Skip to main content

കിളികൾ ആകാശത്തെ അട്ടിമറിക്കുന്നു

1

ദൈവത്തിന്റെ പക്ഷി പറക്കുന്നു
ദൈവം നടക്കുന്നു 
ദൈവത്തിന്റെ  ഇടങ്കൈയ്യിൽ 
പക്ഷിയുടെ ചിറക്
ചുണ്ടിൽ ഊതിപ്പറത്തുവാനെടുത്ത
പക്ഷിയുടെ തൂവൽ
പക്ഷിയൊളിപ്പിച്ചിരിക്കുന്ന തൂവലിന്റെ നിറം, മറ്റൊരു ദൈവം
ആ ദൈവത്തിന് പക്ഷിയില്ല

2

ഞാൻ നടക്കുന്നില്ല
ഞാൻ നിൽക്കുന്നില്ല
ഓടുന്നുപോലുമില്ല ഞാൻ
ഒരു വണ്ടിപോലും ഞാനോടിക്കുന്നില്ല
ഒരു പക്ഷിപോലുമല്ല എന്റെ പക്ഷി
അത് പക്ഷിയില്ലാത്ത ദൈവത്തിന്റെ  അപേക്ഷ, 

ഒരു പക്ഷേ പക്ഷിയ്ക്ക് വേണ്ടിയുള്ളത്
അതിനാൽ അത് പറക്കുന്നില്ല 
പറക്കാത്ത പക്ഷിയ്ക്ക് ദൈവമില്ല
ആകാശം അതിന് ദൈവത്തെ അനുവദിയ്ക്കുന്നില്ല
ആകാശം പക്ഷികളുടെ ഗസറ്റ്ഡ് ഓഫീസർ

3

എന്നിട്ടും എന്റെ നിശ്ചലതയുടെ
വേഗത 
ഒരു പക്ഷേ ആത്മാഭിമാനത്തിന്റെ വേദന പോലെ കുറക്കുന്നു

വേദനയ്ക്ക് എടുത്ത പേറ്റന്റ് പോലെ
ആത്മാഭിമാനത്തിന്റെ വേദന
ഭാഷാവധാനതയെ മറികടക്കുന്നു

ഉയരത്തിൽ പറക്കും പക്ഷി
ഉയരം കൊണ്ടരിച്ചെടുത്ത അതിന്റെ നിശ്ചലത
അതിന്റെ കണ്ണിൽക്കൂടി നോക്കിയാൽ മാത്രം
അനുഭവപ്പെടും അവധാനത
എന്റെ ഭാഷയ്ക്ക്

ഉടമസ്ഥനില്ലാത്ത വേദന കൊണ്ട്
ഫ്രൈയിം ചെയ്യപ്പെട്ട മുഖമാവുകയാണ്
ദൈവം

4

ദൈവത്തിന്റ മുഖം മനുഷ്യർ കൊണ്ടു നടക്കുന്നു
ദൈവത്തിന് മുഖമില്ല

ഓരോ പക്ഷിയും ഒരു അപേക്ഷ
ഒരു പക്ഷേ മറ്റൊരു പക്ഷിയേ അനുവദിക്കുവാനുള്ളത്

ഓരോ മനുഷ്യരും 
ഓരോ അപേക്ഷമാത്രമാവുന്നു
ഒരു പക്ഷേ അത്രയും ശൂന്യത അനുവദിക്കുവാനുള്ളത്

5

ആഴ്ച്ചപ്പതിപ്പുകളാണ് വിരലുകൾ
അത് തൂക്കിയിട്ടിരിക്കുന്ന 
മാടക്കട മാത്രമാണ് ഉടൽ
എന്റെ അപേക്ഷ അങ്ങിനെ തുടങ്ങുന്നു
അത് ഒരിടത്തും അവസാനിക്കുന്നില്ല

മുഖവിലക്കെടുത്തിട്ടില്ല
എന്റെ അപേക്ഷ,  ദൈവം.
മൃഗത്തോൽ മേൽവിലാസമുള്ള വിരലുകൾ, മുരളുന്നു ദൈവം

മൃഗങ്ങൾ കത്തുകൾ
ഒരു പോസ്റ്റ്മാനാണ് ദൈവം
എന്റെ പറക്കാത്ത കിളി സംശയിക്കുന്നു

കിളിയുടെ വെറുമൊരു സംശയം മാത്രമാവുന്നുണ്ട് മാനം
മാനത്തിലേക്കിടും ചൂണ്ടകളാവും
പക്ഷികൾ

6

മരങ്ങളുടെ തീയേറ്റർ
കിളികളുടെ മാറ്റിനി
ശൂന്യതയ്ക്ക് പോസ്റ്ററില്ല
വാതുക്കൽ,
പ്രവേശിക്കുന്നവരുടെ ടിക്കറ്റ് പരിശോധകനാവും ദൈവം
ദൈവം കീറി 
പകുതി കിളിയ്ക്ക് കൊടുക്കും ടിക്കറ്റാവും ആകാശം
കിളി,
കിളിയെന്ന മുറിയിൽ പ്രവേശിക്കുന്നു

ഉടച്ചതേങ്ങയുടെ ഒരു മുറി പോലെ
മറ്റൊരുദിവസമെടുക്കാൻ
ഫ്രിഡ്ജിൽ വെച്ച 
തേങ്ങാപ്പൂൾ മണമുള്ള 
ഒരു മുറിയാകാശം
ഇപ്പോൾ കിളിയുടെ ഭാവനയിൽ

7

അരയ്ക്കുവാനെടുക്കാത്ത തേങ്ങയിൽ പണ്ടുമുതലേ ശേഷിയ്ക്കും
ഒന്നോരണ്ടോ കാന്തിയ പാട്

അതിന്റെ സ്വാതന്ത്ര്യസമരത്തിൽ
നിരന്തരം പങ്കെടുക്കുകയാണ്
ഒരു ഗ്രാമത്തിലെ മുഴുവൻ ഗാന്ധിപ്പല്ലുകൾ

പല്ലിന് പല്ല്
കണ്ണിന് കണ്ണ്
ഒരിക്കലും ഒരു അഹിംസാവാദിയായിരുന്നില്ല
അവരുടെ ഗാന്ധി
അതു കൊണ്ട് തന്നെ 
ഒരിക്കലും കൊല്ലപ്പെട്ടില്ല 
എന്റേയും ഗാന്ധി

ഒരു കൊലയാളിയെ ശിൽപ്പിയായി കാണുവാൻ ഒരുക്കമില്ലാത്തതിനാൽ
കല്ലായി തുടർന്നു 
ഗ്രാമകവാടത്തിൽ ഗാന്ധി

വെടിയുണ്ടയുടെ ഉളിയുള്ള കല്ലാശാരി
മുരണ്ടുകാലം

എന്റെ രാഷ്ട്രം
അതും വിഭജിക്കപ്പെടും മുമ്പേ ഒരുക്കി
വെടിയുണ്ടകളുടെ ശരശയ്യ
വിഭജനത്തിന്റെ അരികിൽ 
അതിൽ ഭീഷ്മപ്പിതാമഹനേപ്പോലെ
മരണം കാത്തുകിടന്നു
നോട്ടിനുള്ളിലെ ഗാന്ധിജി

8

ചൂടായിട്ടുണ്ട് തിളപ്പിക്കാൻ വെച്ച വിരൽ
ഇനിയും വന്നിട്ടില്ല 
പാലിന് പോയ വിരൽ
വൈകിയെങ്കിലും എത്തിയിട്ടുണ്ട്
അതിഥികളായി വരാമെന്ന് അറിയിച്ച വിരലുകൾ
വൈകി എന്നത് തന്നെയാണ് അവ കൊണ്ടുവന്ന സമ്മാനപ്പൊതികൾ
മറ്റു വിരലുകൾ 
അവ തുറന്നുനോക്കുന്നു 

എന്റെ അരികിൽ ചായപ്പത്തി വിരൽ

9

രണ്ട് സംശയങ്ങളുടെ വിവാഹത്തിന്റെ
ക്ഷണക്കത്താവുകയാണ് എന്റെ പക്ഷി
അത് എന്നേയും വിവാഹത്തിന് വിളിച്ചേക്കും

കലണ്ടറുകളോ തീയതികളോ 
മാസമോ കാലമോ ഇല്ലാത്ത ഒരിടത്തെ വിവാഹത്തിൽ
അവിവാഹിതരുടെ ഭാഷയാണ് കിളികൾക്ക്

തെളിഞ്ഞ ആകാശം ഒരു കല്യാണ ആൽബം
അത് മറിച്ചുനോക്കി 
ക്ഷണക്കത്തിലെ മരത്തിൽ
കിളികളിരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...