Skip to main content

ഒന്നിന്റെ മുപ്പത്തിയൊന്നിന്റേയും

കുളിയ്ക്കുമ്പോൾ തേയ്ച്ച
സോപ്പിന്റെ മണത്തിൽ നിന്നും
ശരീരം പതിയെ മുക്തമാവുന്നത് പോലെ
പുതുവർഷത്തിന്റെ ആശംസകളിൽ
നിന്നും മുക്തമാവുന്ന 
ജനുവരിയിലെ ആദ്യദിനം
തീയതിയിലെ ഉടലെന്ന പോലെ
ഒറ്റപ്പെട്ട ഒന്ന് 

കുളിച്ചിട്ടില്ലെന്നോ
സോപ്പ് തേച്ചിട്ടില്ലെന്നോ 
ഉള്ള 
ഏതോ പ്രാചീനതോന്നലിൽ
പൊതിഞ്ഞുവെയ്ക്കുകയായിരുന്നു
ശരീരം

പൊതിഞ്ഞുവെയ്ക്കപ്പെട്ട ശരീരം പൊതിയഴിച്ച്
എല്ലാ മാസവും പത്താം തീയതി
വന്ന്
നോക്കുമ്പോലെ

വഴിയിലേയ്ക്കിറങ്ങി നോട്ടം
തിരിച്ചുവന്ന് കിണറ്റിലേയ്ക്കിറങ്ങി
പന്നൽച്ചെടികൾക്കിടയിൽ
പച്ചനിറത്തിൽ ഇലനീട്ടി

തൊടികൾക്കടിയിൽ
നീറ്റിലുണ്ടാക്കി 
ആഴം കാണാവുന്ന
കിണറിന്റെ  വാവട്ടങ്ങൾ

അതിൽ
ആകാശത്തിന്റെ പ്രതിഫലനത്തെ
നിർമ്മിച്ച്
ഇടയ്ക്കിടെ ഇളകികിടന്നു

ഒരു തോന്നൽ മറ്റൊരു
തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
ഉള്ളിലെ ശൂന്യത

ആകാശത്തിന്റെ ഏറ്റവും സ്വകാര്യമായ
മടുപ്പ്
കേട്ടുകിടന്നു
ഇടയ്ക്ക് അതിനെ കെട്ടിപ്പിടിച്ചു
മാമുണ്ണുന്നത് പോലെ
തിരിച്ചു തീറ്റിപ്പിച്ചു
ഒരു കിണ്ണം കോട്ടുവായ

ആഴങ്ങളിലേയ്ക്ക്
തൂക്കപ്പെട്ട
ജലത്തിൽ നിർമ്മിച്ച മണി പോലെ 
നിശ്ചലതയിലേയ്ക്കാടി
നിശ്ശബ്ദതയിലേയ്ക്ക്
ആഴത്തിൽ തൂക്കിയിട്ട
കിണർ

ചന്ദനത്തിരി പോലെ
പെയ്യുന്ന തുള്ളികളിൽ കുത്തിനിർത്തിയ
എരിയുന്ന മഴ
മുകളിൽ നിന്നും പരത്തി
തോരുന്ന മണം 

അരികിൽ
ഒടിഞ്ഞൊടിഞ്ഞു വീണു 
ജലം പോലെ
തോരുന്നതിന്റെ 
ചാരം

ഇടയ്ക്കിടെ കാൽ വിരലുകളിൽ
വന്നു കടിച്ചു മടുപ്പ്

പതിയേ
കാൽവിരലുകൾ
അതിലും സാവകാശം പുരട്ടി
ജലത്തിലെയ്ക്ക് ഇറക്കി
പതിയെ വന്ന് കൊത്തുന്നുണ്ട്
മീനുകൾ

ഉടലിൽ നിന്നും അടർത്താതെ കാൽവിരലുകൾ
മീനുകൾക്ക്
ഏറ്റെടുത്ത് നടത്തുവാൻ കൊടുക്കുന്നു

കടലിൽ നിന്നും
അടർത്താതെ 
കുലകളിലെ പടലകൾ പോലെ
എവിടെനിന്നോ 
തിക്കിതിരക്കിവന്നു മീനുകൾ

പടവുകൾ കൊണ്ടുവന്നു മീനുകൾ
തിരിച്ചു കയറിപ്പോയില്ല

മാസമുറപോലെ
ചന്ദ്രനെന്ന മീനിന് 
വിട്ടുകൊടുക്കുന്നു
ഉടൽ

അസ്തമിച്ചിട്ടില്ല
സൂര്യനൊരു കയം

ഏകാന്തതയുടെ നീന്തലിലേക്ക്
നീന്തി നീന്തി
തിരിച്ചുപോകുന്നു.

Comments

  1. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത...

    ReplyDelete
  2. ഒരു തോന്നൽ മറ്റൊരു
    തോന്നലിൽ പൊതിഞ്ഞുവെച്ച വിധം
    ഉള്ളിലെ ശൂന്യത
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.