Skip to main content

ഒറ്റപ്പെടൽ


ഒറ്റപ്പെടാതിരിക്കുവാനുള്ള
ഗുളിക
പതിവായി
ഓരോന്ന് വെച്ച്
കഴിക്കേണ്ട
ഒരാൾ

കൂടുതൽ ഒറ്റപ്പെടൽ
അനുഭവപ്പെടുന്ന
ഒരു ദിവസം
കഴിക്കേണ്ട ഗുളികയുടെ
പകർപ്പുകൾ
ഒറ്റയ്ക്കിരുന്ന്
അയാൾ
എടുത്തുകൂട്ടുന്നു

അയാളറിയാതെ
ഗുളിക
എടുക്കുന്ന
പല പല
രോഗത്തിന്റെ
കൂടുതൽ പകർപ്പുകൾ

രോഗി എന്ന നിലയിൽ
അയാൾക്ക്
സൗജന്യമായി കിട്ടുന്ന
കൂടുതൽ കൂടുതൽ
ഏകാന്തത

ഒറ്റപ്പെടാതിരിക്കുവാൻ
ചന്ദ്രന്റെ ഗുളിക
കഴിച്ച്
വിശ്രമിക്കുന്ന
രാത്രി

ഇരുട്ടിൽ
കൂട്ടംകൂട്ടമായ് തിളങ്ങുന്ന
നക്ഷത്രങ്ങൾ

ഒരു
കവിൾവെള്ളത്തിൽ
മുങ്ങി
രണ്ടിറക്ക്
പൊങ്ങി
എന്നത്തേയും പോലെ
അന്നും
അയാൾ
ഉറങ്ങാൻ കിടക്കുന്നു

ഉറക്കത്തിന്റെ
ഒരു കൂട്ടം
അതിൽ പല നിറങ്ങളിൽ
സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ

അതിലൊരു സ്വപ്നത്തിൽ
അയാളൊരു ഒറ്റപ്പെട്ട കുട്ടിയാകുന്നു
മുലപ്പാൽ നിറഞ്ഞ മാറിടങ്ങളുമായി
വാൽസല്യം ഒഴുകുന്ന താരാട്ടുമായി
അമ്മമാരുടെ ഒരു കൂട്ടം
അതേ സ്വപ്നത്തിൽ
അയാളുടെ ചുറ്റും
പ്രത്യക്ഷപ്പെടുന്നു!

Comments


  1. ഒറ്റപ്പെടാതിരിക്കുവാൻ
    ചന്ദ്രന്റെ ഗുളിക കഴിച്ച്
    വിശ്രമിക്കുന്ന രാത്രി


    ഒരു കവിൾവെള്ളത്തിൽ
    മുങ്ങി രണ്ടിറക്ക് പൊങ്ങി
    എന്നത്തേയും പോലെ അന്നും
    അയാൾ ഉറങ്ങാൻ കിടക്കുന്നു

    ഉറക്കത്തിന്റെ ഒരു കൂട്ടം
    അതിൽ പല നിറങ്ങളിൽ
    സ്വപ്നങ്ങളുടെ പല പല കൂട്ടങ്ങൾ ...

    ReplyDelete
  2. In the beautiful Dream,the poet ,can enjoy the endearing company and companionship.He does not suffer the pains and pangs of loneliness......Beautiful and unique poem

    ReplyDelete
  3. ഒറ്റപ്പെടീലിനും പല മാനങ്ങളുണ്ട്.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ