Skip to main content

നൃത്തത്തിന്റെ കുരിശ്ശുള്ള സെമിത്തേരി

നൃത്തത്തിന്റെ കുരിശ്ശുള്ള
സെമിത്തേരിയാണ്
നീ

ഞാൻ അതിൽ അടക്കിയിരിക്കുന്ന
നർത്തകന്റെ ശവം.

വിജനമാകുമ്പോൾ
സെമിത്തേരിയോട് ചേർന്നുള്ള
പള്ളിയിലെ മണി പോലും
നൃത്തം ചെയ്ത് തുടങ്ങും

കൊഴിഞ്ഞുവീഴുന്ന ഇലകൾ
കവാടത്തിനടുത്തുള്ള,
ഒറ്റ മരത്തിന്റെ വേരുകൾ
തുടങ്ങിയവ,
നൃത്തത്തിൽ പതിയേ പങ്കെടുത്തുതുടങ്ങും

തുടക്കം കൊണ്ട് കളഞ്ഞ മഴ
ഇടയ്ക്കുവെച്ച് പെയ്തുതുടങ്ങും

ചില ശവങ്ങളെ അവ നനയ്ക്കും.
മറ്റു ചില ശവങ്ങളെ നനയ്ക്കാതെ
അനാഥമാക്കിയിടും

മരിയ്ക്കുന്നതിന് മുമ്പുള്ള എന്റെ ശ്വാസം
നിന്റെ ശ്വാസത്തിനരികിൽ,
അത്രയും ചേർന്ന്.

കാൽവിരലുകളിലെ കെട്ടുപോലും
പൊട്ടിയ്ക്കാതെ
അതിലും ചേർന്ന്
നമ്മുടെ അരക്കെട്ടുകൾ

ഇരിയ്ക്കുന്നതിനും
കിടക്കുന്നതിനും ഇടയിലാണ്
നമ്മുടെ യൗവ്വനം

ഉറപ്പുണ്ട്
നരവീണു തുടങ്ങിയ പള്ളിയിലച്ചന്
ഇനി തടയുവാനാവില്ല,
നമ്മൾ
ചെയ്യുവാൻ പോകുന്നതൊന്നും.

ഒരു നിമിഷം
നിശ്ചലത.
അടക്കുവാനായി
കൊണ്ടുവന്നിരിയ്ക്കുന്നതാകും
എന്നോ മരിച്ച
കാറ്റിന്റെ മൃതദേഹം

ഇപ്പോൾ കേൾക്കാം
എനിയ്ക്കാ കാറ്റിന്റെ
മൃതദേഹമായാൽ മതി എന്ന
കൊഴിഞ്ഞ് വീഴുന്ന
ഏതോ കുഞ്ഞുപൂവിന്റെ വാശി

നീ കുഞ്ഞുങ്ങളുടെ
ശവക്കല്ലറകളിൽ ചെന്ന്,
കുഞ്ഞുങ്ങളുടെ ജഡങ്ങൾ മാത്രം
ഉമ്മ വെച്ച്
ജീവൻ വെയ്പ്പിക്കുന്ന തിരിക്കിലാവും

ഒറ്റ ഉമ്മയിൽ നീ
അവരുടെ അമ്മയാവും

നിന്റെ മുലകളിൽ കയറി
പൊതിഞ്ഞുതുടങ്ങുകയാവും
കുഞ്ഞുങ്ങളുടെ ജഡത്തിലെ
കുഞ്ഞുകുഞ്ഞുറുമ്പുകൾ.

പൂക്കളും റീത്തുകളുമായി
സെമിത്തേരിയുടെ ഒരറ്റം
തെരുവിലേയ്ക്ക്
ഒഴുകിത്തുടങ്ങിയിരിയ്ക്കും,
മഴവെള്ളത്തിനൊടൊപ്പം.

അടക്കുവാൻ ഉണ്ടാവില്ല
ഇന്നിനി
നിശ്ശബ്ദതയുടെ മൃതദേഹങ്ങൾ

ഇനി എനിയ്ക്ക്
നിന്നിലേയ്ക്ക് ഒഴുകിവരുന്ന
ആ ഭ്രാന്തന്റെ
അവസാനത്തെ ജഡമായാൽ മതി.

Comments

  1. ഇനി എനിയ്ക്ക്
    നിന്നിലേയ്ക്ക് ഒഴുകിവരുന്ന
    ആ ഭ്രാന്തന്റെ
    അവസാനത്തെ ജഡമായാൽ മതി.

    ReplyDelete
  2. ഒരു നിമിഷം
    നിശ്ചലത.
    അടക്കുവാനായി
    കൊണ്ടുവന്നിരിയ്ക്കുന്നതാകും
    എന്നോ മരിച്ച
    കാറ്റിന്റെ മൃതദേഹം ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...