Skip to main content

വിരലെഴുത്തുകൾ

1
കുറെ വീടുകളുടെ
ജാലകം ചേർത്ത് വച്ച് 
അതിൽ പല മുഖങ്ങളുടെ 
ഇളകുന്ന തിരശ്ശീലയിട്ട് 
ചില യാത്രകൾ തുന്നുന്നുണ്ട് 
താളത്തിൽ കുലുങ്ങുന്ന
തീവണ്ടി


2
ആകെ ഉണങ്ങിയ
മരമാണ് 
അപ്പൂപ്പൻ താടിയായി 
വേഷം കെട്ടി
ആകാശത്തേയ്ക്ക് 
പറന്നു പോയി
പിണങ്ങി നില്ക്കുന്ന മഴയ്ക്ക്‌ 
മടിച്ചു മടിച്ചു
ഒരു വിത്തിന്റെ 
ക്ഷണക്കത്ത് കൊടുക്കുന്നത്

3
മരം ഏതു സംഖ്യ കൊണ്ടാവും 
തന്റെ ചില്ലകളെ വിഭജിച്ചിരിക്കുക 
കാറ്റു ഒരു ഒറ്റ സംഖ്യ അല്ല 
അത് ഇലകൾ തീർത്ത് പറയുന്നുണ്ട് 
കാരണം അത് പലപ്പോഴും 
ഒരു അനക്കം ശിഷ്ടം വയ്ക്കുന്നുണ്ട്‌
ഒച്ച പിച്ച വെച്ച് വരുന്ന
വഴിയിൽ പോലും


4
മഴവെള്ളം 
എടുത്തു 
മീൻമുള്ള് കൃഷി ചെയ്യുന്ന 
ഓരോ കടലും 
എടുക്കുന്നുണ്ട് 
തിരയറിയാതെ
കരയിൽ നിന്ന്
കടമായിട്ടെങ്കിലും
വേനലിൽ
കരയാനിത്തിരി 
വിയർപ്പു
ചേർന്ന കണ്ണീരുപ്പ്

5
അയലത്തെ മുറ്റത്ത്‌
കഴുകി ഇട്ടിരിക്കുന്ന
ഉണങ്ങാത്ത പർദയിൽ 
നിന്നിറ്റിറ്റു വീഴുന്ന 
ജലത്തുള്ളികളെ 
ഒളിഞ്ഞു നോക്കി
പ്രണയിക്കുകയാണ്
അടുത്ത വീട്ടിലെ
സന്ധ്യവിളക്കിലെ
മുനിഞ്ഞു കത്തി
അണയാൻ മടിക്കുന്ന
തിരിനാളം

Comments

  1. അത്ഭുതപ്പെടുത്തുന്നു; പതിവുപോലെ

    ReplyDelete
  2. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  3. അഞ്ചും അടിപൊളിയായിട്ടുണ്ട്‌ ഭായ്‌. എന്നാലും ഒന്നും, മൂന്നും കൂടുതലിഷ്ടം.

    ശുഭാശംസകൾ....




    ReplyDelete
  4. ക്ഷണക്കത്ത് ഏറെ ഇഷ്ടമായി :)

    ReplyDelete
  5. മനസ്സില്‍ തൊടുന്ന എഴുത്തുകള്‍ക്ക് നമസ്കാരം
    ആശംസകള്‍

    ReplyDelete
  6. വാക്കുകൾ അടുക്കിവച്ചൊരു മനോഹരമായ ലോകം.

    ReplyDelete
  7. മനോഹരമായ എഴുത്തുകള്‍ !!!

    ReplyDelete
  8. വിരലെഴുത്തുകള്‍ അല്ലിത് കരളെഴുത്തുകള്‍

    ReplyDelete
  9. ചൊല്ലിയ രീതിയില്‍
    വിസ്മയം ചിറകു പൂണ്ട്!..rr

    ReplyDelete
  10. തീവണ്ടിയെ വരച്ചു കാണിച്ചിരിയ്ക്കുന്നത് വളരെ ഭംഗിയായി. അനേകം ജാലകങ്ങൾ ചേർത്ത് വച്ചത് എന്നത് മനോഹരം. ഗദ്യ കാവ്യ ഭംഗിയും ഉണ്ട്.
    പർദ്ദ നോക്കി നിൽക്കുന്ന തിരിനാളവും വളരെ നന്നായി. പർദ്ദയും സന്ധ്യ വിളക്കും മറ്റൊരർത്ഥവും മനസ്സിലേയ്ക്ക് കൊണ്ടു വന്നു. ഒഴുക്കുള്ള കവിത.

    ReplyDelete
  11. എല്ലാം ഇഷ്ടായി. ക്ഷണക്കത്ത് അതിമനോഹരം.

    ReplyDelete
  12. എല്ലാം ഇഷ്ടായി ഒന്നാമത്തേത് പ്രത്യേകിച്ചും ...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...