Skip to main content

രണ്ടുടലിഞ്ചികൾ

വീണിടത്ത് കിടന്നുരുളുകയാണ്
രണ്ടു ചുണ്ടുകൾ

പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
രൂപപ്പെടുന്ന
ഒരു വാക്കിന്റെ വൃത്തം

അത് വൃണമായി കൊത്തിവെയ്ക്കുന്ന
ഉടലിടങ്ങൾ

വർത്തമാനകാലത്തിന്റെ
ഭാവി പോലെ
വൃത്താകൃതിയിൽ
ഉരുളുന്ന പ്രണയം

ഇടയ്ക്കൊന്ന്
നിർത്തിയിടാനായി മാത്രം
നെഞ്ഞിനകത്ത് രൂപപ്പെടുത്തുന്ന
പ്രണയത്തിന്റെ
ചതുരം

അവിടെ കാവ്യാത്മകമായി
ഭ്രാന്തെടുക്കപ്പെടുന്ന
വാക്കുകൾ
ചിന്തകൾ

വരികളിൽ നൃത്തം
ചെയ്യുന്ന
ഭ്രാന്തിന്റെ ശീലുകൾ

വയലറ്റിലേയ്ക്ക്
നിറം മാറ്റി വരയ്ക്കപ്പെടുന്ന
രാത്രികൾ

രാത്രിയുടെ
മിന്നാമിന്നികേസരങ്ങൾ

അധ്വാനിക്കുന്നവന്റെ തൊലിപ്പുറത്തേയ്ക്ക്
അഴിച്ചുകെട്ടപ്പെടുന്ന
കറുപ്പ്
ഒലിച്ചിറങ്ങുന്ന വിയർപ്പ്
അതിലെ നനഞ്ഞ മുത്ത്‌

വിശക്കുന്നവന്റെ നനഞ്ഞഭാഷ
അവന്റെ
വിയർപ്പുമണികൾ
കണങ്ങളായടങ്ങിയ
കവിതകൾ

പാടുന്ന
വയലിനുകൾ മാത്രം
പൂക്കുന്ന
രാത്രികൾ

ഭാരമില്ലാത്ത വിരലുകൾ
തൂവലുകളിൽ
പിടിക്കുന്ന
പക്ഷികൾ

ആകാശം തൊട്ടുനോക്കുന്ന ചിറകുകൾ

ഏകകോശജീവിയായി ചുരുങ്ങുന്ന
ആകാശം

കാണുന്നതിന് മുമ്പ്
കട്ടെടുക്കപ്പെട്ട
നാളെയുടെ സ്വപ്നങ്ങൾ
നിറമേഘങ്ങൾ

രാത്രിയുടെ ആർത്തവം പോലെ
നീളുന്ന അമാവാസി മാസങ്ങൾ

ആരോ അഴിച്ചെടുത്ത
ചന്ദ്രന്റെ വൃത്തം
തീണ്ടാരിപൌർണമികൾ


മേഘങ്ങളിൽ
ആകൃതി നഷ്ടപ്പെട്ട്
ഒളിച്ചിരിക്കുന്ന
അമീബചന്ദ്രൻ

ഇണചേരു ന്നതിനിടയിൽ
ചർമം ഏറ്റവും ഉള്ളിലായി മാറുന്ന
രണ്ടു ഉടലുകൾ

അവയവങ്ങൾ തോറും
ഉടഞ്ഞു പോയ പ്രകൃതി
പ്രായത്തിന്റെ വളർച്ചയരച്ച
മഞ്ഞളാകൃതികൾ

ചുണ്ടുകളുടെ ചില്ലയിൽ
കൂട് കൂട്ടിയിരിക്കുന്ന
വാക്കുകൾ
പിരിഞ്ഞു പോയ
നാക്കിന്റെ നാരുകൾ

ഭ്രാന്തെടുത്ത
വെറും വാക്കായി ചുരുങ്ങുന്ന
പ്രണയം

വെച്ച് തീരാത്ത
ഒരു ചുംബനത്തിലേയ്ക്ക്
കാണാത്തപ്പോഴെല്ലാം
പിരിഞ്ഞു പോകുന്ന
നമ്മൾ

മണ്ണിന്റെ മൈലാഞ്ചിയിട്ട
രണ്ടുടലിഞ്ചികൾ 

Comments

  1. മണ്ണിന്റെ മൈലാഞ്ചിയിട്ട
    രണ്ടുടലിഞ്ചികൾ
    ആശംസകള്‍

    ReplyDelete
  2. ഭ്രാന്തെടുത്ത
    വെറും വാക്കായി ചുരുങ്ങുന്ന
    പ്രണയം

    ReplyDelete
  3. പ്രണയത്തിന്റെ ആകൃതിയിലേയ്ക്ക്
    രൂപപ്പെടുന്ന ഒരു വാക്കിന്റെ വൃത്തം
    അത് വൃണമായി കൊത്തിവെയ്ക്കുന്ന ..ഉടലിടങ്ങൾ ...!

    ReplyDelete
  4. പ്രണയത്തിന്റെ ആകൃതി എന്ത്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ