വെറുതെയെങ്കിലും
ഞാനെന്റെ വിരലുകൾക്ക്
കാടെന്ന് പേരിടുന്നു
അതിന്റെ
അരികിൽ പോയിരിയ്ക്കുന്നു
ഉടലിലൂടെ
ഒഴുകിപ്പോകാൻ
ഒരു കാട്ടാറിന്
അവസരം കൊടുക്കുന്നു
ഒഴുകുന്ന ശബ്ദമെടുക്കാൻ
മറന്നുപോയത് പോലെ
തിരിച്ചുപോകുന്ന കാട്ടാറ്
അത്രമേൽ
നിശ്ശബ്ദമായ് നീയാവുകയായിരുന്നു
2
നീ ഉവ്വെന്ന വാക്കുകളുടെ കാട്
ഞാനും എന്റെ തുമ്പിയും
നിന്റെ ഹൃദയമിടിപ്പുകളുടെ
വെള്ളാരം കല്ലിനെ
തഴുകിയിരിയ്ക്കുന്നു
എന്തൊരു തുമ്പിത്വമാണ് നിനക്ക്
എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ
അപ്പോൾ ഞാൻ
നിന്റെ ഉവ്വെന്ന വാക്കിന്റെ
പാതി
നീ എന്റെ പരിസരങ്ങളിൽ
അവസരങ്ങളുടെ കാട്
എന്റെ വിരലുകളിൽ കുരുങ്ങുന്ന
നമ്മുടെ ഇടവേളകൾ
3
എന്നെ
വല്ലാതെ കൊതിപ്പിയ്ക്കുന്ന
നിന്റെ കണ്ണിന്റെ വെള്ളയുടെ
ഏകാന്തത
കണ്ണടയ്ക്കുമ്പോഴൊക്കെ
നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന
അപ്പൂപ്പന്താടിക്കപ്പങ്ങൾ
അപ്പോഴൊക്കെ
എന്റെ ചുണ്ടുകൾ
നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം
വായിക്കുവാൻ എടുത്തുവെച്ച
രണ്ടു വായനശാലകൾ
നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന
തീർത്ഥാടനങ്ങളാവുന്ന
എന്റെ വായനകൾ
കാടുകളും
കടലും മടുപ്പും മടക്കിവെയ്ക്കുന്നു
കിളികളുടെ കാലുകളിൽ തുടങ്ങുന്ന
മരങ്ങൾ കണ്ടുകിടക്കുന്നു..
കാടുകളും
ReplyDeleteകടലും മടുപ്പും മടക്കിവെയ്ക്കുന്നു
കിളികളുടെ കാലുകളിൽ തുടങ്ങുന്ന
മരങ്ങൾ കണ്ടുകിടക്കുന്നു..