Skip to main content

റിവേഴ്സ് ബുദ്ധൻ

ശബ്ദത്തിനെ റിവേഴ്സിടുന്ന
കാത്

കവിത ഒരു
ഉണ്ടാക്കിയ വണ്ടിയാകുന്നു
ഞാനൊരു കൊച്ചുകുട്ടിയും

മുഖം
പരിചയത്തിന്റെ
ബസ്റ്റാൻഡാവുന്നിടത്ത് വെച്ചാണ്
പണ്ടെത്തെ രണ്ടുചുണ്ടുകളെ
വണ്ടിയോടിയ്ക്കുന്ന ശബ്ദം,
ചുണ്ടുകൊണ്ടുണ്ടാക്കി
വിളിച്ചുകയറ്റുകയായിരുന്നു
കവിത

പാട്ടുകൾ ഓരോ മനുഷ്യരാവുന്നിടത്താണ്

ഞാൻ
പഴക്കം നഷ്ടപ്പെട്ട വണ്ടി
ഉപ്പ് അതിന്റെ വാക്കും
അതൊരു പഴയകവിതയെ മറികടക്കുന്നു

കൂടെ മീൻ
മീനിന്റെ കൈയ്യിൽ പാവപോലെ
പരലുപ്പിന്റെ ബുദ്ധൻ

ഉപ്പിനുള്ളിൽ
തന്റെ പ്രതിമ,
പതിയേ പിറകിലേയ്ക്കെടുക്കുന്ന
ബുദ്ധൻ

തീരെ അനങ്ങാതെ
നിശ്ചലതയുടെ
പിറകിലേയ്ക്ക് പ്രതിമ

മനസ്സ്
ബുദ്ധന്റെ ഉള്ളിലേയ്ക്ക്
കയറിപ്പോകുന്ന വെള്ളം

മീൻ മടങ്ങിപ്പോകുന്ന ബുദ്ധന്റെ ഇമകളും

ഞാൻ ബുദ്ധന്റെ കാത്

മീൻ മെല്ലെ ബുദ്ധന്റെ
ചുരുണ്ടുകൊണ്ടിരിയ്ക്കുന്ന
മുടിയാകുന്നു

ബുദ്ധന്റെ ഉള്ളിൽ വെള്ളം,
മീനുകളെ
കെട്ടിവെയ്ക്കുന്ന ശബ്ദം

തുള്ളികളിൽ
ഇറ്റുവീഴുന്നവ
കിളികൾ

അവയിൽ നിലത്ത് വീഴുന്നവ മാത്രം
പൊന്മാൻ

പൊടുന്നനെ
ഭ്രമണത്തിന്റെ കൂണ് പോലെ ഭൂമി

ഉപമ  അവിടെ
സമയത്തെ പോലെ
പിശുക്കൻ

നാഗരികതയുടെ നീല
കൃഷ്ണന്റെ നിറമുള്ള തെരുവ്

ഹൃദയത്തിൽ
അകലത്തിന്റേതു മാത്രമായ
രണ്ടുമിടിപ്പുകൾ

അടുപ്പം തരിശ്ശിടുന്നിടത്താണ്

മുന്നിലേയ്ക്ക് ഒന്നാഞ്ഞ്
തന്റെ പ്രതിമയ്ക്ക്
പിന്നിലേയ്ക്ക്
വണ്ടിയോടിയ്ക്കുന്ന ബുദ്ധൻ

പിറകിൽ
ഉണങ്ങാത്ത ഇമകൾക്ക്
വെള്ളമൊഴിയ്ക്കുന്ന മഴ,
ഒരു നനഞ്ഞ ബുദ്ധൻ

കാത് ചുരുളുന്ന
ഒച്ച

നിശ്ശബ്ദതയിൽ ബുദ്ധനെ
കൊത്തിവെയ്ക്കുവാനുള്ള ശ്രമം
പിൻവലിയ്ക്കുന്നൂ
വിരലുകൾ

ശൂന്യതയും ഞാനും.
വെള്ളവും ചുരുളുന്നുണ്ടാവണം

എതായാലും
മഴ ചുരുളുന്നില്ല
ബഹളമുണ്ടാക്കുന്നുമില്ല
തുള്ളികളാവുന്നില്ല
തുള്ളികളല്ല കുട്ടികൾ

നനവിൽ
ഒന്നും എങ്ങും എഴുതിവെച്ചിട്ടില്ല

മഴ പാലിയ്ക്കാത്ത
ഏതോ നിശ്ശബ്ദത തുള്ളികൾ പാലിയ്ക്കുന്നു

അത്രമേൽ കനം  കുറഞ്ഞ്
എവിടേയോ ചുരുളുന്ന
ആരുടേയോ കാത്തുനിൽപ്പ്

ആരുടെ ഒപ്പാണീ നിശ്ശബ്ദത

അറിയുവാനാവുന്നില്ലല്ലോ
ആരുടെ മൃതദേഹമാണീ
ഒപ്പ്

ബുദ്ധന് അനുവദിക്കപ്പെട്ട പരോളിലേയ്ക്ക്
ഞാനും
പുഴയെടുത്ത മീനും
നടന്നുതുടങ്ങുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!