Skip to main content

ഒരു ഉറി നിറയേ പകൽ

പക്ഷി വരുത്തും പത്രം പോലെ 
അതിരാവിലെ
പക്ഷിമുറ്റത്ത് വന്ന്
വീണുകിടക്കുമാകാശം

അതിലെ
മേഘങ്ങളുടെ ക്ലാസിഫൈഡ്സ്.
അവൾ കിളികളുടെ ഹവേലി

അവളുടെ പരിസരങ്ങളിൽ
അവയുടെ ഡാൽമേഷ്യൻ പാടുകളുമായി
നടക്കുവാനിറങ്ങും,
എന്റെ ഹമ്മിങ്ങുകൾ 

അതിനിടയിൽ ഒരു പാട്
മറ്റൊരു പാടിലേയ്ക്ക്
ചൂട് ചായ പോലെ 
ഒഴിച്ച് വെയ്ക്കുന്നുണ്ട് അവൾ

അവൾ, 
പിൻകഴുത്തിന്റെ തൂവലുള്ള
പക്ഷിക്കുഞ്ഞ് 
ചുണ്ടിൽ വന്നിരുന്ന്
ഉമിനീരിന്റെ 
ചുള്ളിക്കമ്പുകൾക്ക് തീയിട്ട്
ഉടലിൽ കൂട്ടും ഇളംചൂടിന്റെ കൂട് 

മേയുന്നതിന്റെ അയ കെട്ടി
ഉടലിൽ 
താഴ്വാരത്തിന്റെ സെറ്റിട്ട്
വിരലുകൾക്കരികിൽ
ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ
അലക്കിവിരിക്കുകയാവും
അവൾ

ഇറുത്ത്,
വിരിയുന്നതിന്റെ അരികിൽ,
പൂക്കൾ വെക്കും
സൂര്യജാരൻ എന്നൊരു വാക്ക്

അത് വിരിയുവാനുളള 
എല്ലാ മൊട്ടുകൾക്കും മേലെ
തട്ടിമറിയ്ക്കുന്നുണ്ട്
തലേരാത്രിയിലെ ഇരുട്ട്

എന്തൊരുവാക്കാണ് സൂര്യജാരൻ!
അദ്ഭുതംകൂറുന്നുണ്ട്
ജാലകത്തിന്നരികിലെ,
തുന്നിയ തിരശ്ശീലയുടെ 
പണിയെടുക്കും ഋതുക്കൾ

ജാരൻ എന്ന വാക്കായാൽ
അത് ചുറ്റിപ്പറ്റി
ഒരിത്തിരി ഇരുട്ടുവേണം 
അതാണ് പതിവ്
അത് പകലായാൽ പോലും,
അതാണ് നാട്ടുനടപ്പ്

മുലഞെട്ടുകൾ അരികിൽ കരുതും
കറുപ്പ് പോലെ,
അത് മൈനകൾ ആവർത്തിച്ച് 
കൊണ്ടുവരുന്നു വർത്തമാനങ്ങളിൽ
ചിലയ്ക്കുന്നതിനിടയിൽ വിളമ്പുന്നു

നിശ്ശബ്ദത പിഴിഞ്ഞെടുക്കും
മൗനത്തിന്റെ ഒന്നാംപാൽ.

ചിലയ്ക്കുന്നില്ല,
അവളുടെ മുലഞെട്ടിലെ മൈന
അത് നാടൻപാട്ടുകൾ,
കൊത്തിത്തിന്നുകമാത്രം ചെയ്യുന്നു
അവളിൽ പൂക്കും തവിട്ടുപാട്ടുകൾ

ഒരേനിറമുള്ള പന്തിക്കിടയിൽ
വിളമ്പുന്നതിനിടയിൽ
മൈനയുടെ കണ്ണുകൾ ആവശ്യപ്പെടും
കൂടുതൽ മഞ്ഞ
അതും അതിന്റെ നാട്ടുമാവിൻ പരിസരങ്ങളിൽ

കാറ്റിനും 
തോറ്റിവരും കണ്ണിമാങ്ങകൾക്കും 
അരികിൽ
അവളുടെ അരക്കെട്ടിൽ,
കുലകുലയായി
മാമ്പൂക്കൾ പിടിക്കുന്നിടത്ത്
അവളുടെ നടത്തം,
പക്ഷികൾ ഇറുത്തിടുന്നു

മൈനകൾ തത്തകൾ
അവയുടെ അതേ നിറമുള്ള ചമയങ്ങൾക്കരികിൽ 
അവയുടെ അതേ നിറമുള്ള ഉറി.
കുരുത്തോല പകൽ

കാപ്പിപ്പൊടി നിറമുള്ള ഉറിക്കരികിൽ
അവളുടെ അതേ നിറമുള്ള
സ്വകാര്യമൈനകൾ

അവളുടെ കാതോരം വന്ന് 
നിറത്തിന്റെ ഷേയ്ഡ് തെറ്റിച്ച്
തവിട്ട്നിറം,
അവളിൽ വിളമ്പും മൈനകൾ

മൈനക്കുള്ള ആകാശങ്ങൾ
മൈനയ്ക്കരികിൽ കുടഞ്ഞ് വിരിക്കും
അവൾ
അതിൽ അവളിടും
തിരിഞ്ഞുനോട്ടത്തിന്റെ ക്ലിപ്പ്

ഇതിനിടയിൽ കവിതയിൽ 
ധ്വനിയ്ക്കുന്നതിന്റെ ഉടക്കറുക്കും അവൾ
എന്തോ മറന്നിട്ടുണ്ട് എന്ന തോന്നൽ
വാരിക്കെട്ടിവെയ്ക്കുന്നതിനിടയിൽ
അവളെന്ന വാക്കിന്റെ 
തീ കുറയ്ക്കും അവൾ
ധൃതിപിടിക്കുന്നതിന് ഉപ്പ് നോക്കും അവൾ
ജാലകത്തിന്നരികിൽ വന്ന്
ധ്യാനിയ്ക്കുന്ന മേഘത്തെ തിരയും അവൾ

അവളുടെ പഴക്കങ്ങളിൽ
ആറിയ വെയിലിന്റെ പൊതിയഴിച്ച്
ഉണ്ണാനിരിയ്ക്കും സൂര്യൻ
തണലുകൾ നീക്കിവെയ്ക്കും അവൾ
അപ്പോഴൊക്കെ
സൂര്യന്റെ അരികിലിരിക്കും അവൾ

ഇലകൾ കൊഴിയ്ക്കുവാൻ വരും മരങ്ങൾക്ക്
അനക്കങ്ങൾ പോലും
പറഞ്ഞുകൊടുക്കും അവൾ
ഇലകളിൽ അനക്കത്തിന്റെ മൈലാഞ്ചി തൊട്ടിടും അവൾ
ഇലകൾ കാണാതെ തത്തയ്ക്ക്
പച്ചനിറത്തിന്റെ ഉറി
മരങ്ങളിൽ കാട്ടിക്കൊടുക്കും അവൾ

അപ്പോൾ അവളുടെ
ഗൃഹാതുരത്തത്തിന്റെ പഴമയിൽ
മുകളിൽ കമഴ്ത്തോടിന് താഴെ
മുറിയിൽ
കെട്ടിത്തൂക്കിയിട്ട വിധം കാണപ്പെടും സൂര്യന്റെ ഉറി

ഉള്ളിൽ വെണ്ണയാവും പകൽ
വാത്സല്യത്തിന്റെ ഇഴ കീറി
വിരൽ മെനഞ്ഞ് 
മാറിന്നരികിൽ അവൾ രാത്രിയോളം
പണിഞ്ഞുവെയ്ക്കും 
ഒരു ഉണ്ണിക്കണ്ണൻ ഇരുട്ട്

അവളപ്പോൾ
മൈനകൾ നിറമെടുക്കുവാൻ വരും തവിട്ട് ഉറി

ഇനിയും പറന്നിട്ടില്ലാത്ത ചിറകുകൾ കൊണ്ട്
അവയുടെ തവിട്ടുനിറം
മറികടന്നിട്ടുണ്ട് അവൾ

ഗൃഹാതുരത്തത്തിന്റെ ഉറിയാകും
അവളുടെ ഉടൽ
അതും തട്ടിമറിഞ്ഞ കാപ്പിപ്പൊടി മണമുള്ളത്

അതിൽ പൊന്മാനുകൾ 
പഴക്കമുള്ള മാനമിട്ടു വെയ്ക്കും
അവളുടെ നീലയുറി
ഒരു അന്തിവിരലും കടക്കുന്നില്ല
അതിന്റെ നീലവാവട്ടം

നക്ഷത്രങ്ങൾ ഒരു രാത്രി അട്ടിമറിയ്ക്കുന്നതിനേക്കുറിച്ച്
ഗൂഢാലോചന നടത്തുന്നിടത്ത്
എത്തിനോട്ടങ്ങൾ തട്ടിമറിച്ചിട്ട്
ഗൂഢാലോചനയുടെ വള്ളികളുളള
നീലയമരിച്ചെടികൾ പൂവിടുവാൻ വരും ഒരു രാജ്യമാവും അവൾ

ഒരു പൂവിൽ കൊള്ളും രാജ്യം
എന്നാവും 
അവസാനം 
ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ
ഉരിത്തിരിഞ്ഞുവരും തീരുമാനം

അരികിലൂടെ പോകും പാട്ടിൻ
ഈണം കലർന്ന ഇലവരി തൊടാൻ
ശ്രമിയ്ക്കും സമയത്ത്
വെണ്ണയാവുകയാണ് സമയം

സമയത്തോട് ചേർന്ന്
അവളുടെ ഉടലിന്നരികിൽ 
ഭൂമി കെട്ടിത്തൂക്കും ഭ്രമണയുറി
ഭ്രമണവെണ്ണയാണ് പ്രണയത്തിന്നരികിൽ
എന്റെ പര്യവേഷണവിരൽ മറികടന്നിട്ടുണ്ട് അത്

ഇനിയും ഒറ്റപ്പെട്ടാൽ 
ഒരു പൂവായി 
വിരിഞ്ഞുപോയേക്കും എന്ന് ഭയപ്പെടുകയാവണം അവൾ
അപ്പോഴെല്ലാം അവൾ 
വസന്തത്തിന്റെ ഭാവഹാവാദികൾ എന്നേ അണിയിക്കുന്നു 

അപ്പോഴും 
ഒറ്റപ്പെടുന്നതിൽ നിന്നും 
അവളേ
തടയുന്നുപോലുമില്ല ഞാൻ

പകലിന്റെ ചിത്രപ്പണികളുള്ള ദിനം
വെയിലിന്റെ ഗ്ലാസ്തുണ്ടുകൾ,
അനക്കങ്ങളുടെ ഞൊറി
മിനുക്കങ്ങളായി തുന്നിപിടിപ്പിച്ച  
എബ്രായിഡറി ചെയ്ത
പാവാടച്ചുറ്റുകൾ

രാജസ്ഥാനികലർന്ന
നാടോടി നൃത്തച്ചുവടുകൾക്കിടയിൽ
ഇറ്റുവീഴും 
പലനിറമുള്ള നെടുവീർപ്പുകൾ
അവയിലെ 
നിറമലിയും നെടുവീർപ്പാഴങ്ങൾ
തൊട്ടാവാടികൾ കാലിൽ തടയും ഇടം
അവയുടെ മടക്കത്തിൽ പോലും 
നിറം കലർന്ന നെടുവീർപ്പുകൾ

ഇറ്റുമെങ്കിൽ വീട്,
കഴുകിയിടുന്നതെന്തും
അതിലെ ഒരു തുള്ളി വീണ് 
പതിവായി മടങ്ങും തൊട്ടാവാടിയില

മടങ്ങുന്നതിനിടയിൽ 
ഇലകൾ എടുത്തുവെയ്ക്കും നെടുവീർപ്പ്
അത് ഇനിയും 
ആരുടേയും കാലിൽ കൊള്ളാത്ത മുള്ളാവുന്നുണ്ട് പിന്നീട്

ശരിക്കും 
ഒരു മുള്ളാണോ കാലം ?
അറിയില്ല

അരികുകൾ താളുകളിൽ
ചതുരത്തിൽ
അടുക്കിവെച്ച പുസ്തകങ്ങളിൽ
വിരലുകൾക്കരികിൽ
എന്റെ ഏകാന്തതയിൽ ചാരിനിൽക്കും
കുരുവിയെ തിരഞ്ഞുപോകും 
അവളുടെ ചാരനിറം

നിശ്ശബ്ദതയുടെ ഉറി
അതിൽ നിന്നും ഒരു മൗനമെടുക്കുവാൻ വരും വാക്കാവുകയാണ് പ്രണയം

തൂവെള്ള നിറമുള്ള ഭ്രമണം
ഭ്രമണത്തിൽ ചാരി നിൽക്കുകയാണെന്റെ പ്രണയം

മാനം കൊത്തുപണി ചെയ്യാൻ വരും
അവളുടെ മൈനക്കരികിലാണ് ഞാൻ

കാലിൽ കൊണ്ട മുള്ളായി മാനം, മൈനയെ എടുത്തുവെയ്ക്കുന്നു
മുള്ളാവുന്നുണ്ട് അവളുടെ 
ഇളം തവിട്ട് നിറമുള്ള മൗനം
മൈനമുളെളന്നവൾ

ഒരു നെടുവീർപ്പിന്നഭിമുഖമായി
നിൽക്കുകയാണ് ഞാൻ
ഒരു പക്ഷേ ചെയ്യുവാൻ അഭിമുഖമൊന്നുമില്ലാതെ

പിൻകഴുത്തിന്റെ പെയ്യൽ
കാതുകളുടെ ചാറ്റൽ
എന്റെ വിരൽത്തുമ്പുകൾ മാത്രം
ഇറ്റിനിൽക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...