Skip to main content

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ
ആഭ്യന്തരവിപണിയിൽ 
വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ

ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ
ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത
കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ
അതും അവിടെ നിൽക്കട്ടെ

ഒന്നും ഇല്ലെങ്കിലും
അതും എന്ന വാക്ക് 
മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ

ഇവയ്ക്കിടയിലാണ് എൻ്റെ  
കടൽ വെള്ളത്തോളം പഴക്കമുള്ള
ചുങ്കത്തോളം ഭാരമുള്ള കപ്പൽ
ഒപ്പം ഭാഷയും കവിതയും

പഴക്കമുള്ള നിശബ്ദത
ഒരിക്കലും നിസ്സഹായതയാവുന്നില്ല
ചരക്ക് കടന്ന വാക്ക് 
ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക്
പുതുക്കപ്പെടുന്നില്ല

കടൽ, ജലം പുതുക്കുന്നു
കപ്പൽ,
വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു

കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ
കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട്

ഒരു കപ്പലപകടം കൊണ്ട് വേനൽ
സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം

നാവിൻ തുമ്പിലെ ഉപ്പ്
കടൽക്കാറ്റിനോട് ഇടകലരുകയും
ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത്
മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും
ആകാശം

പഴയകാല കാറ്റുപായകൾ ഉള്ള
നൗകകളിൽ നിന്ന് ഒരുപാട് മാറി
അകലെയാണ് നമ്മൾ ഇപ്പോൾ കവിതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കപ്പൽ

കപ്പലിൻ്റെ മുകളിൽ ഉയർത്തിയിരിക്കുന്ന
പറക്കുന്ന കൊടിയിൽ
അന്നത്തെ സൂര്യനെ കപ്പൽ
തുവർത്തിയെടുക്കുന്നു
നേരം വെളുക്കുന്നിടത്ത് നോക്കി
താൽക്കാലികമായി
വെയ്ക്കുന്നു

സമയത്തിന് സമാന്തരമായി
ചലിക്കും ആകാശം
നീലനിറത്തിൽ നടക്കും 
ചരക്ക് നീക്കം

പഴയകാലത്തെ നൗകയിലെ പായ 
ഇപ്പോൾ എൻ്റെ മുറിയിലെ,
ചിത്രത്തിൽ പാറുന്നു
ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന
എനിക്ക്
ഉലയേണ്ടതില്ല ഇപ്പോൾ
ഉലഞ്ഞിട്ടുണ്ടാവാം പണ്ട്

ഒരു പരാതിയാവണം 
രാവിലെ, 
അതും ഒരു പകലും ഇനിയും
ഒരു പക്ഷേ,
ശരിയായ അർത്ഥത്തിൽ
സ്വീകരിക്കാത്തത്

കവിതവായിച്ചു കഴിഞ്ഞ
വിഷാദക്കമ്മിറ്റി മെമ്പറേ
ഒരു രസിതുകുറ്റി അല്ല അസ്തമയം

പരാതിക്കമ്മിറ്റി മെമ്പറേ
ഒരു കാലത്തും എടുക്കാച്ചരക്കല്ല
കവിത,
അത് ഒരിടത്തും കെട്ടികിടക്കുന്നില്ല

ഒരില, 
മറ്റൊരിലയുടെ ആശ്വാസമാകുന്ന പോലെ
ആശ്വാസം അവിടെ നിൽക്കട്ടെ
ഉലഞ്ഞുകഴിഞ്ഞ ഇല പോലെ 
കാലവും

തൽക്കാലം, 
വേണ്ടാത്ത പണി വെയിലാകുന്നു
പരാതി പതിയേ, പകലും
വേണ്ടാത്തപണിക്ക് പോയ സൂര്യൻ,
എന്നൊരു തിരുത്ത്
വിരലുകളിൽ ചാരിനിൽക്കുന്നു

വിത്തിട്ട് തുറക്കാവുന്ന സൂര്യകാന്തി

അരുതെന്ന് എത്ര വിലക്കിയിട്ടും
ആദ്യമായി കവിത വായിക്കുന്ന
ഒരാളുടെ, ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം,
കവിത വായിക്കുവാൻ എടുക്കുന്നു!



Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ