Skip to main content

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി  
പഠിക്കാതെ
അവിടെയും ഇവിടെയും
 കറങ്ങി നടന്നിട്ടും  ,
പരീക്ഷയ്ക്ക്
തോല്ക്കാതിരിക്കുവാൻ
അപ്പുറത്ത് നില്ക്കുന്ന
പനിനീര്ച്ചെടിയെ
ആരും അറിയാതെ
എത്തി നോക്കി    
മുള്ള് പോലും കളയാതെ
സ്വന്തം പേപ്പറിലേയ്ക്ക്
പകർത്തി എഴുതുന്നുണ്ട്
വേലിക്കൽ നില്ക്കുന്ന
കടലാസ് ചെടി


സസ്യാഹാരി
പുറമേ 
സസ്യാഹാരി എന്ന് 
തോന്നിക്കുമെങ്കിലും 
ആരും അറിയാതെ 
രഹസ്യമായി 
മത്സ്യം കഴിക്കുന്നവരാണ്‌ 
റോസാച്ചെടികൾ

അത് കൊണ്ട് തന്നെ 
മുള്ള് കളഞ്ഞില്ലെങ്കിലും 
പനിനീരിന്റെ 
അത്തർ പൂശാൻ 
അവർ  മറക്കാറില്ല


വെൽഡർ മിന്നൽ
നനഞ്ഞ തുള്ളികൾ
ഉണങ്ങാതെ ഒട്ടില്ല
എന്നറിയാതെ
ഇടി വെട്ടുമ്പോഴും
പെരുമഴയത്ത്
മഴ തുള്ളികൾ
വിളക്കി ചേർക്കുവാൻ
ശ്രമിക്കുന്നുണ്ട്
നനയുമ്പോഴും
ഉണങ്ങി മെലിഞ്ഞ മിന്നൽ 

തിരകൾ
ചിപ്പി പിടിച്ചു മുകളിൽ 
വെച്ചിട്ടും 
കാറ്റടിച്ചു തിരികെ 
വെള്ളത്തിൽ വീണു നനയുന്നുണ്ട് 
കടൽ കഴുകി 
തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന 
തിരകൾ

ഉറക്കം
നിന്റെ സന്ധ്യമയങ്ങിയ
നെറ്റിയിലൂടെ കയറി 
ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ 
ഒറ്റയടിപ്പാതയിലൂടെ 
മുല്ലപ്പൂ മണം ശ്വസിച്ചു 
വരി വരിയായി 
മറവിയിലെ കറുപ്പിലേയ്ക്ക് 
നടന്നു മറയുന്ന 
എന്റെ ചുവപ്പ് മങ്ങി തുടങ്ങിയ 
ചുംബന സൂര്യന്മാർ

ദാമ്പത്യപുഴു
വളരുന്ന 
നട്ടെല്ല് മരത്തിൽ 
ഒരു ഇലഹൃദയത്തെ
രക്തമഴത്താലി കെട്ടി
താഴേയ്ക്ക് 
ഇഴഞ്ഞു ജീവിക്കുന്ന 
പുഴുവായി ദാമ്പത്യം



മഴവിൽ 
സാരി
എനിക്ക്
വസ്ത്രം ധരിക്കാൻ അറിയാം
എന്നൊരു പ്രസ്താവന പോലെ
മഴയുടെ കല്യാണത്തിന് മാത്രം
ആകാശം എടുത്തുടുക്കുന്ന
സാരിയാണ് മഴവില്ല്

അതാവും
നിറം മങ്ങുമെന്ന് പേടിച്ചു
നനയ്ക്കാതെ 
മേഘത്തിനെ പോലും
അധികം കാണിക്കാതെ
ഒന്ന് വെയിൽ വെട്ടം കാണിച്ചു
പെട്ടെന്ന് ഉണക്കി
തിരികെ എടുത്തു മടക്കി
ആകാശ അലമാരിയിൽ
തിരിച്ചു സൂക്ഷിച്ചു
വയ്ക്കുന്നത്

ചോക്ലേറ്റുകൾ  
ഒരു ചിരി ഉറങ്ങിയിരുന്ന
രുചി ആയിരുന്നു
കുട്ടിക്കാലത്ത് ചൊക്ലെറ്റുകൾ

പിന്നെ എപ്പോഴോ നിന്റെ
ചുണ്ടുകൾ പ്രായപൂർത്തിയായി
ആ സ്ഥാനത്തിരുന്നു ഉറക്കമൊഴിഞ്ഞ്
വെളുക്കുവോളം പഠിക്കുവാൻ
വരുന്നത് വരെ




മേഘത്തിനു

എന്നും ഒരു അധികപ്പറ്റാണ്
അത്രമേൽ സൌമ്യമാണ്
ഓരോ മേഘവും

ഒന്നുമില്ലെങ്കിലും
ഭാരമില്ലാത്ത
മോഹങ്ങൾ നല്കി
വിളിച്ചുകൊണ്ടു വന്ന
ഭർത്താവിനെ
പോലൊരു വെയിൽ

പെട്ടെന്ന് മങ്ങി
എങ്ങോട്ടോ മുങ്ങി
ശൂന്യാകാശത്ത്
പാതിവഴിയിൽ
ഉപേക്ഷിക്കുമ്പോഴും

ഓരോ മഴയേയും
ചാറ്റൽ മഴയായി
പെറ്റു
പെരുമഴയായി
പോറ്റി വളർത്തുന്ന
അമ്മയല്ലേ

ഡൌണ്‍ലോഡ്
രാത്രികൾ
ഡൌണ്‍ലോഡ് ചെയ്യുന്നു, 
നിലാവിന്റെ
പുതിയ വേർഷൻ
അതായിരിക്കും 
ഉറക്കത്തിൽ സ്വപ്‌നങ്ങൾ
ഇത്രയും സ്ലോ


കള്ളക്കടത്ത്
കാറ്റടിച്ചാൽ കുലുങ്ങുമെങ്കിലും
മരങ്ങൾ ഭീകരന്മാരാണ്
കിളികളെ ഉപയോഗിച്ച്
മുട്ടയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു
അവരിപ്പോഴും
കള്ളക്കടത്ത് നടത്തുന്നു

അഭിനയം
നക്ഷത്രങ്ങൾ എല്ലാം
താരങ്ങൾ ആയിട്ടും
വെളുപ്പിന് ഉദിച്ചു
പടിഞ്ഞാറു അസ്തമിച്ചു
ഇപ്പോഴും
അവാർഡ്‌ സിനിമയിലെ
അഭിനയം തന്നെ
ഒരു മാറ്റവും ഇല്ലാതെ ദിവസേന
കാഴ്ചവയ്ക്കുന്നത് കൊണ്ടാകും,
വെയിലും കൊണ്ട് 
കിഴക്ക് പടിഞ്ഞാറു നടന്നിട്ടും
ഒരു ഫ്ലഡ് ലൈറ്റ് ആയി പോലും
അഭിനയിക്കുവാൻ
സൂര്യന് ഇത് വരെ
ഒരു അവസരം
കിട്ടാതെ പോയത്

സംശയം
ഇലയിൽ ഒരു കാറ്റിൽ
തൂങ്ങി നിന്നിട്ടും വേര്
താഴെ മണ്ണിൽ തട്ടി നിന്നിരുന്നു
എന്ന സംശയത്തിന്റെ പുറത്തു
മുറിച്ചു മരണകാരണം
പോസ്റ്റ്‌ മോർട്ടം ചെയ്തു
കണ്ടു പിടിക്കുവാൻ വേണ്ടി മാത്രമാണ്
മരത്തിനെ മനുഷ്യൻ എന്നും
അറുത്തു നിലത്തിട്ടിട്ടുള്ളത്

തിരക്ക് 
തിരക്ക്
ഒറ്റപ്പെട്ടവന്റെ പോക്കെറ്റിൽ
പെട്ട് പോയ
ഒറ്റനോട്ടാണ്
ചില്ലറ മാറുക എന്നുള്ളത്
അയാളുടെ മാത്രം
സമയത്തിന്റെ
ജോലിയും

 ഇമ്പോസിഷൻ
ടീച്ചർ ഇന്നലെ 
സമയത്ത് 
ഒരു മരം നട്ടില്ല

കുട്ടികൾ ഇന്ന് 
അസമയത്ത് 
ഒരു കാട്
ഇമ്പോസിഷൻ 
നടുന്നു

ചുവന്ന തെരുവ്
സാഹിത്യം ഒരു
ചുവന്ന തെരുവാണ്
അവിടെ
വൃത്തം നോക്കാതെ
ഭാവന നോക്കി നടന്ന 
കവിയാണ്‌
കവിത ഇടിച്ചു
ഓണ്‍ലൈനിൽ കിടന്ന്
മരിച്ചു പോയത്


ലാമിനേറ്റ് ചെയ്ത പുഴ   
പരിസ്ഥിതി ദിനം,
ഉഷ്ണം,
വെയിൽ കൊളുത്തി,
ഉത്ഘാടനം ചെയ്യുന്നു;
വെള്ളം കൊണ്ട് 
ലാമിനേറ്റ് ചെയ്ത
പ്ലാസ്റ്റിക്‌ പുഴ!


കണ്ണീർക്കുട്ടി
മണ്‍സൂണ്‍ ക്ലാസ്സിൽ
കരഞ്ഞോണ്ട്
മഴയ്ക്ക്‌ പഠിക്കുന്നു
ജൂണ്‍ മാസത്തിൽ ജനിച്ചൊരു
കണ്ണീർക്കുട്ടി

തൊഴുത്ത്
പുഴ ഒരു തൊഴുത്താണ്
ഒറ്റ കൊമ്പുള്ള തോണികളെ
മണൽ കറന്നെടുത്തു
വെള്ളം കൊടുക്കാതെ
അഴിച്ചു കെട്ടുന്നിടം

സവർണ വെയിൽ 
നിറം ഇരുണ്ടതായത്
കൊണ്ടാകുമോ
തണലത്തു കയറി നില്ക്കാൻ
സവർണവെയിലിന്
ഇന്നും മടി

വണ്ടുകൾ ഗുണ്ടകൾ 
പുഷ്പങ്ങളുടെ
ചുവന്ന തെരുവിൽ
ശലഭങ്ങളോട് വില പേശുന്നു
ഗുണ്ടകളെ പോലെ
വണ്ടുകൾ

പുഴ എന്ന തെരുവ് 
പുഴയെന്ന തെരുവിലൂടെ
നടന്നു പോകുന്നു, വീടില്ലാത്ത മഴ!
അകലെ കടൽ നനയുന്നു

കാറ്റ് 
കടലിൽ
കാറ്റു കൊള്ളാൻ പോയപ്പോഴാണ്
ഒരു തിര വന്നു
കാലു പിടിച്ചത്
പിന്നെ ആ തിരയെ പിടിച്ചു
വെള്ളം ഊറ്റി
മതം മാറ്റിയാണ്
മറ്റൊരു കാറ്റാക്കി മാറ്റിയത്


ശിൽപം
നിന്റെ മൂക്കിലെ
ഇല്ലാത്ത മൂക്കൂത്തിയിലെ കല്ല്
കണ്ണ് കൊണ്ട് നോക്കി പൊട്ടിച്ച്
നിന്റെ കഴുത്തിന്‌ ചുറ്റും വിരിയുന്ന
താമര ഇതളുള്ള നാക്ക്‌ കൊണ്ട്
അതിൽ ഒരു ശിൽപം കൊത്തണം
പിന്നെ നിന്റെ മടിയിൽ കിടന്നു
മുടിയുടെ ഇളം കാറ്റ് ഏറ്റ്
വായാടി മുഹൂർത്തം നോക്കി
നമ്മുടെ ചുണ്ടുകൾ കോർത്ത്‌
ഇരു ചെവി അറിയാതെ
അതിനു ചുംബനം എന്ന് പേരിടണം


മഴവില്ലുകൾ
നിന്റെ ചുണ്ടുകൾ
ഭൂമിയിലെ ഒറ്റ നിറമുള്ള
മഴവില്ലുകൾ

ചുംബനങ്ങൾ
പുതിയ ചുംബനങ്ങൾ
എന്നും പകുത്തു തന്നിട്ടും
എന്തിനാണ് പഴയവ
ഉപേക്ഷിക്കുവാനാവാത്ത പോലെ
എന്നും നീ
എന്റെ ചുണ്ടിൽ
തിരിച്ച് നനച്ചിടുന്നത്


കാമുക ദുഃഖം
ബുദ്ധൻ വീട് വിട്ടിറങ്ങിയ
അതെ തെരുവിലെ
ആദ്യത്തെ വീട്ടിൽ
അതെ അർദ്ധരാത്രിക്ക് മുമ്പ്

വേണമെങ്കിൽ
ഒരു ആറു മണിക്കൂർ മുമ്പേ
എന്ന് കൃത്യമായി പറയത്തക്ക വിധം
ഒരു സന്ധ്യാസമയത്തു തന്നെ
കാമുക വേഷങ്ങൾ
എല്ലാം ഉപേക്ഷിച്ച്
ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം
ഭർത്താവിനെ
പോലെ ചെന്നു കയറുന്നു

ദാമ്പത്യം എന്ന മതം
പുനസ്ഥാപിക്കുവാൻ വേണ്ടി മാത്രം
അന്നന്ന് ഓരോ വീട്ടിലും
തിരിച്ചു കയറേണ്ടി വരുന്ന
ഭർത്താക്കൻ മാർക്ക്
എല്ലാം ഒരേ മതം ആണെന്ന്
ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ബുദ്ധൻ അറിയുന്നുണ്ടാവുമോ
ബോധി മരം
വഴിയിലെങ്ങും
കാണാത്തത് കൊണ്ട് മാത്രം
ശരിക്കും ഇറങ്ങി പോകേണ്ട
വീടുകളിലേയ്ക്ക്
തിരിച്ചു തളര്ന്നു കയറിചെന്നു
ഭർത്താവാകേണ്ടി വരുന്ന
ബുദ്ധൻമാരുടെ കാമുക ദുഃഖം

Comments

  1. വൈവിധ്യമാര്‍ന്ന സ്റ്റാറ്റസ്സുകള്‍!!!!!!!

    ReplyDelete
  2. ഭാവനയാകും പൂവനി ഭായിക്കായ്‌ വേദിക പണിതുയർത്തീ.....

    എല്ലാം മനോഹരമായ കവിതകൾ. അപ്രതീക്ഷിത ഭാവനാ തലങ്ങൾ..!!


    ശുഭാശംസകൾ.....


    ReplyDelete
  3. സാഹിത്യം ഒരു
    ചുവന്ന തെരുവാണ്
    അവിടെ
    വൃത്തം നോക്കാതെ
    ഭാവന നോക്കി നടന്ന
    കവിയാണ്‌
    കവിത ഇടിച്ചു
    ഓണ്‍ലൈനിൽ കിടന്ന്
    മരിച്ചു പോയത്

    ഏതാണ് മികച്ചെതെന്നു പറയാനാവാതെ പകച്ചുപോവുന്നു ......

    ReplyDelete
  4. Bimbangal ellam mikachathu thanne...idaykku oru changenu vendi kavithayude ee boudhika thalam vittu vaikarika thalam pareekshikkavunnathanu

    ReplyDelete
  5. ഒന്നും എടുത്തുകാണിക്കാന്‍ വയ്യ.. എല്ലാം മനോഹരം..
    മുള്ള് കളഞ്ഞ് പനിനീര് പുരട്ടിയ ഒരുപിടി പൂക്കള്‍ പോലെ..

    ReplyDelete
  6. പ്രകൃതി തകൃതിയായി വിരിഞ്ഞു നില്‍ക്കുന്ന വരികള്‍

    ReplyDelete
  7. സ്റ്റാറ്റ്സ്കോ ഇക്കാലത്ത് സ്റ്റാറ്റസ് പോസ്സ്കൾ തന്നെ...
    അത് മിനി കവിതകളാണെങ്കിൽ ഇതുപോൽ സ്റ്റാറ്റസ്സും കൂടും അല്ലേ ഭായ്

    ReplyDelete
  8. ഏതാണ് മികച്ചതെന്ന് പറയാനാവില്ല. ഒന്നിനൊന്നു മെച്ചം. ചില ഭാവനകൾ ചിരി പടർത്തി.
    ആശംസകൾ...

    ReplyDelete
  9. കുറെയെല്ലാം എഫ്.ബി യില്‍നിന്ന് വായിച്ചിട്ടുള്ളതാണ്.
    നിലവാരം ഉയര്‍ത്തുന്ന നല്ല കവിതകള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.