Skip to main content

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും
ചന്ദ്രക്കലയിലെ കടവിനെ
അവളുടെ മാലയിലെ 
ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
ഞാൻ

സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ്
അതായിരുന്നു അവളുടെ മാറിൽ
കിടക്കുമ്പോഴെല്ലാം 
ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും
ഞങ്ങൾക്കിടയിലെ ധാരണ

അപ്പോഴെല്ലാം അവൾ സ്വർണ്ണമായി
സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ

നനവ് നനഞ്ഞ നീല
ചുണ്ടുകളും നനഞ്ഞിട്ടുണ്ട്
അതിൽ മഴനനച്ച മാവില,
ചേർത്തുവെയ്ക്കും മയക്കം
തണുപ്പിൽ അതിന്റെ 
സ്വർണ്ണമണം കുനുകുനേ.

പൊട്ടിയ്ക്കുന്നതിന് മുമ്പ്
കുയിൽ കുലുക്കിനോക്കും
മഴയിട്ടു വെയ്ക്കും 
വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി.

അധികം ചിലയ്ക്കാത്ത പക്ഷിവശം
ശബ്ദവും കുലുക്കങ്ങളുമായി
ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു

അവൾ കൊടുത്തുവിട്ടു
മാറത്ത് വെച്ച ചുണ്ടും ചൂടും
ചന്ദ്രക്കലയും

അടുത്തടുത്ത് അടുക്കിവെച്ച 
ചെറിയചതുരങ്ങളിൽ
അവളുടെ ഉടലിൽ
പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന
പക്ഷിവളർത്തുകാരനാവുന്നു ഞാൻ
ഇടയ്ക്കിടയ്ക്ക് പക്ഷിയും

കുറച്ചുകൂടി ഏകാന്തത വേണമെന്ന്
തോന്നിയാൽ
ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ
മനുഷ്യൻ ചെയ്യുന്നതെല്ലാം
ഇതിനിടയിൽ ചെയ്യുന്നുണ്ട് 
ഞാൻ

അവളിലേയ്ക്ക് മാനത്തിനെ താഴ്ത്തിയിറക്കുന്നു
ഞാനെന്ന പക്ഷി
ഞാനവളിൽ ഇട്ടുവെയ്ക്കുന്നു
എന്റെ പറക്കലുകൾ
എന്നിട്ടും പലപ്പോഴും
പറക്കുവാൻ മറക്കുന്നു

മഴയുടെ പെയ്ത്തുടൽ ശേഖരമുള്ള പെണ്ണാവും അവൾ

അവളുടെ കാലിലെ
നൃത്തവിരലിലെ 
വെള്ളികൊണ്ടുണ്ടാക്കിയ മഴമിഞ്ചി
കൊത്തിയഴിയ്ക്കും പക്ഷിയാവുകയായിരുന്നു ഞാൻ

ജാലവിദ്യക്കാരന്റെ തൂവാല
വീടാകുന്നു 
ചുംബനങ്ങൾ ജാലകങ്ങളാണ്
എന്നടക്കം പറയുന്ന ഞങ്ങൾ

കാക്കക്കറുപ്പിന്നെ ചരിച്ചുപിടിയ്ക്കുന്ന
അവൾ
കാക്കയുടെ കണ്ണിൽ നിന്നും
കരിമഷി മോഷ്ടിക്കുന്ന ഞാൻ
കാക്കക്കറുപ്പിനെ തുളുമ്പുവാൻ പഠിപ്പിയ്ക്കും അവളുടെ ഉടലിന്റെ നീല

അധികം വന്ന മഷിപോലെ
വിരലിലെ വിരിയുന്നതിന്റെ താമര
അതിനിടയിൽ നൃത്തം പോലെ 
ഉടലാകെ തൊട്ടുപുരട്ടുന്ന
അവൾ

അവൾ കടൽ അതിന്റെ 
ആഴം ഇട്ടുവെയ്ക്കുന്ന കുടുക്ക
ഇടയ്ക്ക് കാട് അതിന്റെ പഴക്കം 
ഇട്ടുവെയ്ക്കുന്ന മരം
അതിന്റേതല്ലാത്ത തിരകൾ 
ഇട്ടുവെയ്ക്കുവാൻ 
കടലും ഇതിനിടയിൽ എപ്പോഴോ എടുത്തിട്ടുണ്ടാവണം അവളെ 

ഞാനിപ്പോൾ ഒരു കൊത്തിൽ
തിര മോഷ്ടിക്കുവാൻ
അവളിൽ കടന്ന പക്ഷി.

Comments

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...