Skip to main content

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം
മുന്നിൽ പുഴ
ഞാനിരുപ്പ് നീട്ടുന്നു

നീലനിറമുള്ള പകൽ 
ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി

വഴി തെറ്റിയ
ശിശിരം
കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ 

നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന്
വഴിതെറ്റിയിരിയ്ക്കുന്നു
വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന്
ഇല കൊഴിച്ച് 
വഴികാണിച്ചുകൊടുക്കുന്ന
ഒറ്റ മരമാവുകയായിരുന്നു ഞാൻ

കത്തുമ്പോൾ 
തീ പിടിച്ച കടലാസ് വളയുന്നത് പോലെ
എഴുതുമ്പോൾ  
അക്ഷരങ്ങൾക്ക് താഴേ 
വളയുന്നുണ്ടായിരുന്നു ഞാൻ

കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ്
പേടിപ്പിച്ചിരുന്ന
എന്റെ അക്ഷരവളവുകൾ 

കണ്ണടച്ച് കയറിയിരുന്നാൽ
കവിതയിലെത്തിയ്ക്കും എന്ന്
വിചാരിച്ചിരുന്ന
സങ്കടം എന്ന് പേരുള്ള
വാക്കിന്റെ വരയൻകുതിര

അത് കരകവിയുന്നതറിയാതെ
പുഴയ്ക്കരികിൽ
വാക്കുകൾക്കൊപ്പം
മേയുന്നു.

വിരഹത്തിന്റെ ആകൃതിയുള്ള
കാപ്പിപ്പൊടി നിറമുള്ള കാതുകൾ
ഒരു ചന്ദ്രക്കല മാത്രമെടുത്ത്
എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം

വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ
ഒരു വിരലിനും അടിപ്പെടാത്ത സുഷിരം
കാതുകളിൽ ചാരി
ചുണ്ടുകൾ 
ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു

കൈയ്യെത്താത്ത വിധം
കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച
പക്ഷിക്കൂടാവുകയായിരുന്നു
എനിയ്ക്ക് എഴുത്ത്
അതെന്നേ പക്ഷിയാണെന്ന്
നിരന്തരം ഓർമ്മിപ്പിയ്ക്കുന്നു

എന്നിട്ടും
ഞാനൊരു പുഴയെ നിർമ്മിച്ച്
അതിന്റെ കരയിലിരിയ്ക്കുകയായിരുന്നു

പുഴ ചുമന്നുകൊണ്ട് പോകും
ഒഴുക്കിന്റെ നാലാംവളവ്
കരകവിയുന്നുണ്ട് പുഴ

ഞാനൊരു മീനിനെ വിട്ട്
പുഴയെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി