Skip to main content

സ്പന്ദിയ്ക്കും മുമ്പ്

ശരത്ക്കാലത്തിന്റെ 
തുടക്കമായിരുന്നു
അന്ന്
ശരീരത്തിന്റെ തുടക്കം പോലെ
അത് മഞ്ഞിനെ നിർവ്വചിച്ചു

അവസാനം മറച്ചുവെയ്ക്കുന്ന
ജീവനെപ്പോലെ
വേരിനെ പൂഴ്ത്തിവെയ്ക്കുന്ന
മരത്തിനെപ്പോലെ
അന്തരീക്ഷത്തിൽ അത് എന്നെയും
നിന്നേയും ലയിപ്പിച്ചു

ഉറക്കത്തിൽ പൂഴ്ത്തിവെയ്ക്കുന്ന
ശരീരം
ഉറക്കത്തിന്റെ ഐസ് കട്ടകൾക്കിടയിൽ
ശരീരത്തിനെ മീനിന്റെ രൂപം വരച്ച് കിടത്തി
ഉണർത്തുന്നതിന്റെ പൂച്ചയെ
അരികിൽ ഉരുമിയിരുത്തി
അത് കാവലിനെ 
കാത്തിരിപ്പിന്റെ നാവുകൊണ്ട് നക്കിത്തുടച്ചു

പുലരിയെ നക്കുന്ന
പൂച്ച പോലെ
വെളിച്ചത്തെ നക്കിത്തുടച്ചു സൂര്യൻ

പകലിന്റെ കുഞ്ഞുങ്ങളെ
കടിച്ചെടുത്ത് 
ഉച്ചകടന്നു സൂര്യൻ

സമയം,
നിറമുള്ള ഒരു കുഞ്ഞുവളയം
നിലത്തുനിന്നും കുനിഞ്ഞെടുക്കുമ്പോൾ
കളഞ്ഞുകിട്ടി
ആളില്ലാത്ത ഒരു സ്പന്ദനം 

നിലത്തിട്ടു
അവഗണിച്ചു സ്പന്ദനത്തെ

മറ്റുനിറങ്ങളിൽ
പരിസരങ്ങളിൽ
ഇനിയും 
വീണുകിടക്കുന്നുണ്ടാവാം
വളയങ്ങൾ
എന്ന് മനസ്സ് പറഞ്ഞു

പിന്നേയും തിരഞ്ഞു
പിന്നേയും കിട്ടി
മറ്റു നിറങ്ങളിൽ പരിസരത്തിന്റെ 
മനസ്സിന്റെ
കുഞ്ഞുവളയങ്ങൾ 

കുനിഞ്ഞെടുത്തു
നിവരുന്നതിന്റെ ശിൽപ്പമായി,
ചരിത്രം

സായാഹ്നം ഒരു സർക്കസ് കൂടാരം
വിഷാദത്തിന്റെ വളയങ്ങളിൽ
കാണികൾ
അവർക്ക് മുന്നിൽ
മനുഷ്യരെല്ലാം കോമാളികൾ
അസ്തമയത്തിന്റെ വളയത്തിലൂടെ
ചാടുന്ന സൂര്യൻ

എത്ര ഉപേക്ഷിയ്ക്കപ്പെട്ടാലാണ്
മറ്റൊരാളുടെ കൗതുകമാവുക

മറ്റൊരാൾക്ക് കൗതുകമായിക്കോട്ടെ
എന്ന് കരുതി
ഉപേക്ഷിക്കപ്പെട്ടത് പോലെ
കഴുകിത്തുടച്ച് 
കളഞ്ഞുകിട്ടിയ 
ഉടലിന്റെ 
മനസ്സിന്റെ വളയങ്ങൾ
മറ്റൊരിടത്ത് വെയ്ക്കുന്നു.

സ്പന്ദനം മാത്രം എടുക്കുന്നു.

Comments

  1. ഉടലിനെ കഴുകിത്തുടച്ചുപേക്ഷിച്ച് സ്പന്ദനം മാത്രം കൊണ്ടുപോകുന്ന ചെപ്പടി വിദ്യ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വെട്ടം

സൂര്യനെന്ന തെരുവിലെ വെട്ടത്തിന്റെ നാലാമത്തെ വീട് പുലരി ഒരു കത്താണ്, കളഞ്ഞുപോയ പകൽമുളച്ചിയുടെ വിത്തും ഇന്നലെകളാണ് ഇലകൾ കാത്തിരിപ്പ് എന്തോ ചുവയുള്ള കായും അതിശയമെന്ന് പറയട്ടെ ഇന്നങ്ങോട്ട്, അവധിയിൽ പ്രവേശിച്ച പോസ്റ്റ്മാനാകുന്നു, ദിവസം...