Skip to main content

സൂര്യനില്ലാത്ത ഒരുച്ച


സൂര്യനില്ലാത്ത
ഒരുച്ചയെ ക്കുറിച്ച്
 ചിന്തിച്ച് തെരുവിൽ
ഉരുകുകയാണ് മനുഷ്യർ
പരിഹാരമായി
തലേന്നത്തെ
വെയിലെടുത്ത് വച്ച്
വിയർപ്പിൽ കുഴച്ചു
സൂര്യനെ ഉണ്ടാക്കാനാവുമോ
എന്ന് ഒരു ചർച്ച
പൂർണമായും പാകമാകാത്ത
സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
തെറ്റിധരിക്കുമോ
എന്ന് ചിലരുടെ ആശങ്ക
കൂട്ടി വച്ച് വെയിലാക്കുവാൻ
നിലാവിനെ മിന്നാമിന്നികൾ
കള്ളക്കടത്ത് നടത്തുമോ
എന്ന് പൊടിപൊടിക്കുന്ന
മറ്റൊരു സംസാരം
കിട്ടാനാവാതെ വന്നേക്കാവുന്ന
ഉണക്കമീനിനെ കുറിച്ച്
കടൽത്തീരങ്ങളിലെ 
പുകയുന്നആകുലത
കരയ്ക്ക് പിടിച്ചിട്ട ഒഴുക്കിൽ 
മീനിന്റെ മണം പുരട്ടി നോക്കാമെന്ന്
ചിലർ
മഴയുടെ ചില്ലിട്ട ചിത്രം
പതിച്ച
കറുത്ത നിറം പുരട്ടാൻ
മറന്ന
നരച്ച തെരുവുകൾ
അതിൽ
സൈക്കിളിൽ സഞ്ചരിക്കുന്ന
കാറുകൾ 
അവയിൽ നിന്ന് 
മുൻവിളക്കുകൾ തീവ്രമായി
പ്രകാശിപ്പിച്ചു 
സൂര്യനെ ഉണ്ടാക്കി എടുക്കാനുള്ള 
തത്രപ്പാടിലാണ്  
ഒരു കൂട്ടം മുതലാളിമാർ
ബാറുകൾ പൂട്ടുമ്പോൾ
സൂര്യനില്ലാത്ത ഒരുച്ച
ഉറക്കത്തിൽ
സ്വപ്നം കണ്ടു
വെളിവില്ലാതെ
നിലവിളിക്കുന്നുണ്ട്‌
നട്ടപ്പാതിരയ്ക്ക്
ഒരു നാട്

Comments

  1. തന്ത്രങ്ങള്‍ മെനയുന്ന തത്രപ്പാടിലാണ് ചൂടിന് ദാഹിക്കുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  2. സൂര്യനെക്കണ്ട് ചന്ദ്രനാണെന്ന് സംശയിക്കും!

    ReplyDelete
  3. അയുക്തിയെ യുക്തിയായും, യുക്തിയെ അയുക്തിയായും മാറ്റുന്ന ബിംബകൽപ്പനകളുടെ ഇന്ദ്രജാലം.....
    കവിത അനുഭവിക്കാനാവുന്നു.....

    ReplyDelete
  4. സമകാലിക ബിംബങ്ങള്‍ കവിതക്ക് മങ്ങലുണ്ടാക്കുന്നുണ്ടോ ?

    ReplyDelete
  5. ഇത്രയും നാൾ ചൂടും പ്രകാശവും തന്ന സൂര്യൻ ഇനി അൽപ്പം വിശ്രമിയ്ക്കട്ടെ. പകരക്കാരനെ തിരഞ്ഞു വിഷമിയ്ക്കാതിരിക്കൂ.

    ReplyDelete
  6. ബാറുകൾ പൂട്ടുമ്പോൾ സൂര്യനില്ലാത്ത ഒരുച്ച
    ഉറക്കത്തിൽസ്വപ്നം കണ്ടു വെളിവില്ലാതെ
    നിലവിളിക്കുന്നുണ്ട്‌ നട്ടപ്പാതിരയ്ക്ക് ഒരു നാട് ..!

    ReplyDelete
  7. പൂർണമായും പാകമാകാത്ത
    സൂര്യനെ രാത്രിയിൽ ചന്ദ്രനെന്നു
    തെറ്റിധരിക്കുമോ
    എന്ന് ചിലരുടെ ആശങ്ക

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.