Skip to main content

ഒരു അപേക്ഷ




പുഴയുടെ
വറ്റാത്ത ഛായയുമായി
ഇന്നലെകൾ
കണ്ണിൽ തറഞ്ഞു പോയ
ഓർമ്മചങ്ങാടങ്ങൾ

അതു പോലെ
വരണ്ട മണ്ണിൽ തറഞ്ഞു പോയ
വീടുകൾ
തുരുത്തുകൾ


വെള്ളം വറ്റിയ പുഴകൾ
വരൾച്ച കൊണ്ട്
വീട്ടിലേയ്ക്ക് വരയ്ക്കുന്ന
വഴിനീളങ്ങൾ

അവ
വീട്ടിലെയ്ക്കൊഴുകുന്ന
വെള്ളമില്ലാത്ത പുഴകൾ
പണ്ട്
പുഴയൊഴുക്കിലേയ്ക്ക്
നീണ്ടിരുന്ന
വീടിന്റെ വഴിവേരുകൾ

വീടിനകത്തേയ്ക്ക്
കയറി വന്നിരുന്ന കാറ്റ്
പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ
ക്ഷണക്കത്തുകൾ  

മുറ്റങ്ങൾ
പുഷ്പങ്ങൾ വറ്റി
ഇറ്റുവാൻ   ഇല്ലാതെ പോയ
നറുതേൻമണങ്ങൾ


ഇല്ലാതായ തണലുകൾ
പറക്കുന്ന കിളികളുടെ
ചിറകുകൾ കൊണ്ട്
മരം വീശിയിരുന്ന വിശറികൾ


ചെറുപ്പകാലം
തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
ചുറുചുറുക്കുള്ള ദിനങ്ങൾ
ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
ഗണപതിമുഖമുള്ള ആലിലകൾ
പടവുകൾ അരയാലുകൾ


പകൽ പെയ്തിരുന്ന മഴ
വെയിൽ കൊടുത്തു വിട്ടിരുന്ന
അവധിക്കുള്ള അപേക്ഷകൾ
അത് പറന്നു പോകാതെ എടുത്തു വച്ച
കുഴിയാഴങ്ങൾ
കിണറുകൾ
മണ്ണിൽ കുഴിച്ചിട്ടിരുന്ന
നീലജലാകാശം

അതെ നമ്മൾ
കാലാകാലങ്ങളായി
പകുത്തു ശ്വസിച്ച
പച്ചപ്പുള്ള ഗ്രാമീണശ്വാസം
പക്ഷെ പിന്നെ
എല്ലാം സ്വന്തമാക്കാനുള്ള
ത്വരയ്ക്കിടയിൽ
ഉപേക്ഷ വിചാരിച്ച പ്രകൃതി
ഉയർന്ന് വന്ന പുതുനഗരങ്ങൾ

പിന്നെ പിന്നെ
 ജീവിതം
മരണം നീട്ടി കിട്ടാൻ
സ്വന്തം ശ്വാസത്തിൽ
ഓരോ നിമിഷവും
മറുമരുന്നായി
ദൂരെ ഏതോ മരത്തിന്
പ്രാണന്റെ ഭാഷയിൽ
എഴുതി കൊടുക്കേണ്ടി
വരുന്ന ജീവാപേക്ഷകൾ 

Comments

  1. ജീവിതങ്ങളല്ല, ജീവാപേക്ഷകളാണധികവും

    ReplyDelete
  2. വരൾച്ച.. ഭൂമിയുടെയും ആത്മാവിന്റെയും.

    ReplyDelete
  3. ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ അല്ലേ.....

    ReplyDelete
  4. നമ്മള്‍ തന്നെയാണ് നമ്മളെ മാറ്റുന്നത് ..നല്ലതായാലും ചീത്തയായാലും ...

    ReplyDelete
  5. മനുഷ്യനു സ്വബോധം കുറച്ചൊക്കെ തിരിച്ചു വരുന്നുണ്ടെന്നു വേണം കരുതാൻ. സ്വകർമ്മങ്ങൾ സ്വന്തം ജീവനു തന്നെ വെല്ലുവിളിയാവുമെന്നു തിരിച്ചറിഞ്ഞു തുടങ്ങി. ട്രീ ചലഞ്ചിന്റെ കാലമല്ലേ ഇപ്പോൾ? പത്രത്തിൽ പടം വരാനെങ്കിലും നല്ല കാര്യം ചെയ്തു തുടങ്ങുന്നത്‌ നല്ലത്‌ തന്നെ. അല്ലേ ഭായ്‌ ? കവിത വളരെ നന്നായി.


    ശുഭാശംസകൾ.....









    ReplyDelete
  6. ദൂരെ ഏതോ മരത്തിന്
    പ്രാണന്റെ ഭാഷയിൽ
    എഴുതി കൊടുക്കേണ്ടി
    വരുന്ന ജീവാപേക്ഷകൾ

    ReplyDelete
  7. ചെറുപ്പകാലം
    തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
    ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
    ചുറുചുറുക്കുള്ള ദിനങ്ങൾ
    ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
    ഗണപതിമുഖമുള്ള ആലിലകൾ
    പടവുകൾ അരയാലുകൾ

    ഈ ഭാഗം വളരെയിഷ്ടപ്പെട്ടു.!

    ReplyDelete
  8. ഇല്ലാതായ തണലുകൾ
    പറക്കുന്ന കിളികളുടെ
    ചിറകുകൾ കൊണ്ട്
    മരം വീശിയിരുന്ന വിശറികൾ

    ReplyDelete
  9. ഓര്‍മ്മകള്‍................
    നെടുവീര്‍പ്പിടുവാനെ കഴിയുന്നുള്ളൂ!
    ആശംസകള്‍

    ReplyDelete
  10. തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ട്ടപ്പെടുന്നവ ഇതുപോലിടക്കിടക്ക് ഓര്‍മ്മകളുടെ വറച്ചട്ടിയില്‍ വറുത്തെടുക്കും കാലം ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...