Skip to main content

തീ, കാറ്റോർത്തെടുക്കുന്ന ഒന്ന്

അണയുന്ന നാളങ്ങളുടെ
കൊത്തുപണികൾ ചെയ്ത
തീയായിരുന്നു

കത്തുന്ന തീ
ഏതു നിമിഷവും
അണച്ചുകൊടുക്കപ്പെടും
എന്ന ശബ്ദത്തിന്റെ ബോർഡ് വെച്ച
ഫയറെഞ്ചിനാണ് ആദ്യം കടന്നുവന്നത്

വേഗത കുറച്ച്
വേഗത കുറച്ചുകൂടി കുറച്ച്
വേഗത തീരേ തോന്നാത്ത വിധം
ഒന്നിൽ നിന്നും തീരെ കടന്നുപോകാത്ത വിധം
സാവകാശത്തിലേയ്ക്ക്
നിർത്തിയിട്ടിരിക്കുന്ന വേഗതയിലേയ്ക്ക്
വന്നു നിന്നത്.

കത്തുന്ന തീ കൊണ്ടുവരുന്ന
നിശ്ശബ്ദതയ്ക്ക്
കാതോർത്തു കിടക്കുകയായിരുന്നു
ഞാൻ

അത്രമേൽ ഉണങ്ങിയത് കൊണ്ട്
മടക്കിവെയ്ക്കാവുന്ന തീ
ഉളളിൽ
അടുക്കിവെയ്ക്കുകയായിരുന്നു
നീ.

അടുപ്പിലെ ഒരിത്തിരി തീ
എഴുത്തിലെ ഒരിത്തിരി തീ
നെഞ്ചിലെ തീ
വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂവിലെ
കലണ്ടറിലെ നാളയിലെ തീ
വാകയുടെ ചോട്ടിലെ തീ
കൈയ്യാമത്തിലെ പണ്ടത്തെ കൊളുത്തിലെ തീ
എല്ലാത്തിലും ഉണ്ടായിരുന്നു
കുറേശ്ശേ തീ
അതെല്ലാം കൂട്ടിവെച്ച് നീയും

മുല്ലപ്പൂക്കളുടെ കൊല്ലനായിരുന്നു
മൂടോടെ ചെടിയുടെ ആലയും

അണയ്ക്കുവാനുണ്ടോ തീ
എന്ന് വിളിച്ചുചോദിച്ച്
ചോദ്യങ്ങൾ മലയാളത്തിൽ കൊളുത്തിയിട്ട്
തമിഴത്തിയായാണ് പിന്നെ വന്നത്

മുടിയിലുണ്ടായിരുന്നു മുല്ലപ്പൂ
വസ്ത്രത്തിൽ വസന്തം
നോക്കിൽ മൂക്കൂത്തിയും
അപ്പോഴേയ്ക്കും ഞാനണഞ്ഞു കഴിഞ്ഞിരുന്നു.

അണയ്ക്കുവാൻ ഒരു തീയെങ്കിലും തരൂ
എന്ന് ചോദിച്ച്
അവസാനം കയറിവന്നവളായിരുന്നു
നീ
ഒരു പക്ഷേ ഞാനാദ്യം കണ്ട തീ

തീരെ പരിചയമില്ലാത്ത വിധം
ഇവിടെ തീ പാടില്ല എന്ന ബോർഡിനു താഴെ
അപ്പോഴങ്ങോട്ട് കൊളുത്തിയ
തീയിൽ ചാരിയിരിയ്ക്കുന്ന
ഞാൻ
തീ കണ്ടിട്ടേയില്ലാത്ത വിധം
തീയുടെ ചാറ് വിളമ്പി
തുമ്പിയുടെ കഷ്ണങ്ങൾ വിളമ്പി
കൊളുത്തിയ വിളക്കിനടുത്ത്
അരികിൽ
എരിയുന്ന നീ

തൊടുന്നില്ലെങ്ങും
ഒന്നു കുടഞ്ഞണയ്ക്കാവുന്ന
എന്റെ വിരലുകളിലും
പിടിച്ചിട്ടുണ്ട്
തീ 

കനലുകൾക്കിടയിൽ
അണയുക എന്ന വാക്ക്
പ്രണയത്തിന്റേയും മരണത്തിന്റേയും
കൊത്തുപണികൾ നടക്കുന്ന
നിന്റെ വിരലുകൾ

കൊഴിഞ്ഞു കിടക്കുന്ന
പൂക്കൾക്കിടയിൽ
പൂക്കൾ മെല്ലെ ഊതിക്കെടുത്തുന്ന
കാറ്റാവുന്നു നീ..

Comments

  1. കനലുകൾക്കിടയിൽ
    അണയുക എന്ന വാക്ക്
    പ്രണയത്തിന്റേയും മരണത്തിന്റേയും
    കൊത്തുപണികൾ നടക്കുന്ന നിന്റെ വിരലുകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...