Skip to main content

പാദസരം

നിന്റെ കണ്ണീരു  കൊണ്ട്
കഴുകിയത് കൊണ്ട് മാത്രം
തിളങ്ങുന്ന പാളത്തിലേയ്ക്ക്
എന്റെ നെഞ്ചിന്റെ താളത്തിൽ
മിടിച്ചു മിടിച്ചു
നമ്മളുടെ ഹൃദയം പോലെ കല്ലിച്ചു
വന്നു നില്ക്കുന്ന തീവണ്ടി

അതിലേക്കു
നിന്റെ കാലുകൾ വച്ച്
ഒരു ടിക്കറ്റിന്റെ  ചതുരത്തിലെയ്ക്ക്
മടിച്ചു മടിച്ചു
പിടിച്ചു കയറുന്ന ഞാൻ

നിന്റെ  കണ്ണുനീരിന്റെ പ്രതിബിംബം
 തീവണ്ടിയിൽ  പ്രതിഫലിച്ച്
അലകൾ  ഇളകി തുടങ്ങുമ്പോൾ
തീവണ്ടി ചലിച്ചു തുടങ്ങുന്നു 

ഇരുമ്പ് കൊണ്ടുണ്ടാക്കിയത്
കൊണ്ട് മാത്രം
തിരിച്ചു വരാനാകാതെ
അകന്നകന്നു പോകുന്ന
അതേ തീവണ്ടിയുടെ
ഒച്ച മുറിച്ചു
നീ തേങ്ങലുണ്ടാക്കുന്നു

പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
ആ തീവണ്ടി രണ്ടായി മുറിച്ച്
അതിന്റെ
കുലുക്കം പോലും കളയാതെ
കിലുക്കങ്ങളായി എടുത്തു വച്ച്
ഞാൻ തിരികെ  വരും വരെ
കൊലുസ്സുകളാക്കി
നീ കാലിലണിയുന്നു 

Comments

  1. "പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട്
    ആ തീവണ്ടി രണ്ടായി മുറിച്ച്
    അതിന്റെ
    കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച്
    ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി
    നീ കാലിലണിയുന്നു ..."

    നല്ല വരികൾ ...!

    ReplyDelete
  2. പുതിയൊരു ഏങ്ങൽ കൊണ്ട് ആ തീവണ്ടി
    രണ്ടായി മുറിച്ച് അതിന്റെ കുലുക്കം പോലും കളയാതെ
    കിലുക്കങ്ങളായി എടുത്തു വച്ച് ഞാൻ തിരികെ വരും വരെ
    കൊലുസ്സാക്കി നീ കാലിലണിയുന്നു .....

    ReplyDelete
  3. അതിലേക്കു
    നിന്റെ കാലുകൾ വച്ച്
    ഒരു ടിക്കറ്റിന്റെ ചതുരത്തിലെയ്ക്ക്
    മടിച്ചു മടിച്ചു ഞാൻ
    പിടിച്ചു കയറുന്നു....Classic. evidunnu varunnu ithram merungaa chinthakal.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!