Skip to main content

അപരിചിത കാഴ്ച്ചകൾ


ഒരു ഗ്ലാസ്‌ ചൂടുള്ള രാവിലെ
നട്ടുച്ചപോലെ
കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു
പകൽ


ചായയുടെ ആകൃതിയിൽ
ചുറ്റിച്ചുചുറ്റിച്ചു
ചൂടാറിച്ചു
ആറ്റി ആറ്റി ഉദിച്ചുവരുന്ന
ആവി പറക്കുന്ന സൂര്യൻ

പഴുത്തമാങ്ങപോലെ
ദിവസത്തിന്റെ ഞെട്ടിൽ
പിടിച്ചിരിക്കുന്ന
പുലരിയുടെ ഒരു തുള്ളി

അത് പൂളിപ്പൂളി തിന്നുന്ന
തൊട്ടടുത്ത ദിവസത്തെ
ഒന്നുരണ്ടു
തീയതികൾ

കലണ്ടറിൽ രൂപപ്പെടുന്ന
ഒരു തിക്ക്
കറുത്ത ദിവസങ്ങളുടെ
തിരക്ക്

പരിക്കേറ്റത് പോലെ
അവധിയെടുത്തിരിക്കുന്ന
ചുവന്ന ദിനങ്ങൾ

പകലിലേയ്ക്ക്
മാറ്റിവെയ്ക്കപ്പെടുന്ന
ചില കറുത്തവാവുകൾ

ധൈര്യശാലികളായിരുന്നിരിക്കണം
നമ്മുടെ പൂർവ്വികർ
അവരെ പിടിച്ചു പശ്ചിമരാക്കുവാൻ
അവരെ പേടിപ്പിച്ച്
അടിമകളാക്കുവാൻ
ഇന്നലെയിലെയ്ക്ക് പോയ
പോക്കുവെയിൽ
പേടിച്ചു
തിരിച്ചു വന്നിരിക്കുന്നു

വെയിലിൽ രക്തത്തിന്റെ
പാടുകൾ

ഒഴുകുന്ന പുഴയ്ക്ക് പോലും
കരയിലേയ്ക്ക്
രൂപപ്പെടുന്ന നിഴലുകൾ

രാത്രിമുഴുവൻ ഉറക്കമിളച്ചു
പേടിയ്ക്ക്കാണാതെ പഠിച്ച ഇരുട്ട്
നേരം വെളുത്തപ്പോൾ
പേടിക്കാൻ
മറന്നു പോയത് പോലെ
കാണുന്ന നിഴലിൽ
ഒളിച്ചിരിക്കുന്നു

വെയിലിൽ നിന്നും
നിഴലിനെ പരതിയെടുക്കുന്ന
വിരലുകൾ

മിന്നാമിന്നികൾ കൊളുത്തിവെച്ച
വിരലുമായി
രാത്രിയുടെ ചുരം
കയറുന്ന
ചിലകൈയ്യുകൾ

കാണാതെ പോയ
ഓരോ വിരലിലും തിരമാലകൾ
തിരയുന്ന
കടൽ

കലണ്ടറിൽ കാണപ്പെടുന്ന
ഒരാഴ്ച്ച പോലെ
കടലിൽ രൂപപ്പെടുന്ന
കാലത്തിന്റെ
ഒരപരിചിതതിരമാല

ഉറക്കത്തിൽ കറുപ്പ് വരയ്ക്കുന്ന ഒരാൾ

അയാളുടെ പ്രായത്തിൽ
വന്നിരിക്കുന്ന ഒരീച്ച

വീടില്ലാതെ
തെരുവിൽ
ഉറക്കമുണർന്ന അയാൾ
നോക്കുവാൻ സമയമോ
കാലമോയില്ലാതെ
കിടന്നുറങ്ങിയ ജാലകം
തുറന്നിട്ട്‌
പുറംലോകം കാണുന്നു…

Comments

  1. നോക്കുവാൻ സമയമോ
    കാലമോയില്ലെങ്കിലും എന്തൊരു കാഴ്ച്ചകള്‍

    ReplyDelete
  2. നിശ്ചയമില്ലൊന്നിനും
    വന്നതും വരാനിരിക്കുന്നതുമായ
    ദിവസക്കാഴ്ച്ചകള്‍ക്ക്....
    ആശംസകള്‍

    ReplyDelete
  3. ദൈവമേ എന്തൊരു കാഴ്ച.





    ബൈജുച്ചേട്ടോയ്‌!/!/!/!!/!

    ReplyDelete
  4. വീടില്ലാതെ
    തെരുവിൽ
    ഉറക്കമുണർന്ന അയാൾ
    നോക്കുവാൻ സമയമോ
    കാലമോയില്ലാതെ
    കിടന്നുറങ്ങിയ ജാലകം
    തുറന്നിട്ട്‌
    പുറംലോകം കാണുന്നു…

    ആശംസകൾ...

    ReplyDelete
  5. പുറംലോകം പുറംലോകം കാണുന്നു.കവി എല്ലാം കാണുന്നു

    ReplyDelete
  6. കാണാതെ പോയ ഓരോ വിരലിലും
    തിരമാലകൾ തിരയുന്ന കടൽ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം