Skip to main content

അകലത്തിന്റെ ഇലയുള്ള

ഓരോ ഇലയും
പുഴയായി ഒഴുകുന്ന
മരം

അവിടെ കിളികൾ 
തോണികളുടെ പണിയെടുക്കുന്നു

നനഞ്ഞ തൂവലുകൾ
യാത്രക്കാർ

നനവെന്നും
പനിയെന്നും
രണ്ട് കടവുകൾ

നനവിലിറങ്ങി
പനിയിലേയ്ക്ക് നടക്കുന്ന
ഞാനും മീനും

അതിൽ ഞാൻ
കേട്ട പാട്ടുകൾ തിരിച്ചുകൊടുക്കുവാൻ
നടക്കുന്ന
വാക്കുകൾക്ക് പഞ്ഞമുള്ള
പാട്ടിന്റെ അവസാനവരി

മീൻ
ജലത്തിന്
ആകാശത്തെ
തിരിച്ചേൽപ്പിക്കുവാൻ നടക്കുന്ന
പാട്ടിന്റെ കനമുള്ള നനവ്

ജലം പിൻവലിയ്കുവാനുള്ള
കടലിന്റെ
എന്നോ മറന്ന
പാസ്വേഡാവുകയാണ്
കടവിൽ
പനി കാത്തുകിടക്കുന്ന
മീൻ

ഞാൻ നടത്തം
പിൻവലിയ്ക്കുവാൻ മറന്ന
ഒരാളുടെ കാത്തുനിൽപ്പിന്റെ
പാസ്വേർഡ്..

ദൂരെ
ശിശിരത്തിന്റെ
ശിക്ഷ കഴിഞ്ഞിറങ്ങിയ
മരമാവുകയാണ്
എന്നിലേക്കുള്ള
അകലത്തിന്റെ ഇലയുള്ള
മനുഷ്യൻ.

Comments

  1. ഞാൻ നടത്തം
    പിൻവലിയ്ക്കുവാൻ മറന്ന
    ഒരാളുടെ കാത്തുനിൽപ്പിന്റെ
    പാസ്വേർഡ്..

    ReplyDelete
  2. ദൂരെ
    ശിശിരത്തിന്റെ
    ശിക്ഷ കഴിഞ്ഞിറങ്ങിയ
    മരമാവുകയാണ്
    എന്നിലേക്കുള്ള
    അകലത്തിന്റെ ഇലയുള്ള
    മനുഷ്യൻ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!