Skip to main content

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച്
പൊട്ടിച്ചുതിന്നും വെയിൽ
ആ രംഗത്ത് 
കല്ലുകളായി 
അഭിനയം പുരട്ടിക്കിടക്കും
രണ്ട് തുമ്പികൾ

വഞ്ചികൾ 
പഴയചിത്രങ്ങളിലെ
അസ്തമയമാപിനികളാവുന്ന
ഇടത്താണ്

പറക്കുവാനുണ്ടാവും 
അടുത്ത്
രണ്ടോമൂന്നോ കിളികൾ
കറുത്തനിറത്തിൽ
പൂർണ്ണമായും 
പറക്കൽ കുറച്ച്
കറുപ്പ് കൂട്ടി
കറുത്ത് കറുത്ത്
അകലം തെറുത്ത് കൂട്ടി

രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച് 
കത്തിയ്ക്കുന്നു കെടും വെയിൽ
അരികിൽ മഞ്ഞയോളം മാഞ്ഞ 
വെയിലിൻ കടുംവാക്കെരിയുന്നു

പതിയേ
വെള്ളക്കരം പിരിയ്ക്കുവാൻ
വാതുക്കൽ വന്ന് മുട്ടും, 
മീനാവും ഇരുട്ട്

അസ്തമയം കഴിഞ്ഞും
അസ്തമയത്തിന് പരിശീലിയ്ക്കും
സൂര്യൻ
അത്രയും നേർത്ത്‌
കെട്ടും രാത്രിയുടെ വേഷം
ഇരുട്ടിന്റെ തെയ്യവും

മീൻ കാണാതെ 
വെള്ളം കയറി വാതിലടയ്ക്കും
ഇവിടെ ആരുമില്ല എന്ന്
വെള്ളം വിളിച്ചുപറയുന്ന ഒച്ച
പിന്നെയും ഇരുളും
അരണ്ടവെളിച്ചമാവും

ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ
അതിൽ കുത്താൻ
ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ
മുറിച്ചെടുക്കുമ്പോലെ 
അത്രയും സൂക്ഷ്മത
പരിസരസൃഷ്ടിയിൽ
കഥാപാത്രങ്ങളിൽ,
പുലർത്തേണ്ടത് ഇനി ഒരുപക്ഷേ
നിങ്ങളാവും

ചലനങ്ങൾ എവിടെയോ 
ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത
തിരശ്ശീലയോളം നേർത്ത നാളം

കറക്കിയിട്ട എട്ടണ എന്ന വാക്ക്
കറങ്ങിക്കറങ്ങിക്കറങ്ങി
നാണയമായി അടങ്ങുവാൻ
എടുത്തേക്കാവുന്ന സമയം

പതിഞ്ഞ ശബ്ദത്തിൽ
വാതിലിൽ ചെന്ന് മുട്ടും
ശൂന്യത വാരിക്കെട്ടിവെച്ച
വിരലിന്റെ പിറകുവശം

അതിലും പതിഞ്ഞ് പേര്
വിരലോളം കനത്തിൽ
കൈയ്യിൽ കൂട്ടിവെച്ചതെല്ലാം
ഉരുവിടും പോലെ പതിയേ

തുറക്കുവാനെടുക്കുന്ന
സാവകാശങ്ങളുടെ ശേഖരങ്ങൾ വാരികെട്ടി മുറി
ഒരു ഒത്തുതീർപ്പിലെന്നോണ്ണം 
ചാഞ്ഞ്,
ചരിഞ്ഞുകിടപ്പിലേയ്ക്ക്
വഴങ്ങും ഉള്ളിൽ ഒരുവൾ

ഇപ്പോൾ ഉടൽ
നഗ്നതയുടെ ഏറ്റവും ലളിതമായ
ഒരു സന്ദർശനത്തുണ്ട്

പാട്ടിന്റെ ഹൂക്കഴിച്ച് അത്, 
താഴേയ്ക്ക് കേട്ടുകിടക്കും നഗ്നമായ കാത്
കാതിനും പാട്ടിനും വഴങ്ങി
അതിനരികിൽ 
അരുമയായി ശരീരം

വിരലുകൾ നീലമീൻകൊത്തികൾ
മറുകിന്റെ മൂന്നാമത്തെ ഐസ്ക്യൂബ്
വന്നുവീണ പോലെ
ഒന്നുലഞ്ഞുകഴിഞ്ഞ ഉടൽ

അടച്ചുറപ്പില്ലാത്ത മുറികൾ
മാനത്തിനെ 
കൂടുതൽ സംരക്ഷിയ്ക്കുന്നത് പോലെ
ചടങ്ങുകൾക്കിടയിൽ
കട്ടള വെയ്ക്കുവാൻ മറന്നുപോയ വീട്
പുറമേയ്ക്ക് ചാരിവെയ്ക്കും
നെടുവീർപ്പോളം ശ്വാസം

കവിൾ നിറയെ കൊണ്ടവെള്ളം
ഇറക്കുമ്പോൾ കേൾപ്പിയ്ക്കുന്ന
ശബ്ദം
അത് തന്നെ പ്രതിധ്വനിയ്ക്കും
അതിന്റെ നിശ്ശബ്ദതയും

പുറത്ത്
ഒരുപമയ്ക്ക് വില പറയും മീൻ

ഗസൽമറുക്
കാതുകളുടെ സ്ഥാനമാപിനി
മീൻകണ്ണരഞ്ഞാണം

ഇളകുന്ന
ഉടലിന്റെ പെഗ്
അടിയിലേയ്ക്ക്
കവർപ്പിന്റെ കറുപ്പ് ചേർത്ത
നേർത്ത സ്വർണ്ണലായിനി

കടിച്ചുപൊട്ടിയ്ക്കും
ലഹരിയുടെ പേരയ്ക്കാതരികൾ

ഉടൽ
ആലിംഗനങ്ങളുടെ അരപ്പ്,
മുന്നിൽ അരച്ചുവെച്ച
അരകല്ലിന്റെ കടൽ
അരികിൽ
ബാക്കിവരുന്നതെല്ലാം
ചേർത്തുവെയ്ക്കും വിയർപ്പലിഞ്ഞകല്ലുപ്പ്

അപ്പോഴും 
പുറംവിരലുകളിൽ 
പറ്റിപ്പിടിച്ചിരിയ്ക്കും അഴിച്ചിട്ട 
ഓരോ ഹൂക്കിന്റെയും
മുടിമെഴുക്ക് പുരണ്ട
അരണ്ട പിൻകഴുത്തരപ്പ്

ഞാൻ നിന്നിലേയ്ക്ക് 
നീ എന്നിലേയ്ക്ക്
എന്ന താളത്തിൽ 
ചെമ്മീൻ പോലെ ചുരുളുകളിലേയ്ക്ക്
ചെതുമ്പലുകളഴിഞ്ഞ്
നമ്മൾ

നമ്മളിൽ പുരണ്ടുകൊണ്ടിരിയ്ക്കുന്നതെന്തും
സമയം
അതും ജലം പോലെ
അത്രയും സുതാര്യം

പുറത്ത്
ജനൽച്ചതുരം കൊത്തി
അതിൽ മുട്ടി
ഇവിടെയാരുമില്ലേ എന്ന ചോദ്യം
കൊളുത്തി
തിരിച്ചുപോകും മീൻ
ഒപ്പം അതിന്റെ പകരക്കാരനും

വെള്ളം വെറും പക്കമേളക്കാരൻ

നമ്മൾ അതൊന്നും
അറിഞ്ഞിട്ടേയില്ലാത്ത വണ്ണം
ഉള്ളിൽ
തങ്ങളിൽ
നീന്തിനീന്തിപ്പോകും
അതേ മീനുകളുടെ 
രണ്ടുപിറകുവശങ്ങൾ.

Comments

  1. മീനും മാനവും പിന്നെ പിന്നാമ്പുറങ്ങളും

    ReplyDelete
  2. അസ്തമയം കഴിഞ്ഞും
    അസ്തമയത്തിന് പരിശീലിയ്ക്കും
    സൂര്യൻ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...