Skip to main content

വൈകുന്നേരം

വൈകുന്നേരം 
സന്ധ്യ ആരുടെയോ 
ചുണ്ടിന്റെ
ചുവപ്പിലേക്ക് 
ചേക്കേറുന്നു 

പിടഞ്ഞകലുന്ന 
ഒറ്റ ചിറകുള്ള 
ചുംബനങ്ങൾ 

രാത്രി കുപ്പായം ഊരി 
രതിക്കുള്ള
തയ്യാറെടുപ്പിലാണ് 

വഴി വിളക്കുകൾ കത്തുന്നുണ്ട് 

എങ്കിലും 
വെളിച്ചത്തിന് 
നാണത്തിന്റെ 
നിറമാണ്  

അവ എന്നെ നോക്കി ചിരിക്കുന്നുണ്ട് 

ഞാൻ കണ്ടില്ലെന്നു നടിക്കുന്നു 

വഴിയിലെ മരങ്ങൾ 
വെളിച്ചം കടം വാങ്ങി 
ചിരിച്ചു കാണിക്കുന്നു 

തിരക്കിട്ട് ഞാൻ വീട്ടിലേയ്ക്ക് 

എതിരെ വരുന്ന വാഹനങ്ങൾ 
പിറകിലേക്കുള്ള വഴി ചോദിക്കുന്നു

ഒറ്റ മുറിയുള്ള വീട്ടിൽ 
അടുക്കള പിണങ്ങി നില്പ്പാണ്‌
വെട്ടമില്ലാതെ 

ആ ഇരുട്ടിലാണ് എതിരെ വരുന്ന 
ഏതോ വാഹനത്തിന്റെ 
പ്രകാശനിറമുള്ള
സ്വപ്നചിറകിൽ
ഞാൻ ഒറ്റ ചിരി വിരിച്ച്‌
ഒരു നീണ്ട രാത്രിനോക്കി
ഉറങ്ങാൻ കിടന്നത് .. 

Comments

  1. ആ ഇരുട്ടിലാണ് ഇതിരെ വരുന്ന-
    എതിരെ എന്നല്ലെ ശരി..?
    കവിത വായിച്ച് വശകലനം ചെയ്യാനുള്ള കഴിവില്ലാത്തതു കൊണ്ട് ആശംസകൾ മാത്രം.

    ReplyDelete
    Replies
    1. നന്ദി വി കെ വളരെ ശരിയാണ് അത് തിരുത്തിയിട്ടുണ്ട്
      ആദ്യ വായനയക്ക്‌ അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി കൂടി അറിയിക്കട്ടെ

      Delete
  2. ഏകാകികൾ എങ്ങിനെ അവസാനിക്കുന്നു എന്ന് ഇവിടെ വായിച്ചു
    അയ്യോ ഇതെന്റെ ജീവിതമാണല്ലോ എന്ന് അതോടൊപ്പം ഓർത്തു

    നല്ല കവിത

    ReplyDelete
  3. രാത്രി കുപ്പായം ഊരി
    രതിക്കുള്ള
    തയ്യാറെടുപ്പിലാണ് ..... :)

    ReplyDelete
  4. എതിരെ വരുന്ന വാഹനങ്ങൾ
    പിറകിലേക്കുള്ള വഴി ചോദിക്കുന്നു

    ReplyDelete
  5. വെളിച്ചത്തിന് നാണം ..അതുകൊണ്ട് ഇരുട്ടിന്റെ കുപ്പായം..

    ReplyDelete
  6. ഒറ്റ മുറിയുള്ള വീട്ടിൽ
    അടുക്കള പിണങ്ങി നില്പ്പാണ്‌
    വെട്ടമില്ലാതെ.....കൊള്ളാല്ലോ......

    ReplyDelete
  7. എവിടെ വെട്ടമില്ലേലും അടുക്കളേൽ വെട്ടമില്ലെങ്കിൽ പാടുപെടുമല്ലേ ഭായ്.? :)

    പ്രകാശം നിറയട്ടെ. മനസ്സിലും.സ്വപ്നങ്ങളിലും,ജീവിതത്തിലുമൊക്കെ...


    നല്ല കവിത.


    ശുഭാശംസകൾ.....

    ReplyDelete
  8. നന്നായിരിക്കുന്നു കവിത
    ആശംസകള്‍

    ReplyDelete
  9. വെളിച്ചത്തിന് നാണത്തിന്റെ നിറമാണ്

    കറക്റ്റ്...

    ReplyDelete
  10. എങ്ങനെ ഇത്ര മനോഹരമായി ബിംബങ്ങള്‍ രചിക്കുന്നു എന്ന് ഒരസൂയക്കാരി മനസ്സില്‍ ചോദിക്കുന്നു!!!
    (അസൂയാശംസകള്‍ :) )

    ReplyDelete
  11. സൂക്ഷിച്ചു നടക്കേണ്ടതായിരുന്നു ...ഇനിയിപ്പോ പറഞ്ഞിട്ടെന്തു കാര്യം ,,,,? നല്ല വരികള്‍/// ആശയം ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...