Skip to main content

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ
ഒരാകാശം കൊണ്ടുപോകുന്നു
നിലത്തിറക്കി വെയ്ക്കുവാൻ, 
മാത്രം ഒരു തുമ്പിയെ വിളിക്കുന്നു.

എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും
വാക്കിന്റെ ഏകാന്തത,
ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു
തുമ്പിയാവുന്നു

കേൾവിയുടെ 
നിലാവിലേയ്ക്ക് നീളും വിരലുകൾ 

കാതുകൾ 
നിലാവെടുത്തു വെയ്ക്കുമ്പോൾ,
കേൾക്കും ശബ്ദം 
എന്ന് വിശദീകരിക്കുമ്പോൾ
അതിൽ ചിറകുകൾ പുരളുന്നു
എഴുതിയ കണ്ണിലെ 
വാക്കിലെന്നോണ്ണം വാലും നീളുന്നു

കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ 
ദൂരം എന്ന അതിന്റെ പേരിന്നരികിൽ
ഒരു ഇലയിലിരുന്നുരുളും
മഞ്ഞുകണത്തെ 
എന്റെ തുമ്പി ചെന്നുതൊടുന്നു

മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു

ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി

2

ഒരു ചതുരംഗത്തിലും 
കരുവാകുന്നില്ല മഞ്ഞ്,
അരിച്ചുകയറുന്ന സ്വരത്തിൽ 
ഓരോ മഞ്ഞുതുള്ളിയും പാടുന്നു

ഹസ്തരേഖകൾ അഴിച്ചെടുക്കും
ആകാശം

ഒരിലയിൽ,
മറ്റൊരു മഞ്ഞുകണത്തെ 
ഇറക്കിവെച്ച പാൻഥന്റെ കൈ,
ഇലകൾ നോക്കുന്നു

കടുത്ത മഴയുണ്ടായിരുന്നു
ആരോടും പറഞ്ഞില്ല
ആരും നനഞ്ഞില്ല

മായ്ച്ചുകളയുവാൻ മാത്രം 
മഴക്കരികിൽ എഴുതി
ആരും അറിഞ്ഞില്ല എന്ന വരി
ആരും വായിച്ചില്ല
ആയതിനാൽ ഒന്നും മാഞ്ഞില്ല

ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ 
എന്ന ലേബലിൽ
നിന്നു പെയ്തു മഴ,
ചെന്നു നനഞ്ഞൂ അതിൽ 
വന്നു നനഞ്ഞു തുമ്പിയും

ശൂന്യതകൊണ്ട് നിർമ്മിച്ച മുത്ത്
കൊരുക്കപ്പെടുവാൻവേണ്ടി മാത്രം
ഉള്ളിൽ,
സുഷിരം സൂക്ഷിക്കുമ്പോലെ
ജീവിതവുമായി 
കൊരുക്കപ്പെടുവാൻ വേണ്ടി മാത്രം ഉള്ളിൽ സൂക്ഷിച്ചു,
കവിത

3

എന്റെ ഏകാന്തത, 
തുമ്പി സൂക്ഷിയ്ക്കുന്നു.

കിളികൾക്ക് വേണ്ടി മാത്രം
കൊരുക്കപ്പെടും മുത്താവും
ആകാശം

അത് പൊട്ടിവീഴുമെന്ന്,
മഴ മാത്രം ഭയപ്പെടുന്നു
ഭയത്തിന്റെ മുത്തായി മഴ.
തുമ്പി, നനഞ്ഞ മഞ്ഞിന്റെ കാവൽക്കാരൻ

4

നിലത്ത് വീണ് 
ആകാശത്തേയ്ക്ക് മാത്രം കുതിയ്ക്കും
മുത്ത്,
ശൂന്യതയിൽ സുഷിരങ്ങളിടും കവിത

താളിന്നൊപ്പം മറിയുമാകാശം
വിരലിന്നൊപ്പം മറിയും കിളികളും

ഒരു വെള്ളാരങ്കല്ലിന്റെ രൂപപ്പെടലിനെ
തെളിനീരരുവിയിലെ ജലം
കളങ്ങൾ പോലെ ഓളങ്ങൾ വരച്ച്
അതിന്റെ നിശ്ചലത കൊണ്ട്,
ചെന്ന്, 
കൊന്തിത്തൊടുമ്പോലെ
മഴയെ കൊന്തിത്തൊട്ടുകളിച്ചു,
എന്റെ കാട്ടുകുറിഞ്ഞിയുടൽ.
കളം വരച്ചു ധനുമാസവും

മുകളിൽ
നിലാവിന്റെ കുന്നിറങ്ങി,
മകരത്തിൽ തൊടും മേഘങ്ങൾ
താഴെ തെച്ചിയിതൾ ഓംങ്കാരങ്ങൾ.

5

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു
നിന്റെ മേഘങ്ങൾ എങ്ങും തൊടുന്നില്ല
എന്നിട്ടും,
കൊന്തുമ്പോൾ നിന്റെ മേഘങ്ങൾ
അനുഭവിയ്ക്കുന്നതെന്തും
എന്റെ ഏകാന്തതയും അനുഭവിയ്ക്കുന്നു.

അവ കൊന്തുന്നു
അവ എന്നെ മാത്രം വന്ന് തൊടുന്നു 

അവളുടെ
കളം വരച്ചിട്ട ഒറ്റപ്പെടലിനെ
ഒരു മാസം പോലെ,
തീയതികളില്ലാതെ ചെന്ന് തൊടും
എന്റെ ഏകാന്തത
കൂടെ തൊടുന്നു തുമ്പിയും.

6

ഉദിയ്ക്കുവാൻ വൈകുന്തോറും
പൗർണ്ണമിയിൽ രൂപപ്പെടും
മഞ്ഞുകലർന്ന ഒരു മൂടലുണ്ട്.
വൈകുന്നതിന്റെ പൂർണ്ണത
അഥവാ പൂർണ്ണതയുടെ വൈകൽ,
മാനത്ത്

പുതിയ ആകാശം തീർക്കുവാൻ
ഓരോ തുമ്പിയും 
എടുത്തുവെയ്ക്കും ആകാശക്കുഴമ്പ്

മേഘങ്ങൾ ആകാശമെടുക്കുവാൻ വരും
ലൈബ്രറി
മേഘങ്ങൾ മടക്കാത്ത ബുക്കായി,
മേഘത്തിന്റെ മുറിയിൽ 
ചിതറിക്കിടക്കും ആകാശം.
അതാണ്
ഇപ്പോൾ എന്റെ സങ്കൽപ്പം നിറയേ

7

നിന്റെ അരികിൽ കിടന്ന് മയങ്ങും ചോദ്യം
എങ്ങനെയെന്ന ചോദ്യം മന്ദാരപ്പൂവായി വിരിയുന്നയിടം
നിന്റെ ഒരു പ്രാവും അങ്ങിനെ
ചെയ്യുന്നുണ്ട് എന്ന് ഉത്തരം

ഒരാളുടെ ഏകാന്തത,
രണ്ട് പേർ ചേർന്നു പങ്കിടുന്നത് പ്രണയമെന്ന് വിളിക്കുമോ
അത് ചോദ്യമാകുന്നു

ഇപ്പോൾ എന്റെ മുമ്പിൽ
ആകാശത്തിന്റെ 
എഡിറ്റിങ്ങ് ടേബിളിലെ
മേഘം 

8

എഡിറ്റ് ചെയ്യുവാൻ മറന്നുപോയ,
വരികൾക്കിടയിൽ
അവതാരിക തിരയും കവിത

ഓരോ വിരലിലും പുരട്ടും
ഏകാന്തതയുടെ നിറം
തുമ്പിച്ചിറകുള്ള ഏകാന്തത

ശൂന്യതകൾ കടന്ന്,
ആകാശമാകുന്നുണ്ട് വിഹ്വലതകളുടെ അഭിസംബോധന.
ഏകാന്തതയുടേതാണ് ആത്മഗദം
കൃത്യമായി പറഞ്ഞാൽ 
അവന്റെ ഏകാന്തത.

9

ദൈവവുമായിട്ടായിരുന്നു എന്നും മൽപ്പിടിത്തം
മൽപ്പിടിത്തത്തിൽ വിജയിച്ച ദൈവം
വിജയിച്ചതിന്റെ സ്മരണിക 
ഒരു മന്ദസ്മിതത്തോടൊപ്പം
പുറത്തിറക്കുന്നു

ദൈവത്തിന്റെ ഏകാന്തത,
ഒരു സോവനീറാകുന്നു
മനുഷ്യന്റെ ഏകാന്തത ഒരു മന്ദസ്മിതവും

10

മൺചെരാതായി ഉടൽ,
വെളിച്ചം എടുത്തുവെയ്ക്കുന്നിടത്ത്
എരിഞ്ഞപാടുകൾ
വെളിച്ചം സൂക്ഷിക്കുന്നതിനേക്കുറിച്ച്

രണ്ട് മഴപ്പാറ്റകൾ
അവസാനം ചെയ്ത രതി,
നോക്കിനിന്നതിനെക്കുറിച്ച്

രതിയിലെ 
അണയാതെ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കിനെക്കുറിച്ച് ഒക്കെ,
നീ എനിക്കെഴുതുന്നു

മരിച്ചവരുടെ ആത്മാവുമായി 
മഴപ്പാറ്റകൾ
വെളിച്ചം തേടി വരുന്നു
ഞാനത് കാണുന്നു

വിരൽത്തുമ്പ് ഉരച്ച് കത്തിച്ച,
തെറുത്ത കവിതയുടെ 
എരിയുന്ന ശബ്ദം
ചുണ്ടിലുരച്ച് കെടുത്തുന്നു

വിരൽത്തുമ്പുകൾ
അവധിയിൽ പ്രവേശിക്കുന്നു,
ഒപ്പം ചുണ്ടുകളും

എരിയുന്ന കനലിന്റെ 
കറ വീണ നിലാവ് 
കെട്ടപാടിന്റെ ചന്ദ്രക്കല

ഏകാന്തതയുടെ സൂക്ഷ്മജീവികൾ
ജീവിതം വിഘടിപ്പിയ്ക്കും സ്വരം

നിലാവിന്റെ മടയടയ്ക്കുന്നു
കലയിലേക്ക് ചന്ദ്രനെ തുറന്നുവിടുന്നു
ചന്ദ്രക്കലയിലേക്ക് ആകൃതി ഇരച്ചുകയറും ശബ്ദം

രാത്രിയും അടക്കുന്നുണ്ട്
വെളിച്ചത്തിന്റെ മട
മിന്നാംമിന്നികളിലേയ്ക്ക് അവ
മിനുക്കം മാത്രം തുറന്നുവിടുന്നു

വിഹ്വലതകൾക്കതീതമാം ശൂന്യത
പാടി നിർത്തുന്നു ആകാശം 
ഞാൻ പറഞ്ഞും.

Comments

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...