Skip to main content

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി  
പഠിക്കാതെ
അവിടെയും ഇവിടെയും
 കറങ്ങി നടന്നിട്ടും  ,
പരീക്ഷയ്ക്ക്
തോല്ക്കാതിരിക്കുവാൻ
അപ്പുറത്ത് നില്ക്കുന്ന
പനിനീര്ച്ചെടിയെ
ആരും അറിയാതെ
എത്തി നോക്കി    
മുള്ള് പോലും കളയാതെ
സ്വന്തം പേപ്പറിലേയ്ക്ക്
പകർത്തി എഴുതുന്നുണ്ട്
വേലിക്കൽ നില്ക്കുന്ന
കടലാസ് ചെടി


സസ്യാഹാരി
പുറമേ 
സസ്യാഹാരി എന്ന് 
തോന്നിക്കുമെങ്കിലും 
ആരും അറിയാതെ 
രഹസ്യമായി 
മത്സ്യം കഴിക്കുന്നവരാണ്‌ 
റോസാച്ചെടികൾ

അത് കൊണ്ട് തന്നെ 
മുള്ള് കളഞ്ഞില്ലെങ്കിലും 
പനിനീരിന്റെ 
അത്തർ പൂശാൻ 
അവർ  മറക്കാറില്ല


വെൽഡർ മിന്നൽ
നനഞ്ഞ തുള്ളികൾ
ഉണങ്ങാതെ ഒട്ടില്ല
എന്നറിയാതെ
ഇടി വെട്ടുമ്പോഴും
പെരുമഴയത്ത്
മഴ തുള്ളികൾ
വിളക്കി ചേർക്കുവാൻ
ശ്രമിക്കുന്നുണ്ട്
നനയുമ്പോഴും
ഉണങ്ങി മെലിഞ്ഞ മിന്നൽ 

തിരകൾ
ചിപ്പി പിടിച്ചു മുകളിൽ 
വെച്ചിട്ടും 
കാറ്റടിച്ചു തിരികെ 
വെള്ളത്തിൽ വീണു നനയുന്നുണ്ട് 
കടൽ കഴുകി 
തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന 
തിരകൾ

ഉറക്കം
നിന്റെ സന്ധ്യമയങ്ങിയ
നെറ്റിയിലൂടെ കയറി 
ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ 
ഒറ്റയടിപ്പാതയിലൂടെ 
മുല്ലപ്പൂ മണം ശ്വസിച്ചു 
വരി വരിയായി 
മറവിയിലെ കറുപ്പിലേയ്ക്ക് 
നടന്നു മറയുന്ന 
എന്റെ ചുവപ്പ് മങ്ങി തുടങ്ങിയ 
ചുംബന സൂര്യന്മാർ

ദാമ്പത്യപുഴു
വളരുന്ന 
നട്ടെല്ല് മരത്തിൽ 
ഒരു ഇലഹൃദയത്തെ
രക്തമഴത്താലി കെട്ടി
താഴേയ്ക്ക് 
ഇഴഞ്ഞു ജീവിക്കുന്ന 
പുഴുവായി ദാമ്പത്യം



മഴവിൽ 
സാരി
എനിക്ക്
വസ്ത്രം ധരിക്കാൻ അറിയാം
എന്നൊരു പ്രസ്താവന പോലെ
മഴയുടെ കല്യാണത്തിന് മാത്രം
ആകാശം എടുത്തുടുക്കുന്ന
സാരിയാണ് മഴവില്ല്

അതാവും
നിറം മങ്ങുമെന്ന് പേടിച്ചു
നനയ്ക്കാതെ 
മേഘത്തിനെ പോലും
അധികം കാണിക്കാതെ
ഒന്ന് വെയിൽ വെട്ടം കാണിച്ചു
പെട്ടെന്ന് ഉണക്കി
തിരികെ എടുത്തു മടക്കി
ആകാശ അലമാരിയിൽ
തിരിച്ചു സൂക്ഷിച്ചു
വയ്ക്കുന്നത്

ചോക്ലേറ്റുകൾ  
ഒരു ചിരി ഉറങ്ങിയിരുന്ന
രുചി ആയിരുന്നു
കുട്ടിക്കാലത്ത് ചൊക്ലെറ്റുകൾ

പിന്നെ എപ്പോഴോ നിന്റെ
ചുണ്ടുകൾ പ്രായപൂർത്തിയായി
ആ സ്ഥാനത്തിരുന്നു ഉറക്കമൊഴിഞ്ഞ്
വെളുക്കുവോളം പഠിക്കുവാൻ
വരുന്നത് വരെ




മേഘത്തിനു

എന്നും ഒരു അധികപ്പറ്റാണ്
അത്രമേൽ സൌമ്യമാണ്
ഓരോ മേഘവും

ഒന്നുമില്ലെങ്കിലും
ഭാരമില്ലാത്ത
മോഹങ്ങൾ നല്കി
വിളിച്ചുകൊണ്ടു വന്ന
ഭർത്താവിനെ
പോലൊരു വെയിൽ

പെട്ടെന്ന് മങ്ങി
എങ്ങോട്ടോ മുങ്ങി
ശൂന്യാകാശത്ത്
പാതിവഴിയിൽ
ഉപേക്ഷിക്കുമ്പോഴും

ഓരോ മഴയേയും
ചാറ്റൽ മഴയായി
പെറ്റു
പെരുമഴയായി
പോറ്റി വളർത്തുന്ന
അമ്മയല്ലേ

ഡൌണ്‍ലോഡ്
രാത്രികൾ
ഡൌണ്‍ലോഡ് ചെയ്യുന്നു, 
നിലാവിന്റെ
പുതിയ വേർഷൻ
അതായിരിക്കും 
ഉറക്കത്തിൽ സ്വപ്‌നങ്ങൾ
ഇത്രയും സ്ലോ


കള്ളക്കടത്ത്
കാറ്റടിച്ചാൽ കുലുങ്ങുമെങ്കിലും
മരങ്ങൾ ഭീകരന്മാരാണ്
കിളികളെ ഉപയോഗിച്ച്
മുട്ടയ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു
അവരിപ്പോഴും
കള്ളക്കടത്ത് നടത്തുന്നു

അഭിനയം
നക്ഷത്രങ്ങൾ എല്ലാം
താരങ്ങൾ ആയിട്ടും
വെളുപ്പിന് ഉദിച്ചു
പടിഞ്ഞാറു അസ്തമിച്ചു
ഇപ്പോഴും
അവാർഡ്‌ സിനിമയിലെ
അഭിനയം തന്നെ
ഒരു മാറ്റവും ഇല്ലാതെ ദിവസേന
കാഴ്ചവയ്ക്കുന്നത് കൊണ്ടാകും,
വെയിലും കൊണ്ട് 
കിഴക്ക് പടിഞ്ഞാറു നടന്നിട്ടും
ഒരു ഫ്ലഡ് ലൈറ്റ് ആയി പോലും
അഭിനയിക്കുവാൻ
സൂര്യന് ഇത് വരെ
ഒരു അവസരം
കിട്ടാതെ പോയത്

സംശയം
ഇലയിൽ ഒരു കാറ്റിൽ
തൂങ്ങി നിന്നിട്ടും വേര്
താഴെ മണ്ണിൽ തട്ടി നിന്നിരുന്നു
എന്ന സംശയത്തിന്റെ പുറത്തു
മുറിച്ചു മരണകാരണം
പോസ്റ്റ്‌ മോർട്ടം ചെയ്തു
കണ്ടു പിടിക്കുവാൻ വേണ്ടി മാത്രമാണ്
മരത്തിനെ മനുഷ്യൻ എന്നും
അറുത്തു നിലത്തിട്ടിട്ടുള്ളത്

തിരക്ക് 
തിരക്ക്
ഒറ്റപ്പെട്ടവന്റെ പോക്കെറ്റിൽ
പെട്ട് പോയ
ഒറ്റനോട്ടാണ്
ചില്ലറ മാറുക എന്നുള്ളത്
അയാളുടെ മാത്രം
സമയത്തിന്റെ
ജോലിയും

 ഇമ്പോസിഷൻ
ടീച്ചർ ഇന്നലെ 
സമയത്ത് 
ഒരു മരം നട്ടില്ല

കുട്ടികൾ ഇന്ന് 
അസമയത്ത് 
ഒരു കാട്
ഇമ്പോസിഷൻ 
നടുന്നു

ചുവന്ന തെരുവ്
സാഹിത്യം ഒരു
ചുവന്ന തെരുവാണ്
അവിടെ
വൃത്തം നോക്കാതെ
ഭാവന നോക്കി നടന്ന 
കവിയാണ്‌
കവിത ഇടിച്ചു
ഓണ്‍ലൈനിൽ കിടന്ന്
മരിച്ചു പോയത്


ലാമിനേറ്റ് ചെയ്ത പുഴ   
പരിസ്ഥിതി ദിനം,
ഉഷ്ണം,
വെയിൽ കൊളുത്തി,
ഉത്ഘാടനം ചെയ്യുന്നു;
വെള്ളം കൊണ്ട് 
ലാമിനേറ്റ് ചെയ്ത
പ്ലാസ്റ്റിക്‌ പുഴ!


കണ്ണീർക്കുട്ടി
മണ്‍സൂണ്‍ ക്ലാസ്സിൽ
കരഞ്ഞോണ്ട്
മഴയ്ക്ക്‌ പഠിക്കുന്നു
ജൂണ്‍ മാസത്തിൽ ജനിച്ചൊരു
കണ്ണീർക്കുട്ടി

തൊഴുത്ത്
പുഴ ഒരു തൊഴുത്താണ്
ഒറ്റ കൊമ്പുള്ള തോണികളെ
മണൽ കറന്നെടുത്തു
വെള്ളം കൊടുക്കാതെ
അഴിച്ചു കെട്ടുന്നിടം

സവർണ വെയിൽ 
നിറം ഇരുണ്ടതായത്
കൊണ്ടാകുമോ
തണലത്തു കയറി നില്ക്കാൻ
സവർണവെയിലിന്
ഇന്നും മടി

വണ്ടുകൾ ഗുണ്ടകൾ 
പുഷ്പങ്ങളുടെ
ചുവന്ന തെരുവിൽ
ശലഭങ്ങളോട് വില പേശുന്നു
ഗുണ്ടകളെ പോലെ
വണ്ടുകൾ

പുഴ എന്ന തെരുവ് 
പുഴയെന്ന തെരുവിലൂടെ
നടന്നു പോകുന്നു, വീടില്ലാത്ത മഴ!
അകലെ കടൽ നനയുന്നു

കാറ്റ് 
കടലിൽ
കാറ്റു കൊള്ളാൻ പോയപ്പോഴാണ്
ഒരു തിര വന്നു
കാലു പിടിച്ചത്
പിന്നെ ആ തിരയെ പിടിച്ചു
വെള്ളം ഊറ്റി
മതം മാറ്റിയാണ്
മറ്റൊരു കാറ്റാക്കി മാറ്റിയത്


ശിൽപം
നിന്റെ മൂക്കിലെ
ഇല്ലാത്ത മൂക്കൂത്തിയിലെ കല്ല്
കണ്ണ് കൊണ്ട് നോക്കി പൊട്ടിച്ച്
നിന്റെ കഴുത്തിന്‌ ചുറ്റും വിരിയുന്ന
താമര ഇതളുള്ള നാക്ക്‌ കൊണ്ട്
അതിൽ ഒരു ശിൽപം കൊത്തണം
പിന്നെ നിന്റെ മടിയിൽ കിടന്നു
മുടിയുടെ ഇളം കാറ്റ് ഏറ്റ്
വായാടി മുഹൂർത്തം നോക്കി
നമ്മുടെ ചുണ്ടുകൾ കോർത്ത്‌
ഇരു ചെവി അറിയാതെ
അതിനു ചുംബനം എന്ന് പേരിടണം


മഴവില്ലുകൾ
നിന്റെ ചുണ്ടുകൾ
ഭൂമിയിലെ ഒറ്റ നിറമുള്ള
മഴവില്ലുകൾ

ചുംബനങ്ങൾ
പുതിയ ചുംബനങ്ങൾ
എന്നും പകുത്തു തന്നിട്ടും
എന്തിനാണ് പഴയവ
ഉപേക്ഷിക്കുവാനാവാത്ത പോലെ
എന്നും നീ
എന്റെ ചുണ്ടിൽ
തിരിച്ച് നനച്ചിടുന്നത്


കാമുക ദുഃഖം
ബുദ്ധൻ വീട് വിട്ടിറങ്ങിയ
അതെ തെരുവിലെ
ആദ്യത്തെ വീട്ടിൽ
അതെ അർദ്ധരാത്രിക്ക് മുമ്പ്

വേണമെങ്കിൽ
ഒരു ആറു മണിക്കൂർ മുമ്പേ
എന്ന് കൃത്യമായി പറയത്തക്ക വിധം
ഒരു സന്ധ്യാസമയത്തു തന്നെ
കാമുക വേഷങ്ങൾ
എല്ലാം ഉപേക്ഷിച്ച്
ക്ഷീണിച്ചു വലഞ്ഞ ഒരു രൂപം
ഭർത്താവിനെ
പോലെ ചെന്നു കയറുന്നു

ദാമ്പത്യം എന്ന മതം
പുനസ്ഥാപിക്കുവാൻ വേണ്ടി മാത്രം
അന്നന്ന് ഓരോ വീട്ടിലും
തിരിച്ചു കയറേണ്ടി വരുന്ന
ഭർത്താക്കൻ മാർക്ക്
എല്ലാം ഒരേ മതം ആണെന്ന്
ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു

ബുദ്ധൻ അറിയുന്നുണ്ടാവുമോ
ബോധി മരം
വഴിയിലെങ്ങും
കാണാത്തത് കൊണ്ട് മാത്രം
ശരിക്കും ഇറങ്ങി പോകേണ്ട
വീടുകളിലേയ്ക്ക്
തിരിച്ചു തളര്ന്നു കയറിചെന്നു
ഭർത്താവാകേണ്ടി വരുന്ന
ബുദ്ധൻമാരുടെ കാമുക ദുഃഖം

Comments

  1. വൈവിധ്യമാര്‍ന്ന സ്റ്റാറ്റസ്സുകള്‍!!!!!!!

    ReplyDelete
  2. ഭാവനയാകും പൂവനി ഭായിക്കായ്‌ വേദിക പണിതുയർത്തീ.....

    എല്ലാം മനോഹരമായ കവിതകൾ. അപ്രതീക്ഷിത ഭാവനാ തലങ്ങൾ..!!


    ശുഭാശംസകൾ.....


    ReplyDelete
  3. സാഹിത്യം ഒരു
    ചുവന്ന തെരുവാണ്
    അവിടെ
    വൃത്തം നോക്കാതെ
    ഭാവന നോക്കി നടന്ന
    കവിയാണ്‌
    കവിത ഇടിച്ചു
    ഓണ്‍ലൈനിൽ കിടന്ന്
    മരിച്ചു പോയത്

    ഏതാണ് മികച്ചെതെന്നു പറയാനാവാതെ പകച്ചുപോവുന്നു ......

    ReplyDelete
  4. Bimbangal ellam mikachathu thanne...idaykku oru changenu vendi kavithayude ee boudhika thalam vittu vaikarika thalam pareekshikkavunnathanu

    ReplyDelete
  5. ഒന്നും എടുത്തുകാണിക്കാന്‍ വയ്യ.. എല്ലാം മനോഹരം..
    മുള്ള് കളഞ്ഞ് പനിനീര് പുരട്ടിയ ഒരുപിടി പൂക്കള്‍ പോലെ..

    ReplyDelete
  6. പ്രകൃതി തകൃതിയായി വിരിഞ്ഞു നില്‍ക്കുന്ന വരികള്‍

    ReplyDelete
  7. സ്റ്റാറ്റ്സ്കോ ഇക്കാലത്ത് സ്റ്റാറ്റസ് പോസ്സ്കൾ തന്നെ...
    അത് മിനി കവിതകളാണെങ്കിൽ ഇതുപോൽ സ്റ്റാറ്റസ്സും കൂടും അല്ലേ ഭായ്

    ReplyDelete
  8. ഏതാണ് മികച്ചതെന്ന് പറയാനാവില്ല. ഒന്നിനൊന്നു മെച്ചം. ചില ഭാവനകൾ ചിരി പടർത്തി.
    ആശംസകൾ...

    ReplyDelete
  9. കുറെയെല്ലാം എഫ്.ബി യില്‍നിന്ന് വായിച്ചിട്ടുള്ളതാണ്.
    നിലവാരം ഉയര്‍ത്തുന്ന നല്ല കവിതകള്‍
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...