Skip to main content

ഏത് പൂക്കൾക്കിടയിൽ

അതിന്റെ ചന്ദ്രനേയും കൂട്ടി
തലേന്നത്തെ
നിലാവ് 
വീടിന് പിറകുവശത്ത്
പവിഴമല്ലിയാകുവാൻ വരുന്നിടത്ത്

നാലിതളുള്ള ജാലകങ്ങൾ
നോട്ടം പുരട്ടി
കൊഴിഞ്ഞ് വീണ് മുല്ലയായി കിടക്കുന്നിടത്ത്

വീട് ഒരു കടവാകുന്ന ഇടത്ത്
ജാലകങ്ങൾ പിറകിൽ പുഴയാവുന്ന
ഇടത്ത്

വസന്തം ഒഴുക്കാവുന്ന പുഴയിൽ
നീലനിറത്തിൽ,
പൂക്കളുടെ കടത്തുകാരനാവുന്നു
എന്നും ഓരോ തോണി അധികം വരുന്നു

എന്റെ ഒന്നാം ഏകാന്തത എന്നും
നീയാകുന്ന ഇടത്ത്
പവിഴമല്ലിയെ രണ്ടാം ഏകാന്തതയാക്കുന്നു

ഇന്നലെയുടെ കടത്തുകാരൻ
എന്നും 
ഇന്നലെയേയും അക്കരെ കടത്തുന്നു

അങ്ങനെയിരിക്കേ
അവിചാരിതമായി ഒരു ദിവസം
അധികം വരുന്ന
രണ്ടാം ഏകാന്തത

ഒന്ന് ചിന്തിച്ചുനോക്കൂ
അങ്ങനേയിരിക്കെ ഒരിക്കൽ
തലേന്ന് ഉണ്ടായില്ല

ഇന്നലെകൾ നഷ്ടപ്പെട്ടുപോയ ഒരാൾ

ഇനി അങ്ങനെയൊരാൾ
ഉണരുന്നത് 
വേണ്ടാന്ന് വെയ്ക്കുകയാണെങ്കിൽ
ഏത് പൂക്കൾക്കിടയിൽ
അയാൾ  കൊഴിഞ്ഞുകിടക്കും?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി