Skip to main content

കാലുകളുടെ മൌനമാണ് നിൽപ്പ്

രായ്ക്ക് രാമാനം
ഒരു കാട്
വെളുപ്പിക്കുവാനുള്ള വെളുപ്പ്‌
എപ്പോഴുംചിരിയിൽ സൂക്ഷിക്കുന്ന
ചില രാഷ്ട്രീയ നേതാക്കൾ
അവരുടെ തുടർച്ചയായ ചിരിയിൽ
വെളുത്തുപോയ കാടുകൾ
അതിലെ ഉടയ്ക്കപ്പെട്ട ഊരുകൾ
അതിലെ തകർന്ന കുടികൾ
അവിടങ്ങളിൽ നിന്ന്
കൂട്ടത്തോടെ കുടിയിറക്കപ്പെട്ടവർ
വെറും കാലടി ഒച്ചകൊണ്ട്‌
പണ്ട് കാട്ടുമൃഗങ്ങളെ വരെ
തിരികെ ഓടിച്ചിരുന്നവർ
വെറും കിളികളുടെ ഒച്ച കൊണ്ട്
പുരയിടത്തിനു  ചുറ്റും
കിളിവേലി കെട്ടിയിരുന്നവർ

ഇന്ന്
സ്വന്തം കാലടി വെയ്ക്കുവാൻ
മണ്ണില്ലാതെ ഭൂമിയില്ലാതെ
മുന്നേ നടന്നു പോയ
മനുഷ്യന്റെ കാലടിപാടുകൾ
മൃഗങ്ങളുടെ കാൽപ്പാടുകളെ
പരസ്യമായി പ്രസവിക്കുന്ന
നഗരത്തിന്റെ പകലിൽ
ചെടികൾ പോലും
അടിവസ്ത്രം പോലെ
പൂക്കൾ വരെ മാറ്റുന്ന
സൂര്യൻ  വിയർത്ത  വെയിലിൽ
ഭരണ സിരാ കേന്ദ്രത്തിനു വെളിയിൽ
അപകടം  മാത്രം വില്ക്കുന്ന
തകർന്ന തെരുവോരത്ത്
പച്ച മണ്ണിനു വേണ്ടി
നിലനിൽപ്പിനായി
നിൽപ്പ് സമരം ചെയ്യുന്നു

എന്നിട്ടും ഇതൊന്നും കണ്ടില്ലാന്നു
നടിക്കുവോർ
അവരുടെ പകലിനെ അന്യമാക്കി
അവരുടെ പച്ചസൂര്യനെ സ്വന്തമാക്കി
ഓരോ സന്ധ്യയിലും
ആ സൂര്യനെ ബാറുകളിൽ കൊടുത്തു ,
നക്ഷത്രങ്ങളാക്കി ചില്ലറ മാറുന്നവർ ,
അത് എറിഞ്ഞു കൊടുത്തു
അവരുടെ ജീവിതം എന്നും
രാത്രിയുടെ  ഇരുട്ടിൽ നിലനിർത്തുന്നവർ

പണ്ട് ഓടി നടന്നു ഇവരുടെ വോട്ട് ചോദിച്ചവർ
വോട്ടു കിട്ടി ഭരണത്തിൽ എത്തിയോർ
 ഭരിക്കുവാൻ കസേര കിട്ടിയപ്പോൾ
ഭരിക്കുവാനുള്ള സൌകര്യത്തിന്
ഇരിക്കുവാൻ
നടന്നു വന്ന കാൽ പോലും
വഴിയിൽ ഒഴിവാക്കിയോർ

ഇനി നാളെ
ഇവരുടെ നില്ക്കുന്ന കാലുകൾ
നിന്ന് നിന്ന് മരമായി വളരും
അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
തിരിച്ചു  നടക്കും
അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
കൃഷിയുടെ ഭാഷയിൽ
സ്വന്തമാക്കും

അത് വരെ
കാലുകളുടെ മൌനമാകും
ഈ നില്പ്പ്
അപ്പോൾ മൌനങ്ങളുടെ ആകെ തുക
ഒരു ഭരണമാണെന്ന്
വെറുതെ വാഴ്ത്തപ്പെടുമ്പോൾ
സമരം കാണാതൊരു ഭരണം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ
നിൽപ്പിന്റെ കുത്തൊഴുക്കിൽ
ആ  ഭരണം   ഒരിക്കൽ മൂടോടെ
അഴിമതി പുഴയിൽ തന്നെ
താനെ തനിയെ  ഒലിച്ചു പോകും
വിളഞ്ഞു പഴുത്ത  മലയാളഭാഷയിൽ
കുളിർ കാറ്റു പോലെ അന്ന്
ഒരു വിജ്ഞാപനം  പുറത്തിറങ്ങും
നിൽപ്പ് സമരം പൂർണ വിജയം

Comments

  1. ന്യൂസ് വാല്യൂ ഇല്ലാത്ത സമരങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ മനസ്സില്‍ സ്ഥാനമില്ല.

    ReplyDelete
  2. ഇത്തവണ കവിത വ്യത്യസ്ഥമായി......
    ശക്തമായ ആശയപ്രചാരണത്തിനുള്ള ഉപാധിയായി കവിത മാറിയപ്പോൾ ബിംബകൽപ്പനകൾക്ക് തീവ്രത നഷ്ടമായതുപോലെ.....

    ReplyDelete
  3. ഏവരുമിപ്പോൾ അവഗണിച്ച നില്പിന്
    കവിതയാലുള്ള അസ്സലൊരു താങ്ങ് വടി

    ReplyDelete
  4. ഇരിക്കുന്നവര്‍ എന്നെങ്കിലും ഈ നില്‍പ്പ് കാണുമോ?

    ReplyDelete
  5. ഇപ്പോൾ അതിനെവിടെ നേരം. സ്വന്തം കസേര ആദ്യം ഉറപ്പിച്ചു നിറുത്താനുള്ള ബദ്ധപ്പാടിലല്ലെ എല്ലാവരും.

    ReplyDelete
  6. ഇനി നാളെ
    ഇവരുടെ നില്ക്കുന്ന കാലുകൾ
    നിന്ന് നിന്ന് മരമായി വളരും
    അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
    തിരിച്ചു നടക്കും
    അവ ആ നഷ്ടപ്പെട്ട ഭൂമികൾ തിരികെ
    കൃഷിയുടെ ഭാഷയിൽ
    സ്വന്തമാക്കും
    ലളിതം.സുന്ദരം.
    ആശംസകള്‍

    ReplyDelete
  7. കാടിന്റെ മക്കൾ നിന്നു പ്രതിഷേധിക്കുന്നത്‌ അവരുടെ നിലനിൽപിന്‌ വേണ്ടിയാണ്‌. ഭരണാധികാരികളുടെ മൗനം അവരുടെ നിലനിൽപിനു വേണ്ടിയാണ്‌. ഇതിലേതാണു നിലനിൽക്കാൻ പോകുന്നതെന്ന് നാട്ടിലെ കാടത്തം കണ്ടുപരിചയിച്ച സാധാരണ ജനമനസ്സുകൾക്ക്‌ നിഷ്‌ പ്രയാസം പ്രവചിക്കാം. കാട്ടിലെ പാവങ്ങൾക്കും ഇനിയതു മനസ്സിലായിത്തുടങ്ങും. "കാടന്മാരെവിടെ മക്കളേ" യെന്നു ഇനിയവരോടു ചോദിച്ചാൽ അവർ സംശയം വിനാ ഇനി ചൂണ്ടിക്കാണിക്കും. ഈ കവിതയുമത്‌ ചൂണ്ടിക്കാട്ടുന്നു. നല്ല ഭംഗിയായിത്തന്നെ...

    അഭിനന്ദനങ്ങൾ ഭായ്‌....


    ശുഭാശംസകൾ....

    ReplyDelete

  8. ഇനി നാളെ
    ഇവരുടെ നില്ക്കുന്ന കാലുകൾ
    നിന്ന് നിന്ന് മരമായി വളരും
    അന്ന് ആ മരങ്ങൾ കാടുകളിലേയ്ക്ക്‌
    തിരിച്ചു നടക്കും.... powerful lines.

    ReplyDelete
  9. എല്ലാവരും കയ്യോഴിഞ്ഞത് പോലെ. ആർക്കും വേണ്ട കാടിനേയും കാടിന്റെ മക്കളെയും.നന്നായി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.