മേയുന്നതിന്റെ കല്ലുകളുടച്ച്
ആടുകളെ കുഴിച്ചെടുക്കും
ഇടയന്മാരുടെ ഖനി
അരുവികൾ
താഴ് വാരങ്ങൾ
പാൽനുരയിടും
അകിടുകളുടെ
അകലങ്ങളിൽ
വിരലുകളമരും തമിരുകൾ
പാൽ കറന്നുവെച്ച പാത്രങ്ങൾക്കരികിൽ
ഉണ്ടായിവരും സമതലങ്ങൾ
കിളികളിലേയ്ക്ക് വിതറും
അരിമണികൾ വെളുപ്പുകൾ
സൂര്യനിലേക്ക്
മാനം
വാരിവിതറും പുലരികൾ
മാനം പാറ്റിപ്പെറുക്കി വെയ്ക്കും
നീലനിറത്തിന്റെ കല്ലുകൾ
മഞ്ഞിന്റെ നിശ്ചലതയോടൊപ്പം
മേഘങ്ങൾ
ആകൃതികൾ മേയ്ക്കാനിറങ്ങും
കുന്നുകൾ
നടത്തം വാരിവിതറിയാൽ
കാലടികൾ കഴിഞ്ഞ് വരുന്നതെല്ലാം
ആടുകൾക്കിടയിൽ
മനുഷ്യനാകും ഇടം
ചോലകൾ
അടിവാരങ്ങൾ
ആടുകളുടെ വായിൽ നിന്നും
തുടങ്ങും
മരങ്ങളിൽ
വള്ളിച്ചെടികളിലവസാനിയ്ക്കും
ഇലകൾ
ഇലകൾ
ഇലകൾ
പച്ചയിൽ തലവെച്ചിട്ടും
സൂര്യനെ അരച്ചിട്ടിട്ടും
അസ്തമിച്ച് തീരാത്ത ഇലകൾ
ഒച്ച വളച്ച് കാലുണ്ടാക്കി
നിശ്ചലതയുടെ തുമ്പത്ത്
പച്ചവിരിച്ച്
ചാട്ടം വളച്ചിരിയ്ക്കും പുൽച്ചാടികൾ
ഓളം വിരിച്ചിരിയ്ക്കും
അരുവികൾ
തടാകങ്ങൾ
അകിടുകളുടെ തമിരുകൾ വെച്ച്
ആടുകൾ
മാടുകൾ
നടക്കുന്ന ഇടത്തേയ്ക്ക്
പൊട്ടിച്ചെടുക്കും
കണ്ണുകൾ കല്ലുകൾ
ചിതറും മാംസത്തിന്റെ ഖനി
നാടോടികൾ ഇടും
പരുത്തിക്കുപ്പായങ്ങൾ
തോളുകൾ ആകാശത്തിലേയ്ക്ക് കഴുകിക്കമഴ്ത്തി
അതിൽ കൈകളോടൊപ്പം
തൂക്കിയിടും
ആട്ടിടയ വടി
പാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ
പുകയില
ഇരുട്ടോടൊപ്പം ചുരുട്ടും ഇടയമണം
ഹൃദയത്തോട് ചേർത്ത്
ആട്ടിൻകുട്ടികൾ
മറന്നുവെയ്ക്കും
തുള്ളിച്ചാട്ടം
ആടതിന്റെ നിശബ്ദതതയിൽ
കാലുകൾ മടക്കി
മുട്ടുകുത്തിനിന്ന് കടിയ്ക്കും
ഇല
ഞെട്ടുകളിൽ നിന്നടർന്ന്
തണ്ടുകളിൽ നിന്നടർന്ന്
ഇലകളിലേയ്ക്ക് പടർന്ന്
ചെടികളിലേയ്ക്ക് വളർന്ന്
ഘടികാരരഹിത സമയമാവും ഇടം
പച്ചയിലേയ്ക്ക് വിളമ്പിവെച്ച ഇല
ആറുവാനെടുക്കുന്ന സമയം
ആട് അതിന്റെ മറ്റൊരുടൽ
മേയുവാനെടുക്കുന്ന വിധം
മറ്റൊരില
നാടോടിയാഴങ്ങളിൽ
ഇടങ്ങൾ ഉടച്ചുകളയും ഇടങ്ങളിൽ
ഇടയൻ
നിറങ്ങളിൽ
നിറമില്ലായ്മയിൽ
ഉടൽ മറന്നുവെയ്ക്കും
ഭൂതകാലത്തിൻ ഖനി.
ReplyDeleteപാടിത്തീർന്ന പാട്ടുകൊണ്ടുണ്ടാക്കിയ
ചുണ്ടുകൾ
മാനം പാറ്റിപ്പെറുക്കി വെയ്ക്കും
ReplyDeleteനീലനിറത്തിന്റെ കല്ലുകൾ
ആശംസകൾ