Skip to main content

ഉടൽ കവിത എന്നിങ്ങനെ തീരുവകൾ

തീരുവ വർദ്ധിപ്പിച്ചുകഴിഞ്ഞതിനാൽ
ആഭ്യന്തരവിപണിയിൽ 
വിലയിടിഞ്ഞു നിൽക്കുന്ന എൻ്റെ കയറ്റുമതി ഉടൽ

ഇനിയും ചുങ്കപ്പരിശോധന കഴിഞ്ഞിട്ടില്ലാത്തതിനാൽ
ഇന്നലെയിലേക്ക് ഇറക്കുമതി ചെയ്ത
കെട്ടിക്കിടക്കും എൻ്റെ മറ്റൊരു ഉടൽ
അതും അവിടെ നിൽക്കട്ടെ

ഒന്നും ഇല്ലെങ്കിലും
അതും എന്ന വാക്ക് 
മറ്റൊന്ന് കൂടി ഉണ്ടെന്നുള്ള വിധത്തിൽ ധ്വനിപ്പിക്കുവാനെടുക്കാമല്ലോ

ഇവയ്ക്കിടയിലാണ് എൻ്റെ  
കടൽ വെള്ളത്തോളം പഴക്കമുള്ള
ചുങ്കത്തോളം ഭാരമുള്ള കപ്പൽ
ഒപ്പം ഭാഷയും കവിതയും

പഴക്കമുള്ള നിശബ്ദത
ഒരിക്കലും നിസ്സഹായതയാവുന്നില്ല
ചരക്ക് കടന്ന വാക്ക് 
ഒരിക്കലും കവിതയിൽ ചുങ്കത്തിലേക്ക്
പുതുക്കപ്പെടുന്നില്ല

കടൽ, ജലം പുതുക്കുന്നു
കപ്പൽ,
വാക്ക് കടന്ന് ചരക്ക് ചുമന്ന് കടത്തുന്നു

കടന്നുവന്നു കൊണ്ടിരിക്കുന്ന കപ്പൽ
കടലിൻ്റെ താളുകൾ മറിക്കുന്നുണ്ട്

ഒരു കപ്പലപകടം കൊണ്ട് വേനൽ
സൃഷ്ടിക്കുവാനാകില്ലെന്ന് കപ്പിത്താനറിയാം

നാവിൻ തുമ്പിലെ ഉപ്പ്
കടൽക്കാറ്റിനോട് ഇടകലരുകയും
ചുങ്കത്തിനോട് ഒത്തുതീർപ്പ് നടത്തുകയും ചെയ്യുന്നിടത്ത്
മേഘങ്ങളിൽ ചെന്ന് തട്ടിത്തകരും
ആകാശം

പഴയകാല കാറ്റുപായകൾ ഉള്ള
നൗകകളിൽ നിന്ന് ഒരുപാട് മാറി
അകലെയാണ് നമ്മൾ ഇപ്പോൾ കവിതയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കപ്പൽ

കപ്പലിൻ്റെ മുകളിൽ ഉയർത്തിയിരിക്കുന്ന
പറക്കുന്ന കൊടിയിൽ
അന്നത്തെ സൂര്യനെ കപ്പൽ
തുവർത്തിയെടുക്കുന്നു
നേരം വെളുക്കുന്നിടത്ത് നോക്കി
താൽക്കാലികമായി
വെയ്ക്കുന്നു

സമയത്തിന് സമാന്തരമായി
ചലിക്കും ആകാശം
നീലനിറത്തിൽ നടക്കും 
ചരക്ക് നീക്കം

പഴയകാലത്തെ നൗകയിലെ പായ 
ഇപ്പോൾ എൻ്റെ മുറിയിലെ,
ചിത്രത്തിൽ പാറുന്നു
ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന
എനിക്ക്
ഉലയേണ്ടതില്ല ഇപ്പോൾ
ഉലഞ്ഞിട്ടുണ്ടാവാം പണ്ട്

ഒരു പരാതിയാവണം 
രാവിലെ, 
അതും ഒരു പകലും ഇനിയും
ഒരു പക്ഷേ,
ശരിയായ അർത്ഥത്തിൽ
സ്വീകരിക്കാത്തത്

കവിതവായിച്ചു കഴിഞ്ഞ
വിഷാദക്കമ്മിറ്റി മെമ്പറേ
ഒരു രസിതുകുറ്റി അല്ല അസ്തമയം

പരാതിക്കമ്മിറ്റി മെമ്പറേ
ഒരു കാലത്തും എടുക്കാച്ചരക്കല്ല
കവിത,
അത് ഒരിടത്തും കെട്ടികിടക്കുന്നില്ല

ഒരില, 
മറ്റൊരിലയുടെ ആശ്വാസമാകുന്ന പോലെ
ആശ്വാസം അവിടെ നിൽക്കട്ടെ
ഉലഞ്ഞുകഴിഞ്ഞ ഇല പോലെ 
കാലവും

തൽക്കാലം, 
വേണ്ടാത്ത പണി വെയിലാകുന്നു
പരാതി പതിയേ, പകലും
വേണ്ടാത്തപണിക്ക് പോയ സൂര്യൻ,
എന്നൊരു തിരുത്ത്
വിരലുകളിൽ ചാരിനിൽക്കുന്നു

വിത്തിട്ട് തുറക്കാവുന്ന സൂര്യകാന്തി

അരുതെന്ന് എത്ര വിലക്കിയിട്ടും
ആദ്യമായി കവിത വായിക്കുന്ന
ഒരാളുടെ, ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖം,
കവിത വായിക്കുവാൻ എടുക്കുന്നു!



Comments

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...