Skip to main content

ഭൂതകാലത്തിന്റെ ഖനി

മേയുന്നതിന്റെ കല്ലുകളുടച്ച്
ആടുകളെ കുഴിച്ചെടുക്കും
ഇടയന്മാരുടെ ഖനി

അരുവികൾ
താഴ് വാരങ്ങൾ
പാൽനുരയിടും 
അകിടുകളുടെ 
അകലങ്ങളിൽ
വിരലുകളമരും തമിരുകൾ

പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ
ഉണ്ടായിവരും സമതലങ്ങൾ

കിളികളിലേയ്ക്ക് വിതറും
അരിമണികൾ വെളുപ്പുകൾ
സൂര്യനിലേക്ക് 
മാനം 
വാരിവിതറും പുലരികൾ

മാനം പാറ്റിപ്പെറുക്കി വെയ്ക്കും
നീലനിറത്തിന്റെ കല്ലുകൾ

മഞ്ഞിന്റെ നിശ്ചലതയോടൊപ്പം 
മേഘങ്ങൾ
ആകൃതികൾ മേയ്ക്കാനിറങ്ങും
കുന്നുകൾ

നടത്തം വാരിവിതറിയാൽ
കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം
ആടുകൾക്കിടയിൽ
മനുഷ്യനാകും ഇടം

ചോലകൾ 
അടിവാരങ്ങൾ
ആടുകളുടെ വായിൽ നിന്നും
തുടങ്ങും
മരങ്ങളിൽ 
വള്ളിച്ചെടികളിലവസാനിയ്ക്കും
ഇലകൾ
ഇലകൾ
ഇലകൾ 

പച്ചയിൽ തലവെച്ചിട്ടും
സൂര്യനെ അരച്ചിട്ടിട്ടും
അസ്തമിച്ച് തീരാത്ത ഇലകൾ

ഒച്ച വളച്ച് കാലുണ്ടാക്കി
നിശ്ചലതയുടെ തുമ്പത്ത്
പച്ചവിരിച്ച്
ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ

ഓളം വിരിച്ചിരിയ്ക്കും
അരുവികൾ
തടാകങ്ങൾ

അകിടുകളുടെ തമിരുകൾ വെച്ച്
ആടുകൾ
മാടുകൾ
നടക്കുന്ന ഇടത്തേയ്ക്ക് 
പൊട്ടിച്ചെടുക്കും
കണ്ണുകൾ കല്ലുകൾ
ചിതറും മാംസത്തിന്റെ  ഖനി

നാടോടികൾ ഇടും
പരുത്തിക്കുപ്പായങ്ങൾ
തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി
അതിൽ കൈകളോടൊപ്പം 
തൂക്കിയിടും
ആട്ടിടയ വടി

പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ

പുകയില 
ഇരുട്ടോടൊപ്പം ചുരുട്ടും ഇടയമണം
ഹൃദയത്തോട് ചേർത്ത്
ആട്ടിൻകുട്ടികൾ
മറന്നുവെയ്ക്കും
തുള്ളിച്ചാട്ടം

ആടതിന്റെ നിശബ്ദതതയിൽ
കാലുകൾ മടക്കി
മുട്ടുകുത്തിനിന്ന് കടിയ്ക്കും
ഇല
ഞെട്ടുകളിൽ നിന്നടർന്ന്
തണ്ടുകളിൽ നിന്നടർന്ന്
ഇലകളിലേയ്ക്ക് പടർന്ന്
ചെടികളിലേയ്ക്ക് വളർന്ന്
ഘടികാരരഹിത സമയമാവും ഇടം

പച്ചയിലേയ്ക്ക് വിളമ്പിവെച്ച ഇല
ആറുവാനെടുക്കുന്ന സമയം
ആട് അതിന്റെ മറ്റൊരുടൽ
മേയുവാനെടുക്കുന്ന വിധം
മറ്റൊരില

നാടോടിയാഴങ്ങളിൽ
ഇടങ്ങൾ ഉടച്ചുകളയും ഇടങ്ങളിൽ
ഇടയൻ
നിറങ്ങളിൽ 
നിറമില്ലായ്മയിൽ
ഉടൽ മറന്നുവെയ്ക്കും
ഭൂതകാലത്തിൻ ഖനി.

Comments


  1. പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
    ചുണ്ടുകൾ

    ReplyDelete
  2. മാനം പാറ്റിപ്പെറുക്കി വെയ്ക്കും
    നീലനിറത്തിന്റെ കല്ലുകൾ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...