Skip to main content

ആക്രിക്കാരി

പുരാതനമായ കവിതകളെടുക്കുന്ന
ഒരാക്രിക്കാരനാകുന്നു
വാക്ക്

അത് ഞാനെടുക്കുന്നു
ഇടയ്ക്കൊക്കെ ഞാനാകുന്നു

ചിലപ്പോഴൊക്കെ ‌
ഞാനവിടെയുണ്ടോ
എന്നത് വിളിച്ചുനോക്കുന്നു

വിളികേൾക്കുന്നതൊക്കെ
നീ

2

നീ
പഴയനൃത്തങ്ങൾ കൊടുക്കുവാനുണ്ടോ?
എന്ന് പുറത്തുനിന്നെവിടെയോ
വിളിച്ചുചോദിയ്ക്കുന്ന
ഒരുത്തി

ഞാൻ പഴയ നടത്തങ്ങൾ മാത്രം
കൊടുക്കുവാനുള്ള ഒരാൾ

ഉള്ളുമുഴുവൻ
കൊടുക്കുവാനുള്ളത് പോലെ
ഞാൻ പുറത്തേയ്ക്കിറങ്ങുന്നു

പഴയനടത്തങ്ങളെടുക്കുമോ?
വിളിച്ചുചോദിയ്ക്കുന്നു ഞാൻ

ചോദ്യം കൊണ്ട് ഞാനൊരു കുഞ്ഞ്

വാക്കുകൾ കൊണ്ടെന്നെ വാരി
നോക്കുകൾ കൊണ്ടെന്നെ കോരിയെടുക്കുന്ന
നീ

നീ നൃത്തത്തിന്റെ അമ്മ

നോട്ടം കൊണ്ട് നീ പഴയ
കെട്ടുപോയ തീകൾ
എടുത്തിരുന്ന
വീട്ടമ്മ

കെട്ടിട്ടില്ല
അതേപോലെ
പൊള്ളുന്ന
നിന്റെ ഉടൽ

ഞാൻ കൊടുത്ത വാക്കുപോലെ
ഒക്കത്തൊരു കുഞ്ഞ്

ഇപ്പോൾ
അവളും ഒരാക്രിക്കാരി
പഴയ പ്രണയങ്ങൾ
കൊടുക്കുവാനുണ്ടോ???

അതാണവളുടെ
ഇപ്പോഴത്തെ ഉറക്കെയുള്ള
ചോദ്യം!

Comments

  1. ചോദ്യം കൊണ്ട് ഞാനൊരു കുഞ്ഞ്
    വാക്കുകൾ കൊണ്ടെന്നെ വാരി നോക്കുകൾ
    കൊണ്ടെന്നെ കോരിയെടുക്കുന്ന നീ നോട്ടം കൊണ്ട്
    നീ പഴയ കെട്ടുപോയ തീകൾ എടുത്തിരുന്ന വീട്ടമ്മ ..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ