അണയുന്ന നാളങ്ങളുടെ
കൊത്തുപണികൾ ചെയ്ത
തീയായിരുന്നു
കത്തുന്ന തീ
ഏതു നിമിഷവും
അണച്ചുകൊടുക്കപ്പെടും
എന്ന ശബ്ദത്തിന്റെ ബോർഡ് വെച്ച
ഫയറെഞ്ചിനാണ് ആദ്യം കടന്നുവന്നത്
വേഗത കുറച്ച്
വേഗത കുറച്ചുകൂടി കുറച്ച്
വേഗത തീരേ തോന്നാത്ത വിധം
ഒന്നിൽ നിന്നും തീരെ കടന്നുപോകാത്ത വിധം
സാവകാശത്തിലേയ്ക്ക്
നിർത്തിയിട്ടിരിക്കുന്ന വേഗതയിലേയ്ക്ക്
വന്നു നിന്നത്.
കത്തുന്ന തീ കൊണ്ടുവരുന്ന
നിശ്ശബ്ദതയ്ക്ക്
കാതോർത്തു കിടക്കുകയായിരുന്നു
ഞാൻ
അത്രമേൽ ഉണങ്ങിയത് കൊണ്ട്
മടക്കിവെയ്ക്കാവുന്ന തീ
ഉളളിൽ
അടുക്കിവെയ്ക്കുകയായിരുന്നു
നീ.
അടുപ്പിലെ ഒരിത്തിരി തീ
എഴുത്തിലെ ഒരിത്തിരി തീ
നെഞ്ചിലെ തീ
വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂവിലെ
കലണ്ടറിലെ നാളയിലെ തീ
വാകയുടെ ചോട്ടിലെ തീ
കൈയ്യാമത്തിലെ പണ്ടത്തെ കൊളുത്തിലെ തീ
എല്ലാത്തിലും ഉണ്ടായിരുന്നു
കുറേശ്ശേ തീ
അതെല്ലാം കൂട്ടിവെച്ച് നീയും
മുല്ലപ്പൂക്കളുടെ കൊല്ലനായിരുന്നു
മൂടോടെ ചെടിയുടെ ആലയും
അണയ്ക്കുവാനുണ്ടോ തീ
എന്ന് വിളിച്ചുചോദിച്ച്
ചോദ്യങ്ങൾ മലയാളത്തിൽ കൊളുത്തിയിട്ട്
തമിഴത്തിയായാണ് പിന്നെ വന്നത്
മുടിയിലുണ്ടായിരുന്നു മുല്ലപ്പൂ
വസ്ത്രത്തിൽ വസന്തം
നോക്കിൽ മൂക്കൂത്തിയും
അപ്പോഴേയ്ക്കും ഞാനണഞ്ഞു കഴിഞ്ഞിരുന്നു.
അണയ്ക്കുവാൻ ഒരു തീയെങ്കിലും തരൂ
എന്ന് ചോദിച്ച്
അവസാനം കയറിവന്നവളായിരുന്നു
നീ
ഒരു പക്ഷേ ഞാനാദ്യം കണ്ട തീ
തീരെ പരിചയമില്ലാത്ത വിധം
ഇവിടെ തീ പാടില്ല എന്ന ബോർഡിനു താഴെ
അപ്പോഴങ്ങോട്ട് കൊളുത്തിയ
തീയിൽ ചാരിയിരിയ്ക്കുന്ന
ഞാൻ
തീ കണ്ടിട്ടേയില്ലാത്ത വിധം
തീയുടെ ചാറ് വിളമ്പി
തുമ്പിയുടെ കഷ്ണങ്ങൾ വിളമ്പി
കൊളുത്തിയ വിളക്കിനടുത്ത്
അരികിൽ
എരിയുന്ന നീ
തൊടുന്നില്ലെങ്ങും
ഒന്നു കുടഞ്ഞണയ്ക്കാവുന്ന
എന്റെ വിരലുകളിലും
പിടിച്ചിട്ടുണ്ട്
തീ
കനലുകൾക്കിടയിൽ
അണയുക എന്ന വാക്ക്
പ്രണയത്തിന്റേയും മരണത്തിന്റേയും
കൊത്തുപണികൾ നടക്കുന്ന
നിന്റെ വിരലുകൾ
കൊഴിഞ്ഞു കിടക്കുന്ന
പൂക്കൾക്കിടയിൽ
പൂക്കൾ മെല്ലെ ഊതിക്കെടുത്തുന്ന
കാറ്റാവുന്നു നീ..
കനലുകൾക്കിടയിൽ
ReplyDeleteഅണയുക എന്ന വാക്ക്
പ്രണയത്തിന്റേയും മരണത്തിന്റേയും
കൊത്തുപണികൾ നടക്കുന്ന നിന്റെ വിരലുകൾ
ആശംസകൾ
ReplyDelete