Skip to main content

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച്
ആടുകളെ കുഴിച്ചെടുക്കും
ഇടയന്മാരുടെ ഖനി

അരുവികൾ
താഴ് വാരങ്ങൾ
പാൽനുരയിടും 
അകിടുകളുടെ 
അകലങ്ങളിൽ
വിരലുകളമരും തമിരുകൾ

പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ
ഉണ്ടായിവരും സമതലങ്ങൾ

കിളികളിലേയ്ക്ക് വിതറും
അരിമണികൾ വെളുപ്പുകൾ
സൂര്യനിലേക്ക് 
മാനം 
വാരിവിതറും പുലരികൾ

മാനം പാറ്റിപ്പെറുക്കി വെയ്ക്കും
നീലനിറത്തിന്റെ കല്ലുകൾ

മഞ്ഞിന്റെ നിശ്ചലതയോടൊപ്പം 
മേഘങ്ങൾ
ആകൃതികൾ മേയ്ക്കാനിറങ്ങും
കുന്നുകൾ

നടത്തം വാരിവിതറിയാൽ
കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം
ആടുകൾക്കിടയിൽ
മനുഷ്യനാകും ഇടം

ചോലകൾ 
അടിവാരങ്ങൾ
ആടുകളുടെ വായിൽ നിന്നും
തുടങ്ങും
മരങ്ങളിൽ 
വള്ളിച്ചെടികളിലവസാനിയ്ക്കും
ഇലകൾ
ഇലകൾ
ഇലകൾ 

പച്ചയിൽ തലവെച്ചിട്ടും
സൂര്യനെ അരച്ചിട്ടിട്ടും
അസ്തമിച്ച് തീരാത്ത ഇലകൾ

ഒച്ച വളച്ച് കാലുണ്ടാക്കി
നിശ്ചലതയുടെ തുമ്പത്ത്
പച്ചവിരിച്ച്
ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ

ഓളം വിരിച്ചിരിയ്ക്കും
അരുവികൾ
തടാകങ്ങൾ

അകിടുകളുടെ തമിരുകൾ വെച്ച്
ആടുകൾ
മാടുകൾ
നടക്കുന്ന ഇടത്തേയ്ക്ക് 
പൊട്ടിച്ചെടുക്കും
കണ്ണുകൾ കല്ലുകൾ
ചിതറും മാംസത്തിന്റെ  ഖനി

നാടോടികൾ ഇടും
പരുത്തിക്കുപ്പായങ്ങൾ
തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി
അതിൽ കൈകളോടൊപ്പം 
തൂക്കിയിടും
ആട്ടിടയ വടി

പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ

പുകയില 
ഇരുട്ടോടൊപ്പം ചുരുട്ടും ഇടയമണം
ഹൃദയത്തോട് ചേർത്ത്
ആട്ടിൻകുട്ടികൾ
മറന്നുവെയ്ക്കും
തുള്ളിച്ചാട്ടം

ആടതിന്റെ നിശബ്ദതതയിൽ
കാലുകൾ മടക്കി
മുട്ടുകുത്തിനിന്ന് കടിയ്ക്കും
ഇല
ഞെട്ടുകളിൽ നിന്നടർന്ന്
തണ്ടുകളിൽ നിന്നടർന്ന്
ഇലകളിലേയ്ക്ക് പടർന്ന്
ചെടികളിലേയ്ക്ക് വളർന്ന്
ഘടികാരരഹിത സമയമാവും ഇടം

പച്ചയിലേയ്ക്ക് വിളമ്പിവെച്ച ഇല
ആറുവാനെടുക്കുന്ന സമയം
ആട് അതിന്റെ മറ്റൊരുടൽ
മേയുവാനെടുക്കുന്ന വിധം
മറ്റൊരില

നാടോടിയാഴങ്ങളിൽ
ഇടങ്ങൾ ഉടച്ചുകളയും ഇടങ്ങളിൽ
ഇടയൻ
നിറങ്ങളിൽ 
നിറമില്ലായ്മയിൽ
ഉടൽ മറന്നുവെയ്ക്കും
ഭൂതകാലത്തിൻ ഖനി.

Comments


  1. പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
    ചുണ്ടുകൾ

    ReplyDelete
  2. മാനം പാറ്റിപ്പെറുക്കി വെയ്ക്കും
    നീലനിറത്തിന്റെ കല്ലുകൾ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...