Skip to main content

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ്
രണ്ടു ചുണ്ടുകൾ

പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
രൂപപ്പെടുന്ന
ഒരു വാക്കിന്റെ വൃത്തം

അത് വൃണമായി കൊത്തിവെയ്ക്കുന്ന
ഉടലിടങ്ങൾ

വർത്തമാനകാലത്തിന്റെ
ഭാവി പോലെ
വൃത്താകൃതിയിൽ
ഉരുളുന്ന പ്രണയം

ഇടയ്ക്കൊന്ന്
നിർത്തിയിടാനായി മാത്രം
നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന
പ്രണയത്തിന്റെ
ചതുരം

അവിടെ കാവ്യാത്മകമായി
ഭ്രാന്തെടുക്കപ്പെടുന്ന
വാക്കുകൾ
ചിന്തകൾ

വരികളിൽ നൃത്തം
ചെയ്യുന്ന
ഭ്രാന്തിന്റെ ശീലുകൾ

വയലറ്റിലേയ്ക്ക്
നിറം മാറ്റി വരയ്ക്കപ്പെടുന്ന
രാത്രികൾ

രാത്രിയുടെ
മിന്നാമിന്നികേസരങ്ങൾ

അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക്
അഴിച്ചുകെട്ടപ്പെടുന്ന
കറുപ്പ്
ഒലിച്ചിറങ്ങുന്ന വിയർപ്പ്
അതിലെ നനഞ്ഞ മുത്ത്‌

വിശക്കുന്നവന്റെ നനഞ്ഞഭാഷ
അവന്റെ
വിയർപ്പുമണികൾ
കണങ്ങളായടങ്ങിയ
കവിതകൾ

പാടുന്ന
വയലിനുകൾ മാത്രം
പൂക്കുന്ന
രാത്രികൾ

ഭാരമില്ലാത്ത വിരലുകൾ
തൂവലുകളിൽ
പിടിക്കുന്ന
പക്ഷികൾ

ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ

ഏകകോശജീവിയായി ചുരുങ്ങുന്ന
ആകാശം

കാണുന്നതിന് മുമ്പ്
കട്ടെടുക്കപ്പെട്ട
നാളെയുടെ സ്വപ്നങ്ങൾ
നിറമേഘങ്ങൾ

രാത്രിയുടെ ആർത്തവം പോലെ
നീളുന്ന അമാവാസി മാസങ്ങൾ

ആരോ അഴിച്ചെടുത്ത
ചന്ദ്രന്റെ വൃത്തം
തീണ്ടാരിപൌർണമികൾ


മേഘങ്ങളിൽ
ആകൃതി നഷ്ടപ്പെട്ട്
ഒളിച്ചിരിക്കുന്ന
അമീബചന്ദ്രൻ

ഇണചേരു ന്നതിനിടയിൽ
ചർമം ഏറ്റവും ഉള്ളിലായി മാറുന്ന
രണ്ടു ഉടലുകൾ

അവയവങ്ങൾ തോറും
ഉടഞ്ഞു പോയ പ്രകൃതി
പ്രായത്തിന്റെ വളർച്ചയരച്ച
മഞ്ഞളാകൃതികൾ

ചുണ്ടുകളുടെ ചില്ലയിൽ
കൂട് കൂട്ടിയിരിക്കുന്ന
വാക്കുകൾ
പിരിഞ്ഞു പോയ
നാക്കിന്റെ നാരുകൾ

ഭ്രാന്തെടുത്ത
വെറും വാക്കായി ചുരുങ്ങുന്ന
പ്രണയം

വെച്ച് തീരാത്ത
ഒരു ചുംബനത്തിലേയ്ക്ക്
കാണാത്തപ്പോഴെല്ലാം
പിരിഞ്ഞു പോകുന്ന
നമ്മൾ

മണ്ണിന്റെ മൈലാഞ്ചിയിട്ട
രണ്ടുടലിഞ്ചികൾ 

Comments

  1. മണ്ണിന്റെ മൈലാഞ്ചിയിട്ട
    രണ്ടുടലിഞ്ചികൾ
    ആശംസകള്‍

    ReplyDelete
  2. ഭ്രാന്തെടുത്ത
    വെറും വാക്കായി ചുരുങ്ങുന്ന
    പ്രണയം

    ReplyDelete
  3. പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
    രൂപപ്പെടുന്ന ഒരു വാക്കിന്റെ വൃത്തം
    അത് വൃണമായി കൊത്തിവെയ്ക്കുന്ന ..ഉടലിടങ്ങൾ ...!

    ReplyDelete
  4. പ്രണയത്തിന്റെ ആകൃതി എന്ത്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!