Skip to main content

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച
സോപ്പിന്റെ മണത്തിൽ നിന്നും
ശരീരം പതിയെ മുക്തമാവുന്നത് പോലെ
പുതുവർഷത്തിന്റെ ആശംസകളിൽ
നിന്നും മുക്തമാവുന്ന 
ജനുവരിയിലെ ആദ്യദിനം
തീയതിയിലെ ഉടലെന്ന പോലെ
ഒറ്റപ്പെട്ട ഒന്ന് 

കുളിച്ചിട്ടില്ലെന്നോ
സോപ്പ് തേച്ചിട്ടില്ലെന്നോ 
ഉള്ള 
ഏതോ പ്രാചീനതോന്നലിൽ
പൊതിഞ്ഞുവെയ്ക്കുകയായിരുന്നു
ശരീരം

പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച്
എല്ലാ മാസവും പത്താം തീയതി
വന്ന്
നോക്കുമ്പോലെ

വഴിയിലേയ്ക്കിറങ്ങി നോട്ടം
തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി
പന്നൽച്ചെടികൾക്കിടയിൽ
പച്ചനിറത്തിൽ ഇലനീട്ടി

തൊടികൾക്കടിയിൽ
നീറ്റിലുണ്ടാക്കി 
ആഴം കാണാവുന്ന
കിണറിന്റെ  വാവട്ടങ്ങൾ

അതിൽ
ആകാശത്തിന്റെ പ്രതിഫലനത്തെ
നിർമ്മിച്ച്
ഇടയ്ക്കിടെ ഇളകികിടന്നു

ഒരു തോന്നൽ മറ്റൊരു
തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
ഉള്ളിലെ ശൂന്യത

ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ
മടുപ്പ്
കേട്ടുകിടന്നു
ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു
മാമുണ്ണുന്നത് പോലെ
തിരിച്ചു തീറ്റിപ്പിച്ചു
ഒരു കിണ്ണം കോട്ടുവായ

ആഴങ്ങളിലേയ്ക്ക്
തൂക്കപ്പെട്ട
ജലത്തിൽ നിർമ്മിച്ച മണി പോലെ 
നിശ്ചലതയിലേയ്ക്കാടി
നിശ്ശബ്ദതയിലേയ്ക്ക്
ആഴത്തിൽ തൂക്കിയിട്ട
കിണർ

ചന്ദനത്തിരി പോലെ
പെയ്യുന്ന തുള്ളികളിൽ കുത്തിനിർത്തിയ
എരിയുന്ന മഴ
മുകളിൽ നിന്നും പരത്തി
തോരുന്ന മണം 

അരികിൽ
ഒടിഞ്ഞൊടിഞ്ഞു വീണു 
ജലം പോലെ
തോരുന്നതിന്റെ 
ചാരം

ഇടയ്ക്കിടെ കാൽ വിരലുകളിൽ
വന്നു കടിച്ചു മടുപ്പ്

പതിയേ
കാൽവിരലുകൾ
അതിലും സാവകാശം പുരട്ടി
ജലത്തിലെയ്ക്ക് ഇറക്കി
പതിയെ വന്ന് കൊത്തുന്നുണ്ട്
മീനുകൾ

ഉടലിൽ നിന്നും അടർത്താതെ കാൽവിരലുകൾ
മീനുകൾക്ക്
ഏറ്റെടുത്ത് നടത്തുവാൻ കൊടുക്കുന്നു

കടലിൽ നിന്നും
അടർത്താതെ 
കുലകളിലെ പടലകൾ പോലെ
എവിടെനിന്നോ 
തിക്കിതിരക്കിവന്നു മീനുകൾ

പടവുകൾ കൊണ്ടുവന്നു മീനുകൾ
തിരിച്ചു കയറിപ്പോയില്ല

മാസമുറപോലെ
ചന്ദ്രനെന്ന മീനിന് 
വിട്ടുകൊടുക്കുന്നു
ഉടൽ

അസ്തമിച്ചിട്ടില്ല
സൂര്യനൊരു കയം

ഏകാന്തതയുടെ നീന്തലിലേക്ക്
നീന്തി നീന്തി
തിരിച്ചുപോകുന്നു.

Comments

  1. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത...

    ReplyDelete
  2. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!