Skip to main content

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന
കാത്

കവിത ഒരു
ഉണ്ടാക്കിയ വണ്ടിയാകുന്നു
ഞാനൊരു കൊച്ചുകുട്ടിയും

മുഖം
പരിചയത്തിന്റെ
ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ്
പണ്ടെത്തെ രണ്ടുചുണ്ടുകളെ
വണ്ടിയോടിയ്ക്കുന്ന ശബ്ദം,
ചുണ്ടുകൊണ്ടുണ്ടാക്കി
വിളിച്ചുകയറ്റുകയായിരുന്നു
കവിത

പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ്

ഞാൻ
പഴക്കം നഷ്ടപ്പെട്ട വണ്ടി
ഉപ്പ് അതിന്റെ വാക്കും
അതൊരു പഴയകവിതയെ മറികടക്കുന്നു

കൂടെ മീൻ
മീനിന്റെ കൈയ്യിൽ പാവപോലെ
പരലുപ്പിന്റെ ബുദ്ധൻ

ഉപ്പിനുള്ളിൽ
തന്റെ പ്രതിമ,
പതിയേ പിറകിലേയ്ക്കെടുക്കുന്ന
ബുദ്ധൻ

തീരെ അനങ്ങാതെ
നിശ്ചലതയുടെ
പിറകിലേയ്ക്ക് പ്രതിമ

മനസ്സ്
ബുദ്ധന്റെ ഉള്ളിലേയ്ക്ക്
കയറിപ്പോകുന്ന വെള്ളം

മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും

ഞാൻ ബുദ്ധന്റെ കാത്

മീൻ മെല്ലെ ബുദ്ധന്റെ
ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന
മുടിയാകുന്നു

ബുദ്ധന്റെ ഉള്ളിൽ വെള്ളം,
മീനുകളെ
കെട്ടിവെയ്ക്കുന്ന ശബ്ദം

തുള്ളികളിൽ
ഇറ്റുവീഴുന്നവ
കിളികൾ

അവയിൽ നിലത്ത് വീഴുന്നവ മാത്രം
പൊന്മാൻ

പൊടുന്നനെ
ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി

ഉപമ  അവിടെ
സമയത്തെ പോലെ
പിശുക്കൻ

നാഗരികതയുടെ നീല
കൃഷ്ണന്റെ നിറമുള്ള തെരുവ്

ഹൃദയത്തിൽ
അകലത്തിന്റേതു മാത്രമായ
രണ്ടുമിടിപ്പുകൾ

അടുപ്പം തരിശ്ശിടുന്നിടത്താണ്

മുന്നിലേയ്ക്ക് ഒന്നാഞ്ഞ്
തന്റെ പ്രതിമയ്ക്ക്
പിന്നിലേയ്ക്ക്
വണ്ടിയോടിയ്ക്കുന്ന ബുദ്ധൻ

പിറകിൽ
ഉണങ്ങാത്ത ഇമകൾക്ക്
വെള്ളമൊഴിയ്ക്കുന്ന മഴ,
ഒരു നനഞ്ഞ ബുദ്ധൻ

കാത് ചുരുളുന്ന
ഒച്ച

നിശ്ശബ്ദതയിൽ ബുദ്ധനെ
കൊത്തിവെയ്ക്കുവാനുള്ള ശ്രമം
പിൻവലിയ്ക്കുന്നൂ
വിരലുകൾ

ശൂന്യതയും ഞാനും.
വെള്ളവും ചുരുളുന്നുണ്ടാവണം

എതായാലും
മഴ ചുരുളുന്നില്ല
ബഹളമുണ്ടാക്കുന്നുമില്ല
തുള്ളികളാവുന്നില്ല
തുള്ളികളല്ല കുട്ടികൾ

നനവിൽ
ഒന്നും എങ്ങും എഴുതിവെച്ചിട്ടില്ല

മഴ പാലിയ്ക്കാത്ത
ഏതോ നിശ്ശബ്ദത തുള്ളികൾ പാലിയ്ക്കുന്നു

അത്രമേൽ കനം  കുറഞ്ഞ്
എവിടേയോ ചുരുളുന്ന
ആരുടേയോ കാത്തുനിൽപ്പ്

ആരുടെ ഒപ്പാണീ നിശ്ശബ്ദത

അറിയുവാനാവുന്നില്ലല്ലോ
ആരുടെ മൃതദേഹമാണീ
ഒപ്പ്

ബുദ്ധന് അനുവദിക്കപ്പെട്ട പരോളിലേയ്ക്ക്
ഞാനും
പുഴയെടുത്ത മീനും
നടന്നുതുടങ്ങുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...