Skip to main content

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം
മുന്നിൽ പുഴ
ഞാനിരുപ്പ് നീട്ടുന്നു

നീലനിറമുള്ള പകൽ 
ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി

വഴി തെറ്റിയ
ശിശിരം
കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ 

നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന്
വഴിതെറ്റിയിരിയ്ക്കുന്നു
വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന്
ഇല കൊഴിച്ച് 
വഴികാണിച്ചുകൊടുക്കുന്ന
ഒറ്റ മരമാവുകയായിരുന്നു ഞാൻ

കത്തുമ്പോൾ 
തീ പിടിച്ച കടലാസ് വളയുന്നത് പോലെ
എഴുതുമ്പോൾ  
അക്ഷരങ്ങൾക്ക് താഴേ 
വളയുന്നുണ്ടായിരുന്നു ഞാൻ

കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ്
പേടിപ്പിച്ചിരുന്ന
എന്റെ അക്ഷരവളവുകൾ 

കണ്ണടച്ച് കയറിയിരുന്നാൽ
കവിതയിലെത്തിയ്ക്കും എന്ന്
വിചാരിച്ചിരുന്ന
സങ്കടം എന്ന് പേരുള്ള
വാക്കിന്റെ വരയൻകുതിര

അത് കരകവിയുന്നതറിയാതെ
പുഴയ്ക്കരികിൽ
വാക്കുകൾക്കൊപ്പം
മേയുന്നു.

വിരഹത്തിന്റെ ആകൃതിയുള്ള
കാപ്പിപ്പൊടി നിറമുള്ള കാതുകൾ
ഒരു ചന്ദ്രക്കല മാത്രമെടുത്ത്
എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം

വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ
ഒരു വിരലിനും അടിപ്പെടാത്ത സുഷിരം
കാതുകളിൽ ചാരി
ചുണ്ടുകൾ 
ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു

കൈയ്യെത്താത്ത വിധം
കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച
പക്ഷിക്കൂടാവുകയായിരുന്നു
എനിയ്ക്ക് എഴുത്ത്
അതെന്നേ പക്ഷിയാണെന്ന്
നിരന്തരം ഓർമ്മിപ്പിയ്ക്കുന്നു

എന്നിട്ടും
ഞാനൊരു പുഴയെ നിർമ്മിച്ച്
അതിന്റെ കരയിലിരിയ്ക്കുകയായിരുന്നു

പുഴ ചുമന്നുകൊണ്ട് പോകും
ഒഴുക്കിന്റെ നാലാംവളവ്
കരകവിയുന്നുണ്ട് പുഴ

ഞാനൊരു മീനിനെ വിട്ട്
പുഴയെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...