Skip to main content

ഒരു അപേക്ഷ




പുഴയുടെ
വറ്റാത്ത ഛായയുമായി
ഇന്നലെകൾ
കണ്ണിൽ തറഞ്ഞു പോയ
ഓർമ്മചങ്ങാടങ്ങൾ

അതു പോലെ
വരണ്ട മണ്ണിൽ തറഞ്ഞു പോയ
വീടുകൾ
തുരുത്തുകൾ


വെള്ളം വറ്റിയ പുഴകൾ
വരൾച്ച കൊണ്ട്
വീട്ടിലേയ്ക്ക് വരയ്ക്കുന്ന
വഴിനീളങ്ങൾ

അവ
വീട്ടിലെയ്ക്കൊഴുകുന്ന
വെള്ളമില്ലാത്ത പുഴകൾ
പണ്ട്
പുഴയൊഴുക്കിലേയ്ക്ക്
നീണ്ടിരുന്ന
വീടിന്റെ വഴിവേരുകൾ

വീടിനകത്തേയ്ക്ക്
കയറി വന്നിരുന്ന കാറ്റ്
പ്രകൃതിയുടെ ഋതു ഭേദങ്ങളുടെ
ക്ഷണക്കത്തുകൾ  

മുറ്റങ്ങൾ
പുഷ്പങ്ങൾ വറ്റി
ഇറ്റുവാൻ   ഇല്ലാതെ പോയ
നറുതേൻമണങ്ങൾ


ഇല്ലാതായ തണലുകൾ
പറക്കുന്ന കിളികളുടെ
ചിറകുകൾ കൊണ്ട്
മരം വീശിയിരുന്ന വിശറികൾ


ചെറുപ്പകാലം
തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
ചുറുചുറുക്കുള്ള ദിനങ്ങൾ
ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
ഗണപതിമുഖമുള്ള ആലിലകൾ
പടവുകൾ അരയാലുകൾ


പകൽ പെയ്തിരുന്ന മഴ
വെയിൽ കൊടുത്തു വിട്ടിരുന്ന
അവധിക്കുള്ള അപേക്ഷകൾ
അത് പറന്നു പോകാതെ എടുത്തു വച്ച
കുഴിയാഴങ്ങൾ
കിണറുകൾ
മണ്ണിൽ കുഴിച്ചിട്ടിരുന്ന
നീലജലാകാശം

അതെ നമ്മൾ
കാലാകാലങ്ങളായി
പകുത്തു ശ്വസിച്ച
പച്ചപ്പുള്ള ഗ്രാമീണശ്വാസം
പക്ഷെ പിന്നെ
എല്ലാം സ്വന്തമാക്കാനുള്ള
ത്വരയ്ക്കിടയിൽ
ഉപേക്ഷ വിചാരിച്ച പ്രകൃതി
ഉയർന്ന് വന്ന പുതുനഗരങ്ങൾ

പിന്നെ പിന്നെ
 ജീവിതം
മരണം നീട്ടി കിട്ടാൻ
സ്വന്തം ശ്വാസത്തിൽ
ഓരോ നിമിഷവും
മറുമരുന്നായി
ദൂരെ ഏതോ മരത്തിന്
പ്രാണന്റെ ഭാഷയിൽ
എഴുതി കൊടുക്കേണ്ടി
വരുന്ന ജീവാപേക്ഷകൾ 

Comments

  1. ജീവിതങ്ങളല്ല, ജീവാപേക്ഷകളാണധികവും

    ReplyDelete
  2. വരൾച്ച.. ഭൂമിയുടെയും ആത്മാവിന്റെയും.

    ReplyDelete
  3. ഗൃഹാതുരത്വമുള്ള ഓര്‍മ്മകള്‍ അല്ലേ.....

    ReplyDelete
  4. നമ്മള്‍ തന്നെയാണ് നമ്മളെ മാറ്റുന്നത് ..നല്ലതായാലും ചീത്തയായാലും ...

    ReplyDelete
  5. മനുഷ്യനു സ്വബോധം കുറച്ചൊക്കെ തിരിച്ചു വരുന്നുണ്ടെന്നു വേണം കരുതാൻ. സ്വകർമ്മങ്ങൾ സ്വന്തം ജീവനു തന്നെ വെല്ലുവിളിയാവുമെന്നു തിരിച്ചറിഞ്ഞു തുടങ്ങി. ട്രീ ചലഞ്ചിന്റെ കാലമല്ലേ ഇപ്പോൾ? പത്രത്തിൽ പടം വരാനെങ്കിലും നല്ല കാര്യം ചെയ്തു തുടങ്ങുന്നത്‌ നല്ലത്‌ തന്നെ. അല്ലേ ഭായ്‌ ? കവിത വളരെ നന്നായി.


    ശുഭാശംസകൾ.....









    ReplyDelete
  6. ദൂരെ ഏതോ മരത്തിന്
    പ്രാണന്റെ ഭാഷയിൽ
    എഴുതി കൊടുക്കേണ്ടി
    വരുന്ന ജീവാപേക്ഷകൾ

    ReplyDelete
  7. ചെറുപ്പകാലം
    തൊഴിലിനും തൊഴിലില്ലായ്മയ്ക്കും
    ഇടയിൽ ചുറ്റപ്പെട്ട് നഷ്ടപ്പെട്ട
    ചുറുചുറുക്കുള്ള ദിനങ്ങൾ
    ഒരു ഗ്രാമം മുഴുവൻ ചുറ്റി വന്നിരുന്ന
    ഗണപതിമുഖമുള്ള ആലിലകൾ
    പടവുകൾ അരയാലുകൾ

    ഈ ഭാഗം വളരെയിഷ്ടപ്പെട്ടു.!

    ReplyDelete
  8. ഇല്ലാതായ തണലുകൾ
    പറക്കുന്ന കിളികളുടെ
    ചിറകുകൾ കൊണ്ട്
    മരം വീശിയിരുന്ന വിശറികൾ

    ReplyDelete
  9. ഓര്‍മ്മകള്‍................
    നെടുവീര്‍പ്പിടുവാനെ കഴിയുന്നുള്ളൂ!
    ആശംസകള്‍

    ReplyDelete
  10. തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ട്ടപ്പെടുന്നവ ഇതുപോലിടക്കിടക്ക് ഓര്‍മ്മകളുടെ വറച്ചട്ടിയില്‍ വറുത്തെടുക്കും കാലം ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം