Skip to main content

സഹായഹസ്തം


ആരും നനയുവാനില്ലാത്തത് കൊണ്ടാവണം 
പായൽ പിടിച്ച മഴ 
ആരും നീന്തുവാനിറങ്ങാത്ത 
ഒരു കുളത്തിലേയ്ക്ക് 
കുളിക്കുവാനിറങ്ങുമ്പോൾ 
കാൽ വഴുതി 
തെന്നി
വീണു പോയത്

അതിനെ പുഴ എന്ന് വിളിച്ചു
കളിയാക്കി
തിരിഞ്ഞു നോക്കാതെ പോയത്
ഏതോ വെകളി പിടിച്ച
കാറ്റായിരിക്കണം

കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട്
മടി പിടിച്ചു
പൊടി പിടിച്ച ആകാശം
മാറാല പിടിച്ച മേഘങ്ങളെ
തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ
അത് കണ്ടു കാണില്ല

തിരക്ക് എന്ന തെരുവിലൂടെ
മാനം നഷ്ടപ്പെടാതെ
സ്വകാര്യമായി സഞ്ചരിക്കുന്ന
വിജന മനസ്സുള്ള
ഏതോ സൂര്യ ഹൃദയമാകും
ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം
നീരാവി പോലെ നീട്ടി

കടലുപ്പ്‌ തേയ്ച്ചു
ആ മുറിവുകൾ 
ഉണക്കിയിട്ടുണ്ടാവുക

Comments

  1. Enthoru bhaavana.
    Aasamsakal.

    ReplyDelete
  2. നഷ്ടസ്വപ്നങ്ങള്‍ വരച്ച ഈ വരികള്‍ വായിക്കേ ഓര്‍മ്മകളുടെ ചിറകണിഞ്ഞ് ഭൂതകാലത്തിലേക്ക് പറന്നു പോയി ഏതെങ്കിലും തീരത്തിരിക്കാന്‍ തോന്നുന്നു.

    ReplyDelete
  3. അടുത്തെത്താതെ പോയ
    കൈവിരലുകള്‍ കൂട്ടിപിടിക്കാന്‍
    പിറകേയോടുന്ന ബാല്യത്തിന്‍
    നിഷ്കളങ്കത..rr

    ReplyDelete
  4. ഭാവദീപ്തം.....

    ReplyDelete
  5. മനോഹരം.... ഒരുപാടിഷ്ടായി ഈ കവിത

    ReplyDelete
  6. വേണ്ടാത്ത ചിന്ത ഉഗ്രന്‍ കവിത :) നല്ല കവിതകള്‍ പിറക്കുമെങ്കില്‍ വേണ്ടാത്ത ചിന്തയും നല്ലതല്ലേ :)

    ReplyDelete
  7. ഭായീടെ ഭാവന പോകുന്ന വഴി അമേരിക്കയുടെ ചാരക്കണ്ണുകൾക്കു പോലും കണ്ടുപിടിക്കാൻ പറ്റില്ല കേട്ടോ ? ഹ...ഹ..ഹ..


    മനോഹരമായി എഴുതി

    ശുഭാശംസകൾ.....

    ReplyDelete
  8. aarum parakkuvanillaaththathu kondu podi pidichcha aakasham

    ReplyDelete
  9. നല്ല കവിത. അതിലും നല്ല ഭാവന

    ReplyDelete
  10. അതിനെ പുഴ എന്ന് വിളിച്ചു
    കളിയാക്കി
    തിരിഞ്ഞു നോക്കാതെ പോയത്
    ഏതോ വെകളി പിടിച്ച
    കാറ്റായിരിക്കണം

    ബൈജു നിങ്ങള് പുലിയാട്ടോ ..

    ReplyDelete
  11. ഒരു കാര്യം............ ചിലപ്പോൾ എനിക്ക് മാത്രം തോന്നിയതാകാം ... കവിതകളെല്ലാം ആശയ സമ്പന്നം.. പക്ഷെ താളം ഒരേ പോലെ ആയിപ്പോകുന്നുണ്ടോ

    ReplyDelete
  12. കടലുപ്പുകൊണ്ട് തേയ്ച്ചാലും ആ മുറിവുകൾ ഉണങ്ങില്ല...

    ReplyDelete
  13. എന്തൊരു ഭാവനാവിലാസം

    ReplyDelete
  14. മനോഹരമായ വരികള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!