Skip to main content

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും
അനാഥനെ പോലെ
ഏതോ പുഴ എവിടുന്നോ
കടത്തി കൊണ്ട് വന്നതാണ്

കടൽ എന്നത്
വളരെ ദൂരെ നിന്നു
വായിക്കാവുന്ന
ഏതോ അനാഥാലയത്തിന്റെ
 ബോർഡായിരുന്നു

അറബി
കടൽ സംസാരിക്കുന്ന
ഭാഷയും

എന്നാലും
എനിക്കിനി വയ്യ
അലയുന്ന  കടൽ ജീവിതം

എനിക്ക് ഓർക്കണം
ആ പഴയ  പുഴ ജീവിതം
വീണ്ടും ആ പുഴയുടെ രക്തമാവണം

അലിയണം
ഈ അലച്ചിൽ മതിയാക്കി
തിരിച്ചു പോകണം
പുഴയിലേക്ക്
അതിലെ ഒഴുക്ക്
വകഞ്ഞു മാറ്റി
നീന്തുന്ന മീനുകളുടെ
കണ്ണുകൾ തെളിക്കുന്ന
വെളിച്ചം കണ്ട്

പുഴയിലെ വഴിയിലൂടെ
പ്രകാശമില്ലാത്ത
തകരുന്ന  മിന്നലിൽ
എന്നും
പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌

അതിലെ
ഒരൊറ്റ മഴത്തുള്ളിയാകണം
ചിന്നി ചിതറിച്ച
ഇലകളിലൂടെ   നടന്നു
തിരിച്ചു മരം കയറി
മുകളിലേയ്ക്ക് മടങ്ങി പോകണം
ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌

അതിനിടയിൽ  പുഴയിൽ
പുതിയൊരു
 വെള്ളച്ചാട്ടത്തിന്റെ മരം
നടണം

ഘനീഭവിച്ചു
പയ്യെ പയ്യെ  പെയ്യിച്ച
അന്തരീക്ഷത്തിലേയ്ക്ക്

 ഒരു കാറ്റിന്റെ
 തോണി തുഴഞ്ഞു
ഒച്ച ഉണ്ടാക്കാത്ത
ഒരു നിശബ്ദ  ഇടിയിൽ
ഇടി ഒഴിഞ്ഞ
മേഘത്തിലെയ്ക്ക്
 തിരിച്ചു പോകണം
വന്ന വഴിയെ
അണുവിട തെറ്റാതെ

അതിനു മുമ്പ് അന്തരീക്ഷത്തിൽ
പുഴയ്ക്കും മഴയ്ക്കും ഇടയിൽ
ഒരു ശിൽപം ഉണ്ടാക്കണം
ഒഴുകുന്ന പുഴയിൽ
പെയ്യുന്ന മഴയുടെ

വീണ്ടും കാണുബോൾ
താരാട്ടു കൊണ്ട് കെട്ടിയ
തൊട്ടിലു    പോലെ
ചെറുതാകുമായിരുന്ന
വിശാലമായ ആകാശത്തിലേയ്ക്ക്
എനിക്കെന്റെ പഴയ  നക്ഷത്രത്തിന്റെ
അയൽക്കാരനാവണം

അവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
ഇടയ്ക്കിടയ്ക്ക് മങ്ങുന്നതിന്റെ
രഹസ്യം  കണ്ടു പിടിക്കണം

 ആകാശം ഒരു അമ്മയോളം
ചെറുതാകുന്ന
രണ്ടക്ഷരത്തിന്റെ മടിയിലെ
കണ്ണ് ചിമ്മുന്ന കുഞ്ഞാകണം
അവിടെ സ്വന്തം
മാറത്തു  ഞെട്ടിൽ
നിലവിളക്ക് കൊളുത്തി
എരിയുന്ന അമ്മ മുഖം കാണണം

സ്നേഹമൊഴിച്ചുള്ള
വികാരങ്ങൾ മുണ്ഡനം ചെയ്ത തല
ഒരു കുഞ്ഞുഭിക്ഷുവിനെ
 പോലെ കുനിക്കണം
കണ്ണുകൾ കൊണ്ട് തീ അണക്കണം


പ്രണയ പാപങ്ങൾ പ്രസവിച്ചു
ചുവപ്പിച്ച ചോര
നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
വെളുപ്പിച്ചു
അമ്മിഞ്ഞ പാലാക്കണം
മാതൃത്വത്തിന്റെ  ചുണ്ടിലെ ഒരിക്കലും
മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
പുതുക്കി തിരിച്ചു  നല്കണം

നിലാവ്  കൊളുത്തി വച്ച്
സൂര്യനെ അന്ന് പതിവിലും കുറച്ചു നേരത്തെ
ഒന്നൂതി അണയ്കണം
അതിലൂടെ പൂർണമായി മാഞ്ഞു പോണം

പൂക്കളെ പോലെ പല നിറമുള്ള
വെയിൽ കൊളുത്തി അതി രാവിലെ
പുതിയൊരു സൂര്യനെ പിന്നെയും
ആരെങ്കിലും  തെളിയ്ക്കുമായിരിക്കും      

Comments

  1. സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ കുനിക്കണം
    കണ്ണുകൾ കൊണ്ട് തീ അണക്കണം

    പ്രതിഭയുള്ള കവി!

    ReplyDelete
  2. പിന്നെയും ആരെങ്കിലും...

    ReplyDelete
  3. ഒരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട വരികളാണ് വിരൽത്തുമ്പുകൾ സൈബർ സ്പെയിസിലേക്ക് പകർത്തെഴുതുന്നത് .....

    ReplyDelete
  4. നന്നായിരിക്കുന്നു പ്രിയ മണിയങ്കാലാ......!
    സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ.....കുനിക്കില്ല ...ഉയര്‍ത്തി തന്നെ പിടിക്കും..!

    ReplyDelete
  5. വാക്കുകൾ ഘനീഭവിപ്പിച്ച്‌, ഭായിയിലെ കവി പെയ്യിക്കുന്നു; നല്ല കവിതകളുടെ കുളിർമഴ ആസ്വാദക ഹൃദയങ്ങളിലേക്ക്‌..!!

    വളരെ മനോഹരം. അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ......

    ReplyDelete
  6. മനോഹരമായിരിക്കുന്നു വാക്കുകളുടെ പെയ്ത്ത്.
    ആശംസകള്‍

    ReplyDelete
  7. നിഷ്കളങ്കതയിലേക്ക് ഒരു തിരിച്ചുപോക്ക്.. കവിഭാവന എഴാകാശത്തിന്റെ അതിരുകളും ഭേദിച്ച് ഒരു നവലോകത്തെക്ക്..മനോഹരം..

    ReplyDelete
  8. പ്രണയ പാപങ്ങൾ പ്രസവിച്ചു
    ചുവപ്പിച്ച ചോര
    നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
    വെളുപ്പിച്ചു
    അമ്മിഞ്ഞ പാലാക്കണം
    മാതൃത്വത്തിന്റെ ചുണ്ടിലെ ഒരിക്കലും
    മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
    പുതുക്കി തിരിച്ചു നല്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...