Skip to main content

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ 
അതിരാവിലെ
പക്ഷിമുറ്റത്ത് വന്ന്
വീണുകിടക്കുമാകാശം

അതിലെ
മേഘങ്ങളുടെ ക്ലാസിഫൈഡ്സ്.
അവൾ കിളികളുടെ ഹവേലി

അവളുടെ പരിസരങ്ങളിൽ
അവയുടെ ഡാൽമേഷ്യൻ പാടുകളുമായി
നടക്കുവാനിറങ്ങും,
എന്റെ ഹമ്മിങ്ങുകൾ 

അതിനിടയിൽ ഒരു പാട്
മറ്റൊരു പാടിലേയ്ക്ക്
ചൂട് ചായ പോലെ 
ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ

അവൾ, 
പിൻകഴുത്തിന്റെ തൂവലുള്ള
പക്ഷിക്കുഞ്ഞ് 
ചുണ്ടിൽ വന്നിരുന്ന്
ഉമിനീരിന്റെ 
ചുള്ളിക്കമ്പുകൾക്ക് തീയിട്ട്
ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട് 

മേയുന്നതിന്റെ അയ കെട്ടി
ഉടലിൽ 
താഴ്വാരത്തിന്റെ സെറ്റിട്ട്
വിരലുകൾക്കരികിൽ
ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ
അലക്കിവിരിക്കുകയാവും
അവൾ

ഇറുത്ത്,
വിരിയുന്നതിന്റെ അരികിൽ,
പൂക്കൾ വെക്കും
സൂര്യജാരൻ എന്നൊരു വാക്ക്

അത് വിരിയുവാനുളള 
എല്ലാ മൊട്ടുകൾക്കും മേലെ
തട്ടിമറിയ്ക്കുന്നുണ്ട്
തലേരാത്രിയിലെ ഇരുട്ട്

എന്തൊരുവാക്കാണ് സൂര്യജാരൻ!
അദ്ഭുതംകൂറുന്നുണ്ട്
ജാലകത്തിന്നരികിലെ,
തുന്നിയ തിരശ്ശീലയുടെ 
പണിയെടുക്കും ഋതുക്കൾ

ജാരൻ എന്ന വാക്കായാൽ
അത് ചുറ്റിപ്പറ്റി
ഒരിത്തിരി ഇരുട്ടുവേണം 
അതാണ് പതിവ്
അത് പകലായാൽ പോലും,
അതാണ് നാട്ടുനടപ്പ്

മുലഞെട്ടുകൾ അരികിൽ കരുതും
കറുപ്പ് പോലെ,
അത് മൈനകൾ ആവർത്തിച്ച് 
കൊണ്ടുവരുന്നു വർത്തമാനങ്ങളിൽ
ചിലയ്ക്കുന്നതിനിടയിൽ വിളമ്പുന്നു

നിശ്ശബ്ദത പിഴിഞ്ഞെടുക്കും
മൗനത്തിന്റെ ഒന്നാംപാൽ.

ചിലയ്ക്കുന്നില്ല,
അവളുടെ മുലഞെട്ടിലെ മൈന
അത് നാടൻപാട്ടുകൾ,
കൊത്തിത്തിന്നുകമാത്രം ചെയ്യുന്നു
അവളിൽ പൂക്കും തവിട്ടുപാട്ടുകൾ

ഒരേനിറമുള്ള പന്തിക്കിടയിൽ
വിളമ്പുന്നതിനിടയിൽ
മൈനയുടെ കണ്ണുകൾ ആവശ്യപ്പെടും
കൂടുതൽ മഞ്ഞ
അതും അതിന്റെ നാട്ടുമാവിൻ പരിസരങ്ങളിൽ

കാറ്റിനും 
തോറ്റിവരും കണ്ണിമാങ്ങകൾക്കും 
അരികിൽ
അവളുടെ അരക്കെട്ടിൽ,
കുലകുലയായി
മാമ്പൂക്കൾ പിടിക്കുന്നിടത്ത്
അവളുടെ നടത്തം,
പക്ഷികൾ ഇറുത്തിടുന്നു

മൈനകൾ തത്തകൾ
അവയുടെ അതേ നിറമുള്ള ചമയങ്ങൾക്കരികിൽ 
അവയുടെ അതേ നിറമുള്ള ഉറി.
കുരുത്തോല പകൽ

കാപ്പിപ്പൊടി നിറമുള്ള ഉറിക്കരികിൽ
അവളുടെ അതേ നിറമുള്ള
സ്വകാര്യമൈനകൾ

അവളുടെ കാതോരം വന്ന് 
നിറത്തിന്റെ ഷേയ്ഡ് തെറ്റിച്ച്
തവിട്ട്നിറം,
അവളിൽ വിളമ്പും മൈനകൾ

മൈനക്കുള്ള ആകാശങ്ങൾ
മൈനയ്ക്കരികിൽ കുടഞ്ഞ് വിരിക്കും
അവൾ
അതിൽ അവളിടും
തിരിഞ്ഞുനോട്ടത്തിന്റെ ക്ലിപ്പ്

ഇതിനിടയിൽ കവിതയിൽ 
ധ്വനിയ്ക്കുന്നതിന്റെ ഉടക്കറുക്കും അവൾ
എന്തോ മറന്നിട്ടുണ്ട് എന്ന തോന്നൽ
വാരിക്കെട്ടിവെയ്ക്കുന്നതിനിടയിൽ
അവളെന്ന വാക്കിന്റെ 
തീ കുറയ്ക്കും അവൾ
ധൃതിപിടിക്കുന്നതിന് ഉപ്പ് നോക്കും അവൾ
ജാലകത്തിന്നരികിൽ വന്ന്
ധ്യാനിയ്ക്കുന്ന മേഘത്തെ തിരയും അവൾ

അവളുടെ പഴക്കങ്ങളിൽ
ആറിയ വെയിലിന്റെ പൊതിയഴിച്ച്
ഉണ്ണാനിരിയ്ക്കും സൂര്യൻ
തണലുകൾ നീക്കിവെയ്ക്കും അവൾ
അപ്പോഴൊക്കെ
സൂര്യന്റെ അരികിലിരിക്കും അവൾ

ഇലകൾ കൊഴിയ്ക്കുവാൻ വരും മരങ്ങൾക്ക്
അനക്കങ്ങൾ പോലും
പറഞ്ഞുകൊടുക്കും അവൾ
ഇലകളിൽ അനക്കത്തിന്റെ മൈലാഞ്ചി തൊട്ടിടും അവൾ
ഇലകൾ കാണാതെ തത്തയ്ക്ക്
പച്ചനിറത്തിന്റെ ഉറി
മരങ്ങളിൽ കാട്ടിക്കൊടുക്കും അവൾ

അപ്പോൾ അവളുടെ
ഗൃഹാതുരത്തത്തിന്റെ പഴമയിൽ
മുകളിൽ കമഴ്ത്തോടിന് താഴെ
മുറിയിൽ
കെട്ടിത്തൂക്കിയിട്ട വിധം കാണപ്പെടും സൂര്യന്റെ ഉറി

ഉള്ളിൽ വെണ്ണയാവും പകൽ
വാത്സല്യത്തിന്റെ ഇഴ കീറി
വിരൽ മെനഞ്ഞ് 
മാറിന്നരികിൽ അവൾ രാത്രിയോളം
പണിഞ്ഞുവെയ്ക്കും 
ഒരു ഉണ്ണിക്കണ്ണൻ ഇരുട്ട്

അവളപ്പോൾ
മൈനകൾ നിറമെടുക്കുവാൻ വരും തവിട്ട് ഉറി

ഇനിയും പറന്നിട്ടില്ലാത്ത ചിറകുകൾ കൊണ്ട്
അവയുടെ തവിട്ടുനിറം
മറികടന്നിട്ടുണ്ട് അവൾ

ഗൃഹാതുരത്തത്തിന്റെ ഉറിയാകും
അവളുടെ ഉടൽ
അതും തട്ടിമറിഞ്ഞ കാപ്പിപ്പൊടി മണമുള്ളത്

അതിൽ പൊന്മാനുകൾ 
പഴക്കമുള്ള മാനമിട്ടു വെയ്ക്കും
അവളുടെ നീലയുറി
ഒരു അന്തിവിരലും കടക്കുന്നില്ല
അതിന്റെ നീലവാവട്ടം

നക്ഷത്രങ്ങൾ ഒരു രാത്രി അട്ടിമറിയ്ക്കുന്നതിനേക്കുറിച്ച്
ഗൂഢാലോചന നടത്തുന്നിടത്ത്
എത്തിനോട്ടങ്ങൾ തട്ടിമറിച്ചിട്ട്
ഗൂഢാലോചനയുടെ വള്ളികളുളള
നീലയമരിച്ചെടികൾ പൂവിടുവാൻ വരും ഒരു രാജ്യമാവും അവൾ

ഒരു പൂവിൽ കൊള്ളും രാജ്യം
എന്നാവും 
അവസാനം 
ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ
ഉരിത്തിരിഞ്ഞുവരും തീരുമാനം

അരികിലൂടെ പോകും പാട്ടിൻ
ഈണം കലർന്ന ഇലവരി തൊടാൻ
ശ്രമിയ്ക്കും സമയത്ത്
വെണ്ണയാവുകയാണ് സമയം

സമയത്തോട് ചേർന്ന്
അവളുടെ ഉടലിന്നരികിൽ 
ഭൂമി കെട്ടിത്തൂക്കും ഭ്രമണയുറി
ഭ്രമണവെണ്ണയാണ് പ്രണയത്തിന്നരികിൽ
എന്റെ പര്യവേഷണവിരൽ മറികടന്നിട്ടുണ്ട് അത്

ഇനിയും ഒറ്റപ്പെട്ടാൽ 
ഒരു പൂവായി 
വിരിഞ്ഞുപോയേക്കും എന്ന് ഭയപ്പെടുകയാവണം അവൾ
അപ്പോഴെല്ലാം അവൾ 
വസന്തത്തിന്റെ ഭാവഹാവാദികൾ എന്നേ അണിയിക്കുന്നു 

അപ്പോഴും 
ഒറ്റപ്പെടുന്നതിൽ നിന്നും 
അവളേ
തടയുന്നുപോലുമില്ല ഞാൻ

പകലിന്റെ ചിത്രപ്പണികളുള്ള ദിനം
വെയിലിന്റെ ഗ്ലാസ്തുണ്ടുകൾ,
അനക്കങ്ങളുടെ ഞൊറി
മിനുക്കങ്ങളായി തുന്നിപിടിപ്പിച്ച  
എബ്രായിഡറി ചെയ്ത
പാവാടച്ചുറ്റുകൾ

രാജസ്ഥാനികലർന്ന
നാടോടി നൃത്തച്ചുവടുകൾക്കിടയിൽ
ഇറ്റുവീഴും 
പലനിറമുള്ള നെടുവീർപ്പുകൾ
അവയിലെ 
നിറമലിയും നെടുവീർപ്പാഴങ്ങൾ
തൊട്ടാവാടികൾ കാലിൽ തടയും ഇടം
അവയുടെ മടക്കത്തിൽ പോലും 
നിറം കലർന്ന നെടുവീർപ്പുകൾ

ഇറ്റുമെങ്കിൽ വീട്,
കഴുകിയിടുന്നതെന്തും
അതിലെ ഒരു തുള്ളി വീണ് 
പതിവായി മടങ്ങും തൊട്ടാവാടിയില

മടങ്ങുന്നതിനിടയിൽ 
ഇലകൾ എടുത്തുവെയ്ക്കും നെടുവീർപ്പ്
അത് ഇനിയും 
ആരുടേയും കാലിൽ കൊള്ളാത്ത മുള്ളാവുന്നുണ്ട് പിന്നീട്

ശരിക്കും 
ഒരു മുള്ളാണോ കാലം ?
അറിയില്ല

അരികുകൾ താളുകളിൽ
ചതുരത്തിൽ
അടുക്കിവെച്ച പുസ്തകങ്ങളിൽ
വിരലുകൾക്കരികിൽ
എന്റെ ഏകാന്തതയിൽ ചാരിനിൽക്കും
കുരുവിയെ തിരഞ്ഞുപോകും 
അവളുടെ ചാരനിറം

നിശ്ശബ്ദതയുടെ ഉറി
അതിൽ നിന്നും ഒരു മൗനമെടുക്കുവാൻ വരും വാക്കാവുകയാണ് പ്രണയം

തൂവെള്ള നിറമുള്ള ഭ്രമണം
ഭ്രമണത്തിൽ ചാരി നിൽക്കുകയാണെന്റെ പ്രണയം

മാനം കൊത്തുപണി ചെയ്യാൻ വരും
അവളുടെ മൈനക്കരികിലാണ് ഞാൻ

കാലിൽ കൊണ്ട മുള്ളായി മാനം, മൈനയെ എടുത്തുവെയ്ക്കുന്നു
മുള്ളാവുന്നുണ്ട് അവളുടെ 
ഇളം തവിട്ട് നിറമുള്ള മൗനം
മൈനമുളെളന്നവൾ

ഒരു നെടുവീർപ്പിന്നഭിമുഖമായി
നിൽക്കുകയാണ് ഞാൻ
ഒരു പക്ഷേ ചെയ്യുവാൻ അഭിമുഖമൊന്നുമില്ലാതെ

പിൻകഴുത്തിന്റെ പെയ്യൽ
കാതുകളുടെ ചാറ്റൽ
എന്റെ വിരൽത്തുമ്പുകൾ മാത്രം
ഇറ്റിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...