Skip to main content

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ 
പ്രവേശിക്കും വിധം
കലണ്ടറിലെ ശൂന്യസ്ഥലികൾ
തീയതികൾ
ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ
വെപ്രാളം എടുത്തണിഞ്ഞ
അവയുടെ ശാന്തവള്ളികൾ

അവധികളുടെ ഉടലുള്ള കുതിര
കലണ്ടറിൽ
അതിൻ്റെ അടയാളപ്പെടുത്തൽ
അക്കങ്ങളിൽ,
നിറങ്ങളിൽ

ഒരു കടൽക്കുതിരയുടെ ചലനം
തീയതി കലണ്ടറിൽ 
അടയാളപ്പെടുത്തും വിധം

അതിൻ്റെ ചലനങ്ങളുടെ 
നിധിയിൽ നിന്നും ഒരു ചലനം 
എൻ്റെ കവിത കട്ടെടുക്കുന്നു

അവധികളും 
കടൽക്കുതിരയുടെ ചലനങ്ങളും 
എന്ന വിഷയത്തിൽ
ഇനിയും പൂർത്തിയാകാത്ത 
എൻ്റെ പഠനം

പൂർത്തിയാകുന്നില്ല ചലനങ്ങളും

അപ്പോഴും
ജീവിതത്തിൻ്റെ നിശ്ചലതക്ക്
കടൽക്കുതിരയുടെ ആകൃതി
വരച്ചുകൊടുക്കുന്നുണ്ട് ഞാൻ
അവയുടെ ചലനങ്ങൾക്കരികിൽ
വെറുതേയിരിക്കുന്നുണ്ട് ഞാൻ

ചലനത്തിൻ്റെ കൈയ്യിൽ,
മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ

ഓരോ തിരയും കടലിൻ്റെ കുതിര
എന്നായി, അപ്പോൾ എൻ്റെ നിശ്ചലത

ഞാൻ നാവികൻ
വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട്

നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ
അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു

കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം
തുരുമ്പിച്ച കപ്പൽപോലെ
കവിത എല്ലാ കിടപ്പുകളുടെയും അടിവശം 
തുരുമ്പിലേക്കുള്ള അതിൻ്റെ ജലജന്യ ഉലച്ചിൽ
ആയം

ഉലച്ചിലിൻ്റെ അടിവശമുള്ള കവിത
ജലത്തിൽ അതിൻ്റെ മുറുക്കം
കെട്ടിക്കിടപ്പുകളിലേക്ക് അതിൻ്റെ
ഉലച്ചിൽ
ഉലച്ചിലിൻ്റെ മട്ടിൽ ചെന്ന് തട്ടി
ഉലയാത്ത ഉടലിലേക്ക് 
അതിൻ്റെ തിരിച്ച് പോക്ക്
അതും ഉലഞ്ഞുലഞ്ഞ്

എൻ്റെ അവധികളും തീയതികളും
അവയേ 
കലണ്ടറിൽ അനുഗമിക്കുന്നു

ഒപ്പം
കുളമ്പടികളുടെ തണുത്ത ക്യൂബുകളും
അവയുടെ സ്വതന്ത്ര ആഖ്യാനങ്ങളും

താളമല്ല ജലം
ഒരു പക്ഷേ താളം ചേർക്കുമ്പോൾ ജലം ചെയ്യുന്നതെല്ലാം
തെളിഞ്ഞ് ഉലഞ്ഞ് കെട്ടിക്കിടന്ന്
വെള്ളം പോലുമാകും ജലം

താളം ജലത്തിൽ ഓളങ്ങൾ പോലെ
ജലം താളത്തിൽ, വെള്ളത്തിൽ വീഴും ഒച്ചകൾ
വെള്ളത്തിൽ പൊങ്ങി വരും
തണുപ്പിൽ അവയുടെ 
ലഹരിയുമായുള്ള ഒത്തുതീർപ്പും

മനുഷ്യരുടെ
വേറിട്ട പ്രതിഷേധവിഭാഗം എന്ന നിലയിൽ
ഓരോ പുഴുക്കളും അപ്പോഴും
സമയമെടുത്തിഴയുന്നു
കരയിലും അതിൻ്റെ ശബ്ദത്തിലും

ശബ്ദം പോലും എൻ്റേതല്ല
എന്നിട്ടും മതത്തിൻ്റെ കോളാമ്പിയായി
ഉടൽ വിട്ടുകൊടുക്കുന്നു
പാർട്ടി മണമുള്ള എൻ്റെ അണിവിരൽ
ഉടലിന് പുറത്ത് പോയി
അപ്പോഴും പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി
കിണഞ്ഞ് പ്രവർത്തിക്കുന്നു
ഉടൽ അണച്ച് കൂടെ ഞാനും

വിഷാദികൾ അവരുടെ ചുവരിൽ
തൂക്കുവാൻ ഉപയോഗിക്കും
ചന്ദ്രക്കല പോലെ 
വിഷാദത്തിൻ്റെ
വൃദ്ധിക്ഷയങ്ങൾ മാത്രം കാണിക്കും
വിഷാദത്തിൻ്റെ കലണ്ടർ
എൻ്റെ ചുവരിൽ അപ്പോഴും തുടരുന്നു

ഒരു പക്ഷേ എങ്ങും 
തലങ്ങും വിലങ്ങും ചുവരുകൾ

ഭംഗിയായിട്ടൊന്നിഴഞ്ഞിട്ടുണ്ട്
എന്നതിൻ്റെ രേഖപ്പെടുത്തലുകൾ
ഒന്നും ഇല്ലാതെ 
കൊലപ്പെടുത്തലിലൂടെ ഇഴഞ്ഞ്
കൊല്ലപ്പെട്ടവരെ മറികടന്ന്
എൻ്റെ പുഴു അപ്പോഴും സമയമെടുത്ത്
മരിക്കുന്നുമുണ്ട്

മഴ പെയ്യുമ്പോൾ വീടുകൾ, 
ഉള്ളിൽ തൂക്കും തുള്ളികളുടെ കലണ്ടർ തീയതികളുള്ള മഴ എന്ന്
കാറ്റടിച്ച് മറിയും കർക്കിടകം

എനിക്ക് ശലഭങ്ങൾ അവരുടെ
ചുവരുകളിൽ തൂക്കും 
പൊക്കി നോക്കാവുന്ന 
ആകാശത്തിൻ്റെ കലണ്ടറായാൽ മതി
എന്ന് തോന്നുന്നു

മേഘങ്ങൾ നിറങ്ങളിൽ വന്ന് നിൽക്കും
ഒന്നോ രണ്ടോ മേഘം നിറമില്ലാതെ ഇറങ്ങും
തീയതികളുടെ ബസ് സ്റ്റോപിലെ
ആഭ്യന്തരആകാശം

ദൈവങ്ങളുടെ കലണ്ടറിൽ
ദൈവങ്ങളുടെ തീയതിയായി
പണിയെടുക്കും മനുഷ്യരുണ്ടാകുമോ

കൂടെ ഇഴയുന്നുണ്ടോ ദൈവം ?
അവരുടെ വിശ്വാസം
ഒരോ വിശ്വാസിയുടേയും വേറിട്ട പ്രതിഷേധമാകുമോ ദൈവം?

കാരണം 
ഓരോ മനുഷ്യർക്കും അരോചകമാം
വിധം എൻ്റെ മതവും
മതേതരത്തത്തിൻ്റെ സമതലത്തിൽ
കുന്നുകൾ നിർമ്മിച്ച്
ആഴങ്ങൾ ഭേദിച്ച് ഇഴയുന്നു

കടുത്ത വേദനകൾ
വേദനകൾ ഒളിപ്പിക്കുവാൻ ഒരിടം
വേണം
അതിന് മനസ്സെന്ന പേര്
പുഴു എന്ന പേരിട്ട് മനസ്സ് അപ്പോഴും
പുറത്ത് പോയി ഇഴയുന്നു

അതിൻ്റെ ഇഴച്ചിൽ ഉടൽ ചവിട്ടിക്കെടുത്തുമോ എന്ന ഭയം 
ഉടൽ ഭയം എന്നിങ്ങനെ
അതിൻ്റെ ഇരട്ടകാലടികൾ

അതിന് മനസ്സെന്ന മുൻവിധി
തീയതികൾ കൊണ്ട് കൊരുക്കപ്പെടുമ്പോഴും 

ആഴമുള്ള
ചുഴികൾ കൊണ്ട് നിർമ്മിക്കും 
പുതിയ പുതിയ
കാലങ്ങളുടെ കലണ്ടറേ
അവയുടെ പറന്നുപൊങ്ങലേ

കൂടുതൽ കൂടുതൽ വിശുദ്ധരാകും
വെളുത്ത ചിറകടികളുള്ള പ്രാവുകൾ
ഇല്ലാത്ത പ്രാവുകളെക്കുറിളുള്ള ചിറകടികൾ, അപ്പോഴും 
ചാരനിറത്തിൽ തുടരുന്നു
ചാരനിറമുള്ള കലണ്ടറിൽ
പൂച്ചക്കണ്ണുള്ള യുദ്ധങ്ങൾ

ഇല്ലാതാകുന്നതിൻ്റെ ഭംഗി കൊണ്ട്
നിർമ്മിച്ചിരിക്കുന്നതൊക്കെയും
എന്ന ദൈവത്തിൻ്റെ നെടുവീർപ്പ്
ഇനിയുമെത്രനാൾകൂടി 
ശ്വാസത്തിൽ പൊതിഞ്ഞു
ഞാനെടുത്തുവെയ്ക്കും 
ജീവനിൽ?

Comments

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധന

ഉറക്കം വരുന്നു എന്ന പംക്തി  ആരംഭിക്കുന്നു ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധനക്ക് കാവലിലിരിക്കുന്നു ഉറക്കം തകിലിൻ്റെ ആകൃതി വലിച്ചിട്ടിരിക്കുന്നു തോൽ വള്ളികൾ കൊണ്ട് ഉറക്കത്തിൽ തട്ടിക്കൊട്ടി  ഉടൽ അയച്ചു നോക്കുന്നു ഉറക്കത്തിൻ്റെ തോല്  ഉറക്കത്തിൻ്റെ വിരല് ശബ്ദം കുറച്ച് വെച്ച് പുരികങ്ങൾ പിന്നേയും ഉറക്കം മുറുക്കുന്നു ഉറക്കം തലയിണകൾതോറും കയറിയിറങ്ങുന്നു ചുംബനങ്ങളിൽ ഉറക്കം തെന്നിമാറുന്നു ഉറക്കം കൊളുത്തിൽ ഒരു നിമിഷം തങ്ങുന്നു പിന്നെ ജനൽ പതിയേ മുറിച്ച് കടക്കുന്നു രാത്രിയുടെ സൈഡ് വ്യൂ മിറർ എന്ന വണ്ണം ഉറക്കം വീടിൻ്റെ അരികുകൾ ഉറക്കത്തിൽ തട്ടാതെ നോക്കുന്നു കോട്ടുവായകൾ പിന്നിട്ട് ഉറക്കം പിന്നേയും മുന്നോട്ട് പോകുന്നു ഇടുങ്ങിയ ഇടവഴികളിൽ ഇന്നലെയിൽ തട്ടാതെ ഉറക്കം പിന്നിലോട്ടെടുക്കുന്നു ഉള്ളിലെ നിലാവിൻ്റെ  റിയർവ്യൂ മിററിൽ നോക്കി എന്ന് പിന്നേയും സ്വപ്നം റിവേഴ്സ് എടുക്കുന്നു എനിക്ക് വേണമെങ്കിൽ ഭാഷയും മിന്നാംമിനുങ്ങിൻ്റെ മിനുക്കവും ഇപ്പോൾ ഇത്തരുണം പിറകിലേക്കെടുക്കാം അതേ സമയം ഉറക്കം തൊഴുത്തിൽ പയ്യിൻ്റെ അകിടിൽ ഒരേ സമയം ഉറക്കം ചുരത്തുന്നു പിന്നെ ഉറക്കവും തൂങ്ങുന്നു ഉറക്കത്തിനേ പയ്യ് കിട...

വിരാമങ്ങൾ അലമാരകൾ

വെയിൽ വാരിവലിച്ചിട്ട  ഒരലമാരയായി പകലിൽ ചാരിവെച്ച സൂര്യൻ വലിച്ചുവാരിയിടാൻ കുറച്ച് ആനന്ദം  അതിലേറെ വിഷാദം വാരിവലിച്ചിട്ട അസ്തമയത്തിൽ  രാത്രി ചുറ്റിക്കിടക്കുന്നു സമയം മാത്രം, അടുക്കിപ്പെറുക്കി വെക്കുന്നു വസ്ത്രങ്ങൾക്കിടയിൽ ഉടലും ഇരുട്ടുന്നു ഉടലും ഉലയുന്നു ഇരുട്ടിയ ഉടലുകൾക്കൊപ്പം  നീണ്ടുകിടക്കും രാത്രി ഓരോ ചുവരുകളും ജന്നലുകൾ തിരയുന്നു വാതിലുകൾ ബ്രായുടെ ഹൂക്കുകളാകുവാൻ പോകുന്ന നേരം, അഴികൾ ചുവരുകളിൽ  ഒഴിച്ചുവെക്കുന്നു നിലാവിൻ്റെ കുപ്പിയിൽ ഇട്ടുവെച്ചിരുന്ന ഇന്നലെയുടെ ജാം ഞാനും  തിരച്ചിലുകൾ മതിയാക്കി വിരലുകൾ ഉടലിൽ തിരിച്ച് വന്ന് കയറും നേരം സിഗററ്റുകൾ പോലെ സ്പർശനങ്ങൾ അവയുടെ കുറ്റികൾ ഓരോ ഇറ്റിലും വീട് മേൽക്കൂര ചുമക്കുന്നു കവിത ഞൊറിയും കവിതയുടുക്കും ഉടൽ വിരൽ ഇനിയും ഇറ്റുതീരാത്ത  ചിത്രപ്പണികളുടെ ഞാറ്റുവേല ചിറകുകളുടെ അഴിയുള്ള മിനുക്കത്തിൻ്റെ അലമാര പറക്കുന്നതിൻ്റെ തട്ട് താണു തന്നെയിരിക്കും ഇരുട്ടുന്നതിന് മുമ്പുള്ള ജനൽ ഉറക്കമൊഴിയുമ്പോലെ പറക്കമൊഴിക്കുന്നുണ്ട് ഓരോ മിന്നാംമിനുങ്ങും ആകാശവും അലമാരയും ഒരുമിച്ചെടുക്കും അവധികൾ ഒരു ആകാശവും വലിച്ചു വാരിയിടാത്ത അവധിയലമാരകൾ മേഘങ്...