Skip to main content

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1

ദൈവത്തിന്റെ പക്ഷി പറക്കുന്നു
ദൈവം നടക്കുന്നു 
ദൈവത്തിന്റെ  ഇടങ്കൈയ്യിൽ 
പക്ഷിയുടെ ചിറക്
ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത
പക്ഷിയുടെ തൂവൽ
പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം
ആ ദൈവത്തിന് പക്ഷിയില്ല

2

ഞാൻ നടക്കുന്നില്ല
ഞാൻ നിൽക്കുന്നില്ല
ഓടുന്നുപോലുമില്ല ഞാൻ
ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല
ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി
അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ, 

ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത്
അതിനാൽ അത് പറക്കുന്നില്ല 
പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല
ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല
ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ

3

എന്നിട്ടും എന്റെ നിശ്ചലതയുടെ
വേഗത 
ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു

വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ
ആത്മാഭിമാനത്തിന്റെ വേദന
ഭാഷാവധാനതയെ മറികടക്കുന്നു

ഉയരത്തിൽ പറക്കും പക്ഷി
ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത
അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം
അനുഭവപ്പെടും അവധാനത
എന്റെ ഭാഷയ്ക്ക്

ഉടമസ്ഥനില്ലാത്ത വേദന കൊണ്ട്
ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ്
ദൈവം

4

ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു
ദൈവത്തിന് മുഖമില്ല

ഓരോ പക്ഷിയും ഒരു അപേക്ഷ
ഒരു പക്ഷേ മറ്റൊരു പക്ഷിയേ അനുവദിക്കുവാനുള്ളത്

ഓരോ മനുഷ്യരും 
ഓരോ അപേക്ഷമാത്രമാവുന്നു
ഒരു പക്ഷേ അത്രയും ശൂന്യത അനുവദിക്കുവാനുള്ളത്

5

ആഴ്ച്ചപ്പതിപ്പുകളാണ് വിരലുകൾ
അത് തൂക്കിയിട്ടിരിക്കുന്ന 
മാടക്കട മാത്രമാണ് ഉടൽ
എന്റെ അപേക്ഷ അങ്ങിനെ തുടങ്ങുന്നു
അത് ഒരിടത്തും അവസാനിക്കുന്നില്ല

മുഖവിലക്കെടുത്തിട്ടില്ല
എന്റെ അപേക്ഷ,  ദൈവം.
മൃഗത്തോൽ മേൽവിലാസമുള്ള വിരലുകൾ, മുരളുന്നു ദൈവം

മൃഗങ്ങൾ കത്തുകൾ
ഒരു പോസ്റ്റ്മാനാണ് ദൈവം
എന്റെ പറക്കാത്ത കിളി സംശയിക്കുന്നു

കിളിയുടെ വെറുമൊരു സംശയം മാത്രമാവുന്നുണ്ട് മാനം
മാനത്തിലേക്കിടും ചൂണ്ടകളാവും
പക്ഷികൾ

6

മരങ്ങളുടെ തീയേറ്റർ
കിളികളുടെ മാറ്റിനി
ശൂന്യതയ്ക്ക് പോസ്റ്ററില്ല
വാതുക്കൽ,
പ്രവേശിക്കുന്നവരുടെ ടിക്കറ്റ് പരിശോധകനാവും ദൈവം
ദൈവം കീറി 
പകുതി കിളിയ്ക്ക് കൊടുക്കും ടിക്കറ്റാവും ആകാശം
കിളി,
കിളിയെന്ന മുറിയിൽ പ്രവേശിക്കുന്നു

ഉടച്ചതേങ്ങയുടെ ഒരു മുറി പോലെ
മറ്റൊരുദിവസമെടുക്കാൻ
ഫ്രിഡ്ജിൽ വെച്ച 
തേങ്ങാപ്പൂൾ മണമുള്ള 
ഒരു മുറിയാകാശം
ഇപ്പോൾ കിളിയുടെ ഭാവനയിൽ

7

അരയ്ക്കുവാനെടുക്കാത്ത തേങ്ങയിൽ പണ്ടുമുതലേ ശേഷിയ്ക്കും
ഒന്നോരണ്ടോ കാന്തിയ പാട്

അതിന്റെ സ്വാതന്ത്ര്യസമരത്തിൽ
നിരന്തരം പങ്കെടുക്കുകയാണ്
ഒരു ഗ്രാമത്തിലെ മുഴുവൻ ഗാന്ധിപ്പല്ലുകൾ

പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ഒരിക്കലും ഒരു അഹിംസാവാദിയായിരുന്നില്ല
അവരുടെ ഗാന്ധി
അതു കൊണ്ട് തന്നെ 
ഒരിക്കലും കൊല്ലപ്പെട്ടില്ല 
എന്റേയും ഗാന്ധി

ഒരു കൊലയാളിയെ ശിൽപ്പിയായി കാണുവാൻ ഒരുക്കമില്ലാത്തതിനാൽ
കല്ലായി തുടർന്നു 
ഗ്രാമകവാടത്തിൽ ഗാന്ധി

വെടിയുണ്ടയുടെ ഉളിയുള്ള കല്ലാശാരി
മുരണ്ടുകാലം

എന്റെ രാഷ്ട്രം
അതും വിഭജിക്കപ്പെടും മുമ്പേ ഒരുക്കി
വെടിയുണ്ടകളുടെ ശരശയ്യ
വിഭജനത്തിന്റെ അരികിൽ 
അതിൽ ഭീഷ്മപ്പിതാമഹനേപ്പോലെ
മരണം കാത്തുകിടന്നു
നോട്ടിനുള്ളിലെ ഗാന്ധിജി

8

ചൂടായിട്ടുണ്ട് തിളപ്പിക്കാൻ വെച്ച വിരൽ
ഇനിയും വന്നിട്ടില്ല 
പാലിന് പോയ വിരൽ
വൈകിയെങ്കിലും എത്തിയിട്ടുണ്ട്
അതിഥികളായി വരാമെന്ന് അറിയിച്ച വിരലുകൾ
വൈകി എന്നത് തന്നെയാണ് അവ കൊണ്ടുവന്ന സമ്മാനപ്പൊതികൾ
മറ്റു വിരലുകൾ 
അവ തുറന്നുനോക്കുന്നു 

എന്റെ അരികിൽ ചായപ്പത്തി വിരൽ

9

രണ്ട് സംശയങ്ങളുടെ വിവാഹത്തിന്റെ
ക്ഷണക്കത്താവുകയാണ് എന്റെ പക്ഷി
അത് എന്നേയും വിവാഹത്തിന് വിളിച്ചേക്കും

കലണ്ടറുകളോ തീയതികളോ 
മാസമോ കാലമോ ഇല്ലാത്ത ഒരിടത്തെ വിവാഹത്തിൽ
അവിവാഹിതരുടെ ഭാഷയാണ് കിളികൾക്ക്

തെളിഞ്ഞ ആകാശം ഒരു കല്യാണ ആൽബം
അത് മറിച്ചുനോക്കി 
ക്ഷണക്കത്തിലെ മരത്തിൽ
കിളികളിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...