Skip to main content

നാളെ

എന്നെ കുഴിച്ചിടാൻ പോകുന്ന
ഇടം കാട്ടാൻ
നിന്റെ കൈയ്യും പിടിച്ചു
ഇന്നലെയിൽ നിന്ന്
നാളെയിലേയ്ക്ക്
നടക്കുന്നു നമ്മൾ

നമ്മൾ നടക്കുന്നിടം
എല്ലാം വഴി
അവിടെയെല്ലാം
ഭൂമി നഷ്ടപ്പെട്ട മണ്ണ്
പൊടിപടലങ്ങൾ

ഒഴുക്ക് മറന്ന പുഴകൾ
അവയ്ക്ക് കുറുകെ
പാതി കെട്ടി
പൂർത്തിയാക്കാൻ
മറന്ന
അൽഷിമേർഴ്സ്  എന്ന ഡാം
അതിൽ നീന്തലറിയാത്ത
മത്സ്യകുഞ്ഞുങ്ങൾ

ഒഴുക്ക് പഠിപ്പിച്ച്
മീൻകുഞ്ഞുങ്ങൾക്കു
തിരിച്ചു കൊടുക്കാൻ
അതിലൊരു പുഴയെ
നരയാക്കി
തലയിൽ ചൂടുന്ന നീ  

ചില്ലകൾ
ഉണങ്ങിയ മറ്റൊരു മരം
അതിനിടയിൽ അതിനെ
ഒരിലയിൽ
പൊതിഞ്ഞെടുക്കുന്ന നീ

നമ്മുടെ കാല്പാടുകൾ
കണ്ണീരിൽ കുഴച്ചു
കുളമ്പടി യൊച്ചയാക്കുന്ന
കാലം

നമ്മൾ കുതിര വേഗത്തിൽ
എന്നിട്ടും ഇരുട്ടുന്ന നേരം
അണഞ്ഞ ദീപം കൊണ്ട്
സൂര്യനെ തിരയുന്ന നമ്മൾ

അസ്തമിച്ച സൂര്യന്റെ
ശീതികരിച്ച വെയിൽ
നിലാവിന്റെ നിറം പുരട്ടി
പാതി പകൽ എന്ന്
പറഞ്ഞു വെയ്ക്കുന്ന ഞാൻ
അത് കേട്ട്  മിണ്ടാതിരിക്കുന്ന നീ
അപ്പോൾ ഒച്ച വെയ്ക്കുന്ന
എന്റെ കാതുകൾ

വാക്കുകൾ കൊണ്ട്
മുറിഞ്ഞ  മുറിവുകളെ
 ചോര കൊണ്ട്
പരസ്പരം കെട്ടുന്ന
നമ്മൾ
വേദന പകുക്കുന്ന നമ്മൾ

ഇതിനിടയിൽ കരിഞ്ഞു പോകുന്ന
ഞാൻ
നിന്റെ കൈയ്യിൽ എരിഞ്ഞു
തീരാത്ത എന്റെ ചിത കനൽ

ഇനി
ബാക്കി വന്ന എന്നെ
നിന്റെ  കുഴിയിൽ
കുഴിച്ചിടുക
 ഒരു കനൽ മാത്രം
 നിന്റെ മൂക്കൂത്തിയായി
നീ എടുത്തു വയ്ക്കുക
അതിന്റെ വെളിച്ചത്തിൽ
നാളെയിലെയ്ക്ക് നീ    
 ഇതേ നിമിഷം
നവോഡയെ പോലെ
തിരിച്ചു പോവുക

Comments

  1. നല്ല വരികൾ ....

    ReplyDelete
  2. അല്‍ഷിമേഴ്സ് എന്ന ഡാം.. :)

    ReplyDelete
  3. വായിച്ച് ഞാന്‍ നഷ്ടപ്പെട്ടു. ഇനി എന്നെ തേടി കണ്ടുപിടിക്കണം. ഒരു കവിതയില്‍ മുങ്ങിപ്പോയ ആദ്യത്തെ ആളൊന്നുമല്ല ഞാന്‍

    ReplyDelete
  4. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ
    തീക്ഷ്ണമായ വരികള്‍
    ആശംസകള്‍

    ReplyDelete
  5. അതിന്റെ വെളിച്ചത്തിൽ
    നാളെയിലെയ്ക്ക് നീ
    ഇതേ നിമിഷം
    നവോഡയെ പോലെ
    തിരിച്ചു പോവുക

    ReplyDelete
  6. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
    എല്ലാം പെട്ടെന്നാണ്.

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനയുടെ കൈവഴികൾ

    ReplyDelete
  8. ആ കനലും ഇനി ബാക്കിയാകില്ല.

    ReplyDelete
  9. വാക്കുകൾ കൊണ്ട്
    മുറിഞ്ഞ മുറിവുകളെ
    ചോര കൊണ്ട്
    പരസ്പരം കെട്ടുന്ന
    നമ്മൾ
    വേദന പകുക്കുന്ന നമ്മൾ

    ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ

    ReplyDelete
  10. നമ്മുടെ കാല്പാടുകൾ
    കണ്ണീരിൽ കുഴച്ചു
    കുളമ്പടി യൊച്ചയാക്കുന്ന
    കാലം

    ReplyDelete
  11. ഈ പറഞ്ഞതിനും ഭീകരമായ പലതുമാണ് കാത്തിരിക്കുന്നത് .

    ReplyDelete
  12. ഒഴുക്ക് പഠിപ്പിച്ച്
    മീൻകുഞ്ഞുങ്ങൾക്കു
    തിരിച്ചു കൊടുക്കാൻ
    അതിലൊരു പുഴയെ
    നരയാക്കി
    തലയിൽ ചൂടുന്ന നീ ...മനോഹരം
    ..ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ - ഭീകരം .

    .
    ബൈജു ... വല്ലാത്തൊരു മാനസിക അവസ്ഥയിലാക്കി കളഞ്ഞു

    ഭാവനകളുടെ മായലോകവും ഭയപ്പാടിന്റെ നരകത്തീയും ഒരുമിച്ചൊരു കവിതയിൽ....
    നിസ്സഹായത അനുഭവപ്പെടുന്നു, വല്ലാതെ !!!

    ReplyDelete


  13. ഇതിനിടയിൽ കരിഞ്ഞു പോകുന്ന
    ഞാൻ
    നിന്റെ കൈയ്യിൽ എരിഞ്ഞു
    തീരാത്ത എന്റെ ചിത കനൽ.. എത്ര ക്ഷണികമാണ് ഓരോ മനുഷ്യ ജീവനും അല്ലെ? നന്നായി എഴുതി ബൈജു. ആശംസകൾ

    ReplyDelete
  14. അവനവനെ
    അറിയാത്തൊരു
    ജീവിതം
    നരക തുല്യം!..rr

    ReplyDelete
  15. ഒടുവിലത്തെ മൂന്നുകവിതകൾ ഒന്നിച്ചാണു കണ്ടത്, ഏറ്റവും ഇഷ്ടപ്പെട്ടത് തെരുവിനെക്കുറിച്ച് പറഞ്ഞതു തന്നെ, അയത്നസുന്ദരം !!

    ReplyDelete
  16. ആശംസകള്‍....,<3

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.