Skip to main content

പാദസരം

നിന്റെ കണ്ണീരു  കൊണ്ട്
കഴുകിയത് കൊണ്ട് മാത്രം
തിളങ്ങുന്ന പാളത്തിലേയ്ക്ക്
എന്റെ നെഞ്ചിന്റെ താളത്തിൽ
മിടിച്ചു മിടിച്ചു
നമ്മളുടെ ഹൃദയം പോലെ കല്ലിച്ചു
വന്നു നില്ക്കുന്ന തീവണ്ടി

അതിലേക്കു
നിന്റെ കാലുകൾ വച്ച്
ഒരു ടിക്കറ്റിന്റെ  ചതുരത്തിലെയ്ക്ക്
മടിച്ചു മടിച്ചു
പിടിച്ചു കയറുന്ന ഞാൻ

നിന്റെ  കണ്ണുനീരിന്റെ പ്രതിബിംബം
 തീവണ്ടിയിൽ  പ്രതിഫലിച്ച്
അലകൾ  ഇളകി തുടങ്ങുമ്പോൾ
തീവണ്ടി ചലിച്ചു തുടങ്ങുന്നു 

ഇരുമ്പ് കൊണ്ടുണ്ടാക്കിയത്
കൊണ്ട് മാത്രം
തിരിച്ചു വരാനാകാതെ
അകന്നകന്നു പോകുന്ന
അതേ തീവണ്ടിയുടെ
ഒച്ച മുറിച്ചു
നീ തേങ്ങലുണ്ടാക്കുന്നു

പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
ആ തീവണ്ടി രണ്ടായി മുറിച്ച്
അതിന്റെ
കുലുക്കം പോലും കളയാതെ
കിലുക്കങ്ങളായി എടുത്തു വച്ച്
ഞാൻ തിരികെ  വരും വരെ
കൊലുസ്സുകളാക്കി
നീ കാലിലണിയുന്നു 

Comments

  1. "പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
    ആ തീവണ്ടി രണ്ടായി മുറിച്ച്
    അതിന്റെ
    കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച്
    ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി
    നീ കാലിലണിയുന്നു ..."

    നല്ല വരികൾ ...!

    ReplyDelete
  2. പുതിയൊരു ഏങ്ങൽ കൊണ്ട് ആ തീവണ്ടി
    രണ്ടായി മുറിച്ച് അതിന്റെ കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച് ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി നീ കാലിലണിയുന്നു .....

    ReplyDelete
  3. അതിലേക്കു
    നിന്റെ കാലുകൾ വച്ച്
    ഒരു ടിക്കറ്റിന്റെ ചതുരത്തിലെയ്ക്ക്
    മടിച്ചു മടിച്ചു ഞാൻ
    പിടിച്ചു കയറുന്നു....Classic. evidunnu varunnu ithram merungaa chinthakal.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം