Skip to main content

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു
മഞ്ഞനിറത്തിൽ
ഉരുളുന്ന
വേനൽ നാരങ്ങ


ഉരുളുന്നതിനിടയ്ക്ക്
ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ
ഒന്നുമില്ലാത്തത് പോലെ
ഉരുണ്ടുമാറുന്ന ഭൂപ്രകൃതി

പച്ചനിറത്തിൽ
ഉരുകിയൊലിക്കുന്ന
ഇലകൾ

മണ്ണിലേയ്ക്കു കത്തി
വേരിലേക്ക്
ഉരുകിയിറങ്ങുന്ന
മെഴുകുതിരിമരങ്ങൾ

ഓറഞ്ച് പോലെ
തൊലിപൊളിച്ചു
ആൾക്കാരെക്കൊണ്ട്
നിർബന്ധിച്ചു
കഴിപ്പിക്കുന്ന
പശുവിൻപാലൊഴിച്ച
ചായ
അവർ നീട്ടി തുപ്പുന്ന
രാജ്യസ്നേഹത്തിന്റെ
കുരു

കിളിച്ച കുരുവിൽ ചവുട്ടി
മറിഞ്ഞുവീഴുന്ന കിളികൾ
ആകാശത്തിന്റെ
ദുപ്പട്ടയിട്ടസ്ത്രീകൾ
മുള്ളുകൊണ്ട്
മുറിഞ്ഞ
അവരുടെ വള്ളിച്ചെരുപ്പിട്ട
കാൽസ്തനങ്ങൾ

പട്ടുസാരിയുടെ നിറമുള്ള
തണൽ
മുല്ലപ്പൂമണത്തിന്റെ കരയുള്ള
നാടൻ പാട്ടിന്റെ വരിയുടുത്ത
നിഴൽ

പൂക്കളുടെ
അടപ്പ് തുറന്നു
ഭ്രാന്തിന്റെ സോഡാ
കുടുകുടെകുടിച്ചു
ചവർപ്പിന്റെ നെടുവീർപ്പിടുന്ന
മടുപ്പുകളുടെ
രാഷ്ട്രീയ കേസരങ്ങൾ

കാഴ്ച്ച തുറന്നിട്ട
ജാലകങ്ങൾസഞ്ചരിക്കുന്ന
സൂര്യനെന്ന തീവണ്ടി
ഭൂമിയിലെ
പൊള്ളുന്ന വെയിൽപാളങ്ങൾ

ഉറപ്പില്ലെങ്കിലും
നിർത്തിയേക്കാവുന്ന
വൈകുന്നേരമെന്ന
സ്റ്റേഷൻ

നമ്മൾ എന്ന വാക്കിൽ
വളരെ കുറച്ചുള്ള
കയറാൻ
കറുത്ത തലച്ചോറുമായി
കാത്തുനിൽക്കുന്ന
ഒരാൾ

സ്റ്റേഷനും
തീവണ്ടിക്കുമിടയിലെ
അയാളുടെ
ഹൃദയാകൃതിയിലുള്ള
മരണം

തിരമാലകളുടെ തീയിട്ട്
ഉപ്പിന്റെ കല്ലിട്ട്
ഉടൽ നിറയേ
ജലത്തിന്റെ കഷ്ണങ്ങളിട്ട്
കെട്ടിപ്പൊക്കുന്ന
ഒരു ആൺകടൽ

വെള്ളം തിരിച്ചിട്ട കടലിൽ
അഴുകാനിട്ടിരിക്കുന്ന
ഉടൽചകിരികൾ
മുള്ളുകളിൽ
അടുത്ത ജന്മത്തിന്
കൂടുകൂട്ടിയിരിക്കുന്ന
മീനുകൾ

അയാളുടെ
ചിരിയുടെഅസ്ഥിയുമായി
അസ്വസ്ഥതയുടെ
പാളങ്ങളിൽ
ബലിയിട്ട് മുങ്ങി നിവരുന്ന
ചെമ്പരത്തിമുഖച്ഛായയുള്ള
ഒരുവൾ

ഒറ്റയിതൽ
തെറ്റിച്ചി!

Comments

  1. എത്ര മനോഹരമീ..അക്ഷരങൾ..ആശംസകൾ

    ReplyDelete
  2. മണ്ണിലേയ്ക്കു കത്തി
    വേരിലേക്ക്
    ഉരുകിയിറങ്ങുന്ന
    മെഴുകുതിരിമരങ്ങൾ

    ആശംസകൾ....

    ReplyDelete
  3. വരിയില്‍ നീന്തിത്തുടിച്ച്‌
    മുത്തെടുക്കുവാന്‍ മോഹം!
    ആശംസകള്‍

    ReplyDelete
  4. ജീവിതത്തിന്റെ നിറങ്ങളുടെ
    പകിട്ട് നഷ്ട്ടപ്പെട്ട് ഹൃദയാകൃതിയിലുള്ള
    മരണത്തിലേക്ക് ഇറങ്ങിപ്പോയ ഒരുവന് വേണ്ടി
    ബലിയിട്ട് മുങ്ങി നിവരുന്ന ചെമ്പരത്തിമുഖച്ഛായയുള്ള
    ഒരുവൾ ഒറ്റയിതൽ തെറ്റിച്ചി!

    ReplyDelete
  5. പുതിയ കാലം
    പുത്തൻ പാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!