Skip to main content

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു

പോകുന്നിടത്തൊക്കെ ഞാൻ
ഒരാകാശം കൊണ്ടുപോകുന്നു
നിലത്തിറക്കി വെയ്ക്കുവാൻ, 
മാത്രം ഒരു തുമ്പിയെ വിളിക്കുന്നു.

എന്തോ എന്ന വിളികേൾക്കുവാൻ കൊതിക്കും
വാക്കിന്റെ ഏകാന്തത,
ഒരു തുമ്പിക്കുഴമ്പെടുത്തു പുരട്ടുന്നു
തുമ്പിയാവുന്നു

കേൾവിയുടെ 
നിലാവിലേയ്ക്ക് നീളും വിരലുകൾ 

കാതുകൾ 
നിലാവെടുത്തു വെയ്ക്കുമ്പോൾ,
കേൾക്കും ശബ്ദം 
എന്ന് വിശദീകരിക്കുമ്പോൾ
അതിൽ ചിറകുകൾ പുരളുന്നു
എഴുതിയ കണ്ണിലെ 
വാക്കിലെന്നോണ്ണം വാലും നീളുന്നു

കാറ്റഴിയ്ക്കും ചാറ്റൽമഴച്ചുരുളുകൾ 
ദൂരം എന്ന അതിന്റെ പേരിന്നരികിൽ
ഒരു ഇലയിലിരുന്നുരുളും
മഞ്ഞുകണത്തെ 
എന്റെ തുമ്പി ചെന്നുതൊടുന്നു

മഞ്ഞുകണത്തെ മഞ്ഞ് പിൻവലിയ്ക്കുന്നു

ശാന്തത ഇപ്പോൾ ചന്ദ്രന്റെ പാതി

2

ഒരു ചതുരംഗത്തിലും 
കരുവാകുന്നില്ല മഞ്ഞ്,
അരിച്ചുകയറുന്ന സ്വരത്തിൽ 
ഓരോ മഞ്ഞുതുള്ളിയും പാടുന്നു

ഹസ്തരേഖകൾ അഴിച്ചെടുക്കും
ആകാശം

ഒരിലയിൽ,
മറ്റൊരു മഞ്ഞുകണത്തെ 
ഇറക്കിവെച്ച പാൻഥന്റെ കൈ,
ഇലകൾ നോക്കുന്നു

കടുത്ത മഴയുണ്ടായിരുന്നു
ആരോടും പറഞ്ഞില്ല
ആരും നനഞ്ഞില്ല

മായ്ച്ചുകളയുവാൻ മാത്രം 
മഴക്കരികിൽ എഴുതി
ആരും അറിഞ്ഞില്ല എന്ന വരി
ആരും വായിച്ചില്ല
ആയതിനാൽ ഒന്നും മാഞ്ഞില്ല

ഒരാൾക്ക് വേണ്ടി മാത്രം പെയ്യുന്ന മഴ 
എന്ന ലേബലിൽ
നിന്നു പെയ്തു മഴ,
ചെന്നു നനഞ്ഞൂ അതിൽ 
വന്നു നനഞ്ഞു തുമ്പിയും

ശൂന്യതകൊണ്ട് നിർമ്മിച്ച മുത്ത്
കൊരുക്കപ്പെടുവാൻവേണ്ടി മാത്രം
ഉള്ളിൽ,
സുഷിരം സൂക്ഷിക്കുമ്പോലെ
ജീവിതവുമായി 
കൊരുക്കപ്പെടുവാൻ വേണ്ടി മാത്രം ഉള്ളിൽ സൂക്ഷിച്ചു,
കവിത

3

എന്റെ ഏകാന്തത, 
തുമ്പി സൂക്ഷിയ്ക്കുന്നു.

കിളികൾക്ക് വേണ്ടി മാത്രം
കൊരുക്കപ്പെടും മുത്താവും
ആകാശം

അത് പൊട്ടിവീഴുമെന്ന്,
മഴ മാത്രം ഭയപ്പെടുന്നു
ഭയത്തിന്റെ മുത്തായി മഴ.
തുമ്പി, നനഞ്ഞ മഞ്ഞിന്റെ കാവൽക്കാരൻ

4

നിലത്ത് വീണ് 
ആകാശത്തേയ്ക്ക് മാത്രം കുതിയ്ക്കും
മുത്ത്,
ശൂന്യതയിൽ സുഷിരങ്ങളിടും കവിത

താളിന്നൊപ്പം മറിയുമാകാശം
വിരലിന്നൊപ്പം മറിയും കിളികളും

ഒരു വെള്ളാരങ്കല്ലിന്റെ രൂപപ്പെടലിനെ
തെളിനീരരുവിയിലെ ജലം
കളങ്ങൾ പോലെ ഓളങ്ങൾ വരച്ച്
അതിന്റെ നിശ്ചലത കൊണ്ട്,
ചെന്ന്, 
കൊന്തിത്തൊടുമ്പോലെ
മഴയെ കൊന്തിത്തൊട്ടുകളിച്ചു,
എന്റെ കാട്ടുകുറിഞ്ഞിയുടൽ.
കളം വരച്ചു ധനുമാസവും

മുകളിൽ
നിലാവിന്റെ കുന്നിറങ്ങി,
മകരത്തിൽ തൊടും മേഘങ്ങൾ
താഴെ തെച്ചിയിതൾ ഓംങ്കാരങ്ങൾ.

5

നീയും നിന്റെ മേഘങ്ങളും കൊന്തുന്നു
നിന്റെ മേഘങ്ങൾ എങ്ങും തൊടുന്നില്ല
എന്നിട്ടും,
കൊന്തുമ്പോൾ നിന്റെ മേഘങ്ങൾ
അനുഭവിയ്ക്കുന്നതെന്തും
എന്റെ ഏകാന്തതയും അനുഭവിയ്ക്കുന്നു.

അവ കൊന്തുന്നു
അവ എന്നെ മാത്രം വന്ന് തൊടുന്നു 

അവളുടെ
കളം വരച്ചിട്ട ഒറ്റപ്പെടലിനെ
ഒരു മാസം പോലെ,
തീയതികളില്ലാതെ ചെന്ന് തൊടും
എന്റെ ഏകാന്തത
കൂടെ തൊടുന്നു തുമ്പിയും.

6

ഉദിയ്ക്കുവാൻ വൈകുന്തോറും
പൗർണ്ണമിയിൽ രൂപപ്പെടും
മഞ്ഞുകലർന്ന ഒരു മൂടലുണ്ട്.
വൈകുന്നതിന്റെ പൂർണ്ണത
അഥവാ പൂർണ്ണതയുടെ വൈകൽ,
മാനത്ത്

പുതിയ ആകാശം തീർക്കുവാൻ
ഓരോ തുമ്പിയും 
എടുത്തുവെയ്ക്കും ആകാശക്കുഴമ്പ്

മേഘങ്ങൾ ആകാശമെടുക്കുവാൻ വരും
ലൈബ്രറി
മേഘങ്ങൾ മടക്കാത്ത ബുക്കായി,
മേഘത്തിന്റെ മുറിയിൽ 
ചിതറിക്കിടക്കും ആകാശം.
അതാണ്
ഇപ്പോൾ എന്റെ സങ്കൽപ്പം നിറയേ

7

നിന്റെ അരികിൽ കിടന്ന് മയങ്ങും ചോദ്യം
എങ്ങനെയെന്ന ചോദ്യം മന്ദാരപ്പൂവായി വിരിയുന്നയിടം
നിന്റെ ഒരു പ്രാവും അങ്ങിനെ
ചെയ്യുന്നുണ്ട് എന്ന് ഉത്തരം

ഒരാളുടെ ഏകാന്തത,
രണ്ട് പേർ ചേർന്നു പങ്കിടുന്നത് പ്രണയമെന്ന് വിളിക്കുമോ
അത് ചോദ്യമാകുന്നു

ഇപ്പോൾ എന്റെ മുമ്പിൽ
ആകാശത്തിന്റെ 
എഡിറ്റിങ്ങ് ടേബിളിലെ
മേഘം 

8

എഡിറ്റ് ചെയ്യുവാൻ മറന്നുപോയ,
വരികൾക്കിടയിൽ
അവതാരിക തിരയും കവിത

ഓരോ വിരലിലും പുരട്ടും
ഏകാന്തതയുടെ നിറം
തുമ്പിച്ചിറകുള്ള ഏകാന്തത

ശൂന്യതകൾ കടന്ന്,
ആകാശമാകുന്നുണ്ട് വിഹ്വലതകളുടെ അഭിസംബോധന.
ഏകാന്തതയുടേതാണ് ആത്മഗദം
കൃത്യമായി പറഞ്ഞാൽ 
അവന്റെ ഏകാന്തത.

9

ദൈവവുമായിട്ടായിരുന്നു എന്നും മൽപ്പിടിത്തം
മൽപ്പിടിത്തത്തിൽ വിജയിച്ച ദൈവം
വിജയിച്ചതിന്റെ സ്മരണിക 
ഒരു മന്ദസ്മിതത്തോടൊപ്പം
പുറത്തിറക്കുന്നു

ദൈവത്തിന്റെ ഏകാന്തത,
ഒരു സോവനീറാകുന്നു
മനുഷ്യന്റെ ഏകാന്തത ഒരു മന്ദസ്മിതവും

10

മൺചെരാതായി ഉടൽ,
വെളിച്ചം എടുത്തുവെയ്ക്കുന്നിടത്ത്
എരിഞ്ഞപാടുകൾ
വെളിച്ചം സൂക്ഷിക്കുന്നതിനേക്കുറിച്ച്

രണ്ട് മഴപ്പാറ്റകൾ
അവസാനം ചെയ്ത രതി,
നോക്കിനിന്നതിനെക്കുറിച്ച്

രതിയിലെ 
അണയാതെ കൊളുത്തി വെയ്ക്കുന്ന ഒരു വിളക്കിനെക്കുറിച്ച് ഒക്കെ,
നീ എനിക്കെഴുതുന്നു

മരിച്ചവരുടെ ആത്മാവുമായി 
മഴപ്പാറ്റകൾ
വെളിച്ചം തേടി വരുന്നു
ഞാനത് കാണുന്നു

വിരൽത്തുമ്പ് ഉരച്ച് കത്തിച്ച,
തെറുത്ത കവിതയുടെ 
എരിയുന്ന ശബ്ദം
ചുണ്ടിലുരച്ച് കെടുത്തുന്നു

വിരൽത്തുമ്പുകൾ
അവധിയിൽ പ്രവേശിക്കുന്നു,
ഒപ്പം ചുണ്ടുകളും

എരിയുന്ന കനലിന്റെ 
കറ വീണ നിലാവ് 
കെട്ടപാടിന്റെ ചന്ദ്രക്കല

ഏകാന്തതയുടെ സൂക്ഷ്മജീവികൾ
ജീവിതം വിഘടിപ്പിയ്ക്കും സ്വരം

നിലാവിന്റെ മടയടയ്ക്കുന്നു
കലയിലേക്ക് ചന്ദ്രനെ തുറന്നുവിടുന്നു
ചന്ദ്രക്കലയിലേക്ക് ആകൃതി ഇരച്ചുകയറും ശബ്ദം

രാത്രിയും അടക്കുന്നുണ്ട്
വെളിച്ചത്തിന്റെ മട
മിന്നാംമിന്നികളിലേയ്ക്ക് അവ
മിനുക്കം മാത്രം തുറന്നുവിടുന്നു

വിഹ്വലതകൾക്കതീതമാം ശൂന്യത
പാടി നിർത്തുന്നു ആകാശം 
ഞാൻ പറഞ്ഞും.

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...