Skip to main content

ഒറ്റയിതൾ തെറ്റിച്ചി

 നാലരച്ചു നീരെടുത്തു
മഞ്ഞനിറത്തിൽ
ഉരുളുന്ന
വേനൽ നാരങ്ങ


ഉരുളുന്നതിനിടയ്ക്ക്
ഉപമയുടെ മുള്ളുകൊള്ളാതിരിക്കുവാൻ
ഒന്നുമില്ലാത്തത് പോലെ
ഉരുണ്ടുമാറുന്ന ഭൂപ്രകൃതി

പച്ചനിറത്തിൽ
ഉരുകിയൊലിക്കുന്ന
ഇലകൾ

മണ്ണിലേയ്ക്കു കത്തി
വേരിലേക്ക്
ഉരുകിയിറങ്ങുന്ന
മെഴുകുതിരിമരങ്ങൾ

ഓറഞ്ച് പോലെ
തൊലിപൊളിച്ചു
ആൾക്കാരെക്കൊണ്ട്
നിർബന്ധിച്ചു
കഴിപ്പിക്കുന്ന
പശുവിൻപാലൊഴിച്ച
ചായ
അവർ നീട്ടി തുപ്പുന്ന
രാജ്യസ്നേഹത്തിന്റെ
കുരു

കിളിച്ച കുരുവിൽ ചവുട്ടി
മറിഞ്ഞുവീഴുന്ന കിളികൾ
ആകാശത്തിന്റെ
ദുപ്പട്ടയിട്ടസ്ത്രീകൾ
മുള്ളുകൊണ്ട്
മുറിഞ്ഞ
അവരുടെ വള്ളിച്ചെരുപ്പിട്ട
കാൽസ്തനങ്ങൾ

പട്ടുസാരിയുടെ നിറമുള്ള
തണൽ
മുല്ലപ്പൂമണത്തിന്റെ കരയുള്ള
നാടൻ പാട്ടിന്റെ വരിയുടുത്ത
നിഴൽ

പൂക്കളുടെ
അടപ്പ് തുറന്നു
ഭ്രാന്തിന്റെ സോഡാ
കുടുകുടെകുടിച്ചു
ചവർപ്പിന്റെ നെടുവീർപ്പിടുന്ന
മടുപ്പുകളുടെ
രാഷ്ട്രീയ കേസരങ്ങൾ

കാഴ്ച്ച തുറന്നിട്ട
ജാലകങ്ങൾസഞ്ചരിക്കുന്ന
സൂര്യനെന്ന തീവണ്ടി
ഭൂമിയിലെ
പൊള്ളുന്ന വെയിൽപാളങ്ങൾ

ഉറപ്പില്ലെങ്കിലും
നിർത്തിയേക്കാവുന്ന
വൈകുന്നേരമെന്ന
സ്റ്റേഷൻ

നമ്മൾ എന്ന വാക്കിൽ
വളരെ കുറച്ചുള്ള
കയറാൻ
കറുത്ത തലച്ചോറുമായി
കാത്തുനിൽക്കുന്ന
ഒരാൾ

സ്റ്റേഷനും
തീവണ്ടിക്കുമിടയിലെ
അയാളുടെ
ഹൃദയാകൃതിയിലുള്ള
മരണം

തിരമാലകളുടെ തീയിട്ട്
ഉപ്പിന്റെ കല്ലിട്ട്
ഉടൽ നിറയേ
ജലത്തിന്റെ കഷ്ണങ്ങളിട്ട്
കെട്ടിപ്പൊക്കുന്ന
ഒരു ആൺകടൽ

വെള്ളം തിരിച്ചിട്ട കടലിൽ
അഴുകാനിട്ടിരിക്കുന്ന
ഉടൽചകിരികൾ
മുള്ളുകളിൽ
അടുത്ത ജന്മത്തിന്
കൂടുകൂട്ടിയിരിക്കുന്ന
മീനുകൾ

അയാളുടെ
ചിരിയുടെഅസ്ഥിയുമായി
അസ്വസ്ഥതയുടെ
പാളങ്ങളിൽ
ബലിയിട്ട് മുങ്ങി നിവരുന്ന
ചെമ്പരത്തിമുഖച്ഛായയുള്ള
ഒരുവൾ

ഒറ്റയിതൽ
തെറ്റിച്ചി!

Comments

  1. എത്ര മനോഹരമീ..അക്ഷരങൾ..ആശംസകൾ

    ReplyDelete
  2. മണ്ണിലേയ്ക്കു കത്തി
    വേരിലേക്ക്
    ഉരുകിയിറങ്ങുന്ന
    മെഴുകുതിരിമരങ്ങൾ

    ആശംസകൾ....

    ReplyDelete
  3. വരിയില്‍ നീന്തിത്തുടിച്ച്‌
    മുത്തെടുക്കുവാന്‍ മോഹം!
    ആശംസകള്‍

    ReplyDelete
  4. ജീവിതത്തിന്റെ നിറങ്ങളുടെ
    പകിട്ട് നഷ്ട്ടപ്പെട്ട് ഹൃദയാകൃതിയിലുള്ള
    മരണത്തിലേക്ക് ഇറങ്ങിപ്പോയ ഒരുവന് വേണ്ടി
    ബലിയിട്ട് മുങ്ങി നിവരുന്ന ചെമ്പരത്തിമുഖച്ഛായയുള്ള
    ഒരുവൾ ഒറ്റയിതൽ തെറ്റിച്ചി!

    ReplyDelete
  5. പുതിയ കാലം
    പുത്തൻ പാട്ട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...