Skip to main content

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ
ഒരാകാശം കൊണ്ടുപോകുന്നു
നിലത്തിറക്കി വെയ്ക്കുവാൻ, 
മാത്രം ഒരു തുമ്പിയെ വിളിക്കുന്നു.

എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും
വാക്കിന്റെ ഏകാന്തത,
ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു
തുമ്പിയാവുന്നു

കേൾവിയുടെ 
നിലാവിലേയ്ക്ക് നീളും വിരലുകൾ 

കാതുകൾ 
നിലാവെടുത്തു വെയ്ക്കുമ്പോൾ,
കേൾക്കും ശബ്ദം 
എന്ന് വിശദീകരിക്കുമ്പോൾ
അതിൽ ചിറകുകൾ പുരളുന്നു
എഴുതിയ കണ്ണിലെ 
വാക്കിലെന്നോണ്ണം വാലും നീളുന്നു

കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ 
ദൂരം എന്ന അതിന്റെ പേരിന്നരികിൽ
ഒരു ഇലയിലിരുന്നുരുളും
മഞ്ഞുകണത്തെ 
എന്റെ തുമ്പി ചെന്നുതൊടുന്നു

മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു

ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി

2

ഒരു ചതുരംഗത്തിലും 
കരുവാകുന്നില്ല മഞ്ഞ്,
അരിച്ചുകയറുന്ന സ്വരത്തിൽ 
ഓരോ മഞ്ഞുതുള്ളിയും പാടുന്നു

ഹസ്തരേഖകൾ അഴിച്ചെടുക്കും
ആകാശം

ഒരിലയിൽ,
മറ്റൊരു മഞ്ഞുകണത്തെ 
ഇറക്കിവെച്ച പാൻഥന്റെ കൈ,
ഇലകൾ നോക്കുന്നു

കടുത്ത മഴയുണ്ടായിരുന്നു
ആരോടും പറഞ്ഞില്ല
ആരും നനഞ്ഞില്ല

മായ്ച്ചുകളയുവാൻ മാത്രം 
മഴക്കരികിൽ എഴുതി
ആരും അറിഞ്ഞില്ല എന്ന വരി
ആരും വായിച്ചില്ല
ആയതിനാൽ ഒന്നും മാഞ്ഞില്ല

ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ 
എന്ന ലേബലിൽ
നിന്നു പെയ്തു മഴ,
ചെന്നു നനഞ്ഞൂ അതിൽ 
വന്നു നനഞ്ഞു തുമ്പിയും

ശൂന്യതകൊണ്ട് നിർമ്മിച്ച മുത്ത്
കൊരുക്കപ്പെടുവാൻവേണ്ടി മാത്രം
ഉള്ളിൽ,
സുഷിരം സൂക്ഷിക്കുമ്പോലെ
ജീവിതവുമായി 
കൊരുക്കപ്പെടുവാൻ വേണ്ടി മാത്രം ഉള്ളിൽ സൂക്ഷിച്ചു,
കവിത

3

എന്റെ ഏകാന്തത, 
തുമ്പി സൂക്ഷിയ്ക്കുന്നു.

കിളികൾക്ക് വേണ്ടി മാത്രം
കൊരുക്കപ്പെടും മുത്താവും
ആകാശം

അത് പൊട്ടിവീഴുമെന്ന്,
മഴ മാത്രം ഭയപ്പെടുന്നു
ഭയത്തിന്റെ മുത്തായി മഴ.
തുമ്പി, നനഞ്ഞ മഞ്ഞിന്റെ കാവൽക്കാരൻ

4

നിലത്ത് വീണ് 
ആകാശത്തേയ്ക്ക് മാത്രം കുതിയ്ക്കും
മുത്ത്,
ശൂന്യതയിൽ സുഷിരങ്ങളിടും കവിത

താളിന്നൊപ്പം മറിയുമാകാശം
വിരലിന്നൊപ്പം മറിയും കിളികളും

ഒരു വെള്ളാരങ്കല്ലിന്റെ രൂപപ്പെടലിനെ
തെളിനീരരുവിയിലെ ജലം
കളങ്ങൾ പോലെ ഓളങ്ങൾ വരച്ച്
അതിന്റെ നിശ്ചലത കൊണ്ട്,
ചെന്ന്, 
കൊന്തിത്തൊടുമ്പോലെ
മഴയെ കൊന്തിത്തൊട്ടുകളിച്ചു,
എന്റെ കാട്ടുകുറിഞ്ഞിയുടൽ.
കളം വരച്ചു ധനുമാസവും

മുകളിൽ
നിലാവിന്റെ കുന്നിറങ്ങി,
മകരത്തിൽ തൊടും മേഘങ്ങൾ
താഴെ തെച്ചിയിതൾ ഓംങ്കാരങ്ങൾ.

5

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു
നിന്റെ മേഘങ്ങൾ എങ്ങും തൊടുന്നില്ല
എന്നിട്ടും,
കൊന്തുമ്പോൾ നിന്റെ മേഘങ്ങൾ
അനുഭവിയ്ക്കുന്നതെന്തും
എന്റെ ഏകാന്തതയും അനുഭവിയ്ക്കുന്നു.

അവ കൊന്തുന്നു
അവ എന്നെ മാത്രം വന്ന് തൊടുന്നു 

അവളുടെ
കളം വരച്ചിട്ട ഒറ്റപ്പെടലിനെ
ഒരു മാസം പോലെ,
തീയതികളില്ലാതെ ചെന്ന് തൊടും
എന്റെ ഏകാന്തത
കൂടെ തൊടുന്നു തുമ്പിയും.

6

ഉദിയ്ക്കുവാൻ വൈകുന്തോറും
പൗർണ്ണമിയിൽ രൂപപ്പെടും
മഞ്ഞുകലർന്ന ഒരു മൂടലുണ്ട്.
വൈകുന്നതിന്റെ പൂർണ്ണത
അഥവാ പൂർണ്ണതയുടെ വൈകൽ,
മാനത്ത്

പുതിയ ആകാശം തീർക്കുവാൻ
ഓരോ തുമ്പിയും 
എടുത്തുവെയ്ക്കും ആകാശക്കുഴമ്പ്

മേഘങ്ങൾ ആകാശമെടുക്കുവാൻ വരും
ലൈബ്രറി
മേഘങ്ങൾ മടക്കാത്ത ബുക്കായി,
മേഘത്തിന്റെ മുറിയിൽ 
ചിതറിക്കിടക്കും ആകാശം.
അതാണ്
ഇപ്പോൾ എന്റെ സങ്കൽപ്പം നിറയേ

7

നിന്റെ അരികിൽ കിടന്ന് മയങ്ങും ചോദ്യം
എങ്ങനെയെന്ന ചോദ്യം മന്ദാരപ്പൂവായി വിരിയുന്നയിടം
നിന്റെ ഒരു പ്രാവും അങ്ങിനെ
ചെയ്യുന്നുണ്ട് എന്ന് ഉത്തരം

ഒരാളുടെ ഏകാന്തത,
രണ്ട് പേർ ചേർന്നു പങ്കിടുന്നത് പ്രണയമെന്ന് വിളിക്കുമോ
അത് ചോദ്യമാകുന്നു

ഇപ്പോൾ എന്റെ മുമ്പിൽ
ആകാശത്തിന്റെ 
എഡിറ്റിങ്ങ് ടേബിളിലെ
മേഘം 

8

എഡിറ്റ് ചെയ്യുവാൻ മറന്നുപോയ,
വരികൾക്കിടയിൽ
അവതാരിക തിരയും കവിത

ഓരോ വിരലിലും പുരട്ടും
ഏകാന്തതയുടെ നിറം
തുമ്പിച്ചിറകുള്ള ഏകാന്തത

ശൂന്യതകൾ കടന്ന്,
ആകാശമാകുന്നുണ്ട് വിഹ്വലതകളുടെ അഭിസംബോധന.
ഏകാന്തതയുടേതാണ് ആത്മഗദം
കൃത്യമായി പറഞ്ഞാൽ 
അവന്റെ ഏകാന്തത.

9

ദൈവവുമായിട്ടായിരുന്നു എന്നും മൽപ്പിടിത്തം
മൽപ്പിടിത്തത്തിൽ വിജയിച്ച ദൈവം
വിജയിച്ചതിന്റെ സ്മരണിക 
ഒരു മന്ദസ്മിതത്തോടൊപ്പം
പുറത്തിറക്കുന്നു

ദൈവത്തിന്റെ ഏകാന്തത,
ഒരു സോവനീറാകുന്നു
മനുഷ്യന്റെ ഏകാന്തത ഒരു മന്ദസ്മിതവും

10

മൺചെരാതായി ഉടൽ,
വെളിച്ചം എടുത്തുവെയ്ക്കുന്നിടത്ത്
എരിഞ്ഞപാടുകൾ
വെളിച്ചം സൂക്ഷിക്കുന്നതിനേക്കുറിച്ച്

രണ്ട് മഴപ്പാറ്റകൾ
അവസാനം ചെയ്ത രതി,
നോക്കിനിന്നതിനെക്കുറിച്ച്

രതിയിലെ 
അണയാതെ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കിനെക്കുറിച്ച് ഒക്കെ,
നീ എനിക്കെഴുതുന്നു

മരിച്ചവരുടെ ആത്മാവുമായി 
മഴപ്പാറ്റകൾ
വെളിച്ചം തേടി വരുന്നു
ഞാനത് കാണുന്നു

വിരൽത്തുമ്പ് ഉരച്ച് കത്തിച്ച,
തെറുത്ത കവിതയുടെ 
എരിയുന്ന ശബ്ദം
ചുണ്ടിലുരച്ച് കെടുത്തുന്നു

വിരൽത്തുമ്പുകൾ
അവധിയിൽ പ്രവേശിക്കുന്നു,
ഒപ്പം ചുണ്ടുകളും

എരിയുന്ന കനലിന്റെ 
കറ വീണ നിലാവ് 
കെട്ടപാടിന്റെ ചന്ദ്രക്കല

ഏകാന്തതയുടെ സൂക്ഷ്മജീവികൾ
ജീവിതം വിഘടിപ്പിയ്ക്കും സ്വരം

നിലാവിന്റെ മടയടയ്ക്കുന്നു
കലയിലേക്ക് ചന്ദ്രനെ തുറന്നുവിടുന്നു
ചന്ദ്രക്കലയിലേക്ക് ആകൃതി ഇരച്ചുകയറും ശബ്ദം

രാത്രിയും അടക്കുന്നുണ്ട്
വെളിച്ചത്തിന്റെ മട
മിന്നാംമിന്നികളിലേയ്ക്ക് അവ
മിനുക്കം മാത്രം തുറന്നുവിടുന്നു

വിഹ്വലതകൾക്കതീതമാം ശൂന്യത
പാടി നിർത്തുന്നു ആകാശം 
ഞാൻ പറഞ്ഞും.

Comments

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...