Skip to main content

മരത്തിന്റെ മിന്നാം മിന്നി വീട്

മഴ ഒന്ന് മാറി നിന്ന
തിരുവാതിര ഞാറ്റുവേല

പുര പണിയുന്ന ചിതലുകൾ

ഇലയനക്കം പോലെ
മണ്ണിന്റെ ശ്വാസോച്ച്വാസം

മിന്നാമിന്നികൾ
പാല് കാച്ചുന്നു

പുര പണിയാൻ പൂതി പെരുത്ത്‌ മരം

രണ്ടില  കിളിർത്ത് നിന്ന
 തൈയുടെ ദീർഘകാല വായ്പ്പ

ചീവിട് കുറിച്ച് തന്ന
നല്ല  മുഹൂര്ത്തം

വെളുത്ത വേര് കൊണ്ട്
അടിസ്ഥാനം

പദ്യത്തിലെ വൃത്തം
പകർത്തിയ   തടി കൊണ്ട്
തീർത്ത മുൻ ഭിത്തി

നൃത്തത്തിലെ മുദ്രകൾ
കൊത്തിയ ചില്ലകളാൽ ആരൂഡം  

പച്ച നിറത്തിന്റെ ഉത്സവം പോലെ
ഇലകൾ  മേഞ്ഞ മേൽകൂര

മിനുസം ഉള്ള കരിയില കൊണ്ട്
നീളെ പാകിയ തറ

ഇളം കാറ്റിൽ തീർത്ത  
 ഇരു പാളി ജനൽ

വെയിൽ ഉരുക്കി പണിത
ഒറ്റത്തടി വാതിൽ

വള്ളി പടർത്തി ചുവരിൽ
പൂശിയ ഇളം പച്ച നിറമുള്ള വെള്ള

കിളികൾക്ക് പാർക്കാൻ ചില്ലയിൽ
മാറി എരുത്തിൽ പോലെ തീർത്ത കൂട് 

മഴ വെള്ളത്തിൽ വരച്ച
ആഴമില്ലാ കിണർ

പുഴ നീട്ടി വളർത്തിയ
അഴകുള്ള  വഴി

തണൽ കൊണ്ട് മുറ്റം
പച്ചില ചെടികളാൽ
 അതിൽ പൂന്തോട്ടം

മേയുന്ന ആടുകളാൽ ചുറ്റിലും
കെട്ടിത്തിരിച്ച വേലി

മഞ്ഞു കൊണ്ട് പാല് കാച്ചി
വീട്ടിൽ താമസം തുടങ്ങുമ്പോൾ
ക്ഷണിക്കപെടാത്ത  അഥിതിയായി
വാതിൽക്കൽ വന്നു മുട്ടുന്നു
 വെള്ളി കെട്ടിയ
മൂങ്ങാമുഖം ഉള്ള മഴു  

Comments

  1. മേയുന്ന ആടുകളാൽ ചുറ്റിലും
    വേലി

    ReplyDelete
  2. പടർന്നു പന്തലിച്ച കാവുകളെ നിമിഷാർദ്ധംകൊണ്ട് പൊടിച്ചുകളയുന്ന യന്ത്രങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടത്രേ......

    പ്രകൃതിയോടു ഇഴപിരിച്ച കാവ്യകൽപ്പനകൾ....

    ReplyDelete
  3. അംബാനിക്കും പണിയാ പറ്റില്ല ഇങ്ങനൊരു വീട്‌. അല്ലേ ഭായ്‌..? :)

    ക്ഷണിക്കപ്പെടാത്ത ആ അതിഥികൾ കൂടി വരാതിരുന്നെങ്കിൽ,

    വരദാനം പൂക്കളമെഴുതുമീ വീട്ടിൽ,
    സൗഭാഗ്യം പിച്ച വച്ചു നടന്നീടും.....

    വളരെ മനോഹരമായ, നന്മയുള്ളൊരു കവിത.

    ശുഭാശംസകൾ......






    ReplyDelete
  4. കോടാലിക്കൈകളാണ് പ്രശ്നം

    ReplyDelete
  5. ജോറായിരിക്കുന്നു ബായ്.......'മഞ്ഞു കൊണ്ട് പാല് കാച്ചി
    വീട്ടിൽ താമസം തുടങ്ങുമ്പോൾ' ആ വരികള്‍ കൂടുതല്‍ ഹൃദ്യമായി.....
    'വള്ളി പടർത്തി ചുവരിൽ
    പൂശിയ ഇളം പച്ച നിറമുള്ള വെള്ള

    കിളികൾക്ക് പാർക്കാൻ ചില്ലയിൽ
    മാറി എരുത്തിൽ പോലെ തീർത്ത കൂട് ' ഈ വരികളില്‍ ഒരാശയക്കുഴപ്പം തോന്നുകയും ചെയ്തു....എന്തായാലും നല്ല കവിതയ്ക്ക് ആശംസകള്‍...

    ReplyDelete
  6. വെള്ളി കെട്ടിയ മൂങ്ങാ മുഖം .....നല്ല ചിന്ത...നന്നായി ...!

    ReplyDelete
  7. കാറ്റും,വെയിലും.വള്ളിയുമൊക്കെയായി
    വേറിട്ട മെറ്റീരിയത്സ് കൊണ്ട് പണിതുയർത്തിയ
    ഒരു അസ്സൽ കവി വീട്

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...