Skip to main content

പാദസരം

നിന്റെ കണ്ണീരു  കൊണ്ട്
കഴുകിയത് കൊണ്ട് മാത്രം
തിളങ്ങുന്ന പാളത്തിലേയ്ക്ക്
എന്റെ നെഞ്ചിന്റെ താളത്തിൽ
മിടിച്ചു മിടിച്ചു
നമ്മളുടെ ഹൃദയം പോലെ കല്ലിച്ചു
വന്നു നില്ക്കുന്ന തീവണ്ടി

അതിലേക്കു
നിന്റെ കാലുകൾ വച്ച്
ഒരു ടിക്കറ്റിന്റെ  ചതുരത്തിലെയ്ക്ക്
മടിച്ചു മടിച്ചു
പിടിച്ചു കയറുന്ന ഞാൻ

നിന്റെ  കണ്ണുനീരിന്റെ പ്രതിബിംബം
 തീവണ്ടിയിൽ  പ്രതിഫലിച്ച്
അലകൾ  ഇളകി തുടങ്ങുമ്പോൾ
തീവണ്ടി ചലിച്ചു തുടങ്ങുന്നു 

ഇരുമ്പ് കൊണ്ടുണ്ടാക്കിയത്
കൊണ്ട് മാത്രം
തിരിച്ചു വരാനാകാതെ
അകന്നകന്നു പോകുന്ന
അതേ തീവണ്ടിയുടെ
ഒച്ച മുറിച്ചു
നീ തേങ്ങലുണ്ടാക്കുന്നു

പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
ആ തീവണ്ടി രണ്ടായി മുറിച്ച്
അതിന്റെ
കുലുക്കം പോലും കളയാതെ
കിലുക്കങ്ങളായി എടുത്തു വച്ച്
ഞാൻ തിരികെ  വരും വരെ
കൊലുസ്സുകളാക്കി
നീ കാലിലണിയുന്നു 

Comments

  1. "പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
    ആ തീവണ്ടി രണ്ടായി മുറിച്ച്
    അതിന്റെ
    കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച്
    ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി
    നീ കാലിലണിയുന്നു ..."

    നല്ല വരികൾ ...!

    ReplyDelete
  2. പുതിയൊരു ഏങ്ങൽ കൊണ്ട് ആ തീവണ്ടി
    രണ്ടായി മുറിച്ച് അതിന്റെ കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച് ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി നീ കാലിലണിയുന്നു .....

    ReplyDelete
  3. അതിലേക്കു
    നിന്റെ കാലുകൾ വച്ച്
    ഒരു ടിക്കറ്റിന്റെ ചതുരത്തിലെയ്ക്ക്
    മടിച്ചു മടിച്ചു ഞാൻ
    പിടിച്ചു കയറുന്നു....Classic. evidunnu varunnu ithram merungaa chinthakal.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ