Skip to main content

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി  
പഠിക്കാതെ
അവിടെയും ഇവിടെയും
 കറങ്ങി നടന്നിട്ടും  ,
പരീക്ഷയ്ക്ക്
തോല്ക്കാതിരിക്കുവാൻ
അപ്പുറത്ത് നില്ക്കുന്ന
പനിനീര്ച്ചെടിയെ
ആരും അറിയാതെ
എത്തി നോക്കി    
മുള്ള് പോലും കളയാതെ
സ്വന്തം പേപ്പറിലേയ്ക്ക്
പകർത്തി എഴുതുന്നുണ്ട്
വേലിക്കൽ നില്ക്കുന്ന
കടലാസ് ചെടി


സസ്യാഹാരി
പുറമേ 
സസ്യാഹാരി എന്ന് 
തോന്നിക്കുമെങ്കിലും 
ആരും അറിയാതെ 
രഹസ്യമായി 
മത്സ്യം കഴിക്കുന്നവരാണ്‌ 
റോസാച്ചെടികൾ

അത് കൊണ്ട് തന്നെ 
മുള്ള് കളഞ്ഞില്ലെങ്കിലും 
പനിനീരിന്റെ 
അത്തർ പൂശാൻ 
അവർ  മറക്കാറില്ല


വെൽഡർ മിന്നൽ
നനഞ്ഞ തുള്ളികൾ
ഉണങ്ങാതെ ഒട്ടില്ല
എന്നറിയാതെ
ഇടി വെട്ടുമ്പോഴും
പെരുമഴയത്ത്
മഴ തുള്ളികൾ
വിളക്കി ചേർക്കുവാൻ
ശ്രമിക്കുന്നുണ്ട്
നനയുമ്പോഴും
ഉണങ്ങി മെലിഞ്ഞ മിന്നൽ 

തിരകൾ
ചിപ്പി പിടിച്ചു മുകളിൽ 
വെച്ചിട്ടും 
കാറ്റടിച്ചു തിരികെ 
വെള്ളത്തിൽ വീണു നനയുന്നുണ്ട് 
കടൽ കഴുകി 
തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന 
തിരകൾ

ഉറക്കം
നിന്റെ സന്ധ്യമയങ്ങിയ
നെറ്റിയിലൂടെ കയറി 
ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ 
ഒറ്റയടിപ്പാതയിലൂടെ 
മുല്ലപ്പൂ മണം ശ്വസിച്ചു 
വരി വരിയായി 
മറവിയിലെ കറുപ്പിലേയ്ക്ക് 
നടന്നു മറയുന്ന 
എന്റെ ചുവപ്പ് മങ്ങി തുടങ്ങിയ 
ചുംബന സൂര്യന്മാർ

ദാമ്പത്യപുഴു
വളരുന്ന 
നട്ടെല്ല് മരത്തിൽ 
ഒരു ഇലഹൃദയത്തെ
രക്തമഴത്താലി കെട്ടി
താഴേയ്ക്ക് 
ഇഴഞ്ഞു ജീവിക്കുന്ന 
പുഴുവായി ദാമ്പത്യം



മഴവിൽ 
സാരി
എനിക്ക്
വസ്ത്രം ധരിക്കാൻ അറിയാം
എന്നൊരു പ്രസ്താവന പോലെ
മഴയുടെ കല്യാണത്തിന് മാത്രം
ആകാശം എടുത്തുടുക്കുന്ന
സാരിയാണ് മഴവില്ല്

അതാവും
നിറം മങ്ങുമെന്ന് പേടിച്ചു
നനയ്ക്കാതെ 
മേഘത്തിനെ പോലും
അധികം കാണിക്കാതെ
ഒന്ന് വെയിൽ വെട്ടം കാണിച്ചു
പെട്ടെന്ന് ഉണക്കി
തിരികെ എടുത്തു മടക്കി
ആകാശ അലമാരിയിൽ
തിരിച്ചു സൂക്ഷിച്ചു
വയ്ക്കുന്നത്

ചോക്ലേറ്റുകൾ  
ഒരു ചിരി ഉറങ്ങിയിരുന്ന
രുചി ആയിരുന്നു
കുട്ടിക്കാലത്ത് ചൊക്ലെറ്റുകൾ

പിന്നെ എപ്പോഴോ നിന്റെ
ചുണ്ടുകൾ പ്രായപൂർത്തിയായി
ആ സ്ഥാനത്തിരുന്നു ഉറക്കമൊഴിഞ്ഞ്
വെളുക്കുവോളം പഠിക്കുവാൻ
വരുന്നത് വരെ




മേഘത്തിനു

എന്നും ഒരു അധികപ്പറ്റാണ്
അത്രമേൽ സൌമ്യമാണ്
ഓരോ മേഘവും

ഒന്നുമില്ലെങ്കിലും
ഭാരമില്ലാത്ത
മോഹങ്ങൾ നല്കി
വിളിച്ചുകൊണ്ടു വന്ന
ഭർത്താവിനെ
പോലൊരു വെയിൽ

പെട്ടെന്ന് മങ്ങി
എങ്ങോട്ടോ മുങ്ങി
ശൂന്യാകാശത്ത്
പാതിവഴിയിൽ
ഉപേക്ഷിക്കുമ്പോഴും

ഓരോ മഴയേയും
ചാറ്റൽ മഴയായി
പെറ്റു
പെരുമഴയായി
പോറ്റി വളർത്തുന്ന
അമ്മയല്ലേ

ഡൌണ്‍ലോഡ്
രാത്രികൾ
ഡൌണ്‍ലോഡ് ചെയ്യുന്നു, 
നിലാവിന്റെ
പുതിയ വേർഷൻ
അതായിരിക്കും 
ഉറക്കത്തിൽ സ്വപ്‌നങ്ങൾ
ഇത്രയും സ്ലോ


കള്ളക്കടത്ത്
കാറ്റടിച്ചാൽ കുലുങ്ങുമെങ്കിലും
മരങ്ങൾ ഭീകരന്മാരാണ്
കിളികളെ ഉപയോഗിച്ച്
മുട്ടയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു
അവരിപ്പോഴും
കള്ളക്കടത്ത് നടത്തുന്നു

അഭിനയം
നക്ഷത്രങ്ങൾ എല്ലാം
താരങ്ങൾ ആയിട്ടും
വെളുപ്പിന് ഉദിച്ചു
പടിഞ്ഞാറു അസ്തമിച്ചു
ഇപ്പോഴും
അവാർഡ്‌ സിനിമയിലെ
അഭിനയം തന്നെ
ഒരു മാറ്റവും ഇല്ലാതെ ദിവസേന
കാഴ്ചവയ്ക്കുന്നത് കൊണ്ടാകും,
വെയിലും കൊണ്ട് 
കിഴക്ക് പടിഞ്ഞാറു നടന്നിട്ടും
ഒരു ഫ്ലഡ് ലൈറ്റ് ആയി പോലും
അഭിനയിക്കുവാൻ
സൂര്യന് ഇത് വരെ
ഒരു അവസരം
കിട്ടാതെ പോയത്

സംശയം
ഇലയിൽ ഒരു കാറ്റിൽ
തൂങ്ങി നിന്നിട്ടും വേര്
താഴെ മണ്ണിൽ തട്ടി നിന്നിരുന്നു
എന്ന സംശയത്തിന്റെ പുറത്തു
മുറിച്ചു മരണകാരണം
പോസ്റ്റ്‌ മോർട്ടം ചെയ്തു
കണ്ടു പിടിക്കുവാൻ വേണ്ടി മാത്രമാണ്
മരത്തിനെ മനുഷ്യൻ എന്നും
അറുത്തു നിലത്തിട്ടിട്ടുള്ളത്

തിരക്ക് 
തിരക്ക്
ഒറ്റപ്പെട്ടവന്റെ പോക്കെറ്റിൽ
പെട്ട് പോയ
ഒറ്റനോട്ടാണ്
ചില്ലറ മാറുക എന്നുള്ളത്
അയാളുടെ മാത്രം
സമയത്തിന്റെ
ജോലിയും

 ഇമ്പോസിഷൻ
ടീച്ചർ ഇന്നലെ 
സമയത്ത് 
ഒരു മരം നട്ടില്ല

കുട്ടികൾ ഇന്ന് 
അസമയത്ത് 
ഒരു കാട്
ഇമ്പോസിഷൻ 
നടുന്നു

ചുവന്ന തെരുവ്
സാഹിത്യം ഒരു
ചുവന്ന തെരുവാണ്
അവിടെ
വൃത്തം നോക്കാതെ
ഭാവന നോക്കി നടന്ന 
കവിയാണ്‌
കവിത ഇടിച്ചു
ഓണ്‍ലൈനിൽ കിടന്ന്
മരിച്ചു പോയത്


ലാമിനേറ്റ് ചെയ്ത പുഴ   
പരിസ്ഥിതി ദിനം,
ഉഷ്ണം,
വെയിൽ കൊളുത്തി,
ഉത്ഘാടനം ചെയ്യുന്നു;
വെള്ളം കൊണ്ട് 
ലാമിനേറ്റ് ചെയ്ത
പ്ലാസ്റ്റിക്‌ പുഴ!


കണ്ണീർക്കുട്ടി
മണ്‍സൂണ്‍ ക്ലാസ്സിൽ
കരഞ്ഞോണ്ട്
മഴയ്ക്ക്‌ പഠിക്കുന്നു
ജൂണ്‍ മാസത്തിൽ ജനിച്ചൊരു
കണ്ണീർക്കുട്ടി

തൊഴുത്ത്
പുഴ ഒരു തൊഴുത്താണ്
ഒറ്റ കൊമ്പുള്ള തോണികളെ
മണൽ കറന്നെടുത്തു
വെള്ളം കൊടുക്കാതെ
അഴിച്ചു കെട്ടുന്നിടം

സവർണ വെയിൽ 
നിറം ഇരുണ്ടതായത്
കൊണ്ടാകുമോ
തണലത്തു കയറി നില്ക്കാൻ
സവർണവെയിലിന്
ഇന്നും മടി

വണ്ടുകൾ ഗുണ്ടകൾ 
പുഷ്പങ്ങളുടെ
ചുവന്ന തെരുവിൽ
ശലഭങ്ങളോട് വില പേശുന്നു
ഗുണ്ടകളെ പോലെ
വണ്ടുകൾ

പുഴ എന്ന തെരുവ് 
പുഴയെന്ന തെരുവിലൂടെ
നടന്നു പോകുന്നു, വീടില്ലാത്ത മഴ!
അകലെ കടൽ നനയുന്നു

കാറ്റ് 
കടലിൽ
കാറ്റു കൊള്ളാൻ പോയപ്പോഴാണ്
ഒരു തിര വന്നു
കാലു പിടിച്ചത്
പിന്നെ ആ തിരയെ പിടിച്ചു
വെള്ളം ഊറ്റി
മതം മാറ്റിയാണ്
മറ്റൊരു കാറ്റാക്കി മാറ്റിയത്


ശിൽപം
നിന്റെ മൂക്കിലെ
ഇല്ലാത്ത മൂക്കൂത്തിയിലെ കല്ല്
കണ്ണ് കൊണ്ട് നോക്കി പൊട്ടിച്ച്
നിന്റെ കഴുത്തിന്‌ ചുറ്റും വിരിയുന്ന
താമര ഇതളുള്ള നാക്ക്‌ കൊണ്ട്
അതിൽ ഒരു ശിൽപം കൊത്തണം
പിന്നെ നിന്റെ മടിയിൽ കിടന്നു
മുടിയുടെ ഇളം കാറ്റ് ഏറ്റ്
വായാടി മുഹൂർത്തം നോക്കി
നമ്മുടെ ചുണ്ടുകൾ കോർത്ത്‌
ഇരു ചെവി അറിയാതെ
അതിനു ചുംബനം എന്ന് പേരിടണം


മഴവില്ലുകൾ
നിന്റെ ചുണ്ടുകൾ
ഭൂമിയിലെ ഒറ്റ നിറമുള്ള
മഴവില്ലുകൾ

ചുംബനങ്ങൾ
പുതിയ ചുംബനങ്ങൾ
എന്നും പകുത്തു തന്നിട്ടും
എന്തിനാണ് പഴയവ
ഉപേക്ഷിക്കുവാനാവാത്ത പോലെ
എന്നും നീ
എന്റെ ചുണ്ടിൽ
തിരിച്ച് നനച്ചിടുന്നത്


കാമുക ദുഃഖം
ബുദ്ധൻ വീട് വിട്ടിറങ്ങിയ
അതെ തെരുവിലെ
ആദ്യത്തെ വീട്ടിൽ
അതെ അർദ്ധരാത്രിക്ക് മുമ്പ്

വേണമെങ്കിൽ
ഒരു ആറു മണിക്കൂർ മുമ്പേ
എന്ന് കൃത്യമായി പറയത്തക്ക വിധം
ഒരു സന്ധ്യാസമയത്തു തന്നെ
കാമുക വേഷങ്ങൾ
എല്ലാം ഉപേക്ഷിച്ച്
ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം
ഭർത്താവിനെ
പോലെ ചെന്നു കയറുന്നു

ദാമ്പത്യം എന്ന മതം
പുനസ്ഥാപിക്കുവാൻ വേണ്ടി മാത്രം
അന്നന്ന് ഓരോ വീട്ടിലും
തിരിച്ചു കയറേണ്ടി വരുന്ന
ഭർത്താക്കൻ മാർക്ക്
എല്ലാം ഒരേ മതം ആണെന്ന്
ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ബുദ്ധൻ അറിയുന്നുണ്ടാവുമോ
ബോധി മരം
വഴിയിലെങ്ങും
കാണാത്തത് കൊണ്ട് മാത്രം
ശരിക്കും ഇറങ്ങി പോകേണ്ട
വീടുകളിലേയ്ക്ക്
തിരിച്ചു തളര്ന്നു കയറിചെന്നു
ഭർത്താവാകേണ്ടി വരുന്ന
ബുദ്ധൻമാരുടെ കാമുക ദുഃഖം

Comments

  1. വൈവിധ്യമാര്‍ന്ന സ്റ്റാറ്റസ്സുകള്‍!!!!!!!

    ReplyDelete
  2. ഭാവനയാകും പൂവനി ഭായിക്കായ്‌ വേദിക പണിതുയർത്തീ.....

    എല്ലാം മനോഹരമായ കവിതകൾ. അപ്രതീക്ഷിത ഭാവനാ തലങ്ങൾ..!!


    ശുഭാശംസകൾ.....


    ReplyDelete
  3. സാഹിത്യം ഒരു
    ചുവന്ന തെരുവാണ്
    അവിടെ
    വൃത്തം നോക്കാതെ
    ഭാവന നോക്കി നടന്ന
    കവിയാണ്‌
    കവിത ഇടിച്ചു
    ഓണ്‍ലൈനിൽ കിടന്ന്
    മരിച്ചു പോയത്

    ഏതാണ് മികച്ചെതെന്നു പറയാനാവാതെ പകച്ചുപോവുന്നു ......

    ReplyDelete
  4. Bimbangal ellam mikachathu thanne...idaykku oru changenu vendi kavithayude ee boudhika thalam vittu vaikarika thalam pareekshikkavunnathanu

    ReplyDelete
  5. ഒന്നും എടുത്തുകാണിക്കാന്‍ വയ്യ.. എല്ലാം മനോഹരം..
    മുള്ള് കളഞ്ഞ് പനിനീര് പുരട്ടിയ ഒരുപിടി പൂക്കള്‍ പോലെ..

    ReplyDelete
  6. പ്രകൃതി തകൃതിയായി വിരിഞ്ഞു നില്‍ക്കുന്ന വരികള്‍

    ReplyDelete
  7. സ്റ്റാറ്റ്സ്കോ ഇക്കാലത്ത് സ്റ്റാറ്റസ് പോസ്സ്കൾ തന്നെ...
    അത് മിനി കവിതകളാണെങ്കിൽ ഇതുപോൽ സ്റ്റാറ്റസ്സും കൂടും അല്ലേ ഭായ്

    ReplyDelete
  8. ഏതാണ് മികച്ചതെന്ന് പറയാനാവില്ല. ഒന്നിനൊന്നു മെച്ചം. ചില ഭാവനകൾ ചിരി പടർത്തി.
    ആശംസകൾ...

    ReplyDelete
  9. കുറെയെല്ലാം എഫ്.ബി യില്‍നിന്ന് വായിച്ചിട്ടുള്ളതാണ്.
    നിലവാരം ഉയര്‍ത്തുന്ന നല്ല കവിതകള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...