എന്റെ നിശ്ശബ്ദത കൊണ്ട്
ഞാൻ നിർമ്മിക്കപ്പെട്ടിരിയ്ക്കുന്നത്
പോലെ
എന്റെ ഏകാന്തതകൊണ്ട്
നീ നിർമ്മിച്ചിരിയ്ക്കുന്നു
അത് പരാതിയൊന്നുമില്ല
വിരിഞ്ഞതിൽ കാത്തുനിൽക്കുന്ന
പൂക്കൾക്ക്
വിരിഞ്ഞതിൽ പരിഭവം
തീരെയില്ലാത്തപോലെയാണ് അത്
കുടിൽ എന്ന കുമിള കഴിഞ്ഞ്
ജാലകങ്ങളുടെ പട്ടം പറത്തുവാൻ
കുട്ടിയെപ്പോലെ എന്റെ വീട്
പുറത്തേയ്ക്കിറങ്ങുമ്പോൾ
പുറത്തേയ്ക്കിടുന്ന എത്തിനോട്ടങ്ങളിൽ
തിരച്ചിൽ പോലെ
ബാക്കിവെയ്ക്കുന്ന ഒന്ന്
പൂക്കളുടെ ചന്തത്തിനപ്പുറം
അന്വേഷണത്തിന്റെ മണമുള്ളത്
മൊട്ടിൽ നിന്നും പുറപ്പെട്ടിട്ടുള്ളത്
പൂവായിട്ടില്ലാത്തത്
ഓരോ പൂക്കളും വിരിയുന്ന
മണം ഉണർത്തുന്ന കുഞ്ഞ്
വീട്,
പൂച്ചകൾ തുറന്നുനോക്കുന്ന
പൂക്കളുടെ മാസികയാവുന്നതങ്ങിനാവാം
എല്ലാ ജാലകങ്ങളും തൊട്ടിലാണെന്ന്
വിചാരിയ്ക്കുന്ന കുഞ്ഞിനേപ്പോലെ
വഴിയുടെ താരാട്ടിൽ ചാരിയിരിയ്ക്കുകയായിരിയ്ക്കും
അപ്പോഴും വീട്
അറം പറ്റിയ പോലെ
ഓരോ വരികൾക്കും വാക്കിന്റെ കടം
പുറത്തിറങ്ങുമ്പോൾ
പതിവുപോലെ
വിരലുകളുടെ പറ്റുകടയാവുകയാവണം
കവിത
കടത്ത് കഴിഞ്ഞ്
കളഞ്ഞുപോയ പുഴയിൽ
തോണി ഒരു കളവായിരുന്നു
എന്ന തോന്നലിൽ
ചേർന്നിരിയ്ക്കുന്നുണ്ടാവുമല്ലോ
അപ്പോഴും നമ്മൾ!
വാക്കിന്റെ കടമായി അറം പറ്റാവുന്ന വരികൾ
ReplyDelete