Skip to main content

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

മനുഷ്യരെ കോരിയൊഴിക്കുന്ന തെരുവ്

*

നിറത്തിന് പുറത്ത്
തൂക്കണാംക്കുരുവി തൂക്കും
അരക്കെട്ടിന്റെ 
വിസിറ്റിംങ് കാർഡുകൾ

അകത്തുകയറുകയായിരുന്നു
അത് വകഞ്ഞ്

തുറക്കും മുമ്പ് മുറി,
നിറത്തിന്റെ കാറ്റലോഗാവും ഇടം

പൊന്മാൻ ലോഡ്ജിൽ
നിറത്തിന്റെ മുറിയെടുക്കും നീല

അകത്ത്,
തരിശ്ശുകിടക്കും കിടക്ക

തുമ്പിയ്ക്കൊപ്പം പകുക്കുകയായിരുന്നു
കുളി പകുക്കുന്നത് പോലെ
മഗ്ഗിലെടുത്ത ആകാശം

തുളുമ്പി 
മുറിയ്ക്ക് പുറത്തേയ്ക്ക്
ജാലകം
അകത്തേയ്ക്ക് പതിയേ വെയിലും

കപ്പിലെടുത്ത സൂര്യനുമായി
കഴിഞ്ഞ ദിവസത്തിന്റെ ബാൽക്കണിയിൽ വന്നുനിൽക്കും
പകൽ

നിലത്തേയ്ക്ക് തുളുമ്പി പകൽ
തുമ്പിയുടെ ചുണ്ടായി
മറ്റൊരു ചുണ്ടിലേയ്ക്ക് പുരണ്ടു
തുളുമ്പുന്ന സൂര്യൻ

പക്ഷികളുടെ പകലിലേയ്ക്ക്
ഇടപെട്ടതേയില്ല 
ഞാനും എന്റെ തൂവലും
ഞാൻ ഒരു ദിവസത്തേയ്ക്ക് പക്ഷിയായവൻ

2
തുമ്പിയുടെ കണ്ണുകൾക്കിടയിൽ
അതിന് താഴെ 
ചെന്നിരിയ്ക്കും ഉടൽ
ഒരു ദിവസത്തിന്റെ ആഴം

അതും ശരാശരി പകുത്തത്

തുമ്പിയുടെ
കണ്ണുകളിലെ കൗതുകവും പകുക്കുകയായിരുന്നു പതിയേ

നനഞ്ഞ ദേഹത്തുനിന്നും
മുകളിലേയ്ക്ക് 
കുളി അഴിച്ചെടുക്കും മഗ്ഗ്,
ഇപ്പോൾ തുമ്പിയുടെ ഉടൽ

വെള്ളത്തിന് മുമ്പിലേയ്ക്ക്
കുളിക്കുന്നതിന് മുമ്പുള്ള ദേഹം
ഉന്തിക്കൊണ്ട് വെയ്ക്കുകയായിരുന്നു
തുമ്പി

കുളിക്കുന്ന കല്ലുകൾക്കിടയിൽ
ഉടൽ ഒരു വെള്ളാരങ്കല്ല്
ചുറ്റും തുള്ളലിന്റെ തുള്ളികൾ
കുളി അവിടെ ഒരു കൊത്തങ്കല്ലാട്ടം

3
നനയാതെ ഒഴിച്ചിടുന്ന ഭാഗങ്ങളോട്
തുടക്കം കൊണ്ട് കലഹിയ്ക്കുന്ന 
ഒരു റോഡ് റോളർ പോലെ
നനഞ്ഞുതുടങ്ങുകയായിരുന്നു 
ഉടലും കലഹവും 

പുറത്ത് പകലും നനയുന്നു

ചാറ്റൽമഴ, ഒരു തുമ്പി ഉടൽ
കൃത്യമായിപ്പറഞ്ഞാൽ 
ഒരു റോഡ് റോളർ,  നനയുവാൻ
ആവശ്യമുള്ളയത്ര

നനവിന്റെ തുടക്കം 
ജമന്തിപ്പൂവിൽ നിന്നും
അഴിച്ചെടുക്കുന്ന മഞ്ഞ

തെരുവിൽ പകൽ
തുമ്പിയുടെ നാവിന്റെ നനവ്

4
ഇന്നലെയെല്ലാം കല്ലുകൾ
ഉടൽ, തുമ്പിയുടെ ചിറകുകടക്കും റോഡ്റോളർ
അത് ഇരുട്ടിലേയ്ക്ക് ഉരുളുന്നു

തുമ്പിയ്ക്ക് മുമ്പിൽ
ഞാൻ
തിരിഞ്ഞുനോട്ടത്തിന്റെ 
കാക്കിയിട്ട പൂവ്

അരികിൽ പൂക്കളുടെ റോഡ്റോളർ
കോരിയൊഴിക്കും തെരുവ്

സൂര്യന്റെ റോഡ്റോളറാകണം അസ്തമയം
അടുത്തടുത്ത് വരുന്ന
പകൽ ഞെരിയുന്ന ശബ്ദം
വിഷാദവും ഞെരിയുന്നു

ആരുടെ പരാതിയായാലും
ഒരു പരിഹാരത്തിനായി തിരയെടുക്കുമ്പോലെ
ആരുടെ പരാതിപ്പെട്ടിയാവും
ഈ കടൽ

അറിയില്ല,
കഴിഞ്ഞിട്ടുമില്ല
പൊന്മാനുടലുള്ള പകൽ

ഉടലിന്റെ ഓർക്കെസ്ട്രയിൽ
തുമ്പികൾ വയലിനുകൾ

വിരലുകളുടെ തിരയുള്ള കടലാവുമായിരിയ്ക്കും 
ഇനി എന്റേതാവും മുമ്പ് 
പതിയേ,
തുമ്പിയ്ക്കരികിൽ
മുറിയെടുത്ത ഉടൽ.

Comments

  1. നിറം ഉടലിനാൽ കടമെടുക്കുന്ന ജീവിതങ്ങൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.