Skip to main content

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1

ദൈവത്തിന്റെ പക്ഷി പറക്കുന്നു
ദൈവം നടക്കുന്നു 
ദൈവത്തിന്റെ  ഇടങ്കൈയ്യിൽ 
പക്ഷിയുടെ ചിറക്
ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത
പക്ഷിയുടെ തൂവൽ
പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം
ആ ദൈവത്തിന് പക്ഷിയില്ല

2

ഞാൻ നടക്കുന്നില്ല
ഞാൻ നിൽക്കുന്നില്ല
ഓടുന്നുപോലുമില്ല ഞാൻ
ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല
ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി
അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ, 

ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത്
അതിനാൽ അത് പറക്കുന്നില്ല 
പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല
ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല
ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ

3

എന്നിട്ടും എന്റെ നിശ്ചലതയുടെ
വേഗത 
ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു

വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ
ആത്മാഭിമാനത്തിന്റെ വേദന
ഭാഷാവധാനതയെ മറികടക്കുന്നു

ഉയരത്തിൽ പറക്കും പക്ഷി
ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത
അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം
അനുഭവപ്പെടും അവധാനത
എന്റെ ഭാഷയ്ക്ക്

ഉടമസ്ഥനില്ലാത്ത വേദന കൊണ്ട്
ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ്
ദൈവം

4

ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു
ദൈവത്തിന് മുഖമില്ല

ഓരോ പക്ഷിയും ഒരു അപേക്ഷ
ഒരു പക്ഷേ മറ്റൊരു പക്ഷിയേ അനുവദിക്കുവാനുള്ളത്

ഓരോ മനുഷ്യരും 
ഓരോ അപേക്ഷമാത്രമാവുന്നു
ഒരു പക്ഷേ അത്രയും ശൂന്യത അനുവദിക്കുവാനുള്ളത്

5

ആഴ്ച്ചപ്പതിപ്പുകളാണ് വിരലുകൾ
അത് തൂക്കിയിട്ടിരിക്കുന്ന 
മാടക്കട മാത്രമാണ് ഉടൽ
എന്റെ അപേക്ഷ അങ്ങിനെ തുടങ്ങുന്നു
അത് ഒരിടത്തും അവസാനിക്കുന്നില്ല

മുഖവിലക്കെടുത്തിട്ടില്ല
എന്റെ അപേക്ഷ,  ദൈവം.
മൃഗത്തോൽ മേൽവിലാസമുള്ള വിരലുകൾ, മുരളുന്നു ദൈവം

മൃഗങ്ങൾ കത്തുകൾ
ഒരു പോസ്റ്റ്മാനാണ് ദൈവം
എന്റെ പറക്കാത്ത കിളി സംശയിക്കുന്നു

കിളിയുടെ വെറുമൊരു സംശയം മാത്രമാവുന്നുണ്ട് മാനം
മാനത്തിലേക്കിടും ചൂണ്ടകളാവും
പക്ഷികൾ

6

മരങ്ങളുടെ തീയേറ്റർ
കിളികളുടെ മാറ്റിനി
ശൂന്യതയ്ക്ക് പോസ്റ്ററില്ല
വാതുക്കൽ,
പ്രവേശിക്കുന്നവരുടെ ടിക്കറ്റ് പരിശോധകനാവും ദൈവം
ദൈവം കീറി 
പകുതി കിളിയ്ക്ക് കൊടുക്കും ടിക്കറ്റാവും ആകാശം
കിളി,
കിളിയെന്ന മുറിയിൽ പ്രവേശിക്കുന്നു

ഉടച്ചതേങ്ങയുടെ ഒരു മുറി പോലെ
മറ്റൊരുദിവസമെടുക്കാൻ
ഫ്രിഡ്ജിൽ വെച്ച 
തേങ്ങാപ്പൂൾ മണമുള്ള 
ഒരു മുറിയാകാശം
ഇപ്പോൾ കിളിയുടെ ഭാവനയിൽ

7

അരയ്ക്കുവാനെടുക്കാത്ത തേങ്ങയിൽ പണ്ടുമുതലേ ശേഷിയ്ക്കും
ഒന്നോരണ്ടോ കാന്തിയ പാട്

അതിന്റെ സ്വാതന്ത്ര്യസമരത്തിൽ
നിരന്തരം പങ്കെടുക്കുകയാണ്
ഒരു ഗ്രാമത്തിലെ മുഴുവൻ ഗാന്ധിപ്പല്ലുകൾ

പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ഒരിക്കലും ഒരു അഹിംസാവാദിയായിരുന്നില്ല
അവരുടെ ഗാന്ധി
അതു കൊണ്ട് തന്നെ 
ഒരിക്കലും കൊല്ലപ്പെട്ടില്ല 
എന്റേയും ഗാന്ധി

ഒരു കൊലയാളിയെ ശിൽപ്പിയായി കാണുവാൻ ഒരുക്കമില്ലാത്തതിനാൽ
കല്ലായി തുടർന്നു 
ഗ്രാമകവാടത്തിൽ ഗാന്ധി

വെടിയുണ്ടയുടെ ഉളിയുള്ള കല്ലാശാരി
മുരണ്ടുകാലം

എന്റെ രാഷ്ട്രം
അതും വിഭജിക്കപ്പെടും മുമ്പേ ഒരുക്കി
വെടിയുണ്ടകളുടെ ശരശയ്യ
വിഭജനത്തിന്റെ അരികിൽ 
അതിൽ ഭീഷ്മപ്പിതാമഹനേപ്പോലെ
മരണം കാത്തുകിടന്നു
നോട്ടിനുള്ളിലെ ഗാന്ധിജി

8

ചൂടായിട്ടുണ്ട് തിളപ്പിക്കാൻ വെച്ച വിരൽ
ഇനിയും വന്നിട്ടില്ല 
പാലിന് പോയ വിരൽ
വൈകിയെങ്കിലും എത്തിയിട്ടുണ്ട്
അതിഥികളായി വരാമെന്ന് അറിയിച്ച വിരലുകൾ
വൈകി എന്നത് തന്നെയാണ് അവ കൊണ്ടുവന്ന സമ്മാനപ്പൊതികൾ
മറ്റു വിരലുകൾ 
അവ തുറന്നുനോക്കുന്നു 

എന്റെ അരികിൽ ചായപ്പത്തി വിരൽ

9

രണ്ട് സംശയങ്ങളുടെ വിവാഹത്തിന്റെ
ക്ഷണക്കത്താവുകയാണ് എന്റെ പക്ഷി
അത് എന്നേയും വിവാഹത്തിന് വിളിച്ചേക്കും

കലണ്ടറുകളോ തീയതികളോ 
മാസമോ കാലമോ ഇല്ലാത്ത ഒരിടത്തെ വിവാഹത്തിൽ
അവിവാഹിതരുടെ ഭാഷയാണ് കിളികൾക്ക്

തെളിഞ്ഞ ആകാശം ഒരു കല്യാണ ആൽബം
അത് മറിച്ചുനോക്കി 
ക്ഷണക്കത്തിലെ മരത്തിൽ
കിളികളിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...