Skip to main content

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന്
നിന്നിലേയ്ക്ക്
നടന്നു വരികയായിരുന്നു
ഞാൻ

ആകാശത്ത്
അർദ്ധവൃത്താകൃതിയിൽ
ചന്ദ്രക്കല

താഴെ
അതെ ആകൃതിയിൽ മണ്ണിൽ
വീണുകിടക്കുന്ന നിലാവ്

ഒരു ജാലകത്തിന്റെ
ചതുരം പിടിച്ചു
നിലാവിൽ ചവിട്ടാതെ
രാവ്  കടക്കുന്ന
പുലരി

ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ

തിരിഞ്ഞു നോക്കുമ്പോൾ
തെരുവ് നിറയെ
വീടുകളുടെ
 ആകൃതിയുള്ള കാൽപ്പാടുകൾ

നിന്നിലേയ്ക്കുള്ള അകലം
അത്രയും അലിഞ്ഞു
ഒറ്റരാത്രി കൊണ്ട്
 ശുദ്ധജലമായി
ഭൂമിയിൽ അത്രമാത്രം
കുറയുന്ന ദൂരം

കടന്നു പോകുന്ന വാഹനങ്ങളുടെ
ജാലകങ്ങളിൽ
തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന
അതാത്
 യാത്രക്കാരുടെ ലക്ഷ്യങ്ങൾ

ഞാൻ നിന്റെ വളരെ അടുത്ത്

അടുത്ത് വരുന്തോറും
എന്റെ കൂടുന്ന ഭ്രാന്ത്‌

അതിൽ നീ ദൂരെനിന്നും
വളർത്തുന്ന
ചോപ്പ്നിറമുള്ള
ചെമ്പരത്തിമുള്ളുകൾ

 അത്രയും വേദനിപ്പിച്ചു
അവ
കൊണ്ടുകയറുന്ന  ഞാൻ

നടന്നു വന്നു കൊണ്ടിരിക്കുന്ന
 എന്റെ
പൊള്ളുന്ന ഉടലിൽ
ഒട്ടിച്ചേർന്നു കിടക്കുന്ന നീ

നിന്റെ  അളവിൽ  ഞാൻ
കൃത്യമായിഅടങ്ങിയിരിക്കുന്ന
ഇന്നലെ  കടന്നു
നീ അമിതമായി അടങ്ങിയിരിക്കുന്ന
നാളെയിൽ  എത്തുമ്പോൾ
വെളിച്ചത്തിന്റെ നനവുള്ള
മഴ പെയ്തു തുടങ്ങുന്നു

പൊടുന്നനെ

നിന്റെ ഉടൽ ചേർത്തു
ഞാൻ പിടിച്ചിരിക്കുന്ന കുടയ്ക്ക്
ഇനി ഒരു മഴയ്ക്കും
 കെടുത്തുവാകാനാകാത്ത വിധം
തീ പിടിച്ചു തുടങ്ങുന്നു.. 

Comments

  1. ഈ തീ ആർക്കും കെടുത്താനാക്കില്ല....

    ReplyDelete
  2. ..കവി വളര്‍ന്നുകൊണ്ടേയിരിക്കുന്നു..
    പല വരികളിലും ആശയങ്ങള്‍ ആകാശക്കുട പിടിച്ചു നില്‍ക്കുമ്പോള്‍ പലപ്പോഴും ചിലതിന്റെയെല്ലാം അര്‍ഥാന്തരങ്ങള്‍ കണ്ടെത്താനാതെ നിസ്സഹായനായിപ്പോകുന്ന അവസ്ഥ..
    ആശംസകളോടെ..

    ReplyDelete
  3. ആശയഗംഭീരം.....
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...