Skip to main content

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ
ഒരാകാശം കൊണ്ടുപോകുന്നു
നിലത്തിറക്കി വെയ്ക്കുവാൻ, 
മാത്രം ഒരു തുമ്പിയെ വിളിക്കുന്നു.

എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും
വാക്കിന്റെ ഏകാന്തത,
ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു
തുമ്പിയാവുന്നു

കേൾവിയുടെ 
നിലാവിലേയ്ക്ക് നീളും വിരലുകൾ 

കാതുകൾ 
നിലാവെടുത്തു വെയ്ക്കുമ്പോൾ,
കേൾക്കും ശബ്ദം 
എന്ന് വിശദീകരിക്കുമ്പോൾ
അതിൽ ചിറകുകൾ പുരളുന്നു
എഴുതിയ കണ്ണിലെ 
വാക്കിലെന്നോണ്ണം വാലും നീളുന്നു

കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ 
ദൂരം എന്ന അതിന്റെ പേരിന്നരികിൽ
ഒരു ഇലയിലിരുന്നുരുളും
മഞ്ഞുകണത്തെ 
എന്റെ തുമ്പി ചെന്നുതൊടുന്നു

മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു

ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി

2

ഒരു ചതുരംഗത്തിലും 
കരുവാകുന്നില്ല മഞ്ഞ്,
അരിച്ചുകയറുന്ന സ്വരത്തിൽ 
ഓരോ മഞ്ഞുതുള്ളിയും പാടുന്നു

ഹസ്തരേഖകൾ അഴിച്ചെടുക്കും
ആകാശം

ഒരിലയിൽ,
മറ്റൊരു മഞ്ഞുകണത്തെ 
ഇറക്കിവെച്ച പാൻഥന്റെ കൈ,
ഇലകൾ നോക്കുന്നു

കടുത്ത മഴയുണ്ടായിരുന്നു
ആരോടും പറഞ്ഞില്ല
ആരും നനഞ്ഞില്ല

മായ്ച്ചുകളയുവാൻ മാത്രം 
മഴക്കരികിൽ എഴുതി
ആരും അറിഞ്ഞില്ല എന്ന വരി
ആരും വായിച്ചില്ല
ആയതിനാൽ ഒന്നും മാഞ്ഞില്ല

ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ 
എന്ന ലേബലിൽ
നിന്നു പെയ്തു മഴ,
ചെന്നു നനഞ്ഞൂ അതിൽ 
വന്നു നനഞ്ഞു തുമ്പിയും

ശൂന്യതകൊണ്ട് നിർമ്മിച്ച മുത്ത്
കൊരുക്കപ്പെടുവാൻവേണ്ടി മാത്രം
ഉള്ളിൽ,
സുഷിരം സൂക്ഷിക്കുമ്പോലെ
ജീവിതവുമായി 
കൊരുക്കപ്പെടുവാൻ വേണ്ടി മാത്രം ഉള്ളിൽ സൂക്ഷിച്ചു,
കവിത

3

എന്റെ ഏകാന്തത, 
തുമ്പി സൂക്ഷിയ്ക്കുന്നു.

കിളികൾക്ക് വേണ്ടി മാത്രം
കൊരുക്കപ്പെടും മുത്താവും
ആകാശം

അത് പൊട്ടിവീഴുമെന്ന്,
മഴ മാത്രം ഭയപ്പെടുന്നു
ഭയത്തിന്റെ മുത്തായി മഴ.
തുമ്പി, നനഞ്ഞ മഞ്ഞിന്റെ കാവൽക്കാരൻ

4

നിലത്ത് വീണ് 
ആകാശത്തേയ്ക്ക് മാത്രം കുതിയ്ക്കും
മുത്ത്,
ശൂന്യതയിൽ സുഷിരങ്ങളിടും കവിത

താളിന്നൊപ്പം മറിയുമാകാശം
വിരലിന്നൊപ്പം മറിയും കിളികളും

ഒരു വെള്ളാരങ്കല്ലിന്റെ രൂപപ്പെടലിനെ
തെളിനീരരുവിയിലെ ജലം
കളങ്ങൾ പോലെ ഓളങ്ങൾ വരച്ച്
അതിന്റെ നിശ്ചലത കൊണ്ട്,
ചെന്ന്, 
കൊന്തിത്തൊടുമ്പോലെ
മഴയെ കൊന്തിത്തൊട്ടുകളിച്ചു,
എന്റെ കാട്ടുകുറിഞ്ഞിയുടൽ.
കളം വരച്ചു ധനുമാസവും

മുകളിൽ
നിലാവിന്റെ കുന്നിറങ്ങി,
മകരത്തിൽ തൊടും മേഘങ്ങൾ
താഴെ തെച്ചിയിതൾ ഓംങ്കാരങ്ങൾ.

5

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു
നിന്റെ മേഘങ്ങൾ എങ്ങും തൊടുന്നില്ല
എന്നിട്ടും,
കൊന്തുമ്പോൾ നിന്റെ മേഘങ്ങൾ
അനുഭവിയ്ക്കുന്നതെന്തും
എന്റെ ഏകാന്തതയും അനുഭവിയ്ക്കുന്നു.

അവ കൊന്തുന്നു
അവ എന്നെ മാത്രം വന്ന് തൊടുന്നു 

അവളുടെ
കളം വരച്ചിട്ട ഒറ്റപ്പെടലിനെ
ഒരു മാസം പോലെ,
തീയതികളില്ലാതെ ചെന്ന് തൊടും
എന്റെ ഏകാന്തത
കൂടെ തൊടുന്നു തുമ്പിയും.

6

ഉദിയ്ക്കുവാൻ വൈകുന്തോറും
പൗർണ്ണമിയിൽ രൂപപ്പെടും
മഞ്ഞുകലർന്ന ഒരു മൂടലുണ്ട്.
വൈകുന്നതിന്റെ പൂർണ്ണത
അഥവാ പൂർണ്ണതയുടെ വൈകൽ,
മാനത്ത്

പുതിയ ആകാശം തീർക്കുവാൻ
ഓരോ തുമ്പിയും 
എടുത്തുവെയ്ക്കും ആകാശക്കുഴമ്പ്

മേഘങ്ങൾ ആകാശമെടുക്കുവാൻ വരും
ലൈബ്രറി
മേഘങ്ങൾ മടക്കാത്ത ബുക്കായി,
മേഘത്തിന്റെ മുറിയിൽ 
ചിതറിക്കിടക്കും ആകാശം.
അതാണ്
ഇപ്പോൾ എന്റെ സങ്കൽപ്പം നിറയേ

7

നിന്റെ അരികിൽ കിടന്ന് മയങ്ങും ചോദ്യം
എങ്ങനെയെന്ന ചോദ്യം മന്ദാരപ്പൂവായി വിരിയുന്നയിടം
നിന്റെ ഒരു പ്രാവും അങ്ങിനെ
ചെയ്യുന്നുണ്ട് എന്ന് ഉത്തരം

ഒരാളുടെ ഏകാന്തത,
രണ്ട് പേർ ചേർന്നു പങ്കിടുന്നത് പ്രണയമെന്ന് വിളിക്കുമോ
അത് ചോദ്യമാകുന്നു

ഇപ്പോൾ എന്റെ മുമ്പിൽ
ആകാശത്തിന്റെ 
എഡിറ്റിങ്ങ് ടേബിളിലെ
മേഘം 

8

എഡിറ്റ് ചെയ്യുവാൻ മറന്നുപോയ,
വരികൾക്കിടയിൽ
അവതാരിക തിരയും കവിത

ഓരോ വിരലിലും പുരട്ടും
ഏകാന്തതയുടെ നിറം
തുമ്പിച്ചിറകുള്ള ഏകാന്തത

ശൂന്യതകൾ കടന്ന്,
ആകാശമാകുന്നുണ്ട് വിഹ്വലതകളുടെ അഭിസംബോധന.
ഏകാന്തതയുടേതാണ് ആത്മഗദം
കൃത്യമായി പറഞ്ഞാൽ 
അവന്റെ ഏകാന്തത.

9

ദൈവവുമായിട്ടായിരുന്നു എന്നും മൽപ്പിടിത്തം
മൽപ്പിടിത്തത്തിൽ വിജയിച്ച ദൈവം
വിജയിച്ചതിന്റെ സ്മരണിക 
ഒരു മന്ദസ്മിതത്തോടൊപ്പം
പുറത്തിറക്കുന്നു

ദൈവത്തിന്റെ ഏകാന്തത,
ഒരു സോവനീറാകുന്നു
മനുഷ്യന്റെ ഏകാന്തത ഒരു മന്ദസ്മിതവും

10

മൺചെരാതായി ഉടൽ,
വെളിച്ചം എടുത്തുവെയ്ക്കുന്നിടത്ത്
എരിഞ്ഞപാടുകൾ
വെളിച്ചം സൂക്ഷിക്കുന്നതിനേക്കുറിച്ച്

രണ്ട് മഴപ്പാറ്റകൾ
അവസാനം ചെയ്ത രതി,
നോക്കിനിന്നതിനെക്കുറിച്ച്

രതിയിലെ 
അണയാതെ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കിനെക്കുറിച്ച് ഒക്കെ,
നീ എനിക്കെഴുതുന്നു

മരിച്ചവരുടെ ആത്മാവുമായി 
മഴപ്പാറ്റകൾ
വെളിച്ചം തേടി വരുന്നു
ഞാനത് കാണുന്നു

വിരൽത്തുമ്പ് ഉരച്ച് കത്തിച്ച,
തെറുത്ത കവിതയുടെ 
എരിയുന്ന ശബ്ദം
ചുണ്ടിലുരച്ച് കെടുത്തുന്നു

വിരൽത്തുമ്പുകൾ
അവധിയിൽ പ്രവേശിക്കുന്നു,
ഒപ്പം ചുണ്ടുകളും

എരിയുന്ന കനലിന്റെ 
കറ വീണ നിലാവ് 
കെട്ടപാടിന്റെ ചന്ദ്രക്കല

ഏകാന്തതയുടെ സൂക്ഷ്മജീവികൾ
ജീവിതം വിഘടിപ്പിയ്ക്കും സ്വരം

നിലാവിന്റെ മടയടയ്ക്കുന്നു
കലയിലേക്ക് ചന്ദ്രനെ തുറന്നുവിടുന്നു
ചന്ദ്രക്കലയിലേക്ക് ആകൃതി ഇരച്ചുകയറും ശബ്ദം

രാത്രിയും അടക്കുന്നുണ്ട്
വെളിച്ചത്തിന്റെ മട
മിന്നാംമിന്നികളിലേയ്ക്ക് അവ
മിനുക്കം മാത്രം തുറന്നുവിടുന്നു

വിഹ്വലതകൾക്കതീതമാം ശൂന്യത
പാടി നിർത്തുന്നു ആകാശം 
ഞാൻ പറഞ്ഞും.

Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...