Skip to main content

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും
ചന്ദ്രക്കലയിലെ കടവിനെ
അവളുടെ മാലയിലെ 
ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
ഞാൻ

സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ്
അതായിരുന്നു അവളുടെ മാറിൽ
കിടക്കുമ്പോഴെല്ലാം 
ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും
ഞങ്ങൾക്കിടയിലെ ധാരണ

അപ്പോഴെല്ലാം അവൾ സ്വർണ്ണമായി
സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ

നനവ് നനഞ്ഞ നീല
ചുണ്ടുകളും നനഞ്ഞിട്ടുണ്ട്
അതിൽ മഴനനച്ച മാവില,
ചേർത്തുവെയ്ക്കും മയക്കം
തണുപ്പിൽ അതിന്റെ 
സ്വർണ്ണമണം കുനുകുനേ.

പൊട്ടിയ്ക്കുന്നതിന് മുമ്പ്
കുയിൽ കുലുക്കിനോക്കും
മഴയിട്ടു വെയ്ക്കും 
വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി.

അധികം ചിലയ്ക്കാത്ത പക്ഷിവശം
ശബ്ദവും കുലുക്കങ്ങളുമായി
ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു

അവൾ കൊടുത്തുവിട്ടു
മാറത്ത് വെച്ച ചുണ്ടും ചൂടും
ചന്ദ്രക്കലയും

അടുത്തടുത്ത് അടുക്കിവെച്ച 
ചെറിയചതുരങ്ങളിൽ
അവളുടെ ഉടലിൽ
പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന
പക്ഷിവളർത്തുകാരനാവുന്നു ഞാൻ
ഇടയ്ക്കിടയ്ക്ക് പക്ഷിയും

കുറച്ചുകൂടി ഏകാന്തത വേണമെന്ന്
തോന്നിയാൽ
ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ
മനുഷ്യൻ ചെയ്യുന്നതെല്ലാം
ഇതിനിടയിൽ ചെയ്യുന്നുണ്ട് 
ഞാൻ

അവളിലേയ്ക്ക് മാനത്തിനെ താഴ്ത്തിയിറക്കുന്നു
ഞാനെന്ന പക്ഷി
ഞാനവളിൽ ഇട്ടുവെയ്ക്കുന്നു
എന്റെ പറക്കലുകൾ
എന്നിട്ടും പലപ്പോഴും
പറക്കുവാൻ മറക്കുന്നു

മഴയുടെ പെയ്ത്തുടൽ ശേഖരമുള്ള പെണ്ണാവും അവൾ

അവളുടെ കാലിലെ
നൃത്തവിരലിലെ 
വെള്ളികൊണ്ടുണ്ടാക്കിയ മഴമിഞ്ചി
കൊത്തിയഴിയ്ക്കും പക്ഷിയാവുകയായിരുന്നു ഞാൻ

ജാലവിദ്യക്കാരന്റെ തൂവാല
വീടാകുന്നു 
ചുംബനങ്ങൾ ജാലകങ്ങളാണ്
എന്നടക്കം പറയുന്ന ഞങ്ങൾ

കാക്കക്കറുപ്പിന്നെ ചരിച്ചുപിടിയ്ക്കുന്ന
അവൾ
കാക്കയുടെ കണ്ണിൽ നിന്നും
കരിമഷി മോഷ്ടിക്കുന്ന ഞാൻ
കാക്കക്കറുപ്പിനെ തുളുമ്പുവാൻ പഠിപ്പിയ്ക്കും അവളുടെ ഉടലിന്റെ നീല

അധികം വന്ന മഷിപോലെ
വിരലിലെ വിരിയുന്നതിന്റെ താമര
അതിനിടയിൽ നൃത്തം പോലെ 
ഉടലാകെ തൊട്ടുപുരട്ടുന്ന
അവൾ

അവൾ കടൽ അതിന്റെ 
ആഴം ഇട്ടുവെയ്ക്കുന്ന കുടുക്ക
ഇടയ്ക്ക് കാട് അതിന്റെ പഴക്കം 
ഇട്ടുവെയ്ക്കുന്ന മരം
അതിന്റേതല്ലാത്ത തിരകൾ 
ഇട്ടുവെയ്ക്കുവാൻ 
കടലും ഇതിനിടയിൽ എപ്പോഴോ എടുത്തിട്ടുണ്ടാവണം അവളെ 

ഞാനിപ്പോൾ ഒരു കൊത്തിൽ
തിര മോഷ്ടിക്കുവാൻ
അവളിൽ കടന്ന പക്ഷി.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...