Skip to main content

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി,
മീനുകളുടെ ഒച്ച
തുരന്നുതുരന്നാണ്
പോവുക.

ഞാനും നാലുശലഭങ്ങളും

അക്കമാവുന്നതിന് മുമ്പുള്ള
നാലാണ്
അതിൽ മൂന്നും
ഞാൻ തന്നെയാവുന്നു

മൂന്നിലേയ്ക്കുള്ള
ശലഭങ്ങളിൽ നാലും
അപ്പോഴും നിന്നെ
ആശ്വസിപ്പിയ്ക്കുന്ന
തിരക്കിലാണ്

ആശ്വസിപ്പിയ്ക്കുവാൻ
തെരഞ്ഞെടുക്കുന്ന വാക്കുകൾ
പറഞ്ഞുപറഞ്ഞ്
എന്നേക്കാൾ വലുതും
നിന്നേക്കാൾ ചെറുതുമാകുന്നു

ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ്
ഞങ്ങൾ പോകുന്നുണ്ടാവുക

നിധികാക്കുന്ന ശലഭങ്ങളുമായുള്ള
മൽപ്പിടിത്തത്തിലാവും
ഞാൻ കൊല്ലപ്പെടുക

അതാണെന്റെ വിധി
അത് പറഞ്ഞാവും
ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക.

നീയിപ്പോൾ
ശലഭങ്ങളെ
വിശ്വസിച്ച മട്ടാണ്

എനിയ്ക്കോർമ്മയുണ്ട്
നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ
വിശ്വസിക്കാറില്ലായിരുന്നു

2

ഞാനും
നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും
പൂക്കളുടെ ടാക്സിയിൽ
ശലഭങ്ങളുടെ നിധിയുടെ
തൊട്ടടുത്തേയ്ക്ക്

നീ അപ്പോൾ
എന്നിൽ നിന്നും കൂടുതൽ അകലത്തിൽ
നിധിയിൽ നിന്നും
അധികം അകലമില്ലാത്ത ദൂരത്തിൽ.

3

നീയിപ്പോൾ
ഞങ്ങൾ
സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന
തിരക്കിലാണ്

അതിശയമെന്ന് പറയട്ടെ
നീയിപ്പോൾ
ശലഭങ്ങളുടെ നിധിയും കൊള്ളക്കാരും
എന്ന ചിത്രത്തിന്റെ മുമ്പിലാണ്

ഓരോ ചിത്രങ്ങളും കണ്ടുകണ്ട്
ചിത്രങ്ങളിൽ നിന്നും
ചിത്രങ്ങളിലേയ്ക്ക് പറന്നും
നടന്നും നീ നീങ്ങുന്നു.

അതിനിടയിൽ ഓരോ നടത്തത്തിലും
നീ നിൽക്കുന്നു
നിന്റെ ഓരോ ചലനങ്ങളിലും
ഒരൽപ്പം നിശ്ചലത നീ ചേർക്കുന്നുണ്ട്

അതേ വേഗതയിൽ
തന്നെയാണ്
നിധിയുടെ അടുത്തേയ്ക്ക്
ഞങ്ങളും

4

ചിത്രങ്ങളും നിറങ്ങളും
വരയും പേരുകളും
പ്രതലവും ചുവരും
കടന്നുകടന്നു പോകുന്ന നീ

അപ്രതീക്ഷിതമായി നീ വിയർക്കുന്നുണ്ട്

നിന്റെ വിയർത്ത കക്ഷങ്ങൾ
മോഷണം പോകുമോ
എന്ന് സംശയിക്കുന്ന ഒരു ചിത്രം
പ്രദർശനത്തിനുള്ളിൽ വെച്ച് തന്നെ
അസാമാന്യമായ വിലയ്ക്ക്
വിറ്റുപോകുന്നുണ്ട്

അക്വേറിയത്തിലെ
നീന്തുന്ന മീനിന്റെ ചിത്രം
മറികടന്ന ഉടനെ
പ്രദർശനം നടക്കുന്ന ഹാളിനെ
വെള്ളം കൊണ്ട് നിറയ്ക്കുവാനുള്ള തിരക്കിലാണ്
നീയും
നീ കൊണ്ടുനടക്കുന്ന
നിറമുള്ള മീനുകളും

വെള്ളം വീണ്
മീനുകളുടെ നിറം
ഇളകി പടർന്ന് തുടങ്ങിയിട്ടുണ്ട്
പ്രദർശനം നടക്കുന്ന
ഹാളാകേ

പ്രദർശനം കാണാനെത്തുന്നവർ
ചുവരിലെ ചിത്രങ്ങൾ
നിറയുന്ന വെള്ളത്തിനൊപ്പം
മീനുകൾക്കൊപ്പം പൊങ്ങി
നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

മീനിപ്പോൾ
വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
ചിത്രം

നീയോ
ഒരു മീനിന്റെ മൂക്കുത്തി
നോക്കി നോക്കി
ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
പൂച്ചക്കണ്ണുള്ള
ഒരുത്തിയും

വളരെ വേഗം
നിധിയെന്ന
വാക്കുകൊണ്ട്
കൊള്ളയടിയ്ക്കാവുന്ന
ഒന്നായിരിയിക്കുന്നു
നീ

മൂക്കറ്റം വെള്ളത്തിൽ
അതിനൊപ്പം പൊങ്ങാനാവാത്ത
വിധത്തിൽ
കൊള്ളയടിക്കപ്പെടേണ്ട നിധി
നീയായിരുന്നു
എന്ന് രണ്ടുചുണ്ടുകൾ 
അടക്കം പറയുന്ന ചിത്രത്തിന്
മുന്നിലാണ്
ഞാനിപ്പോൾ..

Comments

  1. പ്രദർശനം കാണാനെത്തുന്നവർ
    ചുവരിലെ ചിത്രങ്ങൾ
    നിറയുന്ന വെള്ളത്തിനൊപ്പം
    മീനുകൾക്കൊപ്പം പൊങ്ങി
    നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

    മീനിപ്പോൾ
    വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
    ചിത്രം

    നീയോ
    ഒരു മീനിന്റെ മൂക്കുത്തി
    നോക്കി നോക്കി
    ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
    പൂച്ചക്കണ്ണുള്ള
    ഒരുത്തിയും...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...