉയരത്തിൽ
 അഴിച്ചു വെച്ച് 
നിഴലിന്റെ
നീളം വെച്ച  കുപ്പായം എടുത്തിട്ട്
വൈകുന്നേരത്തിലേയ്ക്ക് 
ഇറങ്ങി പോകുന്നു


വരിമുറിച്ചുവിറ്റു
ജീവിക്കുന്ന
കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ
മുറിച്ചു കടന്നു

ചിതറിപ്പോയ കാലുകളിൽ
നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന
ഉടഞ്ഞുപോയ ഭൂപടങ്ങൾ
ചുറ്റിക്കടന്നു

വെയിൽ അവസാനിച്ചു 
നിഴൽ തുടങ്ങുന്നതിന്റെ
ഓരത്ത് കൂടി
അതിന്റെ 
അരികിന്റെ തുന്നൽ പോലെ
നടന്നു പോകുന്നു

ജീവിതവുമായുള്ള
തയ്യൽ വിട്ടത് പോലെ  ഒരാൾ
സ്വയം കീറി പറിഞ്ഞ ഒരാൾ

ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ
കണ്ടു കിട്ടിയ താക്കോൽ
കണ്ടെടുക്കുന്നത് പോലെ
താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു

സ്വന്തം മുറിയിൽ
വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ
വന്നു  കയറി താമസിച്ചു തുടങ്ങുന്നു

നീണ്ടു നിവർന്ന
ഒരുറക്കം കഴിയുമ്പോൾ
അവിടെ ഇല്ലാത്ത
ഏതു വീട്ടിലും ഉണ്ടാകേണ്ടിയിരുന്ന
അമ്മയുടെ ഒക്കത്ത് ഇരിക്കുന്ന
വാ തുറക്കാത്ത കുഞ്ഞു അയാളാണ്


അമ്മയുടെ കിട്ടാത്ത സ്നേഹത്തിന്റെ 
ഓർമയിൽ 
ആകാശത്തിന്റെ ഒരു ഉരുളയ്ക്ക് 
വാ തുറക്കുന്ന കുട്ടി അയാളാണ്

വായിൽ കിടക്കുന്നത്
ഇറക്കാത്ത
ചന്ദ്രനെ പോലെ
നിലാവ് പുറത്തേയ്ക്ക് തുപ്പുന്ന
കുഞ്ഞ് അയാളാണ്

അടികൊള്ളുമ്പോൾ
തിരമാല ഓടിച്ചു കടപ്പുറത്തേയ്ക്ക് പോകുന്ന
കുറച്ചു മുതിർന്നകുട്ടിയും അയാളാണ്

ഉറക്കം വരുമ്പോൾ
ആയാൾ ഇടുന്ന കുഞ്ഞ്കോട്ടുവാ ആവുകയാണ്
അന്ന് മുതൽ
ഇരുട്ട്

ഉറക്കം അയാൾക്ക് 
എന്നും
താരാട്ടു പാടുന്ന 
അമ്മയും

താക്കോൽ പഴുതായിരിക്കുമ്പോഴും
കള്ളനും താക്കോലും 
തമ്മിലുള്ള പൊക്കിൾ ക്കൊടി 
ബന്ധം പോലെ
സ്നേഹം അയാൾ
ഏതു വാതിലും 
തുറക്കുവാൻ   
ഉപയോഗിക്കുന്ന കള്ളതാക്കോലാണ്

സ്നേഹം  എന്നും
പിടിക്കപ്പെടുമ്പോൾ
തിരിച്ചു കൊടുക്കേണ്ടി വരുന്ന
കൊള്ള മുതലും!

Comments

  1. വീർപ്പുമുട്ടിയ പഴുതുകൾ താക്കോലിനായി കേഴുന്നു ...
    അതോ താകോലുകൾ വീർപ്പുമുട്ടിയ പഴുതുകൾ തേടുന്നുവോ...?

    ReplyDelete
  2. സ്നേഹത്തിന്‍റെ വീര്‍പ്പുമുട്ടലുകളും കടന്ന്....
    ആശംസകള്‍

    ReplyDelete
  3. കള്ളത്താക്കോലും കൊള്ളമുതലും....!!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...