Skip to main content

ഒരു കടലിന്റെ ആഴത്തിലുള്ള മരണം


ആരും ഇല്ലാത്തപ്പോൾ
കടൽ ഒരു തിരയായി
കരയിലേയ്ക്ക് കയറി
തന്റെ കരച്ചിൽ ഉണക്കാനിട്ടു
ഒരു മനുഷ്യനായി കുന്തിച്ചിരിക്കുന്നു

മുക്കുവനെയും മീനിനെയും
തിരിച്ചറിയാതെ വിധിയുടെ വായിൽ
 വലവീശിപ്പിടിച്ച  ഇരയുടെ കണക്ക്
കണ്ണീരിനാൽ മണലിൽ  കുറിച്ചിടുന്നു

ഒഴുകണം എന്ന നിലപാടിൽ ഉറച്ചുറച്ചു
പാറയായി പോയൊരു പുഴയിൽ
ദിശ നഷ്ടപെട്ട ഒരു കപ്പലിന്
ഇടിച്ചു തകരാൻ ഉറപ്പുള്ള ഒരു പാറ
തന്റെ കാലിന്റെ അടിയിലെവിടെയോ
ഒഴുക്കിന്റെ ഭാഷയിൽ നനച്ചിടുന്നു

തന്റെതല്ലാത്ത കാരണങ്ങൾ കൊണ്ട്
വെളിപ്പെട്ടു പോയ
പെണ്ണിന്റെ നഗ്നത കൊണ്ട്
 തന്റെ  വെളിവാക്കാനാവാത്ത  ആഴം
സദാചാരത്തിൽ അളന്നിടുന്നു

ആ ആഴത്തിന്റെ ഒഴുക്കിൽ
മനുഷ്യനെ പോലെ
അറിയാത്ത നീന്തലിന്റെ വിത്ത്
ബീജത്തിന്റെ ലിപികളിൽ 
കണ്ണടച്ച്  വിതയ്ക്കുന്നു 

മഴയുടെ ഒച്ച തോരാത്ത
ഒരു ഉച്ചഭാഷിണി
തോർന്ന ഉച്ചയിൽ
ഇലയുടെ വെളുമ്പിൽ
 ഇറ്റുന്ന തുള്ളിയിൽ
 വെച്ച്കെട്ടുന്നു

ഇരുട്ടിന്റെ നിറം
ബലിച്ചോറിൽ വെച്ചു  കെട്ടി
പറക്കുന്ന കാക്കയെ
മറവികൊണ്ട് ആട്ടി ഓടിയ്ക്കുന്നു
   
അങ്ങിനെ കരയിൽ
പതിഞ്ഞ താളത്തിൽ
പിടിച്ചിട്ട പുഴകളെ പതിയെപതിയെ
ഓളങ്ങളിലിട്ട് ഉപ്പിലിട്ടുണക്കവേ  
ഒഴുകി വന്ന
ഒരു ഉണങ്ങിയ പുഴയിൽ 
കടൽ മെല്ലെമെല്ലെ
കരയുടെ തീരങ്ങളിൽ  
അറിയാതെ മുങ്ങിമരിയ്ക്കുന്നു.

Comments

  1. അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment