Skip to main content

മീനിനെ വിട്ട് പുഴയെ പിന്തിരിപ്പിക്കുവാൻ ശ്രമിയ്ക്കുന്നു

മീനിന് പിന്നാലെ സമയം
മുന്നിൽ പുഴ
ഞാനിരുപ്പ് നീട്ടുന്നു

നീലനിറമുള്ള പകൽ 
ഉടലിലെ തീർത്ഥാടന ഗ്രന്ഥിയ്ക്ക് വഴി

വഴി തെറ്റിയ
ശിശിരം
കൂട്ടിവെയ്ക്കുന്നില്ല കൊഴിഞ്ഞ ഇലകൾ 

നിശ്ശബ്ദതയുടെ മഞ്ഞുകാലത്തിന്
വഴിതെറ്റിയിരിയ്ക്കുന്നു
വഴി ചോദിയ്ക്കുന്ന മഞ്ഞുകാലത്തിന്
ഇല കൊഴിച്ച് 
വഴികാണിച്ചുകൊടുക്കുന്ന
ഒറ്റ മരമാവുകയായിരുന്നു ഞാൻ

കത്തുമ്പോൾ 
തീ പിടിച്ച കടലാസ് വളയുന്നത് പോലെ
എഴുതുമ്പോൾ  
അക്ഷരങ്ങൾക്ക് താഴേ 
വളയുന്നുണ്ടായിരുന്നു ഞാൻ

കൈയ്യക്ഷരകോക്കാച്ചി വന്ന് പിടിച്ചുകൊണ്ടുപോകും എന്ന് പറഞ്ഞ്
പേടിപ്പിച്ചിരുന്ന
എന്റെ അക്ഷരവളവുകൾ 

കണ്ണടച്ച് കയറിയിരുന്നാൽ
കവിതയിലെത്തിയ്ക്കും എന്ന്
വിചാരിച്ചിരുന്ന
സങ്കടം എന്ന് പേരുള്ള
വാക്കിന്റെ വരയൻകുതിര

അത് കരകവിയുന്നതറിയാതെ
പുഴയ്ക്കരികിൽ
വാക്കുകൾക്കൊപ്പം
മേയുന്നു.

വിരഹത്തിന്റെ ആകൃതിയുള്ള
കാപ്പിപ്പൊടി നിറമുള്ള കാതുകൾ
ഒരു ചന്ദ്രക്കല മാത്രമെടുത്ത്
എന്റെ കാപ്പിക്കപ്പിന്നരികിൽ വന്നിരിയ്ക്കുന്ന ആകാശം

വിദൂരതയെ സൃഷ്ടിയ്ക്കും പുല്ലാങ്കുഴലിലെ
ഒരു വിരലിനും അടിപ്പെടാത്ത സുഷിരം
കാതുകളിൽ ചാരി
ചുണ്ടുകൾ 
ആ വിരഹത്തിന് കൂട്ടിരിയ്ക്കുന്നു

കൈയ്യെത്താത്ത വിധം
കുറച്ചുകൂടി മുകളിലേയ്ക്ക് വെച്ച
പക്ഷിക്കൂടാവുകയായിരുന്നു
എനിയ്ക്ക് എഴുത്ത്
അതെന്നേ പക്ഷിയാണെന്ന്
നിരന്തരം ഓർമ്മിപ്പിയ്ക്കുന്നു

എന്നിട്ടും
ഞാനൊരു പുഴയെ നിർമ്മിച്ച്
അതിന്റെ കരയിലിരിയ്ക്കുകയായിരുന്നു

പുഴ ചുമന്നുകൊണ്ട് പോകും
ഒഴുക്കിന്റെ നാലാംവളവ്
കരകവിയുന്നുണ്ട് പുഴ

ഞാനൊരു മീനിനെ വിട്ട്
പുഴയെ പിന്തിരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...