Skip to main content

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും
അനാഥനെ പോലെ
ഏതോ പുഴ എവിടുന്നോ
കടത്തി കൊണ്ട് വന്നതാണ്

കടൽ എന്നത്
വളരെ ദൂരെ നിന്നു
വായിക്കാവുന്ന
ഏതോ അനാഥാലയത്തിന്റെ
 ബോർഡായിരുന്നു

അറബി
കടൽ സംസാരിക്കുന്ന
ഭാഷയും

എന്നാലും
എനിക്കിനി വയ്യ
അലയുന്ന  കടൽ ജീവിതം

എനിക്ക് ഓർക്കണം
ആ പഴയ  പുഴ ജീവിതം
വീണ്ടും ആ പുഴയുടെ രക്തമാവണം

അലിയണം
ഈ അലച്ചിൽ മതിയാക്കി
തിരിച്ചു പോകണം
പുഴയിലേക്ക്
അതിലെ ഒഴുക്ക്
വകഞ്ഞു മാറ്റി
നീന്തുന്ന മീനുകളുടെ
കണ്ണുകൾ തെളിക്കുന്ന
വെളിച്ചം കണ്ട്

പുഴയിലെ വഴിയിലൂടെ
പ്രകാശമില്ലാത്ത
തകരുന്ന  മിന്നലിൽ
എന്നും
പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌

അതിലെ
ഒരൊറ്റ മഴത്തുള്ളിയാകണം
ചിന്നി ചിതറിച്ച
ഇലകളിലൂടെ   നടന്നു
തിരിച്ചു മരം കയറി
മുകളിലേയ്ക്ക് മടങ്ങി പോകണം
ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌

അതിനിടയിൽ  പുഴയിൽ
പുതിയൊരു
 വെള്ളച്ചാട്ടത്തിന്റെ മരം
നടണം

ഘനീഭവിച്ചു
പയ്യെ പയ്യെ  പെയ്യിച്ച
അന്തരീക്ഷത്തിലേയ്ക്ക്

 ഒരു കാറ്റിന്റെ
 തോണി തുഴഞ്ഞു
ഒച്ച ഉണ്ടാക്കാത്ത
ഒരു നിശബ്ദ  ഇടിയിൽ
ഇടി ഒഴിഞ്ഞ
മേഘത്തിലെയ്ക്ക്
 തിരിച്ചു പോകണം
വന്ന വഴിയെ
അണുവിട തെറ്റാതെ

അതിനു മുമ്പ് അന്തരീക്ഷത്തിൽ
പുഴയ്ക്കും മഴയ്ക്കും ഇടയിൽ
ഒരു ശിൽപം ഉണ്ടാക്കണം
ഒഴുകുന്ന പുഴയിൽ
പെയ്യുന്ന മഴയുടെ

വീണ്ടും കാണുബോൾ
താരാട്ടു കൊണ്ട് കെട്ടിയ
തൊട്ടിലു    പോലെ
ചെറുതാകുമായിരുന്ന
വിശാലമായ ആകാശത്തിലേയ്ക്ക്
എനിക്കെന്റെ പഴയ  നക്ഷത്രത്തിന്റെ
അയൽക്കാരനാവണം

അവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
ഇടയ്ക്കിടയ്ക്ക് മങ്ങുന്നതിന്റെ
രഹസ്യം  കണ്ടു പിടിക്കണം

 ആകാശം ഒരു അമ്മയോളം
ചെറുതാകുന്ന
രണ്ടക്ഷരത്തിന്റെ മടിയിലെ
കണ്ണ് ചിമ്മുന്ന കുഞ്ഞാകണം
അവിടെ സ്വന്തം
മാറത്തു  ഞെട്ടിൽ
നിലവിളക്ക് കൊളുത്തി
എരിയുന്ന അമ്മ മുഖം കാണണം

സ്നേഹമൊഴിച്ചുള്ള
വികാരങ്ങൾ മുണ്ഡനം ചെയ്ത തല
ഒരു കുഞ്ഞുഭിക്ഷുവിനെ
 പോലെ കുനിക്കണം
കണ്ണുകൾ കൊണ്ട് തീ അണക്കണം


പ്രണയ പാപങ്ങൾ പ്രസവിച്ചു
ചുവപ്പിച്ച ചോര
നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
വെളുപ്പിച്ചു
അമ്മിഞ്ഞ പാലാക്കണം
മാതൃത്വത്തിന്റെ  ചുണ്ടിലെ ഒരിക്കലും
മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
പുതുക്കി തിരിച്ചു  നല്കണം

നിലാവ്  കൊളുത്തി വച്ച്
സൂര്യനെ അന്ന് പതിവിലും കുറച്ചു നേരത്തെ
ഒന്നൂതി അണയ്കണം
അതിലൂടെ പൂർണമായി മാഞ്ഞു പോണം

പൂക്കളെ പോലെ പല നിറമുള്ള
വെയിൽ കൊളുത്തി അതി രാവിലെ
പുതിയൊരു സൂര്യനെ പിന്നെയും
ആരെങ്കിലും  തെളിയ്ക്കുമായിരിക്കും      

Comments

  1. സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ കുനിക്കണം
    കണ്ണുകൾ കൊണ്ട് തീ അണക്കണം

    പ്രതിഭയുള്ള കവി!

    ReplyDelete
  2. പിന്നെയും ആരെങ്കിലും...

    ReplyDelete
  3. ഒരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട വരികളാണ് വിരൽത്തുമ്പുകൾ സൈബർ സ്പെയിസിലേക്ക് പകർത്തെഴുതുന്നത് .....

    ReplyDelete
  4. നന്നായിരിക്കുന്നു പ്രിയ മണിയങ്കാലാ......!
    സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ.....കുനിക്കില്ല ...ഉയര്‍ത്തി തന്നെ പിടിക്കും..!

    ReplyDelete
  5. വാക്കുകൾ ഘനീഭവിപ്പിച്ച്‌, ഭായിയിലെ കവി പെയ്യിക്കുന്നു; നല്ല കവിതകളുടെ കുളിർമഴ ആസ്വാദക ഹൃദയങ്ങളിലേക്ക്‌..!!

    വളരെ മനോഹരം. അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ......

    ReplyDelete
  6. മനോഹരമായിരിക്കുന്നു വാക്കുകളുടെ പെയ്ത്ത്.
    ആശംസകള്‍

    ReplyDelete
  7. നിഷ്കളങ്കതയിലേക്ക് ഒരു തിരിച്ചുപോക്ക്.. കവിഭാവന എഴാകാശത്തിന്റെ അതിരുകളും ഭേദിച്ച് ഒരു നവലോകത്തെക്ക്..മനോഹരം..

    ReplyDelete
  8. പ്രണയ പാപങ്ങൾ പ്രസവിച്ചു
    ചുവപ്പിച്ച ചോര
    നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
    വെളുപ്പിച്ചു
    അമ്മിഞ്ഞ പാലാക്കണം
    മാതൃത്വത്തിന്റെ ചുണ്ടിലെ ഒരിക്കലും
    മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
    പുതുക്കി തിരിച്ചു നല്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...