നിലാവിന്റെ കളം
കരുക്കളിലെ ചന്ദ്രൻ
പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന
ഇന്നലെ
വിരിയാനൊരിടം തേടി
ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ
എത്രയെത്ര പ്രതലങ്ങളാണ്
നിശ്ശബ്ദതയ്ക്ക്
സമതലത്തിലേയ്ക്കുള്ള
ഏറ്റവും വലിയ അകലവും അളന്നുവാങ്ങി
നടന്നുതുടങ്ങുന്ന
രണ്ടുകാലുകളുടെ തുള്ളികൾ
കേൾക്കുവാൻ
എത്ര മനോഹരമാണ്
ദൂരങ്ങളുടെ ശബ്ദങ്ങൾ
അരികിൽ
അതിലും ചെറിയ
രണ്ട് ശബ്ദങ്ങളുടെ ഞാത്ത്
അടുത്ത്
വലതുഭാഗത്തിന്റെ മാത്രം പ്രതിമ
അരയ്ക്ക് മുകളിൽ
പ്രത്യക്ഷപ്പെടുന്ന
ചെറിയൊരു പൊട്ടൽ
കാലം കഴിയുന്തോറും
കാണപ്പെടുന്ന വിള്ളൽ പോലെ
പ്രതിമയിൽ
വെളിച്ചം കലക്കിയൊഴിയ്ക്കപ്പെടുന്നു
രണ്ടാമത്തെ നിശ്ശബ്ദത
ഇരുട്ടുമായി ഇണചേർന്നുതളർന്ന
നട്ടെല്ലിന്റ രണ്ടുവെള്ളച്ചാട്ടങ്ങൾ
കിലുക്കം ഊരിവെച്ച രണ്ടരക്കാതത്തിന്റെ
രണ്ടുകൊലുസ്സുകൾ
നാലുകാലുകൾ കൊണ്ടലങ്കരിച്ച
രതിയുടെ മൃതദേഹം.
വരൂ ഇനി നമുക്ക് നരയ്ക്കാം
നടത്തങ്ങൾ തിരുത്താം
ഇനിയുള്ള ഉടമ്പടികൾ
കവിതയിലാകട്ടെ..
വല്ലാത്ത ഉടമ്പടി ...
ReplyDelete