Skip to main content

പക്ഷിത്തൂവൽ ശേഖരം കൊണ്ട് അവളെ കൊള്ളയടിയ്ക്കും വിധം

നക്ഷത്രങ്ങൾ കാൽ നനയ്ക്കും
ചന്ദ്രക്കലയിലെ കടവിനെ
അവളുടെ മാലയിലെ 
ലോക്കറ്റിന്റെ തണുപ്പിൽ നിന്നും കണ്ടെടുക്കുകയായിരുന്നു
ഞാൻ

സ്വർണ്ണം കാൽ നനയ്ക്കും ലോക്കറ്റ്
അതായിരുന്നു അവളുടെ മാറിൽ
കിടക്കുമ്പോഴെല്ലാം 
ലോക്കറ്റുമായി തലവെച്ച് മാറുമ്പോഴും
ഞങ്ങൾക്കിടയിലെ ധാരണ

അപ്പോഴെല്ലാം അവൾ സ്വർണ്ണമായി
സ്വർണ്ണത്തിനും മുകളിലേയ്ക്ക് തുളുമ്പീ അവൾ

നനവ് നനഞ്ഞ നീല
ചുണ്ടുകളും നനഞ്ഞിട്ടുണ്ട്
അതിൽ മഴനനച്ച മാവില,
ചേർത്തുവെയ്ക്കും മയക്കം
തണുപ്പിൽ അതിന്റെ 
സ്വർണ്ണമണം കുനുകുനേ.

പൊട്ടിയ്ക്കുന്നതിന് മുമ്പ്
കുയിൽ കുലുക്കിനോക്കും
മഴയിട്ടു വെയ്ക്കും 
വേഴാമ്പലിന്റെ കുടുക്ക അവളുടെ ലോക്കറ്റിൽ കൊത്തി മരംങ്കൊത്തി.

അധികം ചിലയ്ക്കാത്ത പക്ഷിവശം
ശബ്ദവും കുലുക്കങ്ങളുമായി
ഞാനെന്റെ കാത് കൊടുത്തുവിടുകയായിരുന്നു

അവൾ കൊടുത്തുവിട്ടു
മാറത്ത് വെച്ച ചുണ്ടും ചൂടും
ചന്ദ്രക്കലയും

അടുത്തടുത്ത് അടുക്കിവെച്ച 
ചെറിയചതുരങ്ങളിൽ
അവളുടെ ഉടലിൽ
പ്രാവുകളുടെ കൂടുകൾ നിർമ്മിക്കുന്ന
പക്ഷിവളർത്തുകാരനാവുന്നു ഞാൻ
ഇടയ്ക്കിടയ്ക്ക് പക്ഷിയും

കുറച്ചുകൂടി ഏകാന്തത വേണമെന്ന്
തോന്നിയാൽ
ഒരു പക്ഷേ പക്ഷിയ്ക്ക് കൂടാവുന്നതുൾപ്പടെ
മനുഷ്യൻ ചെയ്യുന്നതെല്ലാം
ഇതിനിടയിൽ ചെയ്യുന്നുണ്ട് 
ഞാൻ

അവളിലേയ്ക്ക് മാനത്തിനെ താഴ്ത്തിയിറക്കുന്നു
ഞാനെന്ന പക്ഷി
ഞാനവളിൽ ഇട്ടുവെയ്ക്കുന്നു
എന്റെ പറക്കലുകൾ
എന്നിട്ടും പലപ്പോഴും
പറക്കുവാൻ മറക്കുന്നു

മഴയുടെ പെയ്ത്തുടൽ ശേഖരമുള്ള പെണ്ണാവും അവൾ

അവളുടെ കാലിലെ
നൃത്തവിരലിലെ 
വെള്ളികൊണ്ടുണ്ടാക്കിയ മഴമിഞ്ചി
കൊത്തിയഴിയ്ക്കും പക്ഷിയാവുകയായിരുന്നു ഞാൻ

ജാലവിദ്യക്കാരന്റെ തൂവാല
വീടാകുന്നു 
ചുംബനങ്ങൾ ജാലകങ്ങളാണ്
എന്നടക്കം പറയുന്ന ഞങ്ങൾ

കാക്കക്കറുപ്പിന്നെ ചരിച്ചുപിടിയ്ക്കുന്ന
അവൾ
കാക്കയുടെ കണ്ണിൽ നിന്നും
കരിമഷി മോഷ്ടിക്കുന്ന ഞാൻ
കാക്കക്കറുപ്പിനെ തുളുമ്പുവാൻ പഠിപ്പിയ്ക്കും അവളുടെ ഉടലിന്റെ നീല

അധികം വന്ന മഷിപോലെ
വിരലിലെ വിരിയുന്നതിന്റെ താമര
അതിനിടയിൽ നൃത്തം പോലെ 
ഉടലാകെ തൊട്ടുപുരട്ടുന്ന
അവൾ

അവൾ കടൽ അതിന്റെ 
ആഴം ഇട്ടുവെയ്ക്കുന്ന കുടുക്ക
ഇടയ്ക്ക് കാട് അതിന്റെ പഴക്കം 
ഇട്ടുവെയ്ക്കുന്ന മരം
അതിന്റേതല്ലാത്ത തിരകൾ 
ഇട്ടുവെയ്ക്കുവാൻ 
കടലും ഇതിനിടയിൽ എപ്പോഴോ എടുത്തിട്ടുണ്ടാവണം അവളെ 

ഞാനിപ്പോൾ ഒരു കൊത്തിൽ
തിര മോഷ്ടിക്കുവാൻ
അവളിൽ കടന്ന പക്ഷി.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...

ചൂണ്ടുവിരലിനരികിലെ പകൽ

അനുഗമിക്കുന്നവരുടെ പകൽ അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന ഇടം എന്നിങ്ങനെ മനുഷ്യരെ മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു പിന്നാലെ എന്ന വാക്കിലേക്ക് കാല് നീട്ടി ഞാനിരിക്കുന്നു നീളൻനിഴൽ കഴിഞ്ഞ് ശ്വാസത്തിൻ്റെ ഫ്ലവർവേസ് ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്കരികിൽ നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ കുരുവികൾ അവരെ പിൻഭാഗം കൊണ്ട് അനുഗമിക്കുന്നു മൊട്ടുകളിൽ, വസന്തം കടത്തും പൂക്കൾ വിരിയിച്ചെടുക്കുവാൻ മഞ്ഞുകളുടെ മൊട്ടുകൾ നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ ഇനിയും  ഒരു ഋതുവും ഒപ്പുവെക്കാത്ത, ഋതുക്കളുടെ  അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ  ഒളിഞ്ഞുനോക്കുന്നു പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു പ്രഭാതത്തിലേക്കുള്ള വഴി എന്നെഴുതിയ ഒരു മരപ്പലക, ചൂണ്ടുവിരലിന് സമീപം സൂര്യനാകുന്നു.